കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കർഷകസമരം പൊളിക്കാൻ വഴികൾ തേടിക്കൊണ്ടിരുന്ന കേന്ദ്രസർക്കാരിനും ബിജെപിക്കും ലഭിച്ച പിടിവള്ളിയായിട്ടാണു സുപ്രീംകോടതി ഉത്തരവിനെ പല നിരീക്ഷകരും വിലയിരുത്തുന്നത്.
കർഷകസമരം ഒത്തുതീർപ്പാക്കുന്നതിനു സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേന്ദ്രസർക്കാർ നാമനിർദേശംചെയ്ത വിദഗ്ധ സമിതിയിലെ അംഗങ്ങളുടെ നിഷ്പക്ഷതയെപ്പറ്റി വലിയ ആക്ഷേപം ഉയർന്നിരിക്കുകയാണ്. വിവാദ കാർഷിക നിയമങ്ങൾ സംബന്ധിച്ചു ഭിന്നധ്രുവങ്ങളിൽ നിൽക്കുന്ന സർക്കാരിന്റെയും കർഷകരുടെയും വാദങ്ങൾ കേട്ടു നിർദേശങ്ങൾ സമർപ്പിക്കുകയാണു വിദഗ്ധസമിതിയുടെ ചുമതല.
കാർഷിക സാമ്പത്തിക വിദഗ്ധനും കമ്മീഷൻ ഫോർ അഗ്രിക്കൾച്ചർ കോസ്റ്റ്സ് ആൻഡ് പ്രൈസസ് മുൻ ചെയർമാനുമായ അശോക് ഗുലാത്തി, ഭാരതീയ കിസാൻ യൂണിയന്റെയും ഓൾ ഇന്ത്യ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും പ്രസിഡന്റ് ഭൂവീന്ദ്രർ സിംഗ് മാൻ, സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫുഡ് പോളിസി ഡയറക്ടർ പ്രമോദ്കുമാർ ജോഷി, ശേത്കാരി സംഘടൻ പ്രസിഡന്റ് അനിൽ ഗൺപത് എന്നിവരാണു സമിതിയിൽ. ഈ സമിതിയുടെ വിശ്വാസ്യതയെപ്പറ്റി ഇരുകൂട്ടർക്കും മതിപ്പുണ്ടായാലേ അതിന്റെ തീരുമാനങ്ങൾ നീതിപൂർവകമാണെന്നു പിന്നീടു വിലയിരുത്തപ്പെടൂ.
എന്നാൽ, സമിതി അംഗങ്ങളുടെ നിഷ്പക്ഷതയെപ്പറ്റി സമരം ചെയ്യുന്ന കർഷകർ വലിയ സംശയമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. സമിതിയിലുള്ള നാലുപേരും കാർഷിക നിയമങ്ങളെയും സർക്കാർ നിലപാടുകളെയും അനുകൂലിക്കുന്നവരാണെന്നു സമരക്കാർ പറയുന്നു. അതു ശരിയാണെങ്കിൽ സമിതിയുടെ നിഗമനങ്ങൾ എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുമല്ലോ.
വിദഗ്ധസമിതിയംഗമായ അശോക് ഗുലാത്തി കാർഷികമേഖലയിലെ വിപണി സാന്പത്തിക ഉദാരവത്കരണത്തിന്റെ ശക്തനായ വക്താവാണ്. വിവാദ കാർഷിക നിയമങ്ങൾ ശരിയായ ദിശയിലുള്ളവയാണെന്ന് അദ്ദേഹം ലേഖനങ്ങളെഴുതിയിട്ടുണ്ട്. ഭൂപീന്ദർ സിംഗ് മാൻ കർഷകസമരത്തിൽ പങ്കെടുത്തശേഷം പിന്നീട് അതിൽനിന്നു പിന്മാറിയ ആളാണ്. അദ്ദേഹം കഴിഞ്ഞമാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് കാർഷിക നിയമങ്ങൾ ചില ഭേദഗതികളോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും വേണമെങ്കിൽ ഭേദഗതി ആകാം എന്നുമാണല്ലോ സർക്കാർ നിലപാട്. അനധികൃത ജിഎം വിത്തിനങ്ങൾക്കായി വാദിക്കുകയും മൂന്നു കാർഷിക നിയമങ്ങളെയും ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നയാളാണ് ശേത്കാരി സംഘടൻ നേതാവ് അനിൽ ഗൺപത്. കാർഷിക നിയമങ്ങളിൽ എന്തെങ്കിലും മാറ്റംവരുത്തിയാൽ അത് ഇന്ത്യൻ കാർഷികരംഗത്തിനു തിരിച്ചടിയാവുമെന്നു പത്രത്തിൽ ലേഖനമെഴുതി നിലപാട് വ്യക്തമാക്കിയിട്ടുണ്ട് പ്രമോദ്കുമാർ ജോഷി. വ്യക്തമായും സർക്കാർപക്ഷത്തു നിൽക്കുന്ന ഇവർ തയാറാക്കുന്ന റിപ്പോർട്ട് എങ്ങനെയായിരിക്കുമെന്നു ഗണിച്ചറിയാൻ പാഴൂർപ്പടി വരെ പോകേണ്ടതില്ല. അതുകൊണ്ടാണു വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്നും സമരത്തിൽനിന്നു പിന്നോട്ടില്ലെന്നും ഭൂരിഭാഗം കർഷക സംഘടനകളും അറിയിച്ചിട്ടുള്ളത്.
