കുടിയേറ്റ തൊഴിലാളികളെ അതിഥികളായി പരിഗണിക്കുമ്പോഴും
അവരിലെ ക്രിമിനലുകളെ കണ്ടെത്തുന്നതിൽ കേരളം അതീവജാഗ്രത
കാട്ടേണ്ടതുണ്ട്. തൊഴിലെടുത്ത് കുടുംബം പോറ്റാൻ വരുന്നവരെയെല്ലാം സംശയത്തിന്റെ നിഴലിൽ നിർത്തണമെന്നല്ല. മറിച്ച് അവരുടെ മറവിൽ ക്രിമിനലുകൾ കടന്നുവരുന്നില്ലെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്.
കുടിയേറ്റ തൊഴിലാളികൾ അതിഥികളാണെന്ന് കേരളം പലതവണ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ലോക്ക്ഡൗൺ കാലത്ത് ഇവിടെ കുടുങ്ങിപ്പോയവർക്ക് മറ്റൊരു സംസ്ഥാനവും നൽകാത്ത കരുതലും സ്നേഹവുമാണ് കേരളം നൽകിയത്. സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും വ്യക്തികളുംവരെ അവർക്കാവശ്യമായെതല്ലാം ഒരുക്കിനൽകാൻ മുൻപന്തിയിലുണ്ടായിരുന്നു. കോവിഡ് കാലത്തു മാത്രമല്ല അനിനുമുമ്പേതന്നെ രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഇവിടെ തൊഴിൽതേടിയെത്തുന്നവർക്കായി പലവിധത്തിലുള്ള ക്ഷേമപദ്ധതികൾ കേരളം ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം പ്രതിഫലനമാണ് ഇന്ത്യ ഇമിഗ്രേഷൻ നൗ എന്ന സന്നദ്ധസംഘടന നടത്തിയ പഠനത്തിൽ കുടിയേറ്റ തൊഴിലാളികൾക്കു സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണെന്നു കണ്ടെത്തിയത്. കുട്ടികളുടെ അവകാശം, വിദ്യാഭ്യാസം, ആരോഗ്യവും ശുചിത്വവും, പാർപ്പിടം, തിരിച്ചറിയൽ രേഖയും രജിസ്ട്രേഷനും, തൊഴിൽവിപണി, രാഷ്ട്രീയ പങ്കാളിത്തം, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് കേരളം ഒന്നാമതെത്തിയത്. ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് പോളിസി ഇൻഡക്സിൽ 57 പോയിന്റാണ് കേരളത്തിനുള്ളത്. ദേശീയ ശരാശരി 37 ആണ്.
കുടിയേറ്റ തൊഴിലാളികൾ കേരളത്തിന്റെ മുക്കിലുംമൂലയിലുമുണ്ട്. മുമ്പ് മുംബൈ, ഡൽഹി, കോൽക്കത്ത തുടങ്ങിയ മഹാനഗരങ്ങളിലേക്കു തൊഴിൽതേടി കുടിയേറിയിരുന്ന രാജ്യത്തെ ഗ്രാമീണരിൽ വലിയൊരു വിഭാഗം ഇന്നു കേരളത്തിലേക്കാണു വരുന്നത്. ആദ്യകാലങ്ങളിൽ തമിഴ്നാട്ടുകാരായിരുന്നു ഇവിടെ തൊഴിൽ തേടിയെത്തിയിരുന്നത് എങ്കിൽ ഇപ്പോൾ ബംഗാൾ, ബിഹാർ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് വൻതോതിൽ തൊഴിലാളികൾ എത്തുന്നത്. മികച്ച കൂലിയും മറ്റ് അനുകൂല സാഹചര്യങ്ങളുമാണ് ഇത്ര വിദൂരത്തുനിന്നുപോലും തൊഴിലാളികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. ഇവിടെ കൃഷിപ്പണിയും വീട്ടുജോലിയുംവരെ അതിഥി തൊഴിലാളികൾ കൈയടക്കിക്കഴിഞ്ഞു. കോവിഡ് ഭീഷണിക്കു മുമ്പ് 35-40 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾ കേരളത്തിൽ ഉണ്ടെന്നായിരുന്നു അനൗദ്യോഗിക കണക്ക്. എന്നാൽ, സർക്കാരിന്റെ കൈയിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നുംതന്നെയില്ലതാനും.
