കേരളത്തിലെ സാധാരണക്കാർ ബാങ്കിടപാടുകൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതു സഹകരണബാങ്കുകളെയാണ്. സ്വന്തം നാട്ടിലുള്ള സ്ഥാപനമായതുകൊണ്ടും അവിടത്തെ ജീവനക്കാർ മിക്കവരും പരിചിതരായതുകൊണ്ടും എളുപ്പത്തിൽ ഇടപാടുകൾ നടത്തിക്കിട്ടും
എന്നതുകൊണ്ടാണത്. സഹകരണബാങ്കുകൾ ഭദ്രമായി നിലനിൽക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്.
സഹകരണബാങ്കുകളുടെ വരുമാനത്തിൽനിന്ന് ആദായനികുതി നൽകേണ്ടെന്ന സുപ്രീംകോടതി വിധി കേരളത്തിലെ സഹകരണമേഖലയ്ക്കു വളരെ ആശ്വാസകരമാണ്. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കൊപ്പം റിസർവ് ബാങ്ക് അനുമതിയില്ലാത്ത മുഴുവൻ സഹകരണസ്ഥാപനങ്ങൾക്കും പ്രയോജനകരമാണു വിധി. കേരള സഹകരണനിയമപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ സംഘങ്ങളെയും സഹകരണസംഘങ്ങളായി കണക്കാക്കണമെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി കേരളത്തിലെ സഹകരണസ്ഥാപനങ്ങളെ മുൾമുനയിൽ നിർത്തിയ ആദായനികുതി വകുപ്പിന്റെ ഇടപെടലിനാണ് സുപ്രീംകോടതിയുടെ ഈ വിധിയോടെ വിരാമമാകുന്നതെന്നു കരുതാം. പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾ അവരുടെ ലാഭത്തിന്റെ മൂന്നിലൊന്ന് ആദായനികുതി നൽകണമെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ നിലപാട്. സംസ്ഥാനത്തെ ഗ്രാമീണ സാന്പത്തിക പ്രവർത്തനത്തിന്റെ നട്ടെല്ലായി വിശേഷിപ്പിക്കാവുന്ന ആയിരത്തി എഴുനൂറോളം സഹകരണബാങ്കുകൾക്കാണ് സുപ്രീംകോടതി വിധിയുടെ പ്രയോജനമുണ്ടാകുക.
സഹകരണസ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ ഇടപെടൽ വന്നത് 2007-ൽ കേന്ദ്രസർക്കാർ ധനകാര്യനിയമം ഭേദഗതിചെയ്തതോടെയാണ്. ഇതിനെതിരേ ഇൻകംടാക്സ് കമ്മീഷണർക്ക് അപ്പീലുകൾ നൽകിയെങ്കിലും അവ നിരാകരിക്കപ്പെടുകയായിരുന്നു. ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും തീരുമാനം അനുകൂലമായില്ല. ഇതേത്തുടർന്നു ചില സഹകരണസംഘങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. വ്യത്യസ്ത ഹർജികളിൽ ഹൈക്കോടതിയുടെ രണ്ടു ഡിവിഷൻ ബഞ്ചുകളിൽനിന്നു വ്യത്യസ്ത വിധികളുണ്ടായി. തുടർന്നു ഹൈക്കോടതി ഫുൾബെഞ്ചിന്റെ മുന്പാകെ അപ്പീൽ സമർപ്പിക്കപ്പെട്ടു. ഓരോ വർഷത്തെയും ബിസിനസ് പരിശോധിച്ച് പ്രാഥമിക കാർഷിക വായ്പാ സംഘമാണോയെന്നും ഇളവ് നൽകണോയെന്നും ആദായനികുതി വകുപ്പിനു തീരുമാനിക്കാമെന്നായിരുന്നു ഫുൾബെഞ്ചിന്റെ വിധി. ഈ വിധിയാണു രാജ്യത്തെ പരമോന്നത കോടതി റദ്ദാക്കിയിരിക്കുന്നത്.
