വികസനത്തിനു വലിയ സാധ്യതകൾ തുറന്നിടുന്ന ഈ പദ്ധതി പൂർണമായി പ്രയോജനപ്പെടുത്തിയാൽ കേരളത്തെ കാത്തിരിക്കുന്നതു വൻ നേട്ടങ്ങളാണ്.
കൊച്ചിയിൽനിന്നു പൈപ്പ്ലൈനിലൂടെ മംഗലാപുരത്തു ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) എത്തിച്ചു വ്യാവസായിക ഉപയോഗ പരീക്ഷണം വിജയിച്ചതോടെ ഭാവിയിലേക്കു വലിയ മുതൽക്കൂട്ടാകുന്ന ഒരു ബൃഹദ് വികസന പദ്ധതി യാഥാർഥ്യമാവുകയാണ്. വ്യവസായ ശാലകൾ പ്രവർത്തിപ്പിക്കാനും വാഹനം ഓടിക്കാനും അടുക്കളയിൽ പാചകത്തിനും കുറഞ്ഞ ചെലവിൽ പ്രകൃതിവാതകം എത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഗെയിൽ (ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) പൈപ്പ്ലൈൻ പദ്ധതി. കൊച്ചി- കൂറ്റനാട്- മംഗലാപുരം എൽഎൻജി പൈപ്പ്ലൈൻ പദ്ധതി പൂർത്തിയാക്കുന്നതിനു പ്രതിബന്ധങ്ങൾ ഏറെയുണ്ടായിരുന്നു.
ജനസാന്ദ്രത വളരെക്കൂടിയ കേരളത്തിൽ പൈപ്പ്ലൈനിനുവേണ്ടി ഭൂമി ഏറ്റെടുക്കലായിരുന്നു വലിയ തടസം. രാഷ്ട്രീയ തടസവാദങ്ങളും പ്രാദേശിക എതിർപ്പുകളും ഉദ്യോഗസ്ഥ കുരുക്കുകളും അതിനു പുറമേ. എന്നാൽ, സർക്കാരിനു നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഒരു തടസവും പ്രശ്നമാകില്ലെന്നു തെളിയിക്കുന്നതാണ് കൊച്ചി- മംഗലാപുരം പൈപ്പ് ലൈൻ നിർമാണ പൂർത്തീകരണം. വികസനത്തിനു വലിയ സാധ്യതകൾ തുറന്നിടുന്ന ഈ പദ്ധതി പൂർണമായി പ്രയോജനപ്പെടുത്തിയാൽ കേരളത്തെ കാത്തിരിക്കുന്നതു വൻ നേട്ടങ്ങളാണ്.
കൊച്ചി പുതുവൈപ്പിലെ പെട്രോനെറ്റ് എൽഎൻജി സംഭരണ ടെർമിനലിൽ ഇറക്കുമതി ചെയ്തു സംഭരിക്കുന്ന ദ്രവീകൃത പ്രകൃതിവാതകം കൊച്ചി, മംഗലാപുരം, ബംഗളുരു വ്യവസായ മേഖലകളിൽ എത്തിക്കുകയാണു ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ ലക്ഷ്യം. വാഹന ഇന്ധനവും അടുക്കളകളിൽ പാചകവാതകവും പൈപ്പിലൂടെ ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും ഇതിന്റെ ലക്ഷ്യമാണ്. ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ കൊച്ചി മുതൽ കൂറ്റനാടു വരെയുള്ള 90 കിലോമീറ്റർ വരുന്ന ആദ്യഘട്ടം കഴിഞ്ഞ വർഷം ജൂണിൽ കമ്മീഷൻ ചെയ്തിരുന്നു. കൂറ്റനാടുനിന്നു മംഗലാപുരത്തേക്കും കോയന്പത്തൂർ, സേലം വഴി ബംഗളുരുവിലേക്കും പൈപ്പ് ലൈനിടാനാണു പദ്ധതി തയാറാക്കിയിരുന്നത്. ഇതിൽ 354 കിലോമീറ്റർ ദൈർഘ്യമുള്ള കൂറ്റനാട്- മംഗലാപുരം പൈപ്പ്ലൈനും കഴിഞ്ഞദിവസം പൂർത്തിയായി. കൂറ്റനാട് മുതൽ ബംഗളുരു വരെയുള്ള 525 കിലോമീറ്റർ പൈപ്പ്ലൈനിനു വാളയാർ വരെയേ പണി പൂർത്തിയായിട്ടുള്ളു. കോയന്പത്തൂർ, സേലം പ്രദേശങ്ങളിൽ പൈപ്പ്ലൈനിനെതിരേ സമരം നടന്നതു നിർമാണത്തിനു തടസമായി. കേരളത്തിലും പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെതിരേ ശക്തമായ സമരങ്ങളുണ്ടായിരുന്നു. അതിനെയെല്ലാം മറികടന്നാണ് ഇവിടത്തെ പൈപ്പിടൽ പൂർത്തിയായത്.
