ചരിത്രം കാത്തുവച്ചിരുന്ന ഭരണപദവിയിലെത്തുന്ന ജോസഫ് ബൈഡനു ചരിത്രത്തോടു നീതി പുലർത്തുംവിധം പ്രവർത്തിക്കാൻ കഴിയട്ടെ.
അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനകീയ വോട്ടുകൾ നേടിയവരിലൊരാളായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോസഫ് റോബിനെറ്റ് ബൈഡൻ യുഎസ് പ്രസിഡന്റ് പദവിയിലേക്കെത്തുകയാണ്. വീറും വാശിയുമേറിയ പോരാട്ടത്തിനും അനിശ്ചിതത്വം നിറഞ്ഞു നീണ്ടുപോയ ഫലപ്രഖ്യാപനത്തിനുമൊടുവിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും എത്തുന്നു. രാഷ്ട്രീയ അനുഭവസന്പത്തിലും ഭരണപരിചയത്തിലും ആശയ സന്പന്നതയിലും പെരുമാറ്റ പക്വതയിലുമെല്ലാം എതിരാളി ഡോണൾഡ് ട്രംപിനേക്കാൾ വളരെ മുന്നിലായിരുന്നു ജോ ബൈഡൻ. അമേരിക്കൻ ജനാധിപത്യം നിലകൊള്ളുന്ന അടിസ്ഥാനമൂല്യങ്ങളെ പ്രതിനിധാനം ചെയ്യാൻ ട്രംപിനേക്കാൾ വ്യക്തിത്വമികവ് ബൈഡനാണുള്ളത് എന്ന ബോധ്യം രൂപപ്പെട്ടതിനു പിന്നിൽ പല കാരണങ്ങളുണ്ട്. അഭിപ്രായവോട്ടെടുപ്പുകളിലെല്ലാം ബൈഡൻ തന്നെയാണു മുന്നിൽ നിന്നത്.
അമേരിക്കയിലെ ജനവിധിയെ നിഷ്പക്ഷമായി വിലയിരുത്തുന്പോൾ ജനാധിപത്യ മൂല്യങ്ങളിൽ അവിടത്തെ ജനത പുലർത്തുന്ന പ്രതിബദ്ധതയോട് ആദരവ് കൂടും. സ്ഥാനാർഥികളെയും അവരുടെ നിലപാടുകളെയും അവർ മുന്നോട്ടുവയ്ക്കുന്ന ‘പ്രകടനപത്രിക’യെയും സൂക്ഷ്മമായി നിരീക്ഷിച്ചും വിലയിരുത്തിയുമാണ് അവിടെ തെരഞ്ഞെടുപ്പു നടക്കുന്നത്.
ഒരു സ്ഥാനാർഥി വിജയിച്ച് അധികാരത്തിലെത്തിയാൽ അദ്ദേഹത്തിന്റെ പ്രവർത്തനത്തിലൂടെ രാജ്യത്തിനും ലോകത്തിനും എന്തു മാറ്റമാണുണ്ടാവുക എന്ന് അവർ ചിന്തിക്കും. അന്ധമായ പാർട്ടി വിധേയത്വവും വിഭാഗീയ ചിന്തകളും പുലർത്തുന്നവർ കുറവ്. അതുകൊണ്ടാണ് ഇന്ത്യയിലെപ്പോലെ തകർപ്പൻ വിജയങ്ങളോ ദയനീയ പരാജയങ്ങളോ പൊതുവേ സംഭവിക്കാത്തത്. ഇത്തവണ അമേരിക്കയിലെ സെനറ്റിലേക്കും ജനപ്രതിനിധി സഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും ഏറെക്കുറെ ബലാബല പ്രകടനമാണു കാഴ്ചവച്ചത്. നിയമനിർമാണസഭകളിൽ തുല്യശക്തികളുടെ പ്രാതിനിധ്യം ഉറപ്പാക്കപ്പെടുന്നത് ജനാധിപത്യവും ഭരണകൂടവും അടിസ്ഥാനപ്രമാണങ്ങളിൽനിന്നു വ്യതിചലിക്കാതിരിക്കാൻ സഹായിക്കുന്നു.
കനൽവഴികൾ കടന്ന് വിജയസോപാനത്തിലെത്തിയ ബൈഡന്റെ ജീവിതം ഊതിക്കാച്ചിയ പൊന്നുപോലെ തിളക്കമേറിയതാണ്. ദുരന്തങ്ങൾ ഒന്നൊന്നായി വേട്ടയാടിയപ്പോഴും തളരാതെ പിടിച്ചുനിൽക്കുകയും ദൃഢനിശ്ചയത്തിലൂടെ മുന്നോട്ടു പോവുകയും ചെയ്ത അദ്ദേഹം പ്രതിസന്ധികളിൽ പകച്ചുനിൽക്കുന്നവർക്കെല്ലാം മികച്ച പ്രചോദന മാതൃകയാണ്. വ്യക്തിജീവിതത്തിൽ അദ്ദേഹം പുലർത്തിയ നിഷ്ഠകളും അനുകരണീയം. കുട്ടിക്കാലത്തു സംസാരതടസമുണ്ടായിരുന്നയാളാണു ബൈഡൻ. അതിനെ അതിജീവിച്ചു രാഷ്ട്രീയത്തിൽ കടക്കുകയും സെനറ്ററും വൈസ് പ്രസിഡന്റും ഇപ്പോൾ പ്രസിഡന്റുമാവുകയും ചെയ്തു. 1972-ൽ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടയുടൻ ഒരു കാറപകടത്തിൽ ഭാര്യയും ഒരു വയസുള്ള മകളും മരിച്ചു. രണ്ട് ആൺമക്കൾക്കു ഗുരുതരമായി പരിക്കേറ്റു. ആ മക്കളെ പരിചരിക്കുന്നതിനും അവരോടൊപ്പം അന്തിയുറങ്ങുന്നതിനുംവേണ്ടി ദിവസവും നാലു മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്ത് ഓഫീസിൽ പോയി വൈകുന്നേരം വീട്ടിലെത്തിയിരുന്ന സ്നേഹനിധിയായ പിതാവായിരുന്നു സെനറ്റർ ബൈഡൻ. ആ ആൺമക്കളിലൊരാളായ ബ്യു ബൈഡൻ 2015 ൽ നാല്പത്താറാം വയസിൽ മസ്തിഷ്ക അർബുദം മൂലം മരിച്ചു. അന്നു യുഎസ് വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡൻ മകന്റെ ചികിത്സയ്ക്കുവേണ്ടി പണം കണ്ടെത്താൻ വീടു വിൽക്കാൻ വരെ ഒരുങ്ങി. നാലര പതിറ്റാണ്ട് ഉന്നത രാഷ്ട്രീയ പദവികളിലിരുന്ന ഒരാൾക്കു മകന്റെ ചികിത്സയ്ക്കുവേണ്ടി വീടു വില്ക്കേണ്ടിവരുന്നത് ആദർശരാഷ്ട്രീയം പ്രസംഗിക്കുക മാത്രം ചെയ്യുന്ന ഇന്ത്യയിലെ രാഷ്ട്രീയക്കാരെ അദ്ഭുതപ്പെടുത്തിയേക്കാം.
പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ നയങ്ങളെ ലോകം കാത്തിരിക്കുകയാണ്. തീർച്ചയായും മുൻഗാമി ട്രംപിന്റെ അമച്വർ സമീപനമായിരിക്കില്ല ബൈഡന്റേത്. മൂന്നു പതിറ്റാണ്ടോളം സെനറ്റർ പദവിയും ദീർഘകാലം സെനറ്റിന്റെ ജുഡീഷറി സമിതിയുടെയും വിദേശകാര്യ സമിതിയുടെയും അധ്യക്ഷപദവും എട്ടു വർഷം വൈസ് പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ച ബൈഡനു ലോകകാര്യങ്ങളിൽ വ്യക്തമായ വീക്ഷണവും നിലപാടുകളുമുണ്ട്. അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം സുഹൃദ്രാജ്യങ്ങളെ ചേർത്തുനിർത്തുന്ന സമീപനം അദ്ദേഹം സ്വീകരിക്കുമെന്നാണു പ്രതീക്ഷ. ട്രംപിന്റെ കാലത്ത് ഉലച്ചിൽ തട്ടിയ യൂറോപ്പുമായുള്ള ബന്ധങ്ങളും പഴയപടിയാകുമെന്നു കരുതണം.
ട്രംപ് ഭരണകൂടം ഇന്ത്യയോടു പുലർത്തിയ അനുകൂല സമീപനം അതേപടി തുടരുമോ എന്നു സംശയിക്കുന്നവരുണ്ട്. ജോർജ് ബുഷിന്റെ ഭരണകാലത്ത് ഒപ്പുവച്ച ആണവക്കരാറോടുകൂടിയാണ് ഇന്ത്യ- അമേരിക്ക ബന്ധം ഉൗഷ്മളമായത്. ഒബാമ ഭരണകൂടം അതു പിന്തുടർന്നു. ട്രംപിന്റെ കാലത്ത് അതു കുറച്ചുകൂടി ശക്തമായി. ബൈഡനും ഇന്ത്യയുടെ സൗഹൃദം വേണ്ടെന്നു വയ്ക്കില്ല. പക്ഷേ പാക്കിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധം കുറച്ചുകൂടി മെച്ചപ്പെട്ടേക്കുമെന്നാണു വിലയിരുത്തൽ. കുടിയേറ്റക്കാരോട് അനുഭാവം കാട്ടുന്ന ബൈഡന്റെ നയങ്ങൾ ഇന്ത്യൻ പ്രഫഷണലുകൾക്കു ഗുണം ചെയ്തേക്കും. ഗർഭഛിദ്രം പോലുള്ള വിഷയങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്ന അരാജകവാദികളുടെ സമ്മർദങ്ങൾക്കു വഴങ്ങാതെ ജീവനെ സംരക്ഷിക്കുന്ന ധാർമിക നിലപാടുകൾ കൈക്കൊള്ളാൻ ബൈഡനു കഴിയുമെന്നു കരുതാം. ചരിത്രം കാത്തുവച്ചിരുന്ന ഭരണപദവിയിലെത്തുന്ന ജോസഫ് ബൈഡനു ചരിത്രത്തോടു നീതി പുലർത്തുംവിധം പ്രവർത്തിക്കാൻ കഴിയട്ടെ.
ജനാധിപത്യത്തിന്റെ കരുത്ത് തെളിയിച്ച് ബൈഡൻ
12:19 AM Nov 09, 2020 | Deepika.com