കോവിഡ് മഹാമാരി മരണനൃത്തമാടിയ 2020 ഒരു പേക്കിനാവുപോലെ
കടന്നുപോകുമ്പോൾ ആശ്വാസനിശ്വാസങ്ങൾ മാത്രമാണ് എവിടെയുമുയരുന്നത്. നിരാശയുടെയും സംഘർഷങ്ങളുടെയും ദിനങ്ങളിൽനിന്നു പ്രതീക്ഷയുടെയും സമാധാനത്തിന്റെയും പുതിയ ദിനങ്ങളിലേക്കു നമുക്കു യാത്ര ചെയ്യാം.
പുതുവർഷത്തിന്റെ പുതിയ പ്രഭാതത്തിലേക്കു ലോകം കാലെടുത്തുവയ്ക്കുകയാണ്. ഏറെ പ്രതീക്ഷകളോടെയും പ്രാർഥനകളോടെയുമാണ് പുതിയ വത്സരത്തെ ലോകജനത ഉറ്റുനോക്കുന്നത്. നന്മയുടെ പുലർവെട്ടം തെളിയുന്നതിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കോവിഡ് മഹാമാരി മരണനൃത്തമാടിയ 2020 ഒരു പേക്കിനാവുപോലെ കടന്നുപോകുമ്പോൾ ആശ്വാസനിശ്വാസങ്ങൾ മാത്രമാണ് എവിടെയുമുയരുന്നത്. ജീവിതത്തിൽനിന്ന് ഒരു വർഷം വെറുതെ കളഞ്ഞുപോയതുപോലെ. ജീവിച്ചിരിക്കുക എന്നതാണ് 2020-ലെ ഏറ്റവും വലിയ കാര്യമെന്നു പലരും പറയുന്നതു കേട്ടിരുന്നു. നമ്മുടെ ഉറ്റവരും ഉടയവരുമായ പലരെയും മഹാമാരി ജീവിതത്തിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി. ബാക്കിയുള്ളവർ നാളുകളോളം പണിശാലകളും വിദ്യാലയങ്ങളും അടച്ചിട്ട് വീട്ടകങ്ങളുടെ സുരക്ഷിതത്വത്തിൽ അഭയം തേടി. ആളകലം പാലിച്ചും സോപ്പിട്ടു കൈകഴുകിയും മുഖാവരണം ധരിച്ചും രോഗവ്യാപനത്തെ ചെറുക്കാൻ ശ്രമിച്ചു. പതിവില്ലാത്ത ശീലങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ നിർബന്ധിതരായി. കാളരാത്രിപോലെ ഒരു വർഷം.
2021 പിറക്കുന്പോഴും കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീങ്ങിയിട്ടില്ല. എങ്കിലും എല്ലാവരും സാധാരണ ജീവിതത്തിലേക്കു മെല്ലെ മടങ്ങുകയാണ്. വിദ്യാലയങ്ങൾ ഭാഗികമായെങ്കിലും തുറക്കുന്നു, പരീക്ഷകളുടെ ടൈംടേബിൾ തയാറാകുന്നു. മറ്റു പ്രവർത്തനമേഖലകളിലും അടച്ചിട്ട വാതിലുകൾ തുറക്കുകയാണ്. ബസ്, ട്രെയിൻ, വിമാനയാത്രകളുടെ നിയന്ത്രണങ്ങളിൽ അയവുവരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. മദ്യപരെ സന്തോഷിപ്പിക്കാൻ ബാറുകളും തുറന്നുകൊടുത്തു. കോവിഡ് വാക്സിൻ പുതുവർഷാരംഭത്തിൽതന്നെ എത്തുമെന്ന വലിയ പ്രതീക്ഷയിലാണു ലോകം. എട്ടേകാൽ കോടിയിലധികം പേർക്കാണു ലോകത്തു കോവിഡ് ബാധിച്ചത്. അതിൽ 18 ലക്ഷത്തിലധികം പേർ മരിച്ചു. ഇന്ത്യയിൽ ഒരു കോടിയിലധികം പേർക്കു കോവിഡ് ബാധിക്കുകയും ഒന്നര ലക്ഷത്തോളം പേർ മരിക്കുകയും ചെയ്തു. കേരളത്തിൽ ഏഴു ലക്ഷത്തിലധികം പേർക്കു കോവിഡ് സ്ഥിരീകരിച്ചു; മൂവായിരത്തിലധികം പേർ മരിച്ചു. നഷ്ടക്കണക്കുകളുടെ പുസ്തകം അടച്ചുവച്ച് പ്രതീക്ഷയുടെ പുതിയ പാഠം തുടങ്ങാനാണു ശ്രമം.
