പുതിയൊരു പാലമോ പാതയോ തുറക്കുകയോ നിലവിലുള്ള പാത വികസിപ്പിക്കുകയോ ചെയ്യുന്പോൾ അതിലൂടെ സാധ്യമാകുന്നത് ജനങ്ങളുടെ യാത്രാക്ലേശം കുറയുക മാത്രമല്ല നാടിന്റെ വികസനം ത്വരിതപ്പെടുക കൂടിയാണ്.
കൊച്ചിയിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ തുറന്നുകൊടുത്തതോടെ സംസ്ഥാനത്തെ ഏറ്റവും വാഹനത്തിരക്കേറിയ ഈ ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണു പ്രതീക്ഷ. യാത്രക്കാർക്കു വലിയതോതിൽ സമയലാഭവും ഇന്ധനലാഭവും കിട്ടുന്നു. ഗതാഗതം നിയന്ത്രിക്കേണ്ട നിയമപാലകർക്കും വലിയ തലവേദന ഒഴിയുകയാണ്.
മണിക്കൂറിൽ പതിനയ്യായിരത്തിലധികം വാഹനങ്ങൾ വൈറ്റിലയിലൂടെ കടന്നുപോകുന്നുണ്ടെന്നാണു കണക്ക്. പാലവും അപ്രോച്ച്റോഡും ഉൾപ്പെടെ വൈറ്റില മേൽപ്പാലത്തിന് 720 മീറ്ററും കുണ്ടന്നൂർ മേൽപ്പാലത്തിന് 731 മീറ്ററുമാണു നീളം. കിഫ്ബി ഫണ്ടിൽനിന്ന് 152.81 കോടി രൂപ ചെലവഴിച്ചാണ് ദേശീയപാതയിലെ ഈ മേൽപ്പാലങ്ങൾ നിർമിച്ചത്. സംസ്ഥാനം സ്വന്തം ചെലവിൽ പണിതതിനാൽ ടോൾ പിരിവില്ല. ഇരുവശങ്ങളിലേയ്ക്കും മൂന്നുവരിവീതം ഗതാഗതം സാധ്യമാക്കുന്ന ഈ മേൽപ്പാലങ്ങളിൽ ഒന്നിലധികം അണ്ടർപാസും ആധുനിക സിഗ്നൽ സംവിധാനവുമുണ്ട്. മഹാനഗരമായി വളരുന്ന കൊച്ചിക്കു മാത്രമല്ല സമീപജില്ലകളിൽ നിന്നും അവിടേക്കെത്തുവർക്കും ഈ മേൽപ്പാലങ്ങളുടെ പ്രയോജനം അനുഭവപ്പെടുമെന്നു തീർച്ച.
സംസ്ഥാന സർക്കാരിന്റെ വികസന നിശ്ചയദാർഢ്യത്തിന്റെ ദൃഷ്ടാന്തങ്ങളായി ഈ മേൽപ്പാലങ്ങളെ മുഖ്യമന്ത്രി വിശേഷിപ്പിക്കുകയുണ്ടായി. മേൽപ്പാലങ്ങളുടെ ഉദ്ഘാടനം വിവാദമാക്കാൻ ചിലർ ശ്രമിച്ച പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പരാമർശം. പാലം തുറന്നുകൊടുക്കുന്നത് ഔദ്യോഗിക ഉദ്ഘാടനത്തിനുവേണ്ടി വൈകിപ്പിക്കുന്നു എന്നാരോപിച്ച് ഏതാനുംദിവസം മുന്പ് വൈറ്റില മേൽപ്പാലത്തിലേക്കു വാഹനങ്ങൾ കടത്തിവിട്ടു കുഴപ്പമുണ്ടാക്കാൻ ചിലർ ശ്രമിച്ചിരുന്നു. ഇതിന്റെ പേരിൽ നാലുപേരെ പോലീസ് അറസ്റ്റുചെയ്ത നടപടിയും വിവാദമാക്കാൻ ചിലർ ശ്രമിച്ചു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രശസ്തിക്കുവേണ്ടി ഉദ്ഘാടനം നടത്തി സർക്കാരിന് അധികച്ചെലവും ജനങ്ങൾക്ക് അസൗകര്യവുമുണ്ടാക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം. സർക്കാരിനെ അന്ധമായി എതിർക്കുന്നവർക്കും ആദർശവാദികൾക്കും അത്തരം വാദങ്ങളിൽ കഴന്പുണ്ടെന്നു തോന്നാമെങ്കിലും നമ്മുടെ നാട്ടിലെ യാഥാർഥ്യങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതു കാപട്യമാണ്.
