കർഷകസമരം ഇതുപോലെ നീട്ടിക്കൊണ്ടുപോകാതെ രമ്യമായി പരിഹരിക്കാൻ സർക്കാരിനു കഴിയേണ്ടതായിരുന്നു. പരിഹാരം വൈകുന്തോറും സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി സംശയങ്ങളും വർധിക്കും
കർഷകക്ഷേമത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദമായ മൂന്നു കാർഷിക നിയമങ്ങളും കർഷകക്ഷേമത്തിനുള്ളതാണെന്ന നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുകയാണ്. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ ആവശ്യപ്പെടുന്നതുപോലെ നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ ഒരുക്കമല്ലെന്ന സൂചന ഇതിലുണ്ട്. കർഷകരെ കേൾക്കുമെന്നും അവരുടെ ക്ഷേമമാണു മുഖ്യമെന്നുമൊക്കെ പറയുമ്പോഴും കാർഷിക നിയമങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന സന്ദേശം പ്രധാനമന്ത്രിയുടെ വാക്കുകളിൽ വായിച്ചെടുക്കാം. സമരം ചെയ്യുന്ന കർഷകരുമായി ചർച്ച തുടരുന്നതിനായി കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതു നീട്ടിവച്ചുകൂടേയെന്നു സുപ്രീംകോടതി കഴിഞ്ഞദിവസം കേന്ദ്രസർക്കാരിനോടുചോദിച്ചിരുന്നു. രാജ്യതലസ്ഥാനത്തെ ഉപരോധത്തിലാക്കിയ കർഷകസമരം സർക്കാർ കൈകാര്യംചെയ്യുന്ന രീതി കാണുന്ന നിഷ്പക്ഷമതികൾ പലരുടെയും മനസിൽ ഈ ചോദ്യം ഉയർന്നിട്ടുണ്ടാവണം. കർഷകർക്കു സമരംചെയ്യാൻ അവകാശമുണ്ടെന്നും അതിൽ ഇടപെടില്ലെന്നും വ്യക്തമാക്കിയ കോടതി സമരത്തിന്റെപേരിൽ ആരുടെയും അവകാശങ്ങൾ ഇല്ലാതാക്കരുതെന്നും സർക്കാരിനെ ഓർമിപ്പിച്ചു. വിവാദ കാർഷികനിയമങ്ങൾ നടപ്പിലാക്കില്ലെന്നു സർക്കാരിന് ഉറപ്പുനൽകാനാവുമോയെന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചപ്പോൾ അത്തരം ഉറപ്പുകൾ ലഭിച്ചാൽ കർഷകർ ചർച്ചയ്ക്കു വരില്ലെന്നായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി. കർഷകസമരത്തിൽ സർക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്ന നിലപാടാണിത്.
സമരംചെയ്യാനുള്ള കർഷകരുടെ മൗലികാവകാശം അംഗീകരിക്കുന്നതായുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നിരീക്ഷണവും ശ്രദ്ധേയമാണ്. സമരംചെയ്യുന്ന കർഷകർക്കുപിന്നിൽ ദേശവിരുദ്ധശക്തികളുണ്ട് എന്ന മട്ടിലുള്ള പ്രചാരണം സർക്കാർ അനുകൂലികൾ നടത്തിവരുന്നതിനിടയിലാണ് കോടതിയുടെ ഇത്തരമൊരു നിരീക്ഷണം. പ്രശ്നത്തിൽ നിഷ്പക്ഷരായ വിദഗ്ധർ അടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ ചർച്ച നടക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കർഷകർ വെറും ആൾക്കൂട്ടം മാത്രമല്ലെന്നും കോടതി നിരീക്ഷിച്ചു. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടു സമരം ഒത്തുതീർക്കാനുള്ള വഴികളാണു സർക്കാർ തേടേണ്ടത്. ദുരഭിമാനവും കടുംപിടിത്തവും വെടിഞ്ഞു വിട്ടുവീഴ്ചയ്ക്കു സർക്കാർ തയാറായാൽ രാജ്യതലസ്ഥാനം ഇപ്പോഴത്തെ സംഘർഷാന്തരീക്ഷത്തിൽനിന്നു മുക്തമാകും. പൗരന്മാരുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുന്നത് ഒരു നാണക്കേടായി ഭരണാധികാരികൾ കാണേണ്ടതില്ല. ജനാധിപത്യത്തിൽ ജനങ്ങളാണല്ലോ യജമാനന്മാർ.