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ കർഷകസമരം പൊളിക്കാൻ വഴികൾ തേടിക്കൊണ്ടിരുന്ന കേന്ദ്രസർക്കാരിനും ബിജെപിക്കും ലഭിച്ച പിടിവള്ളിയായിട്ടാണു സുപ്രീംകോടതി ഉത്തരവിനെ പല നിരീക്ഷകരും വിലയിരുത്തുന്നത്. മൂന്നു കാർഷിക നിയമങ്ങളും നടപ്പാക്കുന്നത് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സുപ്രീംകോടതി സ്റ്റേചെയ്തു. പ്രശ്നം തണുപ്പിക്കുന്നതിനു വഴികൾ തേടുന്നതിനുള്ള സമയവും അവസരവുമാണ് സർക്കാരിന് ഇതിലൂടെ ലഭിക്കുന്നത്. സമരം പഴയപടി മുന്നോട്ടുകൊണ്ടുപോകാൻ സമരക്കാർക്ക് ഇനി ബുദ്ധിമുട്ടാകും.
കർഷകർക്കു നിലവിൽ ലഭിക്കുന്ന മിനിമം താങ്ങുവില സന്പ്രദായത്തിനു തടസമുണ്ടാക്കരുതെന്നും ഏതെങ്കിലും കർഷകന്റെ ഭൂമിവിഷയത്തിൽ നടപടികളുണ്ടാകരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. കർഷകരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നതായി കോടതി സൂചിപ്പിക്കുന്നുണ്ടെങ്കിലും കർഷകരേക്കാൾ സർക്കാരിനാണ് ഈ വിധിയിലൂടെ ഏറെ ആശ്വാസം കിട്ടുന്നതെന്നതാണു പരമാർഥം. കാർഷികമേഖല ശക്തമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കർഷക സമരത്തിന് ഏറെ പിന്തുണ കിട്ടിയത്. ഇതു രാഷ്ട്രീയമായി തങ്ങൾക്കു ക്ഷീണമുണ്ടാക്കുമെന്ന തിരിച്ചറിവ് ബിജെപി നേതൃത്വത്തിനുണ്ട്.
കർഷകസമരം തകർക്കാൻ ഏതറ്റംവരെയും പോകാൻ കേന്ദ്രസർക്കാർ തയാറാകും എന്നതിന്റെ സൂചനയാണു സമരം നടത്തുന്നവരിൽ നിരോധിത സംഘടനയായ ഖാലിസ്ഥാൻ പ്രസ്ഥാനത്തിൽപ്പെട്ടവരുമുണ്ടെന്നു സുപ്രീംകോടതിയിൽ നടത്തിയ പരാമർശം. ഇതുസംബന്ധിച്ചു രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളുണ്ടെന്നായിരുന്നു അറ്റോർണി ജനറലിന്റെ വാദം. തങ്ങളെ എതിർക്കുന്നവരെ ഭീകരരോ മാവോയിസ്റ്റുകളോ ഒക്കെയായി ചിത്രീകരിച്ച് വേട്ടയാടുന്ന ഭരണകൂടങ്ങൾ അതിലൂടെ വിളിച്ചുപറയുന്നതു പൗരാവകാശങ്ങൾ ധ്വംസിക്കാൻ തങ്ങൾക്കു യാതൊരു മടിയുമില്ല എന്നുതന്നെയാണ്.
സർക്കാർ എട്ടുവട്ടം ചർച്ച നടത്തിയിട്ടും പരിഹാരമുണ്ടാക്കാൻ കഴിയാത്ത ഒരു പ്രശ്നത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ പൊതുവേ സ്വാഗതം ചെയ്യപ്പെട്ടെങ്കിലും വിദഗ്ധസമിതി നിയമനത്തിലൂടെ കോടതി കർഷകർക്കുമേൽ ഒരു ഒത്തുതീർപ്പ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് എന്നൊരു വിലയിരുത്തലും ചില കോണുകളിൽ നിന്നുണ്ടായി. കോടതി ഇടപെടലിന്റെ സദുദ്ദേശ്യം ചോർത്തിക്കളയുന്നതാണു സർക്കാരിന്റെ ഏകപക്ഷീയമായ വിദഗ്ധസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്. ഈ വിദഗ്ധസമിതി സർക്കാർ അജൻഡകൾ നടപ്പാക്കാനുള്ള നീക്കങ്ങളുമായാണു മുന്നോട്ടുപോകുന്നതെങ്കിൽ കർഷക താത്പര്യങ്ങൾ ഹനിക്കപ്പെടുമെന്നു സംശയിക്കണം.
കബളിപ്പിക്കലാകരുത് ഈ വിദഗ്ധ സമിതി
11:54 PM Jan 13, 2021 | Deepika.com