കുടിയേറ്റ തൊഴിലാളികളുടെ മറവിൽ കേരളത്തിലേക്ക് വ്യാപകമായി ക്രിമിനൽ സംഘങ്ങൾ എത്തുന്നു എന്ന ആരോപണം ഏറെക്കാലമായി നിലനിൽക്കുന്നു. ഇത്തരം ക്രിമിനലുകളുടെ ഉപദ്രവങ്ങൾ നിരവധി ഉണ്ടായിട്ടുമുണ്ട്. അവരിൽ പിടികിട്ടാപ്പുള്ളികളും തീവ്രവാദികളുംവരെ ഉണ്ടെന്ന സത്യവും കേരളം പലവുരു കണ്ടു. ഇവിടെ മോഷണം, മാനഭംഗം തുടങ്ങി കൊലപാതകങ്ങൾവരെ നടത്തി പിടിയിലായ നിരവധി കുടിയേറ്റ തൊഴിലാളികൾ ഇപ്പോഴും ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നുണ്ട്. കൊള്ളയും കൊലപാതകവും നടത്തി രക്ഷപ്പെട്ടവരും നിരവധിയാണ്. മയക്കുമരുന്നാണ് കുടിയേറ്റ തൊഴിലാളികൾക്കിടയിലെ മറ്റൊരു വില്ലൻ. ഇവർക്കിടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ മുതൽ മദ്യവും കഞ്ചാവും അടക്കമുള്ള ലഹരിവസ്തുക്കളുടെ വരെ ഉപയോഗം വളരെ കൂടുതലാണ്. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ കേരളത്തിലേക്കു കടത്തിക്കൊണ്ടുവരുന്നതിലും ഇവർ പങ്കുവഹിക്കുന്നുണ്ട്. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ വ്യാജതിരിച്ചറിയൽ രേഖകൾ സമ്പാദിച്ച് കേരളത്തിലെത്തുന്നുണ്ട് എന്നതും വസ്തുതയാണ്. ഇവരിൽ ക്രിമിനലുകളുടെ എണ്ണം വളരെ കൂടുതലാണെന്ന് സംസ്ഥാന പോലീസിനു നിശ്ചയവുമുണ്ട്.
കുടിയേറ്റ തൊഴിലാളികളെ അതിഥികളായി പരിഗണിക്കുമ്പോഴും അവരിലെ ക്രിമിനലുകളെ കണ്ടെത്തുന്നതിൽ കേരളം അതീവജാഗ്രത കാട്ടേണ്ടതുണ്ട്. തൊഴിലെടുത്ത് കുടുംബം പോറ്റാൻ വരുന്നവരെയെല്ലാം സംശയത്തിന്റെ നിഴലിൽ നിർത്തണമെന്നല്ല. മറിച്ച് അവരുടെ മറവിൽ ക്രിമിനലുകൾ കടന്നുവരുന്നില്ലെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. കേരളത്തിലേക്ക് മറ്റുസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന തൊഴിലാളികളുടെ വിവരങ്ങൾ സർക്കാരിന്റെ പക്കലില്ലെന്ന് കഴിഞ്ഞ ജൂലൈയിൽ കേരള ഹൈക്കോടതിതന്നെ വിലയിരുത്തുകയുണ്ടായി. വിവരശേഖരണം അനിവാര്യമാണെന്നും കളക്ടർമാർക്കും നോഡൽ ഓഫീസർമാർക്കും ഇതിന്റെ ചുമതല നൽകാമെന്നും കോടതി നിർദേശിക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന തൊഴിലാളികൾക്ക് അവരുടെ പോലീസ് സ്റ്റേഷനുകളിൽനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാരിന് ഉത്തരവിറക്കാമെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.
എന്നാൽ ഇക്കാര്യത്തിൽ കേരളം ഇതുവരെ ക്രിയാത്മകമായ നടപടികൾ കൈക്കൊണ്ടിട്ടില്ല. കോവിഡ് ഭീഷണിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അയഞ്ഞുതുടങ്ങിയിരിക്കുന്നു. സർക്കാരിനൊപ്പം തൊഴിലാളികളെ എത്തിക്കുന്ന ഏജൻസികൾക്കും അവരെ ഉപയോഗിക്കുന്ന കോൺട്രാക്ടർമാർക്കും തൊഴിലും താമസസൗകര്യവും നൽകുന്നവർക്കുമെല്ലാം ഉത്തരവാദിത്വമുണ്ട്. തൊഴിൽ തേടിയെത്തുന്നവർ കൃത്യമായ രജിസ്ട്രേഷൻ നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിയൽ രേഖ നൽകുകയും ചെയ്യാവുന്നതാണ്. ഇതിനെ വിവേചനമായും പീഡനമായും ചിലർ വിലയിരുത്തുന്നുണ്ട്. എന്നാൽ സത്യസന്ധമായി ജോലിക്കെത്തുന്നവർക്കു സംരക്ഷണവും സാമൂഹ്യസുരക്ഷയും ഒരുക്കുന്നതിന് ഇത്തരം നിയന്ത്രണങ്ങൾ അനിവാര്യമാണ്. ക്രിമിനലുകൾക്ക് കടന്നുവരാനുള്ള പഴുത് അടയുകയും ചെയ്യും. തൊഴിൽ തേടിയെത്തുന്നവരെ വിശ്വസിക്കാനും അതിഥികളായിത്തന്നെ കാണാനും അവരോട് ഏറ്റവും മനുഷ്യത്വത്തോടെ പെരുമാറാനുമുള്ള ആശങ്ക അവസാനിക്കുകയും ചെയ്യും.
തൊഴിലാളികളെ അതിഥികളാക്കാം ജാഗ്രതയും പ്രധാനമാണ്
11:53 PM Nov 11, 2020 | Deepika.com