പുതുവർഷം പിറന്നിട്ടും ആശങ്ക വിട്ടൊഴിയാത്തവരാണു രാജ്യത്തെ കർഷകർ. കോർപറേറ്റുകളുടെ ചങ്ങലപ്പൂട്ടുകളിൽ തങ്ങളെ തളച്ചിടാനുള്ള ഉപാധികളെന്ന് അവർ കരുതുന്ന കാർഷിക നിയമങ്ങൾക്കെതിരേ രാജ്യമെന്പാടുമുള്ള കർഷകർ ഒരു മാസത്തിലേറെയായി ഡൽഹിയിൽ സമരത്തിലാണ്. കർഷകസമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ വിളിച്ച ആറാംവട്ട ചർച്ചയും ബുധനാഴ്ച പരാജയപ്പെട്ടു. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന പിടിവാശിയിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുന്നതാണു ചർച്ച പൊളിയാൻ കാരണം. അതേസമയം കർഷകർ മുന്നോട്ടുവച്ച നാലു പ്രധാന ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുണ്ട്. വൈദ്യുതി ഭേദഗതി ബില്ലിലും അന്തരീക്ഷ മലിനീകരണനിയമത്തിലെ ശിക്ഷാവ്യവസ്ഥകളിലും കർഷകർക്ക് ഇളവു നൽകാമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. കാർഷികോത്പന്ന വിപണന ചന്തകൾ, താങ്ങുവില എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ ഉപ ആവശ്യങ്ങൾ അംഗീകരിച്ചതുകൊണ്ടു കാര്യമായില്ലല്ലോ. കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും കേരള നിയമസഭ ഇന്നലെ പ്രത്യേക സമ്മേളനം ചേർന്നു പ്രമേയം പാസാക്കിയിരിക്കുകയാണ്. രാജ്യത്തെ ഊട്ടുന്ന കർഷരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന കാര്യം കേന്ദ്രത്തെ ഓർമിപ്പിക്കുകയാണ് ഈ പ്രമേയത്തിലൂടെ. കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന്, കർഷകർക്ക് ഒറ്റക്കെട്ടായി പിന്തുണ നൽകാനും അവർക്ക് ആത്മവിശ്വാസം പകരാനും കേരള നിയമസഭ തയാറായത് ഉചിതമായി.
സംഘർഷങ്ങളുടെയും ആശങ്കകളുടെയും കാർമേഘങ്ങൾ നിറഞ്ഞതായിരുന്നു പോയവർഷം ലോകത്തിനു പൊതുവെ. കോവിഡിന്റെ ഭീതിക്കിടയിലും മതസംഘർഷങ്ങൾ വളർത്താനും വർഗീയത ആളിക്കത്തിക്കാനുമുള്ള ശ്രമങ്ങൾ പല ഭാഗത്തുനിന്നുമുണ്ടായി. ഇസ്താംബുളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ കത്തീഡ്രൽ മ്യൂസിയമായിരുന്നത് മോസ്കാക്കി മാറ്റിയ തുർക്കിയിലെ ഭരണകൂടത്തിന്റെ നടപടിയും ഫ്രാൻസിലെ പാരീസിൽ അധ്യാപകനായിരുന്ന സാമുവൽ പാറ്റിയുടെ തലവെട്ടിയതും ഫ്രാൻസിലെ ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളുമെല്ലാം ഇതിനുദാഹരണങ്ങൾ. ഇതിനെതിരെ ഉയർന്ന മാനവികതയുടെ ശബ്ദങ്ങൾ ഭീകരതയ്ക്കും വർഗീയതയ്ക്കുമെതിരേ നിലകൊള്ളാൻ ലോകസമൂഹത്തിനു കൂടുതൽ ആത്മധൈര്യവും ദൃഢനിശ്ചയവും പകരുന്നു എന്നതു മറ്റൊരു കാര്യം. ഇന്ത്യയിൽ, ജനാധിപത്യ സംവിധാനങ്ങൾ കൂടുതൽ ദുർബലമാകുകയാണോ എന്ന ആശങ്ക പലരിലുമുണ്ട്. അധികാരസ്ഥാനങ്ങളിലുള്ളവർ ജനാധിപത്യ വഴക്കങ്ങളോടു പുലർത്തുന്ന നിഷേധാത്മക സമീപനങ്ങൾ ആപത്സൂചനകൾ നൽകുന്നു. വിവാദങ്ങളുടെയും അഴിമതിയാരോപണങ്ങളുടെയും പുകപടലങ്ങൾ കേരളത്തിലും ജനങ്ങളിൽ ആശയക്കുഴപ്പങ്ങളും നിരാശയും സൃഷ്ടിക്കുന്നു. നിഷേധാത്മക ചിന്തകൾ നമ്മെ ഒരിടത്തും കൊണ്ടുചെന്നെത്തിക്കില്ല. നിരാശയുടെയും സംഘർഷങ്ങളുടെയും ദിനങ്ങളിൽനിന്നു പ്രതീക്ഷയുടെയും സമാധാനത്തിന്റെയും പുതിയ ദിനങ്ങളിലേക്കു നമുക്കു യാത്ര ചെയ്യാം.
പുലരട്ടെ, പ്രതീക്ഷകളുടെ പുതിയ വത്സരം
11:42 PM Dec 31, 2020 | Deepika.com