സ്കൂളുകൾ തുറക്കുന്നതിൽപോലുമില്ലാത്ത തിടുക്കം മദ്യശാലകൾ തുറക്കുന്നതിൽ കാണിച്ചതു സദുദ്ദേശ്യംകൊണ്ടു മാത്രമെന്നു കരുതാൻ കഴിയുമോ?
കേരളം കോവിഡിന്റെ പുതിയ ഘട്ടത്തിലാണെന്നും രണ്ടാഴ്ച നിർണായകമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ച് രണ്ടുദിവസം തികയുംമുന്പ് സംസ്ഥാനത്തെ ബാറുകൾ തുറന്നുകൊടുത്ത സർക്കാർ തീരുമാനം തീർത്തും അനുചിതമായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തെപ്പറ്റി സംസ്ഥാനം കടുത്ത ആശങ്കയിലാണെന്നും കൂട്ടായ്മകൾ പൂർണമായി ഒഴിവാക്കണമെന്നും വളരെ അത്യാവശ്യമെങ്കിൽ മാത്രമേ വീട്ടിൽനിന്നു പുറത്തിറങ്ങാവൂ എന്നുമൊക്കെ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പു സമയത്ത് പലരും നിർദേശങ്ങൾ മറികടന്നതായും ക്രമാതീതമായി കേസുകൾ കൂടിയാൽ ചികിത്സ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു. ആരോഗ്യമന്ത്രിയുടെ ഈ മുന്നറിയിപ്പുകളൊക്കെ മറികടന്ന് ഇപ്പോൾ തിടുക്കത്തിൽ ബാറുകൾ തുറക്കുന്നതിന് എന്തു സാഹചര്യമാണ് ഉണ്ടായിരുന്നതെന്നു മനസിലാകുന്നില്ല. ബാർ മുതലാളിമാരുടെ സമ്മർദങ്ങൾക്ക് എക്സൈസ് വകുപ്പ് വഴങ്ങിയെന്നു മാത്രമേ സാധാരണ ജനം കരുതൂ. അതെന്തായാലും സംസ്ഥാനത്തെ ജനങ്ങളുടെ ഉത്തമതാത്പര്യങ്ങൾക്ക് ഇണങ്ങുന്നതല്ല ഈ തീരുമാനം.
കോവിഡിനെത്തുടർന്നു രാജ്യമെന്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് മദ്യശാലകളെല്ലാം അടഞ്ഞുകിടന്നിരുന്നു. ലോക്ക്ഡൗൺ കാലത്തു രോഗവ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞതിന്റെ ഒരു പ്രധാനകാരണം മദ്യശാലകൾ അടഞ്ഞുകിടന്നതാണ് എന്ന വിലയിരുത്തലുകളുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതോടെ ബാറുകളിലും ബിവറേജസ് ഔട്ട്ലെറ്റുകളിലുംചില്ലറ മദ്യവില്പനയ്ക്ക് അനുവാദം നൽകി. മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട ക്യൂ കണ്ട് പലരും അമ്പരന്നു.
ആളകലം പാലിക്കുന്നുണ്ടോ എന്നൊന്നും നോക്കാൻ ആരും മെനക്കെട്ടില്ല. ആദ്യകാലത്തു കോവിഡിനെ പിടിച്ചുകെട്ടുന്നതിൽ വലിയ വിജയം നേടി രാജ്യാന്തര പ്രശംസ പിടിച്ചുപറ്റിയ കേരളത്തിൽ പിന്നീടു കാര്യങ്ങൾ കൈവിട്ടുപോയി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു. കേരളത്തിൽ അത് ഏഴു ലക്ഷത്തോട് അടുക്കുന്നു. സംസ്ഥാനത്തു കോവിഡ് മരണം മൂവായിരത്തിന് അടുത്തെത്തി. എല്ലാവരുംതന്നെ വളരെ ലാഘവത്തോടെ കോവിഡിനെ സമീപിക്കുന്നു. അതിന്റെ തുടർച്ചയാണു ബാറുകൾ തുറക്കാനുള്ള തീരുമാനം. ഇതു മദ്യപരെ സന്തോഷിപ്പിക്കുമെങ്കിലും സംസ്ഥാനത്തെ എവിടെകൊണ്ടുചെന്നെത്തിക്കുമെന്ന മറ്റുള്ളവരുടെ ആശങ്ക അടിസ്ഥാനമുള്ളതാണ്.
