രാജ്യതലസ്ഥാനത്ത് ഭീകരരെ എന്നതുപോലെ കർഷകരെ നേരിട്ടത് അത്യന്തം ഖേദകരവും അപലപനീയവുമാണ്. ബാരിക്കേഡുകളും കോൺക്രീറ്റ് ബ്ലോക്കുകളും കമ്പിവേലികളുമടക്കം റോഡിൽ നിരത്തിയാണ് പോലീസ് കർഷകരെ തടഞ്ഞത്. തടസങ്ങൾ തട്ടിത്തെറിപ്പിച്ചു മുന്നോട്ടു കുതിച്ച കർഷകരെ കണ്ണീർവാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ച് നേരിടുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ജനാധിപത്യരീതിയിൽ പ്രതിഷേധിക്കാനുള്ള തങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കാൻ പോലീസ് ഹീനമായ നടപടികളാണ് കൈക്കൊണ്ടത് എന്നാണ് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലുമായി രൂപപ്പെട്ട കർഷകപ്രക്ഷോഭം ന്യൂഡൽഹിയിലേക്കു വ്യാപിപ്പിക്കാൻ കർഷകസംഘടനകൾ തീരുമാനിച്ചതു മുതൽ ദില്ലി പോലീസ് കർശന നിലപാടാണ് സ്വീകരിച്ചുപോന്നത്.
തങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിലായിരിക്കുന്ന സാഹചര്യത്തിൽ പോലീസ് നടപടിക്കു മുന്നിൽ തോറ്റു മടങ്ങാൻ തയാറല്ലെന്നാണ് കർഷകർ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു മാസമായി തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് റാലി നടത്താൻ കർഷകർ ന്യൂഡൽഹിയിലേക്ക് എത്തിയത്. ഇതുവരെ റെയിൽ തടയൽ അടക്കമുള്ള സമരങ്ങൾ നടത്തിയിരുന്ന കർഷകർ അതിശൈത്യത്തെയും അവഗണിച്ച് തലസ്ഥാനത്തെത്തി പ്രക്ഷോഭം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മുൻകൂട്ടിത്തന്നെ അതിർത്തികൾ അടച്ച് കർഷകരെ പ്രതിരോധിക്കാൻ പോലീസ് ശ്രമങ്ങൾ നടത്തിയെങ്കിലും പിന്തിരിയാതെ കർഷകമാർച്ച് മുന്നോട്ടു നീങ്ങിയതോടെയാണ് സംഘർഷം രൂക്ഷമായത്.
പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് കർഷകർ ഉയർത്തുന്നത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കണമെന്നതാണ് ആവശ്യങ്ങളിൽ മുഖ്യം. കേന്ദ്രനിയമങ്ങൾ അങ്ങേയറ്റം കർഷകവിരുദ്ധമാണെന്നും രാജ്യത്തെ കാർഷികമേഖലയുടെ അടിത്തറ ഇളക്കുമെന്നുമാണ് കർഷകസംഘടനകളുടെ വാദം. കൂടാതെ, കർഷകരുടെ ഭാവി ഇരുളടഞ്ഞതാകുമെന്നും അവർ പരാതിപ്പെടുന്നു. രണ്ടാമത്തെ ആവശ്യം താങ്ങുവില സംബന്ധിച്ചതാണ്. കാർഷികവിളകൾക്ക് മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി) ഉറപ്പാക്കുന്നതിനും കാലോചിതമായി പരിഷ്കരിക്കുന്നതിനും ബിൽ കൊണ്ടുവരണമെന്നാണ് ആവശ്യം. കേന്ദ്രം വൈദ്യുതി സംബന്ധിച്ച നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതി ബിൽ ഉപേക്ഷിക്കുക എന്നതാണ് അടുത്ത ആവശ്യം. കൃഷിക്കു സൗജന്യ നിരക്കിൽ വൈദ്യുതി ലഭ്യമാകുന്നത് തടയുന്നതാണ് കേന്ദ്ര ബിൽ എന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. വയലുകളിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറ്റകരമാക്കിയതു പിൻവലിക്കുക എന്നതാണ് മറ്റൊരാവശ്യം. കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നത് അഞ്ച് വർഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയതാണ് കർഷകരെ ചൊടിപ്പിക്കുന്നത്. പുതിയ കൃഷി ഇറക്കുന്നതിന് നിലമൊരുക്കാനുള്ള ചെലവ് കുറയ്ക്കാനാണ് കർഷകർ കൃഷി അവശിഷ്ടങ്ങൾ പാടങ്ങളിൽത്തന്നെ കത്തിക്കുന്നത്. എന്നാൽ ഇതുവഴി വ്യാപകമായ തോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നുവെന്നാണ് സർക്കാരിന്റെ വാദം. കൃഷി അവശിഷ്ടങ്ങൾ കത്തിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടയയ്ക്കുക എന്നതാണ് അഞ്ചാമത്തെ ആവശ്യം.
