മാധ്യമപ്രവർത്തനത്തിൽ ബാഹ്യനിയന്ത്രണങ്ങളെക്കാൾ അഭിലഷണീയം സ്വയം അച്ചടക്കം പാലിക്കൽതന്നെയാണ്. വാർത്തകൾ നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്താനുള്ള പക്വതയും മറ്റുള്ളവരുടെ അന്തസിനെയും സ്വകാര്യതയെയും മാനിക്കാനുള്ള മര്യാദയും ഏതു മാധ്യമരംഗത്തും പ്രവർത്തിക്കുന്നവർക്കുണ്ടാകണം
ഓൺലൈൻ വാർത്താ പോർട്ടലുകളെയും ആമസോൺ പ്രൈം, നെറ്റ്ഫ്ളിക്സ്, ഹോട്ട്സ്റ്റാർ, യുട്യൂബ് തുടങ്ങിയ ഒടിടി (ഓവർ ദ ടോപ്) പ്ലാറ്റ്ഫോമുകളെയും വാർത്താവിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിനു കീഴിലാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി സമ്മിശ്ര പ്രതികരണങ്ങൾക്ക് ഇടയാക്കിയിരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിലുള്ള മറ്റൊരു സർക്കാർ ഇടപെടൽ എന്ന നിലയിലാണു കൂടുതൽ പേരും പുതിയ നിയന്ത്രണങ്ങളെ കാണുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കും ഇനി സർക്കാരിന്റെ നിയന്ത്രണവും നിരീക്ഷണവും ഉണ്ടാകും. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ സിനിമകൾ, ഓഡിയോ വിഷ്വൽ പരിപാടികൾ, വാർത്തകൾ, വാർത്താധിഷ്ഠിത പരിപാടികൾ എന്നിവ ഇനി സെൻസർഷിപ്പിനു വിധേയമാകും.
വിദേശ നിർമിത ഒടിടികളും ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് ഇവിടത്തെ നിയമങ്ങളുടെ പരിധിക്കുള്ളിൽനിന്നു പ്രവർത്തിക്കേണ്ടിവരും. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വീഡിയോ സംപ്രേഷണങ്ങളിൽ നിയന്ത്രണത്തിനു സംവിധാനം വേണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണു വൈദ്യൻ കൽപിക്കുന്നതിനുമുന്പേ രോഗി ഇച്ഛിച്ച കാര്യം നടപ്പാക്കി എന്നു പറയാവുന്നവിധത്തിൽ സർക്കാർ പുതിയ നിയന്ത്രണത്തിന്റെ കടിഞ്ഞാൺ കൈയിലെടുക്കുന്നതും സമൂഹസ്വാധീന സംവിധാനങ്ങൾക്കുമേലുള്ള പിടി ഒന്നുകൂടി മുറുക്കാൻ നോക്കുന്നതും.
നിയന്ത്രണങ്ങളില്ലാത്ത ഏതു സംവിധാനത്തിലും സാധ്യതകൾ ദുരുപയോഗം ചെയ്യാനുള്ള പ്രവണത കൂടും. പല ഓൺലൈൻ വാർത്താ പോർട്ടലുകളുടെ ഭാഗത്തുനിന്നും അത്തരം പ്രവർത്തനങ്ങളുണ്ടായി. വായിൽ തോന്നുന്നതു കോതയ്ക്കു പാട്ട് എന്ന മട്ടിൽ തങ്ങൾക്കു തോന്നുന്നതെല്ലാം അഭിപ്രായസ്വാതന്ത്യത്തിന്റെ ലക്ഷ്മണരേഖകൾ പാലിക്കാതെ എഴുതിവിടാൻ പലരും മത്സരിച്ചു. മറയില്ലാത്ത തുറന്നുപറച്ചിൽ എന്നമട്ടിൽ പച്ചനുണകൾ പ്രചരിപ്പിക്കുന്നതും വിമർശനങ്ങളുടെ മറവിൽ അധിക്ഷേപങ്ങൾ നടത്തുന്നതും സാധാരണമായി. ഇത്തരം രീതികളെ ധീരമായ മാധ്യമപ്രവർത്തനമായി വാഴ്ത്തുന്നവരുമുണ്ട് എന്നതു വാസ്തവം.
എന്നാൽ, വളയമില്ലാത്ത ചാട്ടം എപ്പോഴും കുഴപ്പങ്ങളിലേക്കു നയിക്കും. ഈ പശ്ചാത്തലത്തിലാണു കുറേ നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടുവരുന്നത്. മാധ്യമപ്രവർത്തനത്തിൽ ബാഹ്യനിയന്ത്രണങ്ങളെക്കാൾ അഭിലഷണീയം സ്വയം അച്ചടക്കം പാലിക്കൽ തന്നെയാണ്. വാർത്തകൾ നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്താനുള്ള പക്വതയും മറ്റുള്ളവരുടെ അന്തസിനെയും സ്വകാര്യതയെയും മാനിക്കാനുള്ള മര്യാദയും ഏതു മാധ്യമരംഗത്തും പ്രവർത്തിക്കുന്നവർക്കുണ്ടാകണം. ഫ്രാൻസ് പോലുള്ള പാശ്ചാത്യരാജ്യങ്ങളിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടിട്ടുണ്ട്. അത്രയ്ക്കു സ്വാതന്ത്ര്യം അനുഭവിക്കാനുള്ള പക്വത ഇന്ത്യൻ സമൂഹം ഇനിയും ആർജ്ജിച്ചിട്ടില്ല. ഇവിടെ ഓൺലൈൻ മാധ്യമങ്ങളായാലും സർക്കാരായാലും തങ്ങൾക്കു ലഭ്യമായ സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും പരിധി ലംഘിക്കാനാണു നോക്കുന്നത്. അത്തരം പരിധിവിടൽ ഗുണത്തെക്കാളേറെ ദോഷം ചെയ്യും.