കോവിഡ് വ്യാപനത്തെത്തുടർന്ന് മദ്യവില്പനയ്ക്ക് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഇപ്പോൾ പിൻവലിച്ചിരിക്കുന്നു. ബിയർ- വൈൻ പാർലറുകളിലും ചില്ലറവില്പന അനുവദിച്ചു. ക്ലബ്ബുകളിൽ മദ്യവും ബിയറും വിളന്പാം. കള്ളുഷാപ്പുകളും പഴയപടി പ്രവർത്തിക്കും. രോഗവ്യാപനം തടയുന്നതിനുള്ള ക്രമീകരണങ്ങൾ മദ്യവില്പന കേന്ദ്രങ്ങൾ ഏർപ്പെടുത്തണമെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആരും ഗൗരവത്തിലെടുക്കാൻ പോകുന്നില്ലെന്ന് എല്ലാവർക്കുമറിയാം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതിനെത്തുടർന്നു പല സംസ്ഥാനങ്ങളിലും ബാർ തുറന്നതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും മദ്യശാല തുറന്നതെന്ന ന്യായീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയുന്നതല്ല.
ബാറുകളിൽ മദ്യത്തിന്റെ ചില്ലറവില്പന അനുവദിച്ചതു ബിവറേജസ് കോർപറേഷന്റെ ചില്ലറ വില്പനകേന്ദ്രങ്ങളിലെ കച്ചവടത്തെ ബാധിച്ചിരുന്നു. ബാറുകളുടെ പ്രവർത്തനം പഴയപടിയാകുന്നതോടെ, തങ്ങൾക്കു നഷ്ടമായ കച്ചവടം തിരിച്ചുപിടിക്കാമെന്നു ബിവറേജസ് കോർപറേഷൻ കണക്കുകൂട്ടുന്നുണ്ടാവാം. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെങ്കിലും സംസ്ഥാനത്തെ കോളജുകൾ ജനുവരി ആദ്യം തുറക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. കുട്ടികളുടെ ഭാവി മുന്നിൽക്കണ്ടുള്ള ഒരു തീരുമാനമായി ഇതിനെ വിലയിരുത്താം. എന്നാൽ, സ്കൂളുകൾ തുറക്കുന്നതിൽപോലുമില്ലാത്ത തിടുക്കം മദ്യശാലകൾ തുറക്കുന്നതിൽ കാണിച്ചതു സദുദ്ദേശ്യംകൊണ്ടു മാത്രമെന്നു കരുതാൻ കഴിയുമോ?
മദ്യവില്പന സംസ്ഥാനസർക്കാരിന്റെ ഒരു പ്രധാന വരുമാനമാർഗമാണ്. കോവിഡിനെ തുടർന്നുള്ള സാന്പത്തിക തളർച്ചയിൽ ജിഎസ്ടി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. സംസ്ഥാനമാകട്ടെ വലിയ കടക്കെണിയിലുമാണ്. ഈയൊരു പശ്ചാത്തലത്തിൽ മദ്യവില്പനയിലൂടെ പരമാവധി നികുതിവരുമാനം സമാഹരിക്കുകയാവും സർക്കാർ ലക്ഷ്യമിടുന്നത്. എന്നാലതു ജനങ്ങൾക്കു പൊതുവേ ദോഷകരമാകുമെന്ന് എന്തുകൊണ്ടു കാണുന്നില്ല? സർക്കാരിനു വരുമാനമുണ്ടാക്കുന്നതിനെക്കാൾ ഉത്സാഹം ബാർ മുതലാളിമാരുടെ വരുമാനം കൂട്ടുന്നതിലാണ് എന്ന ആക്ഷേപവും കണക്കിലെടുക്കേണ്ടതുണ്ട്.
കോവിഡ് മഹാമാരി സർക്കാർ ഉദ്യോഗസ്ഥരും വൻ വ്യവസായികളും ഒഴികെയുള്ളവരുടെയെല്ലാം വരുമാനം ഗണ്യമായി ചോർത്തിയിരിക്കുകയാണ്. വരുമാനമില്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാരെ ബാറുകളിലെത്തിച്ച് അവരുടെ പോക്കറ്റിൽ ബാക്കി വല്ലതുമുണ്ടെങ്കിൽ അതു വാങ്ങിയെടുക്കാനുള്ള നടപടി ജനക്ഷേമം ലക്ഷ്യമിടുന്ന സർക്കാരിനു ചേർന്നതല്ല.
മദ്യശാലകൾ തുറക്കാൻ എന്തിനിത്ര തിടുക്കം?
11:22 PM Dec 22, 2020 | Deepika.com