പട്ടയഭൂമിയിലെ വാണിജ്യ കെട്ടിട നിർമാണങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം സംസ്ഥാനം മുഴുവൻ ബാധകമാകുന്ന സുപ്രീംകോടതി വിധി കർഷകരെ കടുത്ത ആശങ്കയിലേക്കു തള്ളിവിട്ടിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള സത്വരനടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
മണ്ണിൽ പണിയെടുത്ത് അന്നം തേടുന്ന മലയോര കർഷകരെ മനഃസമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നു ശപഥം ചെയ്തിരിക്കുന്ന തത്പരകക്ഷികൾ പലരുണ്ട്. നിയന്ത്രണങ്ങൾകൊണ്ടും നിയമക്കുരുക്കുകൾകൊണ്ടും പൊറുതിമുട്ടിച്ച് കർഷകരെ തങ്ങളുടെ കൃഷിഭൂമിയിൽനിന്ന് ഇറക്കിവിടുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇക്കൂട്ടരുടെ കുതന്ത്രങ്ങളുടെ പരിണതഫലമാണ്, പട്ടയഭൂമിയിലെ വാണിജ്യ കെട്ടിടനിർമാണങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇടുക്കി ജില്ലയിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്ന പുതിയ സുപ്രീംകോടതി വിധി. 1964-ലെ ഭൂപതിവു നിയമത്തിലെയും അനുബന്ധ ചട്ടങ്ങളിലെയും വ്യവസ്ഥകൾ കേരളത്തിലാകെ നടപ്പാക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നല്കിയ ഹർജി തള്ളിക്കൊണ്ടാണു സുപ്രീംകോടതിയുടെ ഈ നടപടി. ഇടുക്കി ജില്ലയിൽ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്കിയ പട്ടയഭൂമിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടനിർമാണം നിരോധിച്ചതിനെതിരേ നല്കിയ ഹർജി പരിഗണിച്ച ഹൈക്കോടതി വ്യവസ്ഥ റദ്ദാക്കുന്നതിനു പകരം കേരളം മുഴുവൻ അതു ബാധകമാക്കിക്കൊണ്ട് ഉത്തരവിട്ടു. ഇതു ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സംസ്ഥാനത്തു പട്ടയഭൂമിയുള്ള മുഴുവൻ കർഷകരെയും കടുത്ത ആശങ്കയിലേക്കു തള്ളിവിട്ടിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള സത്വരനടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നു നാട്ടിലാകെ ദാരിദ്ര്യവും പട്ടിണിയും രൂക്ഷമായ സാഹചര്യത്തിലാണു തിരുവിതാംകൂറിലെ സാഹസികരായ ആളുകൾ ഇടുക്കിയിലെയും മലബാറിലെയും മലയോരങ്ങളിലേക്കു കുടിയേറിയത്. കൂടുതൽ ഭക്ഷ്യോത്പാദനം ലക്ഷ്യമിട്ടുള്ള ഈ കുടിയേറ്റത്തിന് അക്കാലത്തെ സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമുണ്ടായിരുന്നു. മലന്പനിയോടും വന്യമൃഗങ്ങളോടും പടവെട്ടി കുടിയേറ്റക്കാർ കന്നിമണ്ണിൽ കനകം വിളയിച്ചപ്പോൾ നാട്ടിലെ പട്ടിണി മാറാൻ തുടങ്ങി. അതോടെ പലരുടെയും മട്ടു മാറി. അസൂയക്കാർ അവരെ കാട്ടുകള്ളന്മാർ എന്നു വിളിക്കാൻ തുടങ്ങി. സങ്കുചിത താത്പര്യക്കാരുടെ വർഗീയചുവയുള്ള പ്രചാരണങ്ങൾ മുറുകി. കൃഷിഭൂമിക്കു പട്ടയം നല്കുന്നതിനെതിരെ പലരും രംഗത്തുവന്നു. കുടിയേറ്റ കർഷകർക്കു പട്ടയം നൽകണമെന്ന ആവശ്യത്തിനായി നിലകൊണ്ടവരുടെ രാഷ്ട്രീയസമ്മർദങ്ങൾ പലപ്പോഴും ഫലംകാണാതെ പോയി. 1977 ജനുവരി ഒന്നിനു മുന്പുള്ള കുടിയേറ്റ കർഷകർക്കെല്ലാം പട്ടയം നല്കാമെന്ന തീരുമാനപ്രകാരമുള്ള പട്ടയങ്ങൾ പോലും ഇതുവരെ മുഴുവൻ കൊടുത്തുതീർക്കാൻ കഴിഞ്ഞിട്ടില്ല. ഇടയ്ക്കിടെ വന്ന കോടതി ഇടപെടലുകളും ഉദ്യോഗസ്ഥ കരുനീക്കങ്ങളും പട്ടയവിതരണത്തെ തടസപ്പെടുത്തി.
