അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതത്തിനൊത്തു തുള്ളാൻ സന്നദ്ധരായ ഉദ്യോഗസ്ഥവൃന്ദം അവരുടെ മനസറിഞ്ഞു കാര്യങ്ങൾ നടത്തിക്കൊടുക്കുകയും അതോടൊപ്പം തങ്ങളുടെയും പോക്കറ്റുകൾ നിറയ്ക്കുകയും ചെയ്യുന്നു. ഈ ദുഷിച്ച രാഷ്ട്രീയ സംസ്കാരത്തിന് അറുതിവരണം.
പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തകരാറിനു വഴിവച്ച അഴിമതിയുമായി ബന്ധപ്പെട്ടു മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് പലതരത്തിൽ പ്രത്യേകതകളുള്ളതാണ്. പൊതുമരാമത്തുവകുപ്പിന്റെ റോഡ്, പാലം, കെട്ടിടം പണികളിലെ അഴിമതിക്കഥകൾ കേട്ടു കാതു തഴന്പിച്ച മലയാളികൾക്കു പാലാരിവട്ടം പാലം നിർമാണത്തിലും ക്രമക്കേട് നടന്നതായുള്ള കണ്ടെത്തലിൽ ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. നിയമവാഴ്ച നടക്കുന്നിടത്തു കേസന്വേഷണത്തിന്റെ സ്വാഭാവിക പരിണതിയായി കുറ്റപത്രവും അറസ്റ്റുകളും ഉണ്ടാകുമെങ്കിലും ഇവിടെ പൊതുപ്രവർത്തകരുടെ അറസ്റ്റിനു രാഷ്ട്രീയ മാനങ്ങളുമുണ്ടെന്ന് എല്ലാവർക്കുമറിയാം. ‘വെള്ളാനകളുടെ നാട്ടി’ലെ തകർന്ന ‘പഞ്ചവടിപ്പാല’ങ്ങളുടെ കഥ കേട്ട് പരിഹാസത്തോടെ ചിരിക്കാനോ നാടിന്റെ ഹതവിധിയോർത്ത് നെടുവീർപ്പിടാനോ മാത്രം കഴിഞ്ഞിരുന്നവർക്ക് അഴിമതിക്കാർക്കെതിരേ കർക്കശ നടപടിയുണ്ടാകുന്നു എന്നു വല്ലപ്പോഴും കേൾക്കുന്നതു വലിയ ആശ്വാസമാണ്. പതിറ്റാണ്ടുകളോളം നിലനിൽക്കേണ്ട ഒരു പാലമാണു പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു രണ്ടര വർഷത്തിനുള്ളിൽ പൊളിച്ചുനീക്കേണ്ടിവന്നത്. ഇതിനു കാരണക്കാരായവരെല്ലാം ശിക്ഷിക്കപ്പെടുകതന്നെ വേണം.
ഖജനാവിലെ പണം കൊള്ളയടിച്ച വിഷയം മാത്രമല്ലിത്. തകരാറുള്ള പാലം തകർന്നുവീണിരുന്നെങ്കിൽ വൻദുരന്തം ഉണ്ടാകുമായിരുന്നില്ലേ? ആദ്യം മേൽപ്പാലം ഇല്ലാത്തതിനാലും, പിന്നീടു പാലംപണിയുടെ പേരിലും, ഇപ്പോൾ പാലം പൊളിച്ചുപണിയുന്നതു കാരണവും യാത്രക്കാർ എത്രയോ വലിയ ദുരിതങ്ങളും സമയനഷ്ടവും അനുഭവിക്കേണ്ടിവന്നു. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാലാരിവട്ടത്തു ദേശീയപാതയിൽ മേൽപ്പാലം പണിയാൻ തീരുമാനിച്ചത്. യുഡിഎഫ് സർക്കാരിന്റെ അതിവേഗ പദ്ധതിയിൽപ്പെടുത്തി പാലത്തിന്റെ പണി തുടങ്ങി. തുറന്നുകൊടുത്ത് ഒന്പതു മാസത്തിനുശേഷം പാലത്തിന്റെ ഉപരിതലത്തിൽ കുഴികൾ രൂപപ്പെട്ടു. തുടർന്നു ദേശീയപാതാ അഥോറിറ്റി നടത്തിയ പഠനത്തിൽ പാലത്തിൽ വിള്ളലുകൾ അടക്കമുള്ള നിർമാണപ്പിഴവുകൾ കണ്ടെത്തി.
