സർക്കാർ ആനുകൂല്യങ്ങൾക്കോ പരാതി നൽകാനോവേണ്ടി വയോജനങ്ങൾ സർക്കാർ ഓഫീസുകളിലേക്ക് എത്തേണ്ടതില്ല എന്ന തീരുമാനമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച പത്തിന പരിപാടികളിൽ ശ്രദ്ധേയമായ ഒന്ന്.
പുതുവർഷത്തിൽ സാധാരണക്കാർക്കായി പത്തു പുതിയ പദ്ധതികൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനു ജനക്ഷേമ പദ്ധതികളിലുള്ള പ്രതിജ്ഞാബദ്ധതയാണ് ആവർത്തിച്ചു പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് കാലത്തിനു ശേഷം ജനജീവിതം സാധാരണജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങുന്പോൾ അതിന് ഉത്തേജനം പകരുന്ന ചില തീരുമാനങ്ങളും സർക്കാർ ഇതോടൊപ്പം കൈക്കൊണ്ടിട്ടുണ്ട്.
സർക്കാർ ആനുകൂല്യങ്ങൾക്കോ പരാതി നൽകാനോവേണ്ടി വയോജനങ്ങൾ സർക്കാർ ഓഫീസുകളിലേക്ക് എത്തേണ്ടതില്ല എന്ന തീരുമാനമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച പത്തിന പരിപാടികളിൽ ശ്രദ്ധേയമായ ഒന്ന്. മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സഹായം, അത്യാവശ്യ ജീവൻരക്ഷാ മരുന്നുകൾ എന്നിവ സംബന്ധിച്ച സേവനങ്ങൾ വീട്ടിലെത്തിക്കുമെന്നാണു പ്രഖ്യാപനം. ജനുവരി പത്തിന് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങുമെന്നാണ് അറിയുന്നത്. വയോജനങ്ങൾക്കു വലിയ ആശ്വാസമാകും ഈ പദ്ധതിയെന്നു തീർച്ചയാണ്.
വിദ്യാർഥികളുടെ ക്ഷേമത്തിനായുള്ള ചില പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ബിരുദം കഴിഞ്ഞ ആയിരം വിദ്യാർഥികൾക്കു മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ ധനസഹായപദ്ധതി പ്രകാരം ഒരു ലക്ഷം രൂപ സ്കോളർഷിപ്പ് നൽകും. ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കു സാന്പത്തിക ശാസ്ത്രജ്ഞർ, സാമൂഹിക ശാസ്ത്രജ്ഞർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കും. എമിനന്റ് സ്കോളർഷിപ്പ് ഓൺലൈൻ എന്ന പരിപാടിയിൽ ഇവരുടെ പ്രഭാഷണങ്ങൾ ഓൺലൈനായി കേൾക്കാനും സംവദിക്കാനും അവസരമുണ്ടാക്കും. ഡിജിറ്റൽ മീഡിയയെക്കുറിച്ചു സ്കൂളുകളിലും കോളജുകളിലും പഠിപ്പിക്കും.
‘സത്യമേവ ജയതേ’ എന്ന പേരിലുള്ള മീഡിയ സാക്ഷരതാ പരിപാടിയുടെ ലക്ഷ്യം സമൂഹമാധ്യമങ്ങളിലെ അസത്യപ്രചാരണങ്ങൾ തിരിച്ചറിയുന്നതിന് അവബോധം സൃഷ്ടിക്കലാണ്. സമൂഹമാധ്യമങ്ങളിൽ വരുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകൾ കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലുമുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ അസത്യപ്രചാരണവും അപവാദപ്രചാരണവും നടക്കുന്ന ഇടമാണ് സമൂഹമാധ്യമങ്ങൾ എന്നതാണു വസ്തുത. സമൂഹമാധ്യമങ്ങളിൽ വന്നുനിറയുന്ന സൃഷ്ടികളുടെ നെല്ലും പതിരും തിരിച്ചറിയാൻ വിദ്യാർഥികളെയും യുവാക്കളെയും പ്രാപ്തരാക്കുന്നതു സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നു തീർച്ചയാണ്.
