വിദേശത്തുനിന്നുപോലും കർഷക സമരത്തിനു പിന്തുണ കിട്ടുന്നത് അതു തികച്ചും ന്യായമായതുകൊണ്ടാണ്. കോർപറേറ്റ് ഭീമന്മാരുടെ താത്പര്യ സംരക്ഷണമല്ല തങ്ങളുടെ ലക്ഷ്യമെന്നു രാജ്യത്തെ ബോധ്യപ്പെടുത്തേണ്ടതു സർക്കാർതന്നെ.
തളരാത്ത പോരാട്ടവീര്യവുമായി സമരരംഗത്ത് ഉറച്ചുനിൽക്കുകയാണു കർഷകർ. തലസ്ഥാനനഗരിയെ സമരക്കളമാക്കിയിരിക്കുന്ന പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങൾക്കു വഴങ്ങാൻ കർഷകസംഘടനകൾ തയാറാകുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർഷകനേതാക്കളുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടതു സർക്കാരിനു ക്ഷീണമാണ്. കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച നടത്തിയ ഭാരതബന്ദ് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ പൂർണമായിരുന്നു.
ഹരിയാന, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും ബന്ദാഹ്വാനത്തിനു നല്ല പ്രതികരണമുണ്ടായി. കർഷകരുടെ സമരം പൊളിക്കാൻ കരുക്കൾ നീക്കിക്കൊണ്ടിരുന്ന കേന്ദ്രസർക്കാരിന്റെ തന്ത്രജ്ഞനായ ആഭ്യന്തരമന്ത്രിതന്നെ ചർച്ചയ്ക്കു തയാറായതിന്റെ ഒരു കാരണം കർഷകസമരത്തിനു ലഭിക്കുന്ന വലിയ ജനപിന്തുണയാണെന്ന വിലയിരുത്തലുണ്ട്. സമരരംഗത്തുള്ള കർഷക സംഘടനകൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനുള്ള നീക്കമാണ് അമിത് ഷാ നടത്തിയതെന്ന ആരോപണം ഒരുവിഭാഗം കർഷകനേതാക്കൾ ഉന്നയിച്ചിരുന്നു. നാല്പതോളം കർഷക സംഘടനകളുടെ പ്രതിനിധികളാണു കേന്ദ്രസർക്കാരുമായി ചർച്ചകളിൽ നേരത്തെ പങ്കെടുത്തിരുന്നത്. എന്നാൽ, അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്കെത്തിയതു പതിമൂന്നു നേതാക്കൾ മാത്രമായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എക്കാലത്തും ഭരണകർത്താക്കളുടെ ഒരു തന്ത്രമാണല്ലോ.
കർഷകരെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവന്മരണ പോരാട്ടമാണ്. സർക്കാരിനാകട്ടെ അഭിമാനത്തിന്റെ പ്രശ്നവും. വിവാദമായ കാർഷിക നിയമഭേദഗതികൾ പിൻവലിക്കാതെ സമരത്തിൽനിന്നു പിന്മാറില്ലെന്ന നിലപാടിൽ കർഷകരും നിയമം പിൻവലിക്കില്ലെന്ന പിടിവാശിയിൽ സർക്കാരും നിൽക്കുന്നതാണു സമവായസാധ്യത ഇല്ലാതാക്കുന്നത്. അനുനയംകൊണ്ടോ പ്രീണനംകൊണ്ടോ കർഷകരെ പാട്ടിലാക്കാമെന്ന കണക്കുകൂട്ടലുകൾ തെറ്റിയെന്നു ബോധ്യമായ സർക്കാർ യാഥാർഥ്യത്തിന്റെ പുൽനിലങ്ങളിലേക്ക് ഇറങ്ങിവരാൻ നിർബന്ധിതരായിരിക്കുന്നു. കാർഷിക നിയമത്തിൽ കാര്യമായ ചില ഭേദഗതികൾ വരുത്താമെന്നും അതു സംബന്ധിച്ചു രേഖാമൂലം ഉറപ്പുനൽകാമെന്നും സർക്കാർ പറയുന്നുണ്ട്. കാർഷികോത്പന്നങ്ങളുടെ താങ്ങുവില പിൻവലിക്കില്ല, കരാർ കൃഷി വന്നാലും കർഷകർക്കു ഭൂമിയിലുള്ള അവകാശം ഉറപ്പാക്കും, മണ്ഡി സന്പ്രദായത്തിലും കാർഷികോത്പന്ന വിപണന സമിതി (എപിഎംസി) നിയമത്തിലും ഭേദഗതികൾ വരുത്തും, മണ്ഡിയിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും, ഉത്പന്നങ്ങൾ വാങ്ങുന്ന സ്വകാര്യ ഏജൻസികളും കർഷകരും തമ്മിൽ പ്രശ്നമുണ്ടായാൽ സിവിൽ കോടതിയെ സമീപിക്കാൻ വ്യവസ്ഥയുണ്ടാക്കും തുടങ്ങിയ ഭേദഗതികളാണു സർക്കാർ നിർദേശിക്കുന്നത്. ഇതേപ്പറ്റി ചർച്ചചെയ്യാമെന്നു കർഷകസംഘടനകൾ സമ്മതിച്ചിട്ടുണ്ടെങ്കിലും ഒത്തുതീർപ്പുസാധ്യത കുറവാണ്.