വിജിലൻസ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്നു പൊതുമരാമത്തു മുൻ സെക്രട്ടറി ടി.ഒ. സൂരജ്, പാലത്തിന്റെ രൂപരേഖ തയാറാക്കിയ ഡൽഹി ആർഡിഎസ് കൺസ്ട്രക്ഷൻസിന്റെ മാനേജിംഗ് ഡയറക്ടർ സുമിത് ഗോയൽ, പാലത്തിന്റെ ഡിസൈൻ കൺസൾട്ടന്റായിരുന്ന കിറ്റ്കോയുടെ മാനേജിംഗ് ഡയറക്ടർ ബെന്നി പോൾ തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. പാലം നിർമാണത്തിലെ ക്രമക്കേടുകളെല്ലാം അന്നത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയായിരുന്നു എന്ന ടി.ഒ. സൂരജിന്റെ മൊഴിയാണു മുൻ മന്ത്രിയുടെ അറസ്റ്റിൽ കാര്യങ്ങളെത്തിച്ചത്.
ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതു സൂരജ് അറസ്റ്റിലായി ഒന്നരവർഷം കഴിഞ്ഞാണ്. ഈ കാലതാമസവും സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയുമാണ് ഈ അറസ്റ്റിനു പിന്നിൽ വൈരനിര്യാതന ബുദ്ധിയുണ്ടെന്ന് ആരോപിക്കാൻ പ്രതിപക്ഷത്തിന് അവസരമൊരുക്കുന്നത്. നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തു കേസന്വേഷണത്തിന്റെ ഭാഗമായി എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരുടെയും പിന്നാലെയാണ്. മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബംഗളൂരുവിൽ അറസ്റ്റിലുമായി. ഈ കേസന്വേഷണങ്ങൾ വ്യാപിപ്പിച്ചു തങ്ങളെ കുരുക്കാൻ കേന്ദ്ര ഏജൻസികൾ പത്മവ്യൂഹം ചമയ്ക്കുകയാണെന്നു സംസ്ഥാന സർക്കാരിനെ നയിക്കുന്നവർ സംശയിക്കുന്നതിന് അവരുടേതായ കാരണങ്ങളുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയിൽ വീഴ്ത്തിയ കളങ്കം മറയ്ക്കാനാണു പ്രതിപക്ഷ നേതാക്കൾക്കെതിരേ അഴിമതിക്കേസുകളെടുക്കുന്നതെന്നു പ്രതിപക്ഷം കുറ്റ പ്പെടുത്തുന്നു.
ഇടതുമുന്നണിയും വലതുമുന്നണിയും മാറിമാറി അധികാരത്തിലേറുന്ന രീതിയാണല്ലോ കുറേനാളായി കേരളത്തിലുള്ളത്. സർക്കാരിന്റെ തെറ്റായ നടപടികളെ വിമർശിക്കുകയും അവ പൊതുജനമധ്യത്തിൽ കൊണ്ടുവരുകയും ചെയ്യുകയെന്ന ചുമതല പ്രതിപക്ഷത്തിനുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് അടുക്കുന്പോൾ മാത്രം വലിയ അഴിമതിയാരോപണങ്ങൾ ഉന്നയിക്കുകയും തങ്ങൾ അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ തുറുങ്കിലടയ്ക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന ശൈലിയാണ് ഇപ്പോൾ പ്രതിപക്ഷം അനുവർത്തിക്കുന്നത്.
പുതുതായി ഭരണത്തിലെത്തുന്നവർ, തങ്ങൾ പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതെല്ലാം മറക്കുന്നു. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുതീർപ്പു രാഷ്ട്രീയമാണ് ഇവിടെ അഴിമതി വളരാൻ മുഖ്യകാരണമെന്നു പറയുന്നവരുണ്ട്. അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതത്തിനൊത്തു തുള്ളാൻ സന്നദ്ധരായ ഉദ്യോഗസ്ഥവൃന്ദം അവരുടെ മനസറിഞ്ഞു കാര്യങ്ങൾ നടത്തിക്കൊടുക്കുകയും അതോടൊപ്പം തങ്ങളുടെയും പോക്കറ്റുകൾ നിറയ്ക്കുകയും ചെയ്യുന്നു. ഈ ദുഷിച്ച രാഷ്ട്രീയ സംസ്കാരത്തിന് അറുതിവരണം. ഇപ്പോഴത്തെ കേസന്വേഷണങ്ങളും അറസ്റ്റുകളും അതിനു സഹായിക്കുമെങ്കിൽ നന്ന്. അതേസമയം, രാഷ്ട്രീയ എതിരാളികളെ ഒതുക്കാനുള്ള അധികാര ദുർവിനിയോഗവും പ്രതികാര നടപടികളും തിരിച്ചടിക്കുമെന്ന കാര്യവും ആരും മറക്കരുത്. വേട്ടനായ്ക്കൾ കേന്ദ്രത്തിന്റേതായാലും സംസ്ഥാനത്തിന്റേതായാലും യജമാനന്റെ ആജ്ഞ അനുസരിക്കുന്നവരാണെന്നു പൊതുജനത്തിനറിയാം.
അഴിമതിപ്പാലങ്ങൾ പണിയുന്നവർ
11:44 PM Nov 19, 2020 | Deepika.com