ക്രിസ്മസ് സമ്മാനിക്കുന്ന എളിമയുടെ തേജസ് അധികാരത്തിന്റെ അപ്രമാദിത്വത്തെ തിരസ്കരിക്കുന്നതും പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തുനിർത്തുന്നതുമാണ്
"അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം!' സകലജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത അറിയിച്ചുകൊണ്ട് ദൈവദൂതർ പാടിയ ഈ സ്വർഗീയ ഗീതത്തിന്റെ മാധുര്യം വീണ്ടും കാതുകളിൽ മുഴങ്ങുന്ന സുദിനം. ഇന്ന് ലോകരക്ഷകന്റെ തിരുപ്പിറവി അനുസ്മരിക്കുന്ന പുണ്യദിനം. പതിവുവിട്ട് ആലിംഗനങ്ങളും ഹസ്തദാനവുമില്ലാതെ ആളകലംപാലിച്ചാണ് ഇക്കുറി ലോകം "ഹാപ്പി ക്രിസ്മസ്' ആശംസിക്കുന്നത്. ഒരു വർഷത്തിലേറെയായി ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്ന മഹാമാരിയുടെ ക്രൗര്യം നമ്മെ വരിഞ്ഞുമുറുക്കുമ്പോഴും ക്രിസ്മസ് നക്ഷത്രം സമ്മാനിക്കുന്നത് എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാൻ പര്യാപ്തമായ പ്രത്യാശയും പ്രതീക്ഷയുമാണ്. ആരവങ്ങളും അകമ്പടികളുമില്ലാതെ കാലിത്തൊഴുത്തിൽ പിറന്നവനെ ആദ്യം കണ്ടുവണങ്ങാൻ ഭാഗ്യം സിദ്ധിച്ചത് ആരോരുമില്ലാത്ത ആട്ടിടയർക്കായിരുന്നല്ലോ. പിന്നാലെയാണ് ജ്ഞാനികൾക്കുപോലും കാഴ്ചകൾ സമർപ്പിക്കാൻ അവസരം കിട്ടിയത്. നിസ്വരെ തേടിവന്നവന്റെ ജനനംതന്നെ അവരോടൊപ്പമാകുന്ന അനന്യസാധാരണമായ കാഴ്ച തിരുപ്പിറവിയിലല്ലാതെ മറ്റെവിടെയുണ്ട്.
ഇന്നത്തെ ലോകത്തിനു പുൽക്കൂട്ടിലെ ജനനം നിരർഥകമായി തോന്നുന്നുവെങ്കിൽ അദ്ഭുതപ്പെടാനില്ല. കാരണം പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയിട്ടാണെങ്കിലും തന്റെ സമ്പത്ത് വർധിപ്പിക്കാൻ ആർത്തിപൂണ്ടു നിൽക്കുന്ന ധനികർ വിചാരിക്കുന്നത് തങ്ങളുടേതാണ് ലോകമെന്നാണ്. സമ്പന്നർ അതിസമ്പന്നരാകാനും കോടീശ്വരന്മാർ ശതകോടീശ്വരന്മാരാകാനുമാണ് മത്സരിക്കുന്നത്. അതിനു കൂട്ടുനിൽക്കുന്നതാകട്ടെ ഭരണാധികാരികളും. സമ്പത്തും അധികാരവും ഉണ്ടെങ്കിൽ എന്തുംചെയ്യാമെന്ന അവസ്ഥ ലോകത്തെ വിഴുങ്ങുന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ അനുദിനം നമുക്കുമുന്നിലെത്തുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നാൾക്കുനാൾ വലിയ ഗർത്തമായി മാറുകയാണ്. ദരിദ്രനിൽനിന്ന് അവശേഷിക്കുന്നതുകൂടി എടുത്ത് സമ്പന്നന്റെ മടിശീല നിറയ്ക്കാനുള്ള പരിശ്രമങ്ങളാണ് മിക്ക ഭരണകൂടങ്ങളും നടത്തുന്നത്.
കോവിഡ് മഹാമാരിയിൽ ഇന്ത്യയിൽ അനേകായിരങ്ങൾ തൊഴിൽരഹിതരായി പട്ടിണിയിലേക്കു കൂപ്പുകുത്തുമ്പോഴും രാജ്യത്തിന്റെ വരുമാനം ഗണ്യമായി കുറയുമ്പോഴും സമ്പന്നരുടെ വരുമാനം കുതിച്ചുയരുകയാണ്. സകല സീമകളും ഭേദിച്ചാണ് സാമ്പത്തിക അസമത്വത്തിന്റെ തേരോട്ടം. വലുതും ചെറുതുമായ ഇത്തരം മാനസികാവസ്ഥകളിൽനിന്ന് മോചിതരാകുന്നവർക്കാണ് ക്രിസ്മസിന്റെ ചൈതന്യം ഉൾക്കൊള്ളനാകുന്നത്.