സഹകരണമേഖലയിൽ നിലനിന്ന ആശങ്കകളെല്ലാം ഈ വിധിയോടെ പൂർണമായി ദൂരീകരിക്കപ്പെടും എന്നും പറയാനാവില്ല. സഹകരണബാങ്കുകൾ ഏപ്രിൽ ഒന്നുമുതൽ ബാങ്ക് എന്ന പേരിനു പകരം സൊസൈറ്റി എന്നുപയോഗിക്കണമെന്നു റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. സംസ്ഥാന സഹകരണബാങ്കിൽനിന്നടക്കം പിൻവലിക്കുന്ന തുക ഒരു വർഷം ഒരു കോടിയിലധികം രൂപയാണെങ്കിൽ വ്യക്തികളെപ്പോലെ രണ്ടു ശതമാനം നികുതിയടയ്ക്കണമെന്ന ഉത്തരവും ദോഷകരമാണ്. സഹകരണസംഘങ്ങൾ സംസ്ഥാന ബാങ്കിലും മറ്റും നിക്ഷേപിക്കുന്ന പണം, സർക്കാർ വിതരണംചെയ്യാൻ നൽകുന്ന ക്ഷേമ പെൻഷൻ തുക എന്നിവയെല്ലാം പിൻവലിക്കുന്പോൾ രണ്ടു ശതമാനം നികുതി നൽകണമെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ നിലപാട്. സഹകരണസംഘങ്ങളുടെ പ്രവർത്തനം അസാധ്യമാക്കുന്ന ഈ നിർദേശം ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഗ്രാമങ്ങളുടെ സാന്പത്തിക ശക്തീകരണത്തിനു സഹകരണപ്രസ്ഥാനം വലിയ പങ്കാണു വഹിക്കുന്നത്. റിസർവ് ബാങ്കിനും ഇതറിയാതിരിക്കാൻ തരമില്ല. അപ്പോൾ സഹകരണസംഘങ്ങളെ ബലപ്പെടുത്തുന്നതിനും പകരം അവയെ ദുർബലമാക്കുന്ന നീക്കങ്ങൾ റിസർവ് ബാങ്കിൽനിന്നും ആദായനികുതി വകുപ്പിൽനിന്നുമൊക്കെ തുടർച്ചയായി ഉണ്ടാകുന്പോൾ അതിനുപിന്നിൽ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവുമോ?
കേരളത്തിലെ സാധാരണക്കാർ ബാങ്കിടപാടുകൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതു സഹകരണബാങ്കുകളെയാണ്. സ്വന്തം നാട്ടിലുള്ള സ്ഥാപനമായതുകൊണ്ടും അവിടത്തെ ജീവനക്കാർ മിക്കവരും പരിചിതരായതുകൊണ്ടും എളുപ്പത്തിൽ ഇടപാടുകൾ നടത്തിക്കിട്ടും എന്നതുകൊണ്ടാണത്. എന്നാൽ, സഹകരണബാങ്കിംഗ് മേഖലയെ പൂർണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങൾ ഗുണകരമാകുമോയെന്നു സംശയിക്കണം. ഏപ്രിൽ ഒന്നുമുതൽ ഇതു ബാധകമാകുമെന്നു വ്യക്തമാക്കിക്കൊണ്ടു കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ബാങ്കിംഗ് നിയന്ത്രണത്തിൽ വരുത്തിയ ഭേദഗതി സംസ്ഥാന- ജില്ലാ സഹകരണബാങ്കുകൾക്കും ബാധകമാക്കും. ബാങ്ക് ഭരണസമിതികളുടെ കാലയളവ് മാറും, സഹകരണബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്യാനാകും, ഭരണസമിതിക്കും ജീവനക്കാർക്കുമെതിരേ റിസർവ് ബാങ്കിനു നടപടിയെടുക്കാനാവും തുടങ്ങിയവയാണ് ഭേദഗതിയിലൂടെ വരുന്ന പ്രധാന മാറ്റങ്ങൾ. കേരളത്തിലെ സഹകരണമേഖലയെ ഗുരുതരമായി ബാധിക്കുന്ന വിധത്തിലാണു കേന്ദ്രം നിയമഭേദഗതി നടപ്പാക്കിയിട്ടുള്ളതെന്നു സംസ്ഥാന സഹകരണമന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്. ബാങ്കിംഗ് നിയമ (ഭേദഗതി) 2020-ൽ നിയമമാകുന്നതിനുമുന്പ് സഹകരണബാങ്കുകളെ ബാധിക്കുന്ന വിഷയങ്ങളിൽ ഭേദഗതി വേണമെന്നു സംസ്ഥാന നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സഹകരണസംഘങ്ങളുടെ പേരിനൊപ്പം ചേർത്തിട്ടുള്ള ബാങ്ക് എന്ന പദം മാറ്റണമെന്നു റിസർവ് ബാങ്കിൽനിന്നു രേഖാമൂലം നിർദേശം വന്നിട്ടില്ലെന്നാണു സഹകരണമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചത്. നിയമങ്ങളുടെ നൂലാമാലകളിൽപ്പെടാതെ സാധാരണക്കാർക്ക് എളുപ്പം ഇടപാടുകൾ നടത്താൻ കഴിയുംവിധം സഹകരണബാങ്കുകൾ നിലനിൽക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. കേരളത്തിലെ ഗ്രാമീണ ബാങ്കിംഗ് മേഖലയിൽ ശക്തമായ സാന്നിധ്യമായ സഹകരണബാങ്കുകളെ ബാധിക്കുന്ന വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെ സത്വര ഇടപെടലുകൾ ഉണ്ടാകുന്നുണ്ട് എന്നത് അംഗീകരിക്കണം.
സഹകരണസംഘങ്ങൾ ഭദ്രമായി നിലനിൽക്കണം
01:43 AM Jan 15, 2021 | Deepika.com