മുപ്പത്തിയൊന്ന് കർഷകസംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സമരം. ഇതിനോടകം രണ്ടുവട്ടം ചർച്ചകൾ നടന്നെങ്കിലും കർഷകരുടെ ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകാത്തതാണ് കോവിഡ് പ്രതിസന്ധികൾക്കിടയിലും സമരം ശക്തമാക്കാൻ കർഷകരെ പ്രേരിപ്പിച്ചത്. കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കാനാവില്ലെന്നും കർഷക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രശ്നങ്ങൾ പഠിക്കാമെന്നുമാണ് സർക്കാർ നിർദേശം വച്ചത്. ഡിസംബർ മൂന്നിന് മൂന്നാം വട്ട ചർച്ച നടത്താനും ധാരണയായിരുന്നു. എന്നാൽ കാർഷിക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽനിന്നു പിന്മാറില്ലെന്നാണ് കർഷകസംഘടനകൾ വ്യക്തമാക്കിയിരിക്കുന്നത്.
കർഷകരോടുള്ള അവഗണന രാജ്യത്തു പുതിയതല്ല. ഇപ്പോഴുണ്ടാക്കിയിരിക്കുന്ന നിയമപരിഷ്കരണങ്ങൾ ഇന്ത്യൻ കാർഷികമേഖലയെ വൻകിട കോർപറേറ്റുകൾക്കു തീറെഴുതുമെന്നും അവരുടെ ചൂഷണത്തിന് കർഷകരെ ഏൽപ്പിച്ചുകൊടുക്കാനുള്ളതാണെന്നുമുള്ള വിമർശനത്തിന് സർക്കാർ കൃത്യമായ മറുപടി നൽകുന്നില്ല. താങ്ങുവിലകൂടി ഇല്ലതായാൽ കർഷകന് പിടിച്ചുനിൽക്കാനാവില്ല എന്നതാണ് യാഥാർഥ്യം. ഇപ്പോഴുള്ള ഇടനിലക്കാർക്കു പകരം, കോർപറേറ്റുകൾ ചൂഷകരായി മാറിയാൽ കർഷകരുടെ ഭാവി ഇരുളടയുകതന്നെ ചെയ്യും.
വൈദ്യുതി സൗജന്യം കാർഷികമേഖലയുടെ നിലനിൽപ്പിനുതന്നെ അനിവാര്യമാണ്. കൂടാതെ, കൃഷിച്ചെലവ് കൂടിയാൽ കർഷകർക്കതു താങ്ങാനാവില്ല. കൃഷി അവശിഷ്ടങ്ങൾ കത്തിക്കാതെ സംസ്കരിക്കുന്നതിന് ആവശ്യമായ ഫണ്ട് കർഷകർക്ക് അനുവദിക്കണം. വ്യവസായമേഖലയ്ക്കു സർക്കാർ പലവിധ ആനുകൂല്യങ്ങൾ നൽകുമ്പോൾ കർഷകർ അവഗണിക്കപ്പെടുന്നു എന്ന വിമർശനത്തിലും കഴമ്പുണ്ട്. മൂലധനലഭ്യതയും നികുതി ആനുകൂല്യങ്ങളുമടക്കം വ്യവസായമേഖലയ്ക്കു വലിയ പ്രോത്സാഹനം നൽകുമ്പോഴും കാർഷിക മേഖലയെ ചൂഷണത്തിനു വിട്ടുകൊടുക്കുന്നതും കാർഷിക മേഖലയ്ക്കു പ്രഖ്യാപിക്കപ്പെടുന്ന ആനുകൂല്യങ്ങൾപോലും വൻകിട കോർപറേറ്റുകളടക്കം തട്ടിയെടുക്കുന്നതിന് അവസരമൊരുക്കുന്നതും മാപ്പർഹിക്കാത്ത തെറ്റാണ്.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കാൻ ഏതൊരു സർക്കാരിനും കടമയുണ്ട്. രാജ്യതലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ച് ദേശീയ, അന്തർദേശീയ ശ്രദ്ധ ആകർഷിക്കാനുള്ള കർഷകരുടെ ശ്രമങ്ങളെ തടയുന്നതിന് പോലീസ് അതിരുവിട്ട് പെരുമാറുന്നുവെന്നാണ് ആക്ഷേപമുയരുന്നത്. കർഷകസമരം അടിച്ചമർത്തുന്നതിനു പകരം അവരെ കേൾക്കാനും പ്രശ്നങ്ങൾ ജനാധിപത്യ രീതിയിൽ പരിഹരിക്കാനും കേന്ദ്രസർക്കാർ തയാറാകണം. കർഷകർ അതിർത്തി കടന്നെത്തിയ ഭീകരരോ നുഴഞ്ഞുകയറ്റക്കാരോ അല്ല. അവരുടെ പ്രതിഷേധത്തെ കേവലം പ്രതിപക്ഷ സമരമായി അല്ല കാണേണ്ടതും.
അടിച്ചമർത്തുകയല്ല, കർഷകരെ കേൾക്കുകയാണു വേണ്ടത്
11:56 PM Nov 27, 2020 | Deepika.com