"ചുറ്റും സമാധാനത്തിനായി തീവ്രമായ ആഗ്രഹം ഇല്ലെങ്കിൽ ഒരാൾക്ക് സമാധാനമുണ്ടാകില്ല' എന്നത് ഗാന്ധിജിയുടെ ദർശനമായിരുന്നു. ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം എന്ന സ്വർഗീയസ്വരമാണ് ഗാന്ധിജിയെ ഇത്തരത്തിൽ ചിന്തിപിക്കാൻ പ്രേരിപ്പിച്ചത്. ഇന്നത്തെ ലോകക്രമത്തിൽ എത്രയോ അർഥപൂർണമാണ് ഗാന്ധിജിയുടെ വിചിന്തനം. യുദ്ധഭീതി നിലനിർത്തിക്കൊണ്ട് ആയുധക്കച്ചവടം കൊഴുപ്പിക്കുന്നവരും ജാതി-മത വിദ്വേഷം പരത്തിക്കൊണ്ട് സഹോദരരുടെ കഴുത്തറുക്കുന്നവരും ചുറ്റിലും സമാധാനം ആഗ്രഹിക്കാത്തവരാണ്. പട്ടിണി നിർമാർജനത്തിനു പ്രഥമ പരിഗണന നൽകാതെ ആയുധം വാങ്ങിക്കൂട്ടുന്ന ഭരണകൂടങ്ങൾ നിരവധിയുണ്ട്. ഇക്കൂട്ടർ എപ്പോഴും സ്വന്തം ജനങ്ങളിൽ ശത്രുഭീതി നിറച്ചുകൊണ്ടിരിക്കും. ആയുധപ്പുര നിറയ്ക്കലും പ്രതിരോധച്ചെലവ് കൂട്ടലുമെല്ലാം അഴിമതിക്കും ധനസമ്പാദനത്തിനുമുള്ള കുറുക്കുവഴികളാണ്. ഭീകരപ്രസ്ഥാനങ്ങളെ പോറ്റിവളർത്തുന്നവരും അസമാധാനമാണ് ആഗ്രഹിക്കുന്നത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ശക്തിപ്രാപിക്കുന്ന ഇത്തരം ഭീകരപ്രസ്ഥാനങ്ങൾ എത്രയോ കൂട്ടക്കുരുതികളാണ് നടത്തുന്നത്. കൂരിരുട്ടിനെ സുഖപ്രദമായി കാണുന്ന ഇവർക്ക് ക്രിസ്മസ് നക്ഷത്രത്തിന്റെ പൊൻകിരണങ്ങൾ അസഹ്യമായിത്തീരുന്നു.
സർവഅധികാരങ്ങളും ഉള്ളപ്പോൾ ഒന്നുമില്ലാത്തവനായി ആരോരുമില്ലാത്തവർക്കുവേണ്ടി ജീവിക്കാൻ കഴിയുന്നതാണ് ക്രിസ്മസിന്റെ ദിവ്യാനുഭവം. എന്നാൽ അധികാരമാണ് സർവതുമെന്ന ചിന്തയാണ് പലരെയും നയിക്കുന്നത്. പ്രതിപക്ഷമില്ലാത്ത, എതിർസ്വരങ്ങളില്ലാത്ത അധികാരമാണ് ഭരണാധികാരികൾ ഉൾപ്പെടെ പലരും ഇഷ്ടപ്പെടുന്നത്. ജനാധിപത്യവും ബഹുസ്വരതയും അധികപ്പറ്റാണെന്നും ഏകാധിപത്യമാണ് മികച്ചതെന്നുമുള്ള കാഴ്ചപ്പാട് വളർത്താനും ഇത്തരം ഭരണാധികാരികൾ ശ്രമിക്കുന്നു. ഇന്ത്യയിൽത്തന്നെ ജനാധിപത്യത്തിനെതിരേ ബോധപൂർവമായ പ്രചാരണങ്ങളാണ് നടത്തുന്നത്. ക്രിസ്മസ് സമ്മാനിക്കുന്ന എളിമയുടെ തേജസ് അധികാരത്തിന്റെ അപ്രമാദിത്വത്തെ തിരസ്കരിക്കുന്നതും പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തുനിർത്തുന്നതുമാണ്.
കോവിഡ് മഹാമാരിയിൽ തൊഴിലും ആരോഗ്യവും നഷ്ടപ്പെട്ട് നിരാശയിലേക്കു നിപതിച്ചുകൊണ്ടിരിക്കുന്ന അനേകായിരങ്ങൾക്ക് പ്രതീക്ഷയും പ്രത്യാശയുമാണ് ക്രിസ്മസ്. മുട്ടിവിളിച്ച സത്രങ്ങളെല്ലാം കൊട്ടിയടയ്ക്കപ്പെട്ടപ്പോൾ കാലിത്തൊഴുത്തിലെ പുൽത്തൊട്ടിലാണ് ജോസഫിനും മേരിക്കും ആശ്വാസമേകിയത്. ദൈവപുത്രന് പിറവികൊള്ളാൻ അതുതന്നെ ധാരാളമായിരുന്നു. അതിനാൽ നഷ്ടപ്പെടുന്ന തൊഴിലിനെയും അവസരങ്ങളെയുമോർത്ത് നിരാശരാകുന്നവർ തനിക്കായി കരുതിവച്ചിരിക്കുന്ന ഇടങ്ങളെ കണ്ടെത്താനുള്ള പരിശ്രമം ഊർജിതമാക്കുകയാണ് വേണ്ടത്. ക്രിസ്മസ് സമ്മാനിക്കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശങ്ങൾ തിരിച്ചറിയാനും സ്വജീവിതത്തിൽ അനുഭവവേദ്യമാക്കാനും എല്ലാ വർക്കും കഴിയട്ടെ. മാന്യവായനക്കാർക്ക് ഹൃദ്യമായ ക്രിസ്മസ് ആശംസകൾ.
കാലിത്തൊഴുത്തിലുദിച്ചത് പ്രത്യാശയുടെ പൊൻകിരണം
10:27 PM Dec 24, 2020 | Deepika.com