വിവാദമായ കാർഷിക നിയമങ്ങളുടെ മേന്മകളെപ്പറ്റി കേന്ദ്രസർക്കാർ ഇത്രയെല്ലാം വിശദീകരണങ്ങൾ നൽകിയിട്ടും കർഷകർ അതു വിശ്വസിക്കാൻ തയാറാകുന്നില്ലെങ്കിൽ അതിനർഥം നിയമങ്ങൾ നടപ്പാക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി അവർക്കു വ്യക്തമായ ബോധ്യങ്ങളുണ്ട് എന്നതാണ്. ഏതു പദ്ധതിയുടെയും ഗുണഭോക്താക്കളാണല്ലോ സർക്കാർസംവിധാനംവഴി അവ നടപ്പാക്കപ്പെടുന്പോഴുള്ള പ്രയാസങ്ങളെപ്പറ്റി മറ്റാരെക്കാളും നന്നായറിയുന്നത്. കൃഷിയുടെ ഉത്പാദനക്ഷമതയും കർഷകരുടെ വരുമാനവും കൂട്ടുകയായിരിക്കണം ഏതു കാർഷിക പരിഷ്കരണ നടപടികളുടെയും ലക്ഷ്യം. പുതിയ കാർഷികനിയമങ്ങൾ തങ്ങളുടെ വരുമാനം കുറയാനേ ഉപകരിക്കൂവെന്നു കർഷകർ ആശങ്ക പ്രകടിപ്പിക്കുന്പോൾ അതു ദൂരീകരിക്കാനുള്ള നടപടികളാണു സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഈ സർക്കാരിനു തീർച്ചയായും കർഷകരുടെ ആവലാതികൾ അനുഭാവപൂർവം കേൾക്കാൻ ബാധ്യതയുണ്ട്. കർഷകസമരം ഇതുപോലെ നീട്ടിക്കൊണ്ടുപോകാതെ രമ്യമായി പരിഹരിക്കാൻ സർക്കാരിനു കഴിയേണ്ടതായിരുന്നു. പരിഹാരം വൈകുന്തോറും സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി സംശയങ്ങളും വർധിക്കും.
പുതിയ കാർഷിക നിയമപരിഷ്കരണങ്ങൾ ഇന്ത്യൻ കാർഷികമേഖലയെ വൻകിട കോർപറേറ്റുകൾക്കു തീറെഴുതാനിടയാക്കുമെന്നും അവരുടെ ചൂഷണത്തിനു കർഷകരെ ഏൽപിച്ചുകൊടുക്കുമെന്നുമുള്ള വിമർശനത്തിനു സർക്കാർ കൃത്യമായി മറുപടി നൽകുന്നില്ല. കോവിഡ് പ്രതിസന്ധികൾക്കിടയിലും ശക്തമായ സമരത്തിനു കർഷകരെ പ്രേരിപ്പിച്ചതു തങ്ങളുടെ നിലനിൽപ് അപകടത്തിലാണെന്ന തിരിച്ചറിവാണ്. കർഷകസംഘടനകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സമരത്തിൽ നുഴഞ്ഞുകയറാൻ രാഷ്ട്രീയക്കാരെ ഇതുവരെ അവർ അനുവദിച്ചിട്ടില്ല. എന്നിട്ടും സർക്കാർ ഇതിൽ രാഷ്ട്രീയതാത്പര്യം ആരോപിക്കുന്പോൾ, രാഷ്ട്രീയലക്ഷ്യങ്ങളുള്ളത് ആർക്കെന്നു വ്യക്തമാണ്. ജനാധിപത്യത്തിൽ പൗരന്മാർക്കു പ്രതിഷേധിക്കാൻ അവകാശവും അതിനെ മാനിക്കാൻസർക്കാരിനു കടമയുമുണ്ട്. ഇടനിലക്കാരിൽനിന്നു കർഷകരെ മോചിപ്പിക്കുകയാണു പുതിയ കാർഷികനിയമങ്ങളുടെ ലക്ഷ്യമെന്നു സർക്കാർ പറയുന്നു. എന്നാൽ, ഇപ്പോഴത്തെ ഇടനിലക്കാർക്കുപകരം കൂടുതൽ ശക്തരായ കോർപറേറ്റുകൾ ചൂഷകരായി വന്നാൽ കർഷകരുടെ സ്ഥിതി എരിതീയിൽനിന്നു വറചട്ടിയിലേക്ക് എന്നതുപോലെയായി മാറും. കർഷകസമരത്തിനു രാജ്യത്ത് അനുദിനം ഏറിവരുന്ന പിന്തുണ മനസിലാക്കി ഉചിതമായ തീരുമാനത്തിനു സർക്കാർ ഇനിയും വൈകരുത്.
സർക്കാർ പിടിവാശി ഉപേക്ഷിക്കണം
12:31 AM Dec 19, 2020 | Deepika.com