ജനവിധിയുടെ സന്ദേശം ഉൾക്കൊണ്ടു കൂടുതൽ മെച്ചപ്പട്ട രീതിയിൽ ജനസേവനം നടത്താനും തെറ്റുകളുണ്ടെങ്കിൽ തിരുത്താനും രാഷ്ട്രീയപാർട്ടികൾ സന്നദ്ധരാകുമെന്നു കരുതാം.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി മികച്ച വിജയം നേടിയിരിക്കുകയാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പൽ കോർപറേഷനുകളിലും വിജയംനേടാൻ അവർക്കു കഴിഞ്ഞു. മുനിസിപ്പാലിറ്റികളിൽ മാത്രമാണ് യുഡിഎഫിനു മുൻതൂക്കം. ഒരുവർഷം മുന്പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളിൽ 19 ഉം നേടിയ യുഡിഎഫിനു വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നു കാണാം. അതേസമയം, 2019-ൽ ഒരു ലോക്സഭാ സീറ്റ് മാത്രം നേടാൻ കഴിഞ്ഞ എൽഡിഎഫിനു ശക്തമായ തിരിച്ചുവരവ് നടത്താൻ സാധിച്ചു. എൽഡിഎഫ് നേതൃത്വത്തിനും സർക്കാരിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും തീർച്ചയായും അഭിമാനമേകുന്നതാണ് ഇപ്പോഴത്തെ വിജയം.
അഞ്ചുമാസത്തിനകം സംസ്ഥാന നിയമസഭയിലേക്കു തെരഞ്ഞെടുപ്പു നടക്കാനിരിക്കെ, ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുഫലത്തിനു വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സർക്കാർ കടുത്ത സമ്മർദങ്ങൾ നേരിട്ടിട്ടും ഈ മത്സരത്തിൽ വിജയിക്കാൻ എൽഡിഎഫിനു കഴിഞ്ഞു. നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്ത് കേസിൽ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെത്തുടർന്ന് അഴിമതിയാരോപണങ്ങളുടെ ഒരു മലവെള്ളപ്പാച്ചിൽതന്നെ സംസ്ഥാന സർക്കാരിനു നേരേയുണ്ടായി. യുഡിഎഫും ബിജെപിയും ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും നടത്തിയ ആക്രമണത്തിൽ സർക്കാരിനു നിലതെറ്റുമോ എന്ന അവസ്ഥപോലും വന്നു. ജനങ്ങളുടെ മനസിൽ വലിയ സംശയങ്ങൾ ജനിപ്പിക്കാൻ ഈ ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും കഴിഞ്ഞു. ഇതിനു മറുപടിയായി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണം. സർക്കാരിന്റെ പ്രവർത്തനങ്ങളുടെമേലുള്ള ജനങ്ങളുടെ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും എൽഡിഎഫ് നേതൃത്വം പറഞ്ഞിരുന്നു. ഒരുപക്ഷേ, അവർ കണക്കുകൂട്ടിയതിലും വലിയ വിജയമാണ് എൽഡിഎഫിനു ലഭിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്തുകളിലെ വിധിയെഴുത്തിനെ പ്രാദേശിക ഘടകങ്ങളും വ്യക്തിബന്ധങ്ങളും കാര്യമായി സ്വാധീനിക്കുമെങ്കിലും ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലും വലിയൊരളവുവരെ നഗരസഭകളിലും രാഷ്ട്രീയാടിസ്ഥാനത്തിലുള്ള പോരാട്ടംതന്നെയാണു നടക്കുന്നത്. യുഡിഎഫ് കോട്ടകളെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മധ്യകേരളത്തിലെ പല മേഖലകളിലും ഇക്കുറി എൽഡിഎഫ് മികച്ച വിജയം നേടി. യുഡിഎഫിൽനിന്ന് എൽഡിഎഫിലേക്കുള്ള കേരള കോൺഗ്രസ്-എമ്മിന്റെ മാറ്റം ഇതിനൊരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. പാർട്ടിയുടെ പേരിന്റെയും ചിഹ്നത്തിന്റെയും പേരിലുള്ള തർക്കത്തിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെയും കേരള ഹൈക്കോടതിയുടെയും വിധികൾക്കുശേഷം ഇപ്പോൾ ജനവിധിയും തങ്ങൾക്ക് അനുകൂലമായെന്ന് ജോസ് കെ. മാണി നയിക്കുന്ന കേരളകോൺഗ്രസ്-എമ്മിന് അവകാശപ്പെടാം.
സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ ദീർഘവീക്ഷണമില്ലാത്ത നയങ്ങളും തീരുമാനങ്ങളുമാണ് യുഡിഎഫിനെ ശൈഥില്യത്തിലേക്കു നയിക്കുന്നതെന്നു പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അഖിലേന്ത്യാ തലത്തിൽ ദുർബലമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിനു മികച്ച സംഘടനാ സംവിധാനവും നേതാക്കളും പ്രവർത്തകരുമുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. ഇവിടെയും പാർട്ടി ശോഷിക്കുകയാണോയെന്നു നേതാക്കൾ ആത്മപരിശോധന നടത്തുന്നതു നല്ലതാണ്.
അഴിമതി ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ചും അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കിയും തെരഞ്ഞെടുപ്പു ജയിക്കാൻ ശ്രമിക്കുന്ന പ്രവണത വർധിച്ചുവരുന്ന കാലമാണിത്. എന്നാൽ, സാമുദായികാടിസ്ഥാനത്തിലുള്ള ചേരിതിരിവുകളിലും വർഗീയ പ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് അധികാരത്തിലേറാനുള്ള ശ്രമങ്ങളിലും ജനാധിപത്യ വിശ്വാസികൾ അസ്വസ്ഥരാണ്. കർഷകരും പരിമിത വരുമാനക്കാരും ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾ തങ്ങളെ വരിഞ്ഞുമുറുക്കുന്ന നവ ഉദാരവത്കരണ നടപടികളുടെ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാൻ കൂടുതൽ പ്രാപ്തരെന്നു കരുതുന്നവർക്കു വോട്ടുചെയ്യും. കാടിളക്കി പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ അതിനനുസരിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല എന്നതു കാണാതെപോകരുത്. ജനവിധിയുടെ സന്ദേശം ഉൾക്കൊണ്ടു കൂടുതൽ മെച്ചപ്പട്ട രീതിയിൽ ജനസേവനം നടത്താനും തെറ്റുകളുണ്ടെങ്കിൽ തിരുത്താനും രാഷ്ട്രീയപാർട്ടികൾ സന്നദ്ധരാകുമെന്നു കരുതാം. ഈ വിജയത്തിൽ അമിതമായി ആഹ്ലാദിക്കാതെ, കൂടുതൽ വിപുലമായ ജനക്ഷേമ പരിപാടികളുമായി മുന്നോട്ടുപോകാനുള്ള ഉത്തരവാദിത്വമാണു ജനവിധി തങ്ങളെ ഭരമേല്പിച്ചിരിക്കുന്നതെന്ന ബോധ്യത്തോടെ മുന്നോട്ടുപോകാൻ എൽഡിഎഫ് സർക്കാരിനു കഴിയട്ടെ.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അഭിമാനാർഹമായ വിജയം
12:51 AM Dec 17, 2020 | Deepika.com