ശതകോടിമനസുകളിൽ വിഗ്രഹരൂപം പൂണ്ട മാറഡോണ ലോകത്തിന്റെ
കളിക്കളത്തിൽ അവസാന വിസിൽ മുഴങ്ങുംവരെ വീരനായക പരിവേഷത്തോടെ തലയുയർത്തിനിന്നു. ആരാധകഹൃദയങ്ങളിൽ അദ്ദേഹത്തിനു മരണമില്ല.
കാൽപ്പന്തുകളിയുടെ കാല്പനികസൗന്ദര്യം നിറഞ്ഞാടിയ കേളീശൈലിയിലൂടെ മത്സരലഹരിയുടെ ഉത്തുംഗശൃംഗങ്ങളിൽ ലോകത്തെയെത്തിച്ച സോക്കർ ചക്രവർത്തി കാലയവനികയ്ക്കു പിന്നിലേക്കു മറയുകയാണ്. ഡിയേഗോ അർമാൻഡോ മാറഡോണ ലോകത്തിന്റെ കളിക്കളം വിടുന്നു. ദൈവത്തിന്റെ കൈമുദ്ര പതിഞ്ഞ കാല്പാദങ്ങൾകൊണ്ടു കളിക്കളങ്ങളിൽ കേളീവിസ്മയങ്ങളുടെ ഇന്ദ്രജാലങ്ങൾ തീർത്ത മാന്ത്രികൻ ഇനിയില്ല. കാൽപ്പന്തുകളി പോലെ ഇത്രയേറെ ത്രസിപ്പിക്കുന്നതും ജനങ്ങൾ ആസ്വദിക്കുന്നതുമായ വിനോദം വേറെയുണ്ടോ? ഉദ്വേഗത്തിന്റെയും ആവേശത്തിന്റെയും കൊടുമുടികളിലേക്കു കളിക്കാരോടൊപ്പം കാണികളും ഓടിക്കയറുകയാണതിൽ.
ഡിയേഗോ മാറഡോണ എന്ന അർജന്റീനക്കാരൻ അനുപമമായ കളിമികവിലൂടെ ആ കൊടുമുടികയറ്റങ്ങൾക്കു ലോകത്തെയും ഒപ്പംകൂട്ടി. എതിരാളികളെ തറപറ്റിച്ച എത്രയോ പടയോട്ടങ്ങൾ! ഒരിക്കൽ കണ്ടവരുടെ മനസിൽനിന്ന് ആ കളിയും കളിക്കാരനും മാഞ്ഞുപോകില്ല. ശതകോടിമനസുകളിൽ വിഗ്രഹരൂപം പൂണ്ട മാറഡോണ ലോകത്തിന്റെ കളിക്കളത്തിൽ അവസാന വിസിൽ മുഴങ്ങുംവരെ വീരനായക പരിവേഷത്തോടെ തലയുയർത്തിനിന്നു. ആരാധകഹൃദയങ്ങളിൽ അദ്ദേഹത്തിനു മരണമില്ല.
പെലെ മുതൽ മെസി വരെ, വിവിധ തലമുറകളുടെ ആരാധനാപാത്രങ്ങളായി തിളങ്ങിയ മഹാന്മാരായ ഫുട്ബോൾ കളിക്കാർ വേറെയുമുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ആരെന്ന ചോദ്യത്തിനും ചിലപ്പോൾ വ്യത്യസ്ത ഉത്തരങ്ങൾ വന്നേക്കാം. എന്നാൽ, ലോകത്തെ ഏറ്റവും കൂടുതൽ ആനന്ദിപ്പിച്ച കളിക്കാരൻ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഡിയേഗോ മാറഡോണ ആണത്. ജീവിതംതന്നെ വലിയൊരു ആഘോഷമാക്കി മാറ്റിയ ആളാണദ്ദേഹം. ഫുട്ബോൾ അദ്ദേഹത്തിന്റെ ആഘോഷത്തികവായിരുന്നു. ആ കളി കണ്ടവരും ആനന്ദലഹരിയിലമർന്നു. ഊർജം തുളുമ്പുന്ന പ്രസന്നത മാറഡോണയുടെ മുഖമുദ്രയായിരുന്നു.
ഉപചാരങ്ങളുടെ നാട്യങ്ങളില്ലാത്ത പച്ചമനുഷ്യൻ. മാറഡോണയുടെ കളി മാത്രമല്ല, കുസൃതികളും വികൃതികളുമെല്ലാം ആരാധകർ ഏറെ ഇഷ്ടപ്പെട്ടു. ആ കളിവിജയങ്ങളിൽ അവർ ആഹ്ലാദിച്ചാർത്തതും തോൽവികളിൽ കണ്ണീർ വാർത്തതും അതുകൊണ്ടാണ്.
