പരിഷ്കരണങ്ങളുടെ ഒന്നാമത്തെ ലക്ഷ്യം ദാരിദ്ര്യനിർമാർജനമാകണം. സമ്പന്ന രാഷ്ട്രങ്ങളുടെ വീറ്റോ പവറിൽ ഒതുങ്ങിയിരിക്കുന്ന ഉപദേശക റോളിൽനിന്ന് പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധ മായി കർമപദ്ധതികളുമായി മുന്നിട്ടിറങ്ങാൻ ഐക്യരാഷ്ട്രസഭയെ കരുത്തുറ്റതാക്കുന്ന പരിഷ്കരണങ്ങളാണ് ഉണ്ടാകേണ്ടത്.
തനിക്കർഹതപ്പെട്ട റേഷനരിയും പണവും അപഹരിക്കപ്പെടുന്നതിനെതിരെ പരാതി പറയാൻ ആറാം ക്ലാസുകാരി പത്തു കിലോമീറ്റർ നടന്ന് ജില്ലാ മജിസ്ട്രേറ്റിനു മുന്നിലെത്തിയ സംഭവം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും നേർചിത്രമാണ് വരച്ചുകാട്ടുന്നത്. ബ്രിക്സ് ഉച്ചകോടിയിൽ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭീകരതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ അതേദിവസംതന്നെയാണ് ഒഡീഷയിൽനിന്ന് രാജ്യത്തിനുതന്നെ നാണക്കേടായി പട്ടിണിയുടെ രൂക്ഷത വ്യക്തമാക്കുന്ന വാർത്തയും പുറത്തുവന്നത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ ഭീകരതയും അതുയർത്തുന്ന പ്രശ്നങ്ങളും ഏറെ ഗൗരവമുള്ളതുതന്നെയാണ്. ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ കുറ്റക്കാരായി കാണണമെന്നും മോദി പറയുകയുണ്ടായി. യുഎൻ രക്ഷാസമിതി, അന്താരാഷ്ട്ര നാണയനിധി, ലോകവ്യാപാര സംഘടന, ലോകാരോഗ്യ സംഘടന എന്നിവയിൽ പരിഷ്കരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ ഒഡീഷയിലെ സ്കൂൾകുട്ടികൾക്ക് സംസ്ഥാന സർക്കാർ ദിവസേന എട്ടു രൂപ വീതം നൽകുന്നുണ്ട്. കൂടാതെ സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിലൂടെ 150 ഗ്രാം അരിയും നൽകുന്നു. എന്നാൽ, കേന്ദ്രപാഡ സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി തനിക്കർഹതപ്പെട്ട ഈ ആനുകൂല്യങ്ങൾ തന്റെ പിതാവ് തട്ടിയെടുക്കുന്നുവെന്നാണ്. അമ്മ മരിച്ചതിനെത്തുടർന്ന് പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും തന്നെ ഉപേക്ഷിക്കുകയും ചെയ്തശേഷമാണ് തന്റെ വിശപ്പകറ്റാനുള്ള അരികൂടി അപഹരിക്കുന്നതെന്നാണ് ബാലിക വിലാപത്തോടെ പറഞ്ഞത്. അർഹതപ്പെട്ട ആനുകൂല്യങ്ങളെല്ലാം പെൺകുട്ടിക്കുതന്നെ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനും പിതാവ് കൈപ്പറ്റിയ അരിയും പണവും തിരികെവാങ്ങി നൽകാനും ജില്ലാ മജിസ്ട്രേറ്റ് നടപടിയുമെടുത്തു. എന്നാൽ, ഒഡീഷയിലെ ഈ പെൺകുട്ടിയുടെ അനുഭവം ഒറ്റപ്പെട്ടതല്ലെന്നും സ്കൂളുകളും അംഗൻവാടികളും അടച്ചിട്ടിരിക്കുന്നതിനാൽ രാജ്യത്ത് അനേകം കുട്ടികൾ വിശപ്പടക്കാൻ കഷ്ടപ്പെടുന്നുവെന്നതും മറച്ചുവയ്ക്കാൻ കഴിയാത്ത യാഥാർഥ്യമാണ്. എന്നാൽ, ഇത്തരം അടിസ്ഥാനപരമായ മനുഷ്യാവകാശത്തെ പ്രധാനവിഷയമായി കാണാൻ ഭരണകൂടങ്ങളൊന്നും തയാറാകുന്നില്ല എന്നതാണ് ഏറ്റവും വേദനാജനകം.
ഒരു വർഷം പിന്നിട്ടിരിക്കുന്ന മഹാമാരിയുടെ ഇക്കാലത്ത് വലിയൊരു വിഭാഗം മനുഷ്യരുടെ നിലനിൽപ്പിനെപ്പോലും ചോദ്യംചെയ്തുകൊണ്ടാണ് പട്ടിണിയും ദാരിദ്ര്യവും ഇന്ത്യയിലും ലോകത്താകമാനവും പിടിമുറുക്കുന്നത്. 142.46 രൂപപോലും ദിവസവരുമാനമില്ലാത്തവരെയാണ് ലോകം ഏറ്റവും ദരിദ്രരായി കണക്കാക്കുന്നത്. ഈ കണക്കുപ്രകാരം 2017ൽ ലോകജനസംഖ്യയുടെ 9.2 ശതമാനം പേരായിരുന്നു ദരിദ്രർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച ലോകബാങ്ക് റിപ്പോർട്ടനുസരിച്ച് ലോകത്ത് അതീവദരിദ്രരുടെ എണ്ണം 8.8 കോടി മുതൽ 11.5 കോടിവരെ വർധിച്ച് 70.3 കോടി മുതൽ 72.9 കോടിവരെയെങ്കിലും ആയിട്ടുണ്ട്. ഇത്തരത്തിൽ കോവിഡ്ബാധമൂലം ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടവരിൽ 82 ശതമാനവും ഇന്ത്യ, നൈജീരിയ തുടങ്ങിയ ഇടത്തരം വരുമാനക്കാർ കൂടുതലുള്ള രാജ്യങ്ങളിലാണെന്നും ലോകബാങ്ക് പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ പട്ടിണിയിലേക്കായിരിക്കും ലോകം ഈ വർഷം എത്തിപ്പെടുക എന്ന ഞെട്ടിക്കുന്ന വിവരവും ഈ റിപ്പോർട്ടിലുണ്ട്.
ഒരുവശത്ത് ദാരിദ്ര്യം പെരുകുമ്പോൾ മറുവശത്ത് ഏതാനും ചിലരിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നു. ദരിദ്രർക്കായി നീക്കിവയ്ക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികളിലെ പണംപോലും സമ്പന്നരുടെ കൈകളിലേക്ക് ചെന്നുചേരുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ എടുത്തുകാട്ടാനാകും. പ്രളയബാധിതർക്ക് വീടുനിർമിക്കാൻ യുഎഇയിൽനിന്നുകിട്ടിയ ജീവകാരുണ്യ ഫണ്ടിൽനിന്നുപോലും ഇടനിലക്കാർ കമ്മീഷൻ പറ്റുന്ന അവസ്ഥയിലാണ് നമ്മുടെ നാട് എന്നതും മറന്നുകൂട. ഇന്ത്യയിലെ 73 ശതമാനം സമ്പത്തും ഒരു ശതമാനം സമ്പന്നരുടെ കൈവശമാണ്. അതിൽത്തന്നെ 50 ശതമാനവും 50 കുടുംബങ്ങൾക്കു സ്വന്തവുമാണ്. ഇത്തരം അസമത്വവും സമ്പത്തിന്റെ കേന്ദ്രീകരണവും നിയന്ത്രിക്കാനല്ല മറിച്ച് സമ്പന്നരെ അതിസമ്പന്നരാക്കി മാറ്റാനാണ് സർക്കാർ പരവതാനി വിരിക്കുന്നത്. ദരിദ്രർക്കും പട്ടിണിപ്പാവങ്ങൾക്കും ഈ രാജ്യത്തിന്റെ സമ്പത്തിൽ അർഹതയൊന്നുമില്ലെന്നും അതേക്കുറിച്ച് അവർ ചിന്തിക്കേണ്ടതില്ലന്നുമുള്ള മനോഭാവമാണ് രാജ്യംഭരിക്കുന്നവർ വച്ചുപുലർത്തുന്നത്. വർഗീയതയുടെയും വിദ്വേഷത്തിന്റെയും പുകമറയിൽ അവരെ അടക്കിനിർത്താനുള്ള പരീക്ഷണങ്ങൾ വിജയിക്കുകയും ചെയ്യുന്നു. വർഗീയതയും വിഭാഗീയതയും കനൽകെടാതെ നിലനിർത്തുന്നതിനും ആവശ്യഘട്ടത്തിൽ ആളിക്കത്തിക്കുന്നതിനുമാണ് മിക്കപ്പോഴും ഭീകരതയും തീവ്രവാദവും എന്ന ആയുധത്തിനു മൂർച്ചകൂട്ടുന്നതുതന്നെ.
പ്രധാനമന്ത്രി ഓർമിപ്പിച്ചതുപോലെ ഐക്യരാഷ്ട്രസഭയും അനുബന്ധ പ്രസ്ഥാനങ്ങളും പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. എന്നാൽ പരിഷ്കരണങ്ങളുടെ ഒന്നാമത്തെ ലക്ഷ്യം ദാരിദ്ര്യനിർമാർജനമാകണം. സമ്പന്ന രാഷ്ട്രങ്ങളുടെ വീറ്റോ പവറിൽ ഒതുങ്ങിയിരിക്കുന്ന ഉപദേശക റോളിൽനിന്ന് പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധമായി കർമപദ്ധതികളുമായി മുന്നിട്ടിറങ്ങാൻ ഐക്യരാഷ്ട്രസഭയെ കരുത്തുറ്റതാക്കുന്ന പരിഷ്കരണങ്ങളാണ് ഉണ്ടാകേണ്ടത്. പ്രത്യേകിച്ച് കോവിഡ് വരുത്തുവച്ചിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ. എല്ലാ അന്താരാഷ്ട്ര കൂട്ടായ്മകളും അതിനു പ്രോത്സാഹനമേകണം.
ഭീകരതയ്ക്കൊപ്പം വിശപ്പും പ്രധാന വിഷയമാണ്
10:40 PM Nov 18, 2020 | Deepika.com