പൊതു ഖജനാവ് കൊള്ളയടിച്ചു ഗുണമേന്മയില്ലാത്ത നിർമാണങ്ങൾ
നടത്തി നാട്ടുകാരുടെ ജീവൻ അപകടത്തിലാക്കുന്നവർ ശിക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടാകണം.
പുതുതായി കുഴിച്ചിട്ട ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് കരാർ തൊഴിലാളിക്കു പരിക്കേറ്റ സംഭവം സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന കൊള്ളരുതായ്മകളുടെയും ക്രമക്കേടുകളുടെയും അഴിമതിയുടെയും മറ്റൊരു ദൃഷ്ടാന്തമാണ്. ആലപ്പുഴ ജില്ലയില മങ്കൊന്പ് കെഎസ്ഇബി സെക്ഷന്റെ പരിധിയിൽ വരുന്ന പുളിങ്കുന്ന് കണ്ണാടിക്കു സമീപമാണ് അപകടം നടന്നത്. കാറ്റു വീശിയതുകൊണ്ടോ കന്പിയിൽ മരം വീണതുകൊണ്ടോ വാഹനം തട്ടിയതുകൊണ്ടോ ഒന്നുമല്ല പുതിയ കോൺക്രീറ്റ് പോസ്റ്റ് ഒടിഞ്ഞുവീണത്.
ലൈൻ വലിക്കുന്നതിനു പുതിയ പോസ്റ്റ് കുഴിച്ചിട്ടശേഷം പോസ്റ്റിനു മുകളിൽ കയറിയിരുന്ന് കന്പികൾ വലിക്കുന്നതിനിടെ പോസ്റ്റിന്റെ ചുവടുഭാഗം ഒടിഞ്ഞുവീഴുകയായിരുന്നു. പോസ്റ്റിന്റെ തകരാറാണ് അപകടത്തിനിടയാക്കിയതെന്നു വ്യക്തം. ആവശ്യത്തിനു കന്പിയും സിമന്റും മണലും ചേർത്തു ഗുണനിലവാരത്തോടെയാണു നിർമിച്ചിരുന്നതെങ്കിൽ പോസ്റ്റ് ഇങ്ങനെ തകരുമോ? വൈദ്യുതി പ്രവഹിക്കുന്ന അവസരത്തിലാണ് പോസ്റ്റ് ഒടിഞ്ഞുവീണിരുന്നതെങ്കിൽ വലിയ ദുരന്തംതന്നെ സംഭവിക്കുമായിരുന്നില്ലേ? ഇതോടൊപ്പം സ്ഥാപിച്ചിട്ടുള്ള മറ്റു പോസ്റ്റുകളും ഇതേ ഗുണനിലവാരത്തിലുള്ളതാണ് എന്നതിനാൽ അപകടഭീഷണി നിലനിൽക്കുകയാണ്.
ഒട്ടുംതന്നെ ഒറ്റപ്പെട്ട സംഭവമല്ലിത്. ഖജനാവിൽനിന്നു വൻതുക വസൂലാക്കിയശേഷം ഗുണമേന്മ പാലിക്കാതെ നിർമാണം നടത്തി കൊള്ളലാഭമുണ്ടാക്കി നാടിനെ അപകടത്തിലേക്കു തള്ളിവിടുന്ന സംഭവങ്ങൾ കൂടിവരികയാണ്. അപകടവാർത്തകൾ ഒന്നോ രണ്ടോ ദിവസംകൊണ്ടു വിസ്മരിക്കപ്പെടുകയും കുറ്റക്കാർ നടപടികൾക്കൊന്നും വിധേയരാകാതെ രക്ഷപ്പെടുകയും ചെയ്യുന്നതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. പാലാരിവട്ടം മേൽപ്പാലം നിർമാണം അഴിമതിയിൽ പൊതുമരാമത്തു മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായ സംഭവം നമ്മുടെ കൺമുന്നിലുണ്ട്. തൃശൂർ ചെന്പുച്ചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിടം നിർമാണത്തിൽ ഗുരുതരമായ പാകപ്പിഴകൾ കണ്ടതിനെത്തുടർന്നു പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മന്ത്രിയുടെ നിയോജകമണ്ഡലമായ പുതുക്കാട്ടാണു ചെന്പുച്ചിറ സ്കൂൾ. കിഫ്ബിയിൽനിന്നു മൂന്നു കോടി രൂപയും എംഎൽഎ ഫണ്ടിൽനിന്ന് 87 ലക്ഷം രൂപയും മുടക്കി സ്കൂളിനു പുതിയ കെട്ടിടം പണിതു. എന്നാൽ, ആഴ്ചകൾക്കുള്ളിൽത്തന്നെ കെട്ടിടത്തിന്റെ ചുവരിൽനിന്നും മുകൾത്തട്ടിൽനിന്നും തേപ്പ് (പ്ലാസ്റ്ററിംഗ്) അടർന്നുവീണു. പല ക്ലാസ് റൂമുകളും മഴയത്തു ചോർന്നൊലിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. ആരുടെ വീഴ്ചകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?