കളിക്കളത്തിൽ ഒരു സിംഹക്കുട്ടിയെപ്പോലെ പന്തിനു പുറകേ ഓടുന്ന മാറഡോണയുടെ രൂപം ഫുട്ബോൾ പ്രേമികളുടെ മനസിൽനിന്ന് എന്നെങ്കിലും മായുമോ? അസാമാന്യമായ പന്തടക്കവും മെയ്വഴക്കവും അദ്ദേഹം പ്രകടിപ്പിച്ചു. അന്യാദൃശ്യമായ ഇത്തരം വൈഭവങ്ങളിലൂടെയാണ് ഉയരക്കുറവ് എന്ന ന്യൂനതയെ മറികടന്ന് എതിർഗോൾമുഖങ്ങളിൽ അദ്ദേഹം പ്രകമ്പനങ്ങൾ സൃഷ്ടിച്ചത്. തന്നെക്കാൾ ഉയരം കൂടിയ പ്രതിരോധനിരക്കാരെയും ഗോൾകീപ്പർമാരെയും വിദഗ്ധമായി വെട്ടിച്ച് ഗോൾപോസ്റ്റിലേക്ക് ഉന്നംതെറ്റാതെ അദ്ദേഹം നിറയൊഴിച്ചു.
വായുവിൽ തിരിയുന്ന മാറഡോണയുടെ പന്തുകൾ എതിലെയാണു വരികയെന്നു ഗോളി കണക്കുകൂട്ടും മുന്പു വലയിൽ വീണിരിക്കും. കളിക്കളത്തിൽ നായകൻ എങ്ങനെ കളിക്കണമെന്നതിനു മാറഡോണയേക്കാളും മികച്ച ദൃഷ്ടാന്തമില്ല. കളിയുടെ കടിഞ്ഞാൺ അദ്ദേഹത്തിന്റെ കൈയിലായിരിക്കും. പന്തു തന്നിൽനിന്ന് ആരംഭിച്ച് തന്നിൽ എത്തുന്ന രീതിയിലായിരുന്നു ആ കളിതന്ത്രം. അതിരില്ലാത്ത ആത്മവിശ്വാസത്തിന്റെ പ്രതിരൂപം പോലെ കളംനിറയുന്ന മാറഡോണയിൽനിന്നു പ്രസരിക്കുന്ന ഊർജം സഹകളിക്കാരിലേക്കു പടർന്നുകയറും. അത്തരം പടർന്നുകയറ്റങ്ങൾ അവിസ്മരണീയമായ ഒരുപാട് കളിമുഹൂർത്തങ്ങൾ ലോകത്തിനു നൽകി.
1986ലെ ലോകകപ്പിലാണു മാറഡോണ എന്ന ഫുട്ബോൾ ഇതിഹാസം ലോകമനസിലേക്കു കുടിയേറുന്നത്. അന്ന് അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ക്വാർട്ടർഫൈനൽ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ മത്സരമായി പലരും വിശേഷിപ്പിക്കുന്നു. മാറഡോണയുടെ പ്രസിദ്ധമായ ‘ദൈവത്തിന്റെ കൈ’ ഗോൾ പിറന്നത് ആ മത്സരത്തിലാണ്. ഗ്രൗണ്ടിന്റെ ഇങ്ങേയറ്റത്തുനിന്ന് ഒറ്റയ്ക്കു മുന്നേറി ഇംഗ്ലണ്ടിന്റെ നാലു കളിക്കാരെ വെട്ടിച്ച് അന്നു മാറഡോണ നേടിയ മറ്റൊരു സൂപ്പർ ഗോളും ലോകം ഒരുകാലത്തും മറക്കില്ല. ഇന്ത്യയിൽ ടെലിവിഷൻ പ്രചാരം നേടിവരുന്ന കാലത്തുള്ള ആ ലോകകപ്പ് മത്സരങ്ങൾ മിനിസ്ക്രീനിൽ കണ്ട് കേരളത്തിലും, മാറഡോണയ്ക്കും അർജന്റീനയ്ക്കും ഏറെ ആരാധകരുണ്ടായി. തെക്കേ അമേരിക്കയിലെ ഒരു സാധാരണ രാജ്യമായ അർജന്റീനയ്ക്കു ലോകത്തിന്റെ നാനാഭാഗങ്ങളിൽ ആരാധകവൃന്ദമുണ്ടായതിന്റെ ക്രെഡിറ്റ് മാറഡോണയ്ക്കു മാത്രം അവകാശപ്പെട്ടതാണ്. ദരിദ്ര ചുറ്റുപാടുകളിൽ വളർന്ന് ആഗോള അംഗീകാരത്തിന്റെ നെറുകയിലെത്തിയ മാറഡോണ ജനകോടികൾക്കു പ്രിയങ്കരനായതു കളിക്കളത്തിനു പുറത്തെ അദ്ദേഹത്തിന്റെ സവിശേഷമായ പെരുമാറ്റശൈലികൾകൊണ്ടു കൂടിയാണെന്നു പറയണം.
ഫുട്ബോൾ എന്ന കേളീവിനോദത്തെ ജനകീയമാക്കിയതിൽ ഈ അർജന്റീനക്കാരനോളം പങ്കുവഹിച്ചവർ വേറെയുണ്ടാവില്ല. കാലം കരുതിവച്ച നായകനായിരുന്നു മാറഡോണ. കാൽപ്പന്തുകളിയുടെ മഹാചക്രവർത്തീ, അങ്ങേയ്ക്കു പ്രണാമം.
പ്രണാമം, ഡിയേഗോ
01:42 AM Nov 27, 2020 | Deepika.com