2009-ൽ ആരംഭിച്ച പദ്ധതിക്ക് 5,700 കോടി രൂപയാണു മൊത്തം ചെലവ്. കൊച്ചി- മംഗലാപുരം പൈപ്പിടലിന് 3,620 കോടി രൂപ ചെലവായി. 2010-ലായിരുന്നു പൈപ്പ്ലൈൻ നിർമാണത്തുടക്കം. പുതുവൈപ്പ് എൽഎൻജി ടെർമിനലിൽനിന്നു കൊച്ചി വ്യവസായമേഖലയിലേക്ക് 49 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ്ലൈൻ 2013 ഓഗസ്റ്റിൽ പൂർത്തിയായി. ബിപിസിഎൽ, കൊച്ചി റിഫൈനറി, ഫാക്ട് തുടങ്ങിയ 11 വ്യവസായ സ്ഥാപനങ്ങളിൽ പൈപ്പിലൂടെ ഇന്ധനമെത്തുന്നു. നഗരങ്ങളിലെ ഫ്ലാറ്റുകളിലേക്കു പൈപ്പ്ലൈനിലൂടെ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വൈകില്ലെന്നാണ് അധികൃതർ പറയുന്നത്. ഇതിന്റെ ആദ്യ കണക്ഷൻ 2016-ൽ നൽകിയിരുന്നുവെങ്കിലും കൊച്ചി മേഖലയിൽ ഏകദേശം 2,500 പാചകവാതക കണക്ഷനുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഈ പദ്ധതി വ്യാപിപ്പിക്കുന്നത് കേരളത്തിലെ അടുക്കളകളിലെ ഇന്ധന ഉപയോഗത്തിൽ പുതിയൊരു വിപ്ലവം സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ. അടുക്കളകളിൽ 24 മണിക്കൂറും പാചകവാതകം ലഭ്യമാകും എന്നതിനു പുറമേ അപകടം കുറവാണ് എന്നൊരു മേന്മയുമുണ്ട്. എൽപിജിയെ അപേക്ഷിച്ചു 40 ശതമാനം ചെലവും കുറവാണ്.
ചെലവു കുറഞ്ഞ ഇന്ധനമായ പ്രകൃതിവാതകം പൈപ്പ്ലൈനിലൂടെ വ്യവസായശാലകളിലെത്തുന്നതു വ്യവസായമേഖലയ്ക്കു മാത്രമല്ല സംസ്ഥാന സർക്കാരിനും നേട്ടമുണ്ടാക്കും. ഇന്ധനം ദ്രവീകൃത പെട്രോളിയം വാതകത്തിൽനിന്നു പ്രകൃതി വാതകത്തിലേക്കു മാറുന്പോൾ കിലോഗ്രാമിന് ഏകദേശം 17 രൂപയുടെ ലാഭമുണ്ടാകുമെന്നാണു കണക്കുകൂട്ടൽ. ഇന്ധനച്ചെലവിലുണ്ടാകുന്ന കുറവ് വ്യവസായ സ്ഥാപനങ്ങളുടെ ലാഭക്ഷമത കൂട്ടും.
രാജ്യം സാന്പത്തിക തളർച്ചയിലൂടെ കടന്നുപോകുന്പോൾ ഇങ്ങനെയൊരു നേട്ടം കാണാതെപോകരുത്. വാഹന ഇന്ധനമായി പ്രകൃതിവാതകം ഉപയോഗിക്കുന്പോൾ ഇന്ധനച്ചെലവ് 50 ശതമാനം കണ്ടു കുറയുമെന്നാണു പറയുന്നത്. മലിനീകരണവും പരിമിതപ്പെടും. പ്രകൃതിവാതക ഉപയോഗം വർധിക്കുന്നതോടെ സംസ്ഥാനത്തിന്റെ നികുതിവരുമാനവും ഗണ്യമായി വർധിക്കുമെന്നാണു വിലയിരുത്തൽ. വലിയ വികസന സാധ്യതകളുടെ വാതായനങ്ങൾ തുറക്കുന്ന ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രമിക്കുമെന്നു കരുതാം.
വികസന ഊർജമൊരുക്കി ഗെയിൽ പൈപ്പ്ലൈൻ
11:19 PM Nov 24, 2020 | Deepika.com