അഴിമതിയെക്കുറിച്ചു പരാതിപ്പെടാൻ പൊതുജനങ്ങൾക്കു പ്രത്യേക സോഫ്റ്റ്വെയർ സജ്ജമാക്കുമെന്നാണു മറ്റൊരു പ്രഖ്യാപനം. വിവരം നല്കുന്നവരുടെ പേരു രഹസ്യമായി സൂക്ഷിക്കുമെന്നും പരാതിക്കാരൻ ഓഫീസിൽ വരേണ്ടതില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിയെക്കുറിച്ച് അറിഞ്ഞാലും അതിന് ഇരയായാലും പലരും പരാതിപ്പെടാൻ മടിക്കുന്നതു പ്രതികാരനടപടി ഉണ്ടാകുമോ എന്ന ഭയം നിമിത്തമാണ്. അധികാരസ്ഥാനത്തിരിക്കുന്നവരാണല്ലോ അഴിമതി നടത്തുന്നത്. അവരുടെ സ്വാധീനശക്തിക്കു മുന്പിൽ പിടിച്ചുനിൽക്കാൻ സാധാരണക്കാർക്കു കഴിയില്ല. അഴിമതിയെക്കുറിച്ചു ഭയംകൂടാതെ പരാതി നല്കാൻ സംവിധാനമുണ്ടാകുന്നതു സർക്കാർ സംവിധാനങ്ങളിലെ അഴിമതി കുറയ്ക്കാൻ സഹായകരമായ സാഹചര്യം സൃഷ്ടിക്കുമെന്നു പ്രത്യാശിക്കാം. അഴിമതി ഇല്ലാതാകുന്നതിന്റെ ഗുണം ലഭിക്കുന്നതു പൊതുജനത്തിനാണ്. അവർക്ക് അനാവശ്യ പണച്ചെലവും സമയനഷ്ടവുമില്ലാതെ കാര്യങ്ങൾ നടന്നുകിട്ടും. സാധാരണക്കാരന്റെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുകയും നീതി നടപ്പാക്കിക്കൊടുക്കുകയുമാണ് ജനാധിപത്യസംവിധാനത്തിൽ ഏതൊരു ഭരണകൂടത്തിന്റെയും പ്രാഥമിക കർത്തവ്യം.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികളിലെ ആത്മഹത്യാപ്രവണത കുറയ്ക്കാൻ സ്കൂൾ കൗൺസലർമാരുടെ എണ്ണം ഇരട്ടിയാക്കും. വിവിധതരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി ഓൺലൈൻ കൺസൾട്ടേഷൻ ഏർപ്പെടുത്തും. പ്രകൃതിസൗഹൃദ നിർമാണരീതി അവലംബിക്കുന്ന ഗാർഹികനിർമാണങ്ങൾക്ക് ആദ്യം ഒറ്റത്തവണയായി അടയ്ക്കുന്ന കെട്ടിടനികുതിയിൽ നിശ്ചിത ശതമാനം ഗ്രീൻ റിബേറ്റ് അനുവദിക്കുമെന്നാണു മറ്റൊരു പ്രഖ്യാപനം. ഫെബ്രുവരിക്കു മുന്പ് എല്ലാ പഞ്ചായത്തുകളിലും പൊതു ഇടങ്ങൾ സജ്ജീകരിക്കും, പ്രവാസികൾക്ക് സർക്കാരിൽനിന്ന് ആവശ്യമായ രേഖകൾ അപേക്ഷ നല്കി 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കും തുടങ്ങിയവയാണു മറ്റു പദ്ധതികൾ. ഇവയൊക്കെ സമയബന്ധിതമായി നടപ്പാക്കാൻ സർക്കാരിനു കഴിയണം.
സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ നാളെ മുതൽ നിയന്ത്രണങ്ങളോടെ തുറക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നാളെ മുതൽ നിയന്ത്രണങ്ങളോടെ അനുവദിക്കും. ജീവിതം സാധാരണ നിലയിലേക്കു മടങ്ങുന്നു എന്ന പ്രതീതി ഉണർത്തുന്ന ഇത്തരം കാര്യങ്ങളിൽ ജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കുമെന്നു തീർച്ച. പുതുവർഷം നമുക്ക് അടച്ചിരിക്കാനുള്ളതല്ല, ഉണർന്നു പ്രവർത്തിക്കാനുള്ളതാണ്.
സർക്കാർസേവനങ്ങൾ വീട്ടിലെത്തുന്പോൾ
11:02 PM Jan 03, 2021 | Deepika.com