വായുമലിനീകരണവും ജലമലിനീകരണവുമെല്ലാം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല രോഗങ്ങൾക്കിടയാക്കുകയും ചെയ്യുന്നു. ഉന്മൂലനം ചെയ്തതായി നാം അവകാശപ്പെട്ടിരുന്ന പല പകർച്ചവ്യാധികളും ഇന്നു തിരിച്ചെത്തുന്നുണ്ട്.
പ്രകൃതി അതിന്റെ നൈസർഗിക ഭാവങ്ങൾ വീണ്ടെടുത്തിരിക്കുന്നുവെന്നും അന്തരീക്ഷം ഇപ്പോൾ എത്ര ശുദ്ധമാണെന്നും കോവിഡിനെത്തുടർന്നു ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടു വീടുകളിൽ അടച്ചുപൂട്ടിയിരുന്ന കാലത്തു പലരും സമൂഹമാധ്യമങ്ങളിൽ എഴുതി. അന്നു ഫാക്ടറികളും പണിശാലകളും പ്രവർത്തിക്കാതിരിക്കുകയും വാഹനങ്ങൾ ഓടാതിരിക്കുകയും ചെയ്തു. അതിനാൽ മലിനീകരണവും ഇല്ലാതിരുന്നു. ലോക്ക്ഡൗൺ നീങ്ങി പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ മലിനീകരണ പ്രശ്നങ്ങളും ചർച്ചയാകാൻ തുടങ്ങി. അമേരിക്കയിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സംവാദത്തിനിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെ വായു മലിനമാണ് എന്ന അഭിപ്രായപ്രകടനം നടത്തിയതാണ് രാജ്യത്തെ അന്തരീക്ഷ മലിനീകരണ പ്രശ്നം ഇപ്പോൾ വീണ്ടും സജീവചർച്ചയിലേക്കു കൊണ്ടുവന്നത്. ട്രംപിന്റെ വിമർശനം വോട്ടുതേടാനുള്ള തന്ത്രമായിരുന്നെങ്കിലും അന്തരീക്ഷ മലിനീകരണം ഇന്ത്യയിൽ ഗൗരവ പരിഗണന അർഹിക്കുന്ന ഒരു വിഷയമാണ് എന്നതിൽ തർക്കമില്ല.
ആഗോളതാപനം തടയുന്നതിനു കർശന വ്യവസ്ഥകളുള്ള പാരീസ് കാലാവസ്ഥാ ഉടന്പടിയിൽനിന്ന് അമേരിക്ക പിന്മാറിയതിനെ ന്യായീകരിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈന, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ ഓരോ രാജ്യവും അനുവർത്തിക്കുന്ന ഉദാസീനതയും ഇരട്ടത്താപ്പ് നിലപാടുകളുമാണ് മലിനീകരണം കൂടിക്കൊണ്ടിരിക്കാൻ കാരണമെന്നതു വസ്തുതയാണ്. രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾക്കായി സ്ഥിരം കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള ഓർഡിനൻസ് സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേന്ദ്രസർക്കാർ ഒരാഴ്ചമുമ്പു പുറത്തിറക്കിയിരുന്നു. വയലിൽ വൈക്കോലും മറ്റും കത്തിക്കുന്നവർക്കും മലിനീകരണം ഉണ്ടാക്കുന്നവർക്കും അഞ്ചുവർഷംവരെ തടവും ഒരുകോടി രൂപ വരെ പിഴയും ചുമത്താനുള്ള വകുപ്പുകൾ ഓർഡിനൻസിലുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ വയലുകളിൽ കൃഷിയവശിഷ്ടങ്ങൾ കത്തിക്കുന്നതു തടയുന്നതിനും ബോധവത്കരണ മേൽനോട്ടത്തിനുമായി ഏകാംഗ കമ്മീഷനെ സുപ്രീംകോടതി നിയോഗിച്ചിരുന്നു.
കൃഷിക്കു നിലമൊരുക്കുന്നതിന്റെ ഭാമായി വൈക്കോലും മറ്റു കൃഷിയവശിഷ്ടങ്ങളും കത്തിക്കുന്നത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സ്ഥിരം കാഴ്ചയാണ്. വിളവെടുപ്പു കാലത്തിനുശേഷം അന്തരീക്ഷം പുകനിറഞ്ഞ് മലിനമാകുന്നതിനുള്ള പ്രധാന കാരണവും ഇതുതന്നെ. വൈക്കോൽ കത്തുമ്പോഴുണ്ടാകുന്ന പുക അന്തരീക്ഷത്തിൽ നിറഞ്ഞ് കാഴ്ച മറച്ചു ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വലിയ ഗതാഗതപ്രശ്നങ്ങൾ പോലും കഴിഞ്ഞ വർഷം സൃഷ്ടിച്ചിരുന്നു. നിലം ഒരുക്കേണ്ടതു കർഷകരുടെ ആവശ്യമാണ്. അതിനായി വൈക്കോലും മറ്റും നിർമാർജനം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കേണ്ടതു സർക്കാരിന്റെ കടമയും. ഇക്കാര്യത്തിൽ വികസിതരാജ്യങ്ങൾ അനുവർത്തിക്കുന്ന രീതികൾ മനസിലാക്കി ഇവിടത്തെ സാഹചര്യങ്ങൾക്കനുസരിച്ച് അത്തരം സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാരിനു കഴിയണം.
അന്തരീക്ഷ മലിനീകരണത്തിന്റെ പാപഭാരം പാവം കർഷകരുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കുന്നതു മര്യാദയല്ല. ശ്വാസവായുവായ ഓക്സിജൻ വിലകൊടുത്തു വാങ്ങേണ്ടിവന്ന അവസ്ഥ ഡൽഹിയിൽ ഏതാനും മാസംമുന്പ് ഉണ്ടായിരുന്നു. പ്രകൃതി കനിഞ്ഞുനൽകുന്ന ശുദ്ധവായു ശ്വസിച്ചു ജീവിക്കേണ്ട മനുഷ്യൻ യാന്ത്രികജീവിതത്തിന്റെ തടവറയിലടയ്ക്കപ്പെട്ടതോടെ അന്തരീക്ഷത്തിനും കാലാവസ്ഥയ്ക്കുമെല്ലാം എത്ര ദോഷകരമായ മാറ്റങ്ങളാണു വന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായി അതിനെ പലരും വിലയിരുത്തി.
പുക മാത്രമല്ല, ഉത്സവാഘോഷങ്ങളിലെ ശബ്ദഘോഷങ്ങളും കൃഷിയിടങ്ങളിലെയും ജലസ്രോതസുകളിലെയും വിഷവത്കരണവുമെല്ലാം ഇന്ത്യയിൽ മലിനീകരണത്തിന്റെ തോത് ആശങ്കാജനകമായി ഉയർത്തുന്നുണ്ട്. വായുമലിനീകരണവും ജലമലിനീകരണവുമെല്ലാം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല, രോഗങ്ങൾക്കിടയാക്കുകയും ചെയ്യുന്നു. ഉന്മൂലനം ചെയ്തതായി നാം അവകാശപ്പെട്ടിരുന്ന പല പകർച്ചവ്യാധികളും ഇന്നു തിരിച്ചെത്തുന്നുണ്ട്. രോഗങ്ങൾക്ക് മുമ്പു നൽകിയിരുന്ന മരുന്നുകൾ പലതും ഇപ്പോൾ ഫലിക്കാതെ വരുന്നു. വാഹനപ്പെരുപ്പത്തിന്റെ ഫലമായി പുറന്തള്ളുന്ന വിഷവാതകങ്ങൾ നഗരാന്തരീക്ഷങ്ങളെ വല്ലാതെ ദുഷിപ്പിക്കുന്നുണ്ട്. കേന്ദ്ര- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും അനുബന്ധ ഏജൻസികളും ഉണ്ടെങ്കിലും അന്തരീക്ഷ മലിനീകരണം കുറയുന്നില്ല എന്നതാണു വാസ്തവം.
ഭൂമിക്കു ചൂടു പിടിക്കുകയാണെന്നു റിയോ ഡി ഷാനേറോയിൽ നടന്ന ഭൗമ ഉച്ചകോടി ലോകത്തിനു മുന്നറിയിപ്പു നൽകിയിരുന്നു. അതിന്റെ ഗൗരവം ഉൾക്കൊള്ളാൻ ഭരണകൂടങ്ങൾക്കു കഴിഞ്ഞില്ലെന്ന വിമർശനം പരിസ്ഥിതി ശാസ്ത്രജ്ഞർക്കുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറ മലിനീകരണവിപത്തുകൾ തടയാൻ സ്വയംതിരുത്തലിനു തയാറാകുമെന്നു കരുതാം.
അന്തരീക്ഷ മലിനീകരണം തടയാൻ കുറുക്കുവഴിയില്ല
12:14 AM Nov 04, 2020 | Deepika.com