സർക്കാരിന്റെ പുതിയ നീക്കം മാധ്യമസ്വാതന്ത്ര്യത്തിനു വലിയ വെല്ലുവിളിയുയർത്തും എന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഇന്ത്യയിൽ മാധ്യമങ്ങളൊന്നും ഇപ്പോൾ മുൻകൂർ സെൻസർഷിപ്പിനു വിധേയമാകുന്നില്ല. അതേസമയം സെൻസർഷിപ്പിനുശേഷമാണു സിനിമ റിലീസ് ചെയ്യുന്നത്. വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെയും സിനിമകൾപോലുള്ള വിനോദോപാധികളെയും ഒരുപോലെ കാണുന്നതു ശരിയല്ലെന്നു നിരീക്ഷകർ അഭിപ്രായപ്പെടുന്നു. സെൻസർഷിപ്പില്ലെങ്കിൽപ്പോലും മാധ്യമങ്ങളുടെ സ്വതന്ത്ര അഭിപ്രായപ്രകടനത്തെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യത്തെയും പരിമിതപ്പെടുത്തുന്ന പലവിധ നിയന്ത്രണ ഉപാധികൾ കേന്ദ്ര സർക്കാരിന്റെ പക്കലുണ്ട്. വേണ്ടത്ര സഹിഷ്ണുതാ മനോഭാവമില്ലാത്ത ഒരു ഭരണകൂടത്തിനു മാധ്യമങ്ങളെ ദ്രോഹിക്കാൻ പറ്റുന്ന വകുപ്പുകൾ നിലവിലുള്ളപ്പോൾ പുതിയ നിയന്ത്രണങ്ങളുടെ കൈകാര്യാധികാരം പക്വതയില്ലാത്തവരിലെത്തിയാൽ ദോഷകരമാകുമെന്ന ആശങ്ക അടിസ്ഥാനമുള്ളതാണ്. പ്രസാർ ഭാരതി എന്ന സ്വയംഭരണാവകാശമുള്ള കോർപറേഷന്റെ കീഴിലുള്ള ദൂരദർശനും ആകാശവാണിയും സ്വതന്ത്രമായ പ്രവർത്തനത്തിനു സാധിക്കാതെ സർക്കാരിന്റെ പ്രചാരണോപാധികളായി മാറുന്ന ഉദാഹരണം നമ്മുടെ മുന്നിലുണ്ടല്ലോ.
ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നു വിശേഷണമുള്ള മുഖ്യധാരാ മാധ്യമങ്ങൾ അതിനു യോജിച്ചവിധം ഉത്തരവാദിത്വത്തോടെയാണ് ഇത്രനാളും പ്രവർത്തിച്ചുവന്നത്. സ്വയം നിയന്ത്രണമാണ് അതിനു സ്വീകരിച്ചിരിക്കുന്ന മാർഗം. പത്രങ്ങൾക്കു പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ടെലിവിഷനു ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും സ്വയം നിയന്ത്രണത്തിനായുള്ള ഏജൻസികളായുണ്ട്. അതേസമയം ഓൺലൈൻ മാധ്യമങ്ങൾക്കുള്ള നിയന്ത്രണസംവിധാനമായി നിർദേശിക്കപ്പെട്ടിട്ടുള്ളതു സർക്കാർ മന്ത്രാലയംതന്നെയാണ്. സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ പ്രതികാര നടപടികൾ വരാം. കടുത്ത നിയന്ത്രണങ്ങൾ പല ഓൺലൈൻ മാധ്യമങ്ങളുടെയും മുന്നോട്ടുപോക്ക് അസാധ്യമാക്കുമെന്ന ഭയവും അസ്ഥാനത്തല്ല.
വ്യവസ്ഥാപിത മാധ്യമങ്ങളെക്കാൾ കൂടുതൽ ആക്രമണോത്സുകതയോടെ വാർത്തകളെ സമീപിക്കുന്ന നവമാധ്യമ പ്രവർത്തനത്തിനു മൂക്കുകയറാണു പുതിയ നിയന്ത്രണങ്ങൾ എന്നതിനു സംശയമൊന്നുമില്ല. ഇത്രയൊക്കെ നിയന്ത്രണങ്ങൾ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ മാധ്യമലോകത്തിന്റെ അഭിപ്രായം സർക്കാർ തേടുന്നതാണ് അഭികാമ്യം. അതേസമയം വലിയ പ്രചാരം നേടിവരുന്ന ഒടിടി പ്ലാറ്റ്ഫോമുകളിൽ അമിത ലൈംഗികതയും പരിധിവിട്ട അക്രമരംഗങ്ങളുമുള്ള പരിപാടികൾ പെരുകുന്നതു തടയാൻ ചില നിയന്ത്രണങ്ങൾ ഉണ്ടാകുന്നതു സമൂഹത്തിന്റെ മൂല്യസംസ്കൃതി കാത്തുസൂക്ഷിക്കാൻ നല്ലതുതന്നെയാണ്.
ഓൺലൈനിനു മീതെ വല വിരിക്കുന്പോൾ
11:13 PM Nov 12, 2020 | Deepika.com