സർക്കാർ നടത്തുന്ന വികസനപ്രവർത്തനങ്ങൾ തുടങ്ങുന്പോഴും പൂർത്തിയാക്കുന്പോഴും ഔദ്യോഗികമായി ഉദ്ഘാടനച്ചടങ്ങുകൾ നടത്തുന്നത് ഇവിടത്തെ നടപ്പുരീതിയാണ്. യുഡിഎഫ് സർക്കാരാണെങ്കിലും എൽഡിഎഫ് സർക്കാരാണെങ്കിലും ഇതിൽ വ്യത്യാസമൊന്നുമില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരും ഓരോരോ കാര്യങ്ങൾക്ക് ഉദ്ഘാടന ചടങ്ങുകൾ നടത്തുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ. വ്യവസ്ഥാപിത സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും അന്ധമായി എതിർക്കുന്ന അരാജകവാദികളും മറ്റു സങ്കുചിത ലക്ഷ്യങ്ങളുള്ളവരും ഇതിനെയൊക്കെ മറ്റുവിധത്തിൽ ചിത്രീകരിക്കുന്നതു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് എന്നു കണ്ടെത്താൻ വിഷമമൊന്നുമില്ല. സർക്കാരിൽ ജനങ്ങൾക്കു കൂടുതൽ വിശ്വാസമുണ്ടാകുന്നതിൽ അസ്വസ്ഥത ഉള്ളവരാണ് കുത്തിത്തിരിപ്പിലൂടെ പ്രശ്നങ്ങൾ സൃഷ്ടിച്ചു പ്രശസ്തിക്കു ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി. ഉന്നത നീതിപീഠത്തിലിരുന്നവരും മറ്റും അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കാൻ ഒരുങ്ങിയാൽ സഹതപിക്കാനേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ചില ദൃശ്യമാധ്യമങ്ങളുടെ പിന്തുണ ഉറപ്പാക്കി, ജനശ്രദ്ധ കിട്ടുന്ന വിധത്തിൽ നിഷേധാത്മക പരാമർശങ്ങൾ നടത്തുന്ന പലരുടെയും ലക്ഷ്യം പ്രശസ്തി മാത്രമല്ല എന്നതാണു വസ്തുത. നിക്ഷിപ്ത താത്പര്യങ്ങളും വർഗീയ നിലപാടുകളുമുള്ള പലരും പൊതുവിഷയങ്ങളിൽ നടത്തുന്ന ഇടപെടലുകളുടെയും പ്രസ്താവനകളുടെയും പിന്നിലുള്ള യഥാർഥ ലക്ഷ്യം സാധാരണക്കാർ മനസിലാക്കുന്നില്ല എന്നിടത്താണ് ഇവരുടെ വിജയം.
പുതിയൊരു പാലമോ പാതയോ തുറക്കുകയോ നിലവിലുള്ള പാത വികസിപ്പിക്കുകയോ ചെയ്യുന്പോൾ അതിലൂടെ സാധ്യമാകുന്നത് ജനങ്ങളുടെ യാത്രാക്ലേശം കുറയുക മാത്രമല്ല നാടിന്റെ വികസനം ത്വരിതപ്പെടുക കൂടിയാണ്. പാലങ്ങളും പാതകളും പണിയുന്പോൾ അവ സമയബന്ധിതമായി പൂർത്തിയാക്കാനും നിർമാണഘട്ടത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടു പരമാവധി കുറയ്ക്കാനും അധികൃതർ ശ്രദ്ധിക്കണം. വൈറ്റില പാലം പണിയാൻ നാലു വർഷമെടുത്തു.
അതത്ര നീണ്ടതല്ലെങ്കിലും അത്രയും കാലം അവിടെ വലിയ യാത്രാക്ലേശവും ഗതാഗതക്കുരുക്കുകളുമുണ്ടായി എന്നതു മറക്കാനാവില്ല. ഇതേപോലെ നിലവിലുള്ള പാത വികസിപ്പിക്കുന്ന പലയിടങ്ങളിലും വലിയ ഗതാഗതക്കുരുക്കുകളും യാത്രാക്ലേശവുമുണ്ടാകുന്നുണ്ട്. ഈ വിവരമറിയാതെ അതുവഴി എത്തുന്ന യാത്രക്കാർ കുടുങ്ങുന്നു. വലിയ സമയനഷ്ടമുണ്ടാകുന്നു; പലരുടെയും പരിപാടികൾ തെറ്റുന്നു. ഉദാഹരണത്തിനു കോഴിക്കോട്-കണ്ണൂർ പാതയിൽ കൊയിലാണ്ടിയിൽ നടക്കുന്ന റോഡ് നവീകരണത്തിന്റെ പേരിൽ വലിയ ഗതാഗതക്കുരുക്കും യാത്രക്കാർക്കു സമയനഷ്ടവുമാണ് ഉണ്ടാകുന്നത്.
കുരുക്ക് ഉണ്ടാകാത്തവിധം ഗതാഗതം ക്രമീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ വലിയ തിരക്കുള്ള സ്ഥലങ്ങളിൽ ഇത്തരം പണികൾ രാത്രിയിലായിക്കൂടേ? പല വിദേശരാജ്യങ്ങളിലും അങ്ങനെയാണല്ലോ ചെയ്യുന്നത്. ഉദ്യോഗസ്ഥന്റെയും കരാറുകാരന്റെയും സൗകര്യത്തേക്കാൾ പൊതുജനങ്ങളുടെ സൗകര്യത്തിലായിരിക്കണം പ്രഥമ പരിഗണന. ജനക്ഷേമത്തിൽ വിശ്വസിക്കുന്ന സർക്കാരുകൾ അതിനു ബാധ്യസ്ഥരാണ്.
ഗതാഗതക്കുരുക്കഴിഞ്ഞ് യാത്ര സുഗമമാകട്ടെ
01:38 AM Jan 11, 2021 | Deepika.com