ഞാൻ പിടിച്ച മുയലിനു കൊന്പ് മൂന്ന് എന്ന പിടിവാശി പക്വമതികളായ ഭരണാധികാരികൾക്കു ചേർന്നതല്ല. കൂടിയാലോചനകളും വിട്ടുവീഴ്ചകളും സമവായവുമാണു ജനാധിപത്യത്തിന്റെ അന്തഃസത്ത.
കാർഷികമേഖലയെ കോർപറേറ്റുകൾക്ക് അടിയറവയ്ക്കാൻ കളമൊരുക്കുന്നതെന്നു കർഷകസമൂഹം വിശ്വസിക്കുന്ന വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു ലക്ഷക്കണക്കിനു കർഷകർ ഒരു മാസത്തിലേറെയായി രാജ്യതലസ്ഥാനത്തിനുസമീപം പ്രതിഷേധസമരത്തിലാണ്. സമരം പൊളിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ ഗൂഢതന്ത്രങ്ങളിലൊന്നും അവർ വീണുപോയില്ല. അതിശൈത്യത്തെ അവഗണിച്ചും സമരംചെയ്യുന്ന കർഷകർ, ലക്ഷ്യം കാണാതെ തങ്ങൾ മടങ്ങില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ കേന്ദ്രസർക്കാരും പ്രക്ഷോഭകരും തമ്മിലുള്ള അടുത്തവട്ടം ചർച്ച നാളെ നടക്കും. കാർഷികനിയമങ്ങൾ പിൻവലിക്കാതെ തങ്ങൾ പിന്നോട്ടില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ സമരം ഒത്തുതീർപ്പാക്കുന്നതിനുള്ള യാഥാർഥ്യാധിഷ്ഠിത സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണു വിവേകമതികളെല്ലാം ആഗ്രഹിക്കുന്നത്.
ഡൽഹിയിലെ കർഷകസമരം കുറെ സിക്കു കർഷകരുടെ മാത്രം സമരമാണെന്നു വരുത്തിത്തീർക്കാൻ ശ്രമമുണ്ടായെങ്കിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുള്ള കർഷകരുടെ പിന്തുണയും പ്രാതിനിധ്യവും അതിനുണ്ടെന്നതാണു യാഥാർഥ്യം. പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തർപ്രദേശിലെയും കർഷകരാണു സമരത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നതെങ്കിൽ പിന്നീടു രാജസ്ഥാനിൽനിന്നും ഗുജറാത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമൊക്കെ കർഷകർ കൂട്ടത്തോടെ ഡൽഹിയിലെത്തി. സർക്കാരിന്റെ ഭീഷണികളോ സമ്മർദങ്ങളോ പ്രലോഭനങ്ങളോ ഒന്നും കർഷകരെ പിന്തിരിപ്പിക്കുന്നില്ലെന്നാണ് ഇതിനർഥം. കർഷകസമരത്തിനു പിന്നിൽ പ്രതിപക്ഷമാണ് എന്നു സർക്കാർ ആരോപിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നേതാക്കളെ സമരനേതൃത്വത്തിലേക്ക് അടുപ്പിക്കുന്നില്ല. എങ്കിലും കേന്ദ്ര ഭരണകക്ഷിയായ ദേശീയ ജനാധിപത്യസഖ്യത്തിനു കർഷകസമരംമൂലം രാഷ്ട്രീയമായി ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കർഷകസമരം തുടങ്ങിയതിനുശേഷം രണ്ടു സഖ്യകക്ഷികൾ എൻഡിഎയോടു വിടപറഞ്ഞു. ആദ്യം പഞ്ചാബിലെ പ്രമുഖ കക്ഷിയായ ശിരോമണി അകാലിദളും ഇപ്പോൾ രാജസ്ഥാനിൽനിന്നുള്ള സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും. മോദി സർക്കാരിൽ ഭക്ഷ്യസംസ്കരണ മന്ത്രിയായിരുന്ന ഹർസിമ്രത് കൗർ ബാദൽ സെപ്റ്റംബർ 17-നു രാജിവച്ചപ്പോൾ അകാലിദളും ബിജെപിയും തമ്മിലുണ്ടായിരുന്ന കാൽ നൂറ്റാണ്ടു കാലത്തെ ബന്ധമാണു തകർന്നത്. കർഷകരുടെ പിന്തുണയില്ലാതെ തങ്ങൾക്കു പിടിച്ചുനിൽക്കാനാവില്ലെന്ന് അകാലിദളും ആർഎൽപിയുമൊക്കെ മനസിലാക്കി. അതു ബിജെപിക്കു മനസിലാകാതെ പോകുന്നതാണ് അദ്ഭുതം.