കർഷകരക്ഷയ്ക്കെന്ന പേരിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമങ്ങൾ കോർപറേറ്റുകളുടെ ചൂഷണത്തിനു കളമൊരുക്കുമെന്ന കർഷകരുടെ ആശങ്ക അടിസ്ഥാനമില്ലാത്തതല്ല. കാർഷികോത്പന്ന വ്യാപാര വാണിജ്യനിയമം - 2000, കർഷക (ശക്തീകരണ, സംരക്ഷണ) നിയമം-2000, അവശ്യസാധന നിയമഭേദഗതി -2020 എന്നീ നിയമങ്ങളാണു പാർലമെന്റിൽ പോലും വേണ്ടവിധത്തിൽ ചർച്ചചെയ്യാതെ തിടുക്കത്തിൽ പാസാക്കിയത്. ഈ നിയമങ്ങൾ നടപ്പാക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി വിശദമായ പഠനങ്ങൾ നടത്തിയശേഷമാണ് പഞ്ചാബിലെ കർഷകസംഘടനകൾ സമരമല്ലാതെ മാർഗമില്ല എന്ന തീരുമാനത്തിലെത്തിയത്. അതിനായി കർഷകർക്കിടയിൽ വിപുലമായ ബോധവത്കരണവും ആവശ്യമായ മറ്റു തയാറെടുപ്പുകളും അവർ നടത്തി. വേണ്ടിവന്നാൽ ആറു മാസം വരെ ഡൽഹിയിൽ തന്പടിച്ചു സമരംചെയ്യാനുള്ള ഭക്ഷണസാധനങ്ങൾ തങ്ങൾ കരുതിയിട്ടുണ്ട് എന്നവർ പറയുന്പോൾ ഒരുക്കങ്ങളുടെ വ്യാപ്തി ഏറെക്കുറെ മനസിലാകും.
രാജ്യത്തിനാവശ്യമായ നെല്ലും ഗോതന്പും അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ വിളയിക്കുന്ന പഞ്ചാബ് പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കർഷകർ ഉത്പന്നങ്ങൾ വിറ്റുവന്നിരുന്നതു സർക്കാർ നിയന്ത്രണത്തിലുള്ള ചന്തകളായ മണ്ഡികളിലാണ്. വിളവെടുപ്പുസമയത്തു കാര്യമായ ബുദ്ധിമുട്ടില്ലാതെ ന്യായവിലയ്ക്ക് ഇവിടെ ഉത്പന്നങ്ങൾ വിൽക്കാം. വില താങ്ങുവിലയിലും താഴേക്കുപോകില്ല. മൂന്നു ദിവസത്തിനകം കർഷകനു പണം ലഭിക്കും. ആ തുക കൊണ്ട് അടുത്ത വിളവിറക്കാം. കൃഷി ഒരുവിധം ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാൻ അവിടത്തെ കർഷകർക്കു സാധിച്ചിരുന്നു.
മണ്ഡികളിലെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാനും രാജ്യത്തെവിടെയും കർഷകന് ഉത്പന്നം വിൽക്കാനും പുതിയ നിയമങ്ങൾ സഹായിക്കുമെന്നാണു സർക്കാരിന്റെ വാദം. തന്റെ ഉത്പന്നം വിൽക്കാനായി നാടുനീളെ നടക്കാൻ ഏതു കർഷകനാണു സാധിക്കുക? കാർഷികോത്പന്ന വിപണി കൈയടക്കാനെത്തുന്ന കോർപറേറ്റുകളെ സഹായിക്കാനാണു കാർഷിക നിയമ ഭേദഗതികളെന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന വസ്തുതകൾ പലതുണ്ട്. ആദ്യമൊക്കെ കൂടിയവിലയ്ക്ക് ഉത്പന്നം വാങ്ങി കോർപറേറ്റുകൾ വിപണി കൈയടക്കുന്നതോടെ മണ്ഡിസന്പ്രദായം തകരും. പിന്നെ കോർപറേറ്റുകൾ പറയുന്ന വിലയ്ക്കു കർഷകർക്ക് ഉത്പന്നം വിൽക്കേണ്ടിവരും.
ഭൂമിയുടെ ഉടമകളായ കർഷകർ വെറും കരാർ തൊഴിലാളികളായി മാറും. കുത്തകകൾ കളംനിറയുന്നതോടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷതന്നെ അപകടത്തിലാകുമെന്ന ഭീഷണിയുമുണ്ട്. ഇത്തരം അപകടങ്ങൾ തിരിച്ചറിഞ്ഞാണു കർഷകർ സമരത്തിനിറങ്ങിയിരിക്കുന്നത്. വിദേശത്തുനിന്നുപോലും കർഷക സമരത്തിനു പിന്തുണ കിട്ടുന്നത് അതു തികച്ചും ന്യായമായതുകൊണ്ടാണ്. കോർപറേറ്റ് ഭീമന്മാരുടെ താത്പര്യ സംരക്ഷണമല്ല തങ്ങളുടെ ലക്ഷ്യമെന്നു രാജ്യത്തെ ബോധ്യപ്പെടുത്തേണ്ടതു സർക്കാർതന്നെ.
തളരാത്ത കർഷകരും നീളുന്ന സമരവും
11:42 PM Dec 09, 2020 | Deepika.com