ഇത്തരം ക്രമക്കേടുകളെപ്പറ്റി അന്വേഷണം നടന്നാലും അതെല്ലാം പ്രഹസനമായി മാറുകയാണു പതിവ്. ചിലപ്പോൾ ചില ബലിയാടുകൾ ഉണ്ടാകാറുണ്ടെങ്കിലും യഥാർഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടാറില്ല. ചില സാങ്കേതിക വിശദീകരണങ്ങളിൽ പ്രശ്നം അവസാനിപ്പിക്കുന്നു. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹം അധികൃതർക്ക് ഉണ്ടായാലല്ലേ അന്വേഷണം വേണ്ടവിധത്തിൽ നടക്കൂ. തെറ്റുചെയ്യാത്തവർ ആരുമില്ല എന്ന സ്ഥിതി വരുന്പോൾ ഒത്തുതീർപ്പിൽ കാര്യങ്ങളെത്തിക്കുന്നു. വേണ്ടപ്പെട്ടവർക്കെല്ലാം പങ്ക് കിട്ടുന്നു എന്നുറപ്പാക്കപ്പെടുന്ന വിധത്തിലാണല്ലോ അഴിമതിപ്പണത്തിന്റെ വീതംവയ്പ്. മുന്നേമുക്കാൽ കോടി രൂപ മുടക്കി നിർമിച്ച ഒരു സ്കൂൾ കെട്ടിടം മഴയത്തു ചോരുകയും ചുവരിലെ സിമന്റ് തേപ്പുകൾ ഇളകിപ്പോകുകയും ചെയ്തിട്ടുണ്ടെങ്കിൽ വളരെ പ്രകടമായ ക്രമക്കേടുകളും അഴിമതിയുമാണ് അവിടെ നടന്നിട്ടുള്ളതെന്നു വ്യക്തം. എസ്റ്റിമേറ്റ് തുകയുടെ പകുതിപോലും നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ടാവില്ല. നിർമാണ പ്രവർത്തനങ്ങളാണു പ്രധാന വികസനപരിപാടി എന്നതിൽ രാഷ്ട്രീയക്കാർക്കെല്ലാം യോജിപ്പാണ്.
സാധാരണക്കാർ കേട്ടാൽ ഞെട്ടുന്ന വൻതുകകളാണു പൊതുഖജനാവിലെ പണമുപയോഗിക്കുന്ന പല നിർമാണ പ്രവർത്തനങ്ങളുടെയും എസ്റ്റിമേറ്റായി വകയിരുത്തുന്നത്. ചെറിയ സ്കൂൾ കെട്ടിടങ്ങൾക്കു വരെ കോടികളും ചെറിയ പാലങ്ങൾക്കു ദശകോടികളും. എംഎൽഎ ഫണ്ടും എംപി ഫണ്ടും ഉപയോഗിച്ചു നിർമിക്കുന്ന ശൗചാലയങ്ങൾക്കും വെയിറ്റിംഗ് ഷെഡുകൾക്കും പത്തുലക്ഷവും ഇരുപതു ലക്ഷവും അതിലധികവും. ഇവയ്ക്കൊക്കെ ഇത്ര വലിയ നിർമാണച്ചെലവു വരുമോ? അവയുടെ ഗുണനിലവാരം കാണുന്ന ആരും പറയില്ല. എംഎൽഎ നാട്ടുകാർക്കായി ഒരു ശൗചാലയം പണിയുന്പോൾ പത്തു ലക്ഷം രൂപ എങ്ങനെ ചെലവായെന്ന് അഞ്ചു ലക്ഷം രൂപയ്ക്കും പത്തു ലക്ഷം രൂപയ്ക്കും വീടുപണിയുന്ന പാവപ്പെട്ടവർക്കും സാധാരണക്കാർക്കുമൊന്നും മനസിലാകില്ല.
രാഷ്ട്രീയക്കാർക്കും കരാറുകാർക്കും ഉദ്യോഗസ്ഥർക്കും മാത്രം മനസിലാകുന്ന കണക്കാണിത്. കൈക്കൂലിയും കമ്മീഷനും അഴിമതിയുമില്ലാത്ത ഒരു നിർമാണവുമില്ല എന്ന സ്ഥിതിയിലേക്കു നാട് അധഃപതിച്ചിരിക്കുന്നു. ഖജനാവ് ചോരുന്നു എന്നതു മാത്രമല്ല നാടും നാട്ടുകാരും അപകടത്തിലാകുന്നു എന്ന ദോഷവും ഇതിനുണ്ട്. ഇതു നാട്ടുനടപ്പാകാൻ പാടില്ല. പൊതു ഖജനാവ് കൊള്ളയടിച്ചു ഗുണമേന്മയില്ലാത്ത നിർമാണങ്ങൾ നടത്തി നാട്ടുകാരുടെ ജീവൻ അപകടത്തിലാക്കുന്നവർ ശിക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടാകണം.
ഒടിഞ്ഞുതകരുന്ന പോസ്റ്റുകളും പൊളിഞ്ഞുവീഴുന്ന ചുവരുകളും
12:16 AM Dec 02, 2020 | Deepika.com