ഉത്തരേന്ത്യയിലെ കർഷകസമരങ്ങളെ പൊളിക്കാൻ ശ്രമിച്ച സർക്കാരുകൾക്കൊക്കെ പിന്നീടു രാഷ്ട്രീയമായ തിരിച്ചടികൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഇതു തിരിച്ചറിയുന്ന കാർഷികാടിത്തറയുള്ള പാർട്ടികൾ ബിജെപിയോട് അകലം പാലിക്കാൻ ശ്രമിക്കുന്നു. ഹരിയാനയിലെ ജനനായക് ജനതാപാർട്ടി (ജെജെപി)യിലും ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ സമ്മർദം ഉയരുന്നുണ്ട്. ജാട്ട് കർഷകനേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ദേവിലാലിന്റെ കുടുംബാംഗമായ ദുഷ്യന്ത് ചൗതാലയാണു ജെജെപിയുടെ നേതാവ്. ബിജെപിക്കെതിരേ മത്സരിച്ചു പത്തു സീറ്റ് നേടുകയും പിന്നീടു ഹരിയാനയിലെ ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയാവുകയും ചെയ്ത നേതാവാണു ചൗതാല. മന്ത്രിസഭയിൽനിന്നു രാജിവച്ചു പുറത്തുവരണമെന്ന ആവശ്യം അദ്ദേഹത്തിന്റെ പാർട്ടിയിൽ ശക്തമാണ്. അധികാരം ഉപേക്ഷിച്ചും രാഷ്ട്രീയ അടിത്തറ ബലപ്പെടുത്തണോ അതോ രാഷ്ട്രീയ അടിത്തറയിൽ വിള്ളലുകളുണ്ടായാലും അധികാരം നിലനിർത്തണോ എന്നതാണ് ഇത്തരം പാർട്ടികൾക്കു മുന്നിലുള്ള ചോദ്യം. ലോക്സഭയിൽ ബിജെപിക്കു തനിച്ചു ഭൂരിപക്ഷമുള്ളതിനാൽ മോദി സർക്കാരിനു തത്കാലം ഭീഷണിയൊന്നുമില്ലായിരിക്കാം. പക്ഷേ, സ്വന്തമായി രാഷ്ട്രീയ പിൻബലമുള്ള കക്ഷികൾ കൂടുവിട്ടുപോകാൻ തുടങ്ങുന്നതു നൽകുന്ന രാഷ്ട്രീയ സൂചനകൾ ബിജെപി മനസിലാക്കുന്നതു നല്ലതാണ്.
വേണ്ടത്ര കൂടിയാലോചനകളോ ഒരുക്കങ്ങളോ കൂടാതെ നടപ്പാക്കിയ നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യൻ സന്പദ്വ്യവസ്ഥയ്ക്കുണ്ടാക്കിയ ആഘാതത്തിൽനിന്നു രാജ്യം ഇനിയും കരകയറിയിട്ടില്ല. തിടുക്കത്തിൽ നടപ്പാക്കിയ കോവിഡ് ലോക്ക്ഡൗണും ലക്ഷങ്ങളുടെ തൊഴിലും വരുമാനവും നഷ്ടമാക്കിയതല്ലാതെ മഹാമാരിയെ നിയന്ത്രിക്കുന്നതിൽ വലിയ ഫലമൊന്നുമുണ്ടാക്കിയില്ല എന്ന വിമർശനവും ശക്തമാണ്. ഞാൻ പിടിച്ച മുയലിനു കൊന്പ് മൂന്ന് എന്ന പിടിവാശി പക്വമതികളായ ഭരണാധികാരികൾക്കു ചേർന്നതല്ല. കൂടിയാലോചനകളും വിട്ടുവീഴ്ചകളും സമവായവുമാണു ജനാധിപത്യത്തിന്റെ അന്തഃസത്ത. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന ശാഠ്യത്തിലാണു സർക്കാരെന്നാണു പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും കൃഷിമന്ത്രിയുടെയുമെല്ലാം പുതിയ പ്രസ്താവനകളും സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പ്രഭാഷണപരിപാടിയായ മൻ കി ബാത്ത് ഞായറാഴ്ച പ്രക്ഷേപണംചെയ്ത സമയത്തു ഡൽഹിഅതിർത്തിയിൽ ഉൾപ്പെടെ കർഷകർ പ്ലേറ്റുകൾ തമ്മിലടിച്ചും പാട്ടകൊട്ടിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. കോവിഡിനെ പാത്രംകൊട്ടി ഓടിക്കാൻ ആഹ്വാനംചെയ്ത മോദിക്ക് അതേ നാണയത്തിൽ ഒരു തിരിച്ചടി. ഈ പ്രതിഷേധത്തിന്റെ ഗൗരവം മനസിലാക്കിയെങ്കിലും കർഷകപ്രശ്നം പരിഹരിക്കാനുള്ള ആത്മാർഥമായ നിലപാടുകൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നു കരുതാം.
കർഷകസമരം: കേന്ദ്ര സർക്കാർ യാഥാർഥ്യം ഉൾക്കൊള്ളണം
11:35 PM Dec 28, 2020 | Deepika.com