രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെയും സാധാരണക്കാരന്റെയും കൈയിൽ പണമെത്തുകയും അവരുടെ ജീവിതദുരിതം കുറയുകയും ചെയ്യാനുപകരിക്കുന്ന നടപടികളുണ്ടാകുന്പോഴേ സാന്പത്തിക ഉത്തേജക പ്രഖ്യാപനങ്ങൾക്ക് അർഥമുണ്ടാകൂ
ആത്മനിർഭർ ഭാരതിന്റെ മൂന്നാം ഗഡു എന്ന നിലയിൽ 2.65 ലക്ഷംകോടി രൂപയുടെ സാന്പത്തിക പാക്കേജ് ദീപാവലി സമ്മാനമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച അവസരത്തിൽ തന്നെയാണ് രാജ്യം രൂക്ഷമായ സാന്പത്തികമാന്ദ്യത്തിൽ അകപ്പെട്ടിരിക്കുകയാണെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്തുവന്നതും. രാജ്യത്തിന്റെ സാന്പത്തികനിലയെപ്പറ്റി പ്രത്യാശാനിർഭരമായൊരു ചിത്രം അവതരിപ്പിക്കാൻ ധനമന്ത്രി ശ്രമിക്കുന്പോഴും കാര്യങ്ങൾ അത്രയൊന്നും ആശാവഹമായ സ്ഥിതിയിലല്ല എന്ന വസ്തുതയാണു റിസർവ് ബാങ്ക് റിപ്പോർട്ടിലുള്ളത്. ആറുമാസം മുന്പു പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാന്പത്തിക പാക്കേജ് ലക്ഷ്യമിട്ട ഉത്തേജനം പകരുന്നതിൽ വിജയിച്ചില്ല എന്ന യാഥാർഥ്യം കൺമുന്നിലുള്ളപ്പോൾ പുതിയ പാക്കേജിൽ അമിത പ്രതീക്ഷ അർപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. പുതിയ പാക്കേജിൽ പ്രഖ്യാപിച്ചിരിക്കുന്ന ഭവനനിർമാണ മേഖലയിലെ ഇളവുകളും വളം സബ്സിഡിയും സാധാരണക്കാർക്കും കർഷകർക്കും ആശ്വാസമേകുമെന്നു പ്രതീക്ഷിക്കാം.
സർക്കാർ അവകാശപ്പെട്ട ആവേശം പുതിയ ഉത്തേജകപദ്ധതി ഓഹരിവിപണിയിലുണ്ടാക്കിയില്ല എന്നതു ശ്രദ്ധിക്കേണ്ടതുണ്ട്. ഓഹരി സൂചികകൾ പൊതുവെ താഴോട്ടു പോയപ്പോൾ ഉത്സാഹം കാണിച്ചതു റിയൽ എസ്റ്റേറ്റ് - രാസവളം കന്പനികൾ മാത്രമാണ്. മുന്പു പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകൾപോലെ തന്നെ ഇത്തവണത്തെ പാക്കേജും ഭീമൻ തുകയുടേതാണെങ്കിലും അതിൽ സർക്കാർ മുടക്കുന്നതു വളരെ കുറവാണ് എന്നതാണു യാഥാർഥ്യം. 2.65 ലക്ഷം കോടിയിൽ ഏതാണ്ട് 83,000 കോടി രൂപയേ സർക്കാർ നേരിട്ടു പണമായി ഇറക്കുന്നുള്ളുവെന്നു സാന്പത്തിക വിദഗ്ധർ പറയുന്നു. ബാക്കി തുകയെല്ലാം കണക്കുകളുടെ മായാജാലങ്ങളാണ്. കോവിഡിനെത്തുടർന്നു ചെറുകിട സംരംഭകരുടെയെല്ലാം ആത്മവിശ്വാസം നഷ്ടപ്പെട്ട ഇക്കാലത്ത് വായ്പാ ഗാരന്റി പ്രഖ്യാപിക്കുന്നതിനു പകരം വായ്പ എടുത്തു സംരംഭം തുടങ്ങാൻ ആത്മവിശ്വാസം വളർത്തുന്ന നടപടികളാണു വേണ്ടിയിരുന്നതെന്നു ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ വാങ്ങൽശേഷി കൂട്ടുന്ന കാര്യങ്ങളാണ് അതിനാവശ്യം. ആ വിധത്തിലുള്ള ഒന്നും പുതിയ പാക്കേജിൽ കാണുന്നില്ല എന്നാണു വിമർശനം. കോവിഡിനെത്തുടർന്നുള്ള സാന്പത്തിക തളർച്ച നേരിടാൻ പല പാശ്ചാത്യരാജ്യങ്ങളും പ്രഖ്യാപിച്ച ഉത്തേജക പദ്ധതികൾ ജനങ്ങളുടെ കൈയിൽ പണം എത്തിക്കുന്നതായിരുന്നു.
