കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നില്ല എന്നുറപ്പു വരുത്താനുള്ള ഉത്തരവാദിത്വം വനംവകുപ്പ് അധികൃതരിൽ നിക്ഷിപ്തമാക്കണം. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരിൽനിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കാനും വകുപ്പുണ്ടാകണം.
വീട്ടിൽ കിടപ്പുമുