അമേരിക്കയുടെ നയങ്ങൾ ആ രാജ്യത്തിന്റെയും ജനങ്ങളുടെയും അഭ്യുന്നതി ലക്ഷ്യമിട്ടുള്ള ഒരു കാഴ്ചപ്പാടിന്റെ പിന്തുടർച്ച ആയതിനാൽ പുതിയൊരു ഭരണകൂടം വന്നാലും വലിയ ദിശാമാറ്റത്തിനു സാധ്യതയില്ല.
ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം അടുത്ത നാലു വർഷം ആരു ഭരിക്കണമെന്ന് അമേരിക്കൻ ജനത വിധിയെഴുതി. ആരാണു ജയിച്ചതെന്നു ഫോട്ടോഫിനിഷിൽ തീരുമാനിക്കത്തക്കവിധം അത്യന്തം വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പാണ് ഇക്കുറി നടന്നത്. ഫലപ്രഖ്യാപനം പൂർത്തിയാകുംമുമ്പേ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും വിജയം അവകാശപ്പെട്ടു.
ബൈഡനായിരുന്നു അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം മുൻതൂക്കം. വോട്ടെണ്ണിത്തുടങ്ങിയപ്പോൾ ചിത്രം മാറി. തപാൽ വോട്ടുകളുടെ ആധിക്യവും വോട്ടെടുപ്പിൽ കൃത്രിമം നടന്നതായുള്ള പ്രസിഡന്റ് ട്രംപിന്റെ ആരോപണവും ഫലപ്രഖ്യാപനം ഒരു നിയമപോരാട്ടത്തിലേക്കു നീളുമോ എന്ന ആശങ്ക പലരിലുമുണർത്തി. പുറത്തുവന്ന ഫലം നൽകുന്ന സൂചന ഇതാണ്: അമേരിക്കൻ ജനത ട്രംപിനെ നിർദയം പുറന്തള്ളുകയോ അകമഴിഞ്ഞു പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ല. ജോ ബൈഡന്റെ വ്യക്തിത്വം വോട്ടർമാരെ നന്നായി സ്വാധീനിച്ചു എന്നും വ്യക്തം.
രാഷ്ട്രീയസ്വാധീനത്തിലും സൈനികബലത്തിലും സാന്പത്തികശക്തിയിലും ഒന്നാമതു നിൽക്കുന്ന രാജ്യം എന്ന നിലയിൽ അമേരിക്കയിൽ ആര് അധികാരത്തിൽ വരുമെന്നതു ലോകത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. അമേരിക്കൻ പ്രസിഡന്റിന്റെ നയങ്ങളും നിലപാടുകളും ആഗോളതലത്തിൽ തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നു. പ്രവചനങ്ങളും കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ഡോണൾഡ് ട്രംപ് 2016 നവംബറിൽ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് അഭിപ്രായവോട്ടെടുപ്പുകളിലെല്ലാം മുന്നിൽനിന്നത് എതിർസ്ഥാനാർഥി ഹില്ലരി ക്ലിന്റണായിരുന്നു. എന്നാൽ, അമേരിക്ക ആദ്യം എന്ന മുദ്രാവാക്യവും യാഥാസ്ഥിതികമെന്ന് എതിരാളികൾ ആക്ഷേപിക്കുന്ന, യാഥാർഥ്യത്തോടു ചേർന്നുനില്ക്കുന്ന നിലപാടുകളുമാണ് ട്രംപിന് അമേരിക്കൻ ജനതയിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണ നേടിക്കൊടുത്തത്.
ഇക്കുറിയും പുറത്തുനിന്നു തങ്ങളുടെ വീക്ഷണത്തിലൂടെ വിലയിരുത്തിയവർക്ക് അമേരിക്കൻ ജനതയുടെ മനസിലിരിപ്പു മനസിലാക്കാൻ കഴിഞ്ഞില്ല. ട്രംപിന്റെ നയങ്ങളെപ്പറ്റി ഏറെക്കുറെ വ്യക്തമായ ധാരണ ഇന്നു ലോകത്തിനുണ്ട്. ഭീകരതയ്ക്കെതിരായ അദ്ദേഹത്തിന്റെ ശക്തമായ നിലപാടും ജീവന്റെ സംരക്ഷണം അടക്കമുള്ള വിഷയങ്ങളിൽ പുലർത്തിപ്പോരുന്ന ധാർമികാനുകൂല സമീപനങ്ങളും ചില വിഭാഗങ്ങൾക്കു രസിക്കുന്നതല്ല. അതേസമയം, ബൈഡന്റെ പുരോഗമന നിലപാടുകൾ ലിബറൽ സമൂഹത്തിനു കൂടുതൽ സ്വീകാര്യതയുള്ളതായിരുന്നു.
വലിയ പ്രതീക്ഷയുണർത്തി അധികാരത്തിൽവന്ന ഡെമോക്രാറ്റിക് പ്രസിഡന്റ് ബറാക് ഒബാമയുടെ പരാജയങ്ങളാണു ട്രംപിനു നാലുവർഷം മുന്പ് അധികാരത്തിലേക്കുള്ള വഴിതുറന്നത്. ഒബാമയുടെ പല നടപടികളും അമേരിക്കയുടെ ദേശീയ താത്പര്യങ്ങളെ ഹനിച്ചുവെന്ന് വിലയിരുത്തലുകളുണ്ടായി. തീവ്രദേശീയതയിൽ ഊന്നിയ ട്രംപിന്റെ പ്രചാരണവും അമേരിക്കൻ വോട്ടർമാരിൽ ഒരു വിഭാഗത്തെ സ്വാധീനിച്ചു. ഭീകരതയ്ക്കെതിരേ ശക്തമായ നിലപാടുകൾ സ്വീകരിച്ചും മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമാണം തുടങ്ങിയും അദ്ദേഹം തെരഞ്ഞെടുപ്പുവാഗ്ദാനങ്ങൾ നടപ്പാക്കാൻ ശ്രമിച്ചു. ഇത് അമേരിക്കൻവിരുദ്ധ വിഭാഗങ്ങൾക്കിടയിൽ ട്രംപിന് ഒരു വില്ലൻ പരിവേഷം നൽകിയെങ്കിലും യുഎസ് പൗരന്മാർ അങ്ങനെയല്ല കണ്ടത് എന്നാണല്ലോ പുതിയ തെരഞ്ഞെടുപ്പു ഫലത്തിൽനിന്നു മനസിലാക്കേണ്ടത്.
കോവിഡ്, കറുത്തവർഗക്കാരുടെ പ്രക്ഷോഭം, സുപ്രീംകോടതി ജഡ്ജിയുടെ നിയമനം, കാലാവസ്ഥാ വ്യതിയാനം എന്നിവയൊക്കെ ഇത്തവണ അമേരിക്കയിലെ സജീവ തെരഞ്ഞെടുപ്പ് വിഷയങ്ങളായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പേർക്കു കോവിഡ് പിടിപെട്ടതും മരണം സംഭവിച്ചതും അമേരിക്കയിലാണ്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നു പറഞ്ഞ് അമേരിക്കയ്ക്കു പുറത്ത് ട്രംപിനു നിശിത വിമർശനമുണ്ടായി. അമേരിക്കൻ ജനതയുടെ വിലയിരുത്തൽ അങ്ങനെയായിരുന്നില്ല എന്ന സൂചന തെരഞ്ഞെടുപ്പുഫലത്തിൽനിന്നു വായിച്ചെടുക്കാം.
അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളും അക്കാദമിക് - ശാസ്ത്ര-സാങ്കേതിക- വിനോദരംഗങ്ങളെ നിയന്ത്രിക്കുന്നവരുമെല്ലാം ട്രംപിനെ പരാജയപ്പെടുത്താൻ കൈകോർത്തു എന്നതു വസ്തുതയാണ്. എന്നാൽ, അത്തരം "കുലീന'വിഭാഗങ്ങൾ ചിന്തിച്ചതുപോലെയല്ല സാധാരണ അമേരിക്കക്കാരുടെ മനോവിചാരം പോയത്. അതിസന്പന്നനായ ബിസിനസുകാരനാണെങ്കിലും താനൊരു ദന്തഗോപുരവാസിയല്ലെന്ന ധാരണ വാക്കിലൂടെയും പ്രവൃത്തിയിലൂടെയെും സൃഷ്ടിക്കാൻ ട്രംപിനായി. അമേരിക്കയുടെ നയങ്ങൾ ആ രാജ്യത്തിന്റെയും ജനങ്ങളുടെയും അഭ്യുന്നതി ലക്ഷ്യമിട്ടുള്ള ഒരു കാഴ്ചപ്പാടിന്റെ പിന്തുടർച്ച ആയതിനാൽ പുതിയൊരു ഭരണകൂടം വന്നാലും വലിയ ദിശാമാറ്റത്തിനു സാധ്യതയില്ല. അതിനാൽ, ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്മളമായിത്തന്നെ മുന്നോട്ടുപോകുമെന്നു പ്രതീക്ഷിക്കാം.
അമേരിക്കൻ ജനതയുടെ സവിശേഷ വിധിയെഴുത്ത്
12:22 AM Nov 05, 2020 | Deepika.com