സന്പദ്വ്യവസ്ഥയെ ചലനാത്മകമാക്കുക എന്നതു ലക്ഷ്യമിട്ടു പുതിയ പാക്കേജിൽ 12 പ്രധാന പ്രഖ്യാപനങ്ങളാണു ധനമന്ത്രി നടത്തിയത്. നിർമാണം, അടിസ്ഥാനസൗകര്യവികസനം തുടങ്ങി സന്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനു സഹായിക്കുന്ന മേഖലകൾക്കു കൂടുതൽ പ്രോത്സാഹനം നൽകുന്നതാണു പാക്കേജെന്നു സർക്കാർ അവകാശപ്പെടുന്നു. വളം സബ്സിഡി ഇനത്തിൽ 65,000 കോടി രൂപ അധികമായി വകയിരുത്താനുള്ള തീരുമാനം ശ്രദ്ധേയമാണ്. നേരത്തെ വളം സബ്സിഡിക്കായി 71,000 കോടി രൂപ അനുവദിച്ചിരുന്നു. അടുത്തിടെ കൊണ്ടുവന്ന കാർഷികനിയമ ഭേദഗതികളുടെ പേരിൽ ഏറെ പഴികേട്ട കേന്ദ്രസർക്കാർ, കാർഷികമേഖലയുടെ പിണക്കം മാറ്റാൻ ഈ നടപടി സഹായിക്കുമെന്നു കണക്കുകൂട്ടുന്നുണ്ടാവാം. പത്ത് ഉത്പന്നങ്ങൾക്കായി 1,45,980 കോടി രൂപയുടെ ഉത്പാദനബന്ധിത ഇൻസെന്റീവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഉത്പന്നങ്ങൾ ഇപ്പോഴത്തേതിനേക്കാൾ കുറഞ്ഞ ചെലവിൽ ഉപഭോക്താക്കൾക്കു ലഭ്യമാകാൻ ഇതുപകരിക്കുമെങ്കിൽ നല്ലതാണ്.
വിലക്കയറ്റത്തിന്റെ സമ്മർദമാണു സന്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിനു തടസമാകുന്നതെന്നു റിസർവ് ബാങ്ക് സൂചിപ്പിച്ചിരുന്നു. ജൂലൈ- സെപ്റ്റംബർ ത്രൈമാസത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8.6 ശതമാനം ചുരുങ്ങിയെന്നാണ് റിസർവ് ബാങ്കിന്റെ അവലോകന റിപ്പോർട്ടിലുള്ളത്. വാഹനവില്പനയിലെ വർധന ഉൾപ്പെടെയുള്ള സൂചകങ്ങൾ പ്രതീക്ഷയ്ക്കു വകനൽകുന്നതാണെന്നും, ഇപ്പോഴുണ്ടായിരിക്കുന്ന ഉണർവ് നിലനിൽക്കുകയാണെങ്കിൽ അടുത്ത ത്രൈമാസത്തിൽ സാന്പത്തികവളർച്ചയിലേക്കു രാജ്യം തിരികെയെത്തുമെന്നും റിപ്പോർട്ട് പറയുന്നു. വിലക്കയറ്റത്തിനു ശമനമില്ലാത്തതും കോവിഡിന്റെ രണ്ടാം വ്യാപനവും സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് ഉപഭോക്തൃ വിലസൂചിക ഉയരാൻ പ്രധാന കാരണം. കൈയിൽ പണമില്ലാതിരിക്കുകയും വിലകൾ കുതിച്ചുയരുകയും ചെയ്യുന്പോൾ സാധാരണക്കാരന്റെ ജീവിതം വറചട്ടിയിൽനിന്ന് എരിതീയിലേക്ക് എന്ന മട്ടിൽ കൂടുതൽ ദുരിതപൂർണമാവുകയാണ്. രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെയും സാധാരണക്കാരന്റെയും കൈയിൽ പണമെത്തുകയും അവരുടെ ജീവിതദുരിതം കുറയ്ക്കുകയുംചെയ്യാനുപകരിക്കുന്ന നടപടികളുണ്ടാകുന്പോഴേ സാന്പത്തിക ഉത്തേജക പ്രഖ്യാപനങ്ങൾക്ക് അർഥമുണ്ടാകൂ.
സാന്പത്തിക തളർച്ചയും ദീപാവലി സമ്മാനവും
11:40 PM Nov 13, 2020 | Deepika.com