നഗരങ്ങളിലെ ശീതീകരിച്ച മുറികളിലിരുന്നു വനസംരക്ഷണത്തെപ്പറ്റി ഗീർവാണമടിക്കുന്ന പരിസ്ഥിതി മൗലികവാദികളുടെയും സങ്കുചിത ലക്ഷ്യങ്ങളുള്ള രാഷ്ട്രീയക്കാരുടെയും ഗൂഢനീക്കങ്ങളാണ് ഉപാധിരഹിത പട്ടയം എന്ന മലയോര കർഷകരുടെ സ്വപ്നം തല്ലിക്കെടുത്തിയത്. സർക്കാർ തീരുമാനങ്ങൾ നടപ്പാക്കേണ്ട ഉദ്യോഗസ്ഥരുടെ ചിന്തകളെ സ്വാധീനിക്കുന്ന വിധത്തിൽ അഭിപ്രായരൂപീകരണം നടത്തുന്നതിൽ ഇവർ വിജയിച്ചു. സർക്കാരിനുവേണ്ടി ഉദ്യോഗസ്ഥർ കോടതികളിൽ സമർപ്പിക്കുന്ന രേഖകളുടെയും വാദങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണല്ലോ വിധികൾ ഉണ്ടാകുന്നത്. ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകൾ വന്നപ്പോൾ, കർഷകർക്കെന്തു സംഭവിച്ചാലും അവ അതേപടി നടപ്പാക്കണം എന്നാവശ്യപ്പെട്ടു പരിസ്ഥിതി മൗലികവാദികൾ ഉറഞ്ഞുതുള്ളിയതു കേരളം കണ്ടതാണ്. വസ്തുതകളും യാഥാർഥ്യങ്ങളും മനസിലാക്കാനോ പഠിക്കാനോ ശ്രമിക്കാതെ ഉപരിപ്ലവമായ പുരോഗമനനാട്യങ്ങളിൽ വശീകരിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ചിലപ്പോൾ അറിഞ്ഞും മറ്റു ചിലപ്പോൾ അറിയാതെയും കർഷകദ്രോഹ തന്ത്രങ്ങൾക്കു വഴിപ്പെട്ടുപോകുന്നു. ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിൽ നിർമാണ പ്രവർത്തനങ്ങൾക്കു റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം വേണമെന്ന 2016-ലെ ജില്ലാ കളക്ടറുടെ ഉത്തരവാണ് കേരളത്തിലെ മുഴുവൻ മലയോര കർഷകരുടെയും ഭാവിക്കുമേൽ ഡെമോക്ലീസിന്റെ വാൾപോലെ തൂങ്ങിനിൽക്കുന്ന കോടതിവിധിയിലേക്കു കൊണ്ടുചെന്നെത്തിച്ചത്. കളക്ടറുടെ ഉത്തരവ് നിലനിൽക്കെ പട്ടയഭൂമിയിലെ നിർമാണങ്ങൾക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തി 2019-ൽ സർക്കാർ ഉത്തരവിട്ടതോടെ കുരുക്കു മുറുകി.
പരിസ്ഥിതി സംരക്ഷിക്കണമെന്ന സദുദ്ദേശ്യത്തോടെയാണ് ഇത്തരം ഉത്തരവുകളിറങ്ങുന്നതെന്നു തീർത്തും ശുദ്ധാത്മാക്കൾ വിശ്വസിച്ചേക്കും. "വൺ എർത്ത് വൺ ലൈഫ്' എന്ന സംഘടന 2010-ൽ മൂന്നാറിലെ അനധികൃത നിർമാണങ്ങൾക്കും ഭൂമികൈയേറ്റങ്ങൾക്കുമെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെയാണു മൂന്നാർ മേഖലയിലെ നിർമാണങ്ങൾക്കു റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം വേണമെന്നു വ്യവസ്ഥയുണ്ടായത്. പുതിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കുടിയേറ്റ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാരിനു മുന്നിൽ ഇനിയും പോംവഴികളുണ്ട്. വാണിജ്യാവശ്യങ്ങൾക്കു ഭൂമി പതിച്ചുനല്കാൻ വ്യവസ്ഥയുണ്ടാക്കി നിലവിലുള്ള നിർമിതികൾ സാധൂകരിച്ചു നല്കുകയാണത്. നിയമത്തിന്റെ കരട് ഇടുക്കി ജില്ലാ കളക്ടർ വഴി റവന്യു വകുപ്പിനു നല്കിയിട്ടുണ്ട് എന്നാണറിയുന്നത്. ഇക്കാര്യത്തിൽ ഉദാസീനത കാണിക്കാതെ സത്വരനടപടികൾ സ്വീകരിക്കണം. പരിസ്ഥിതി മൗലികവാദികളുടെയും വിഭാഗീയ താത്പര്യക്കാരുടെയും ദയാദാക്ഷിണ്യങ്ങൾക്കു കുടിയേറ്റ കർഷകരെ വിട്ടുകൊടുക്കരുത്. ഈ മണ്ണിൽ ജീവിക്കാൻ അവർക്കും അവകാശമുണ്ട്.
പട്ടയഭൂമിയിൽ കർഷകരുടെ അവകാശം സംരക്ഷിക്കണം
11:20 PM Nov 20, 2020 | Deepika.com