എല്ലാത്തരം വന്യജീവികളും പെരുകുന്ന കേരളത്തിൽ അവയെ
കാട്ടിൽ സംരക്ഷിക്കാൻ ചുമതലപ്പെട്ട വനംവകുപ്പ് കടമ നിർവഹിക്കാതെ കർഷകരുടെ കിടപ്പാടംകൂടി പിടിച്ചെടുത്ത് കാട്ടുമൃഗങ്ങൾക്ക് വാസസ്ഥലമൊരുക്കാൻ കൂട്ടുനിൽക്കരുത്.
മലയോര കർഷകരുടെ നെഞ്ചിൽ തീ കോരിയിടുന്നതിൽ ആനന്ദം കണ്ടെത്തുന്ന വനംവകുപ്പ് മേലാളന്മാരുടെ ക്രൂരവിനോദം ഇപ്പോൾ പാലക്കാട്, തൃശൂർ ജില്ലകളിലാണ് നടമാടുന്നത്. ഇടുക്കിയിലും വയനാട്ടിലും കോഴിക്കോട്ടും കണ്ണൂരിലുമെല്ലാം കർഷകരെ മുൾമുനയിലാക്കിയ ശേഷമാണ് സംസ്ഥാന വനംവകുപ്പ് ഇപ്പോൾ തൃശൂർ, പാലക്കാട് ജില്ലകളിലേക്കു തിരിഞ്ഞിരിക്കുന്നത്. വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും ബഫർ സോൺ ഒരുക്കുന്നതിനുള്ള ഇക്കോളജിക്കലി സെൻസിറ്റീവ് സോൺ(ഇഎസ്ഇസെഡ്) വിജ്ഞാപനമാണ് കർഷകരെ അങ്കലാപ്പിലാക്കുന്നത്. രൂക്ഷമായ വന്യമൃഗശല്യവും വിലത്തകർച്ചയുംമൂലം കൃഷിതന്നെ നഷ്ടത്തിലായി ജീവിതം വഴിമുട്ടി നിൽക്കുന്ന കർഷകർക്കു നേരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുനീതി നടപ്പാക്കുന്നത്. ഭരണനേതൃത്വം കൈയാളുന്ന മന്ത്രിമാരുടെയും നിയമനിർമാണം നടത്തുന്ന എംഎൽഎമാരുടെയും തീരുമാനങ്ങൾക്കൊന്നും യാതൊരു വിലയും കല്പിക്കാത്ത നിലയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നിലപാടുകളെടുക്കുന്നത് എന്നും പറയേണ്ടിവരും.
തൃശൂരിലെ പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിനു ചുറ്റും 131.54 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിത ലോല മേഖലയായി മാറ്റുന്നതിന് വിജ്ഞാപനമിറക്കിയിരിക്കുന്നത്. 6.2 കിലോമീറ്റർ വരെ വീതിയിലാണ് ഭൂമി ഏറ്റെടുക്കേണ്ടിവരിക. 125 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള വനമേഖലയ്ക്കാണ് ഇത്രമാത്രം ബഫർ സോൺ ഒരുക്കുന്നത്. ചിമ്മിനി വന്യജീവി സങ്കേതത്തിനുവേണ്ടി 92.53 ചതുരശ്ര കിലോമീറ്ററാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. സൈലന്റ്വാലി ദേശീയോദ്യാനത്തിനായി പാലക്കാട്, മലപ്പുറം ജില്ലകളിലായി 148 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് പരിസ്ഥിതലോല മേഖലയാക്കുന്നത്. 9.8 കിലോ മീറ്റർ വീതിയിൽ വരെ ഭൂമി ഏറ്റെടുക്കാനാണ് വിജ്ഞാപനം. ചൂലന്നൂർ മയിൽ സങ്കേതത്തിന് 8.86 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്ഇസെഡ് നിശ്ചയിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ഇഎസ്ഇസെഡ് വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്റെ നേതൃത്വത്തിൽ കർഷകർ പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു.
കേരള വനംവകുപ്പ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കുന്നത്. ഇവിടെയാണ് കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകരെ ശത്രുക്കളായി കാണുന്നുവെന്ന വിമർശനത്തിന്റെ അടിസ്ഥാനവും. മൂന്നു വഴിയിലൂടെയാണ് വനംവകുപ്പ് കേരളത്തിലെ കർഷകരുടെ ഭൂമിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഗാഡ്ഗിലും തുടർന്ന് കസ്തൂരിരംഗനും തയാറാക്കിയ റിപ്പോർട്ടുകളെത്തുടർന്നുള്ള ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ (ഇഎസ്എ) വിഷയമാണ് ഒന്നാമത്തെത്. കസ്തൂരിരംഗൻ റിപ്പോർട്ടിനെത്തുടർന്ന് കേരളം നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇഎസ്എ നിശ്ചയിക്കാതെ വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ തയാറാക്കി 2018 ജൂണിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുകയാണ്. ഇതുവഴി 756 ചതുരശ്ര കിലോമീറ്റർ വനവിസ്തൃതിയാണ് കൂട്ടാൻ ലക്ഷ്യമിടുന്നത്. സാധാരണക്കാരായ കർഷകരുടെ 75,000 ഹെക്ടർ ഭൂമിയാണ് ഇതുവഴി റിസർവ് ഫോറസ്റ്റായി മാറുന്നത്. 92 വില്ലേജുകളിലായാണ് ഇത്രയും കൃഷിഭൂമി റിസർവ് ഫോറസ്റ്റാകുക. ഇത് തികഞ്ഞ കർഷകവിരോധമല്ലാതെ മറ്റെന്താണ്?
വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും ഇക്കോളജിക്കലി സെൻസിറ്റീവ് സോൺ ഏർപ്പെടുത്തുന്നതാണ് വനംവകുപ്പിന്റെ രണ്ടാമത്തെ കർഷകദ്രോഹം. സുപ്രീം കോടതി വിധിയനുസരിച്ച് വന്യജീവി സങ്കേതത്തിന്റെ ചുറ്റും പൂജ്യം മുതൽ 10 കിലോമീറ്റർ വരെയാണ് ഇഎസ്ഇസഡ് കണ്ടെത്തേണ്ടത്. അതായത് കേരളത്തിനു വേണമെങ്കിൽ ഇഎസ്ഇസഡ് ഒഴിവാക്കാൻ സ്വാതന്ത്ര്യമുണ്ട്. തീർത്തും ഒഴിവാക്കാൻ പറ്റാത്ത ഇടങ്ങളിൽ കൃഷിഭൂമിക്ക് ന്യായമായ വില നൽകി ഏറ്റെടുക്കാം. എന്നാൽ, പരമാവധി കർഷകരെ ഞെരുക്കുക എന്ന സമീപനമാണ് വനംവകുപ്പ് ഇവിടെയും സ്വീകരിക്കുന്നത് എന്നാണ് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. മൂന്നാമത്തെ ചൂഷണം ഇക്കോളജിക്കലി ഫ്രജൈൽ ലാൻഡ്( ഇഎഫ്എൽ) ഏറ്റെടുക്കുന്നതു വഴിയാണ്. പരിസ്ഥിതി പ്രാധാന്യം ചൂണ്ടിക്കാട്ടി ആദിവാസികളുടേതടക്കം നിരവധി കർഷകരുടെ ഭൂമി ഇത്തരത്തിൽ പിടിച്ചെടുത്തിട്ടുണ്ട്. നഷ്ടപരിഹാരം നൽകാനുള്ള വകുപ്പുകൾ മാറ്റിനിർത്തി യാതൊരു നഷ്ടപരിഹാരവും നൽകാതെയാണ് ഭൂമി ഏറ്റെടുക്കുന്നത്. 40,000 ഏക്കർ ഭൂമിയെങ്കിലും ഏറ്റെടുത്തതായാണ് കർഷക സംഘടനകൾ പരാതിപ്പെടുന്നത്.
ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ് കേരളത്തിന്റെ ഹരിതമേലാപ്പ്. വനവും മറ്റെല്ലാത്തരം വൃക്ഷങ്ങളും ഉൾപ്പെടുത്തിയാണ് ഫോറസ്റ്റ് കവർ കണക്കാക്കുന്നത്. 2019ൽ കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 54.42 ശതമാനമാണ് ഫോറസ്റ്റ് കവർ. എന്നാൽ ദേശീയ ശരാശരിയാകട്ടെ 21.67 ശതമാനം മാത്രമാണ്. 2017നേക്കാൾ 823.29 ചതുരശ്ര കിലോമീറ്റർ ഫോറസ്റ്റ് കവർ കേരളത്തിൽ കൂടുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ ഇനിയും വനവിസ്തൃതി കൂട്ടുന്നതിനു പിന്നിൽ ദുഷ്ടലാക്കുണ്ടെന്ന ആരോപണം നിഷേധിക്കാനാവില്ല. പരിസ്ഥിതിവാദത്തിന്റെ മറവിൽ അനർഹമായി പലതും നേടിയെടുക്കുന്ന സംഘടനകളെയും വ്യക്തികളെയും സഹായിക്കാനാണ് വനംവകുപ്പ് താത്പര്യം കാട്ടുന്നത് എന്ന ആക്ഷേപവും പരിശോധിക്കപ്പെടണം.
മലബാർ വന്യജീവി സങ്കേതത്തിന്റെ ഇഎസ്ഇസഡ് വിജ്ഞാപനത്തെത്തുടർന്ന് കർഷകർ പ്രക്ഷോഭം ആരംഭിച്ചപ്പോൾ മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് ഒത്തുതീർപ്പു ചർച്ച നടത്തിയിരുന്നു. പ്രസ്തുത ചർച്ചയിൽ താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലുള്ള കർഷക നേതാക്കൾക്ക് മന്ത്രിയും എംഎൽഎമാരും നൽകിയ ഉറപ്പിന് കടകവിരുദ്ധമാണ് ഇപ്പോൾ തൃശൂർ, പാലക്കാട് ജില്ലകളിൽ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന ഇഎസ്ഇസഡ് വിജ്ഞാപനം. എല്ലാത്തരം വന്യജീവികളും പെരുകുന്ന കേരളത്തിൽ അവയെ കാട്ടിൽ സംരക്ഷിക്കാൻ ചുമതലപ്പെട്ട വനംവകുപ്പ് കടമ നിർവഹിക്കാതെ കർഷകരുടെ കിടപ്പാടംകൂടി പിടിച്ചെടുത്ത് കാട്ടുമൃഗങ്ങൾക്ക് വാസസ്ഥലമൊരുക്കാൻ കൂട്ടുനിൽക്കരുത്. രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭം വനംവകുപ്പ് അധികാരികൾ കണ്ണുതുറന്നു കാണുന്നതു നന്നായിരിക്കും.
വനംവകുപ്പിന്റെത് ക്രൂരവിനോദം
11:30 PM Dec 03, 2020 | Deepika.com