നിലവിലെ വീഴ്ചകൾ തിരുത്താൻ തുടരന്വേഷണം ആവശ്യമാണെങ്കിൽ മടിക്കരുത്. ഹൈക്കോടതി ഇക്കാര്യത്തിൽ നൽകിയിരിക്കുന്ന നിർദേശങ്ങളെല്ലാം പ്രയോജനപ്പെടുത്തണം. ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പുവരുത്തണം.
മനുഷ്യത്വരഹിതവും അതീവ ലജ്ജാകരവുമായ ഒരു കുറ്റകൃത്യത്തിൽ നീതി ആഗ്രഹിക്കുന്ന ഏവർക്കും പ്രതീക്ഷ നൽകുന്ന വിധിയാണ് ഇന്നലെ ഹൈക്കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്. വാളയാർ പീഡനക്കേസിൽ ശുഭോദർക്കമായേക്കാവുന്ന ഒരു വഴിത്തിരിവാണിത്. കേസിൽ വിചാരണക്കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി പുനർ വിചാരണ നടത്താനും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടാൽ തുടരന്വേഷണത്തിന് അനുമതി നൽകാനും ആവശ്യപ്പെട്ടിരിക്കുന്നു. അപമാനഭാരത്താൽ ഓരോ കേരളീയനും തലതാഴ്ത്തേണ്ടതാണ് യഥാർഥത്തിൽ ഈ കേസ്. കുറ്റകൃത്യത്തിന്റെ ക്രൂരതയെക്കാൾ നിയമപാലകരുടെയും നീതിന്യായ വ്യവസ്ഥയുടെയും അപഭ്രംശങ്ങളുടെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു വാളയാർ കേസിന്റെ നടത്തിപ്പ്. ഹൈക്കോടതി നടത്തിയിരിക്കുന്ന നിരീക്ഷണങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ വിചാരണക്കോടതി പ്രതികളെ വെറുതേ വിട്ടപ്പോഴാണ് ഈ കേസിൽ സംഭവിച്ചിരിക്കുന്ന കുറ്റകരമായ അനാസ്ഥയും പൊറുക്കാനാവാത്ത നീതിനിഷേധവും പൊതുസമൂഹത്തിനു ബോധ്യപ്പെട്ടത്. നരാധമന്മാരുടെ കാമവെറിക്ക് ഇരയായി ഒരുമുഴം കയറിൽ കുരുന്നിലേ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന രണ്ടു സഹോദരിമാരുടെയും അവരുടെ ഉറ്റവരുടെയും നിലവിളി നീതികിട്ടുംവരെ നിലയ്ക്കുമെന്നു കരുതാനാകുമോ? വാളയാറിലെ ആ ദരിദ്രകുടുംബത്തിന്റെ വേദന കേരളത്തിന്റെ മൊത്തം വേദന തന്നെയാണ്.
ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജംഗിൾ രാജും കാട്ടുനീതിയുമാണെന്നു പരിഹസിച്ചിരുന്ന മലയാളിയുടെ മൂടുപടം വലിച്ചുകീറുന്നതാണ് പാലക്കാട് ജില്ലയിലെ വാളയാറിലുണ്ടായ പീഡനക്കേസും രണ്ട് ദാരുണ മരണങ്ങളും. 52 ദിവസത്തെ ഇടവേളയിലാണ് പതിമൂന്നും ഒന്പതും വയസുള്ള ദളിത് സഹോദരിമാർ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്. 2017 ജനുവരി 13 ന് വൈകുന്നേരം നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലായിരുന്നു മൂത്ത കുട്ടിയുടെ മരണം. മൃതദേഹത്തിന്റെ ഇൻക്വസ്റ്റിലും പോസ്റ്റ്മോർട്ടത്തിലും കുട്ടി ലൈംഗികപീഡനത്തിന് വിധേയമായതാകാം എന്നു കണ്ടെത്തി. എന്നാൽ പോലീസ് ഇതൊന്നും ഗൗരവത്തിലെടുക്കുകയോ പ്രതികളെ പിടികൂടാൻ ജാഗ്രത കാട്ടുകയോ ചെയ്തില്ല. കാര്യക്ഷമമായ തുടരന്വേഷണവുമുണ്ടായില്ല. പിന്നീട് മാർച്ച് നാലിന് അതേ മുറിയിൽ ഇളയകുട്ടിയും തൂങ്ങി മരിച്ചു. ഇളയകുട്ടിയുടെ ഓട്ടോപ്സി റിപ്പോർട്ടിൽ നിരവധി തവണ പീഡനത്തിന് വിധേയയാക്കപ്പെട്ടിട്ടുണ്ട് എന്നു തെളിഞ്ഞു. അതോടെ പൊലീസ് പോക്സോ കൂടി ചുമത്തി അന്വേഷണം തുടങ്ങി. പ്രായപൂർത്തിയാകാത്ത ഒരാളടക്കം ഏഴുപേർ പ്രതിചേർക്കപ്പെട്ടു. മൂത്തകുട്ടിയുടെ മരണം ഗൗരവമായി അന്വേഷിച്ചിരുന്നെങ്കിൽ ഇളയകുട്ടിയുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നു എന്ന ഹൈക്കോടതി വിമർശനം കേവലം അന്വേഷണ ഉദ്യോഗസ്ഥരുടെ നേർക്കു മാത്രമല്ല ചെന്നു തറയ്ക്കുന്നത്. സംസ്ഥാനത്തു നിയമവാഴ്ച ഉറപ്പു വരുത്താൻ ബാധ്യതയുള്ള എല്ലാവരുടെയും ഇടനെഞ്ചിൽത്തന്നെയാണ്.
നിയമപാലകരുടെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്ന് പൊറുക്കാനാവാത്ത വീഴ്ചകളാണ് ഉണ്ടായിരിക്കുന്നത്. പ്രതികൾക്കു ശിക്ഷ ഉറപ്പാക്കുന്ന തെളിവുകൾ കണ്ടെത്തുന്നതിനോ അവ യഥാസമയം കോടതിക്കു മുന്നിൽ എത്തിക്കുന്നതിനോ പോലീസും പ്രോസിക്യൂഷനും ശ്രമിച്ചതേയില്ല. കേസിൽ വിചാരണക്കോടതിക്കും വീഴ്ച പറ്റിയെന്നും അതിൽ മനസ്താപമുണ്ടെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഇത്തരം കേസുകളിൽ വിചാരണക്കോടതികൾ കൂടുതൽ ഉത്തരവാദിത്വം കാട്ടണമെന്ന ഓർമപ്പെടുത്തൽകൂടിയാണിത്. കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളേണ്ട ശിശുക്ഷേമസമിതിയുടെ ചെയർമാനായ അഭിഭാഷകനാണ് പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായത് എന്നതു മാത്രംമതി ഈ കേസിലെ നീതിനിഷേധത്തിന്റെ ആഴമറിയാൻ. ഒടുവിൽ ഇവരെല്ലാം ചേർന്നു രചിച്ച തിരക്കഥപോലെതന്നെ പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടു.
അരവയർ നിറയ്ക്കാൻ പാടുപെടുന്ന വാളയാറിലെ കുടുംബത്തിന് നീതിനടത്തിക്കിട്ടാൻ സർക്കാർ സംവിധാനങ്ങളെ മാത്രമേ ആശ്രയിക്കാനുണ്ടായിരുന്നുള്ളൂ. എന്നാൽ ഇവരുടെ രോദനങ്ങൾ ബധിരകർണങ്ങളിലായിരുന്നു പതിച്ചതെന്നാണ് വിചാരണക്കോടതിവിധി വ്യക്തമാക്കിയത്. വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത സർക്കാർ പിന്നീട് ജനകീയ സമ്മർദവും കുടുംബാംഗങ്ങളുടെ സമരവുമെല്ലാം ശക്തമായപ്പോഴാണ് ഗൗരവതരമായ ഇടപെടൽ നടത്തിയത്. ഈ കേസിൽ ഇനിയുള്ള ദിനങ്ങൾ നിർണായകമാണ്. കേസിന്റെ തുടർ നടപടികൾക്കായി സത്യസന്ധതയും ആത്മാർഥതയും നീതിബോധവുമുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തേണ്ട ഉത്തരവാദിത്വം സർക്കാരിന്റെതാണ്. കേവലം കടമനിർവഹിക്കലാകാതെ കുറ്റക്കാരെ ശിക്ഷിക്കണമെന്നുള്ള നിശ്ചയദാർഢ്യത്തോടെയായിരിക്കണം പ്രവർത്തനം. നിലവിലെ വീഴ്ചകൾ തിരുത്താൻ തുടരന്വേഷണം ആവശ്യമാണെങ്കിൽ മടിക്കരുത്. ഹൈക്കോടതി ഇക്കാര്യത്തിൽ നൽകിയിരിക്കുന്ന നിർദേശങ്ങളെല്ലാം പ്രയോജനപ്പെടുത്തണം. ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പുവരുത്തണം. അതോടൊപ്പം നേരത്തേ വിഴ്ചവരുത്തിയവരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. എങ്കിലേ വിടരുന്നതിനുമുമ്പേ തല്ലിക്കൊഴിച്ച വാളയാറിലെ കുരുന്നുകളോട് അല്പമെങ്കിലും നീതികാട്ടി എന്ന് ആശ്വസിക്കാനാകൂ.
വാളയാർ പീഡനക്കേസിൽ നീതി ഉറപ്പാക്കാനുള്ള അവസരം
12:01 AM Jan 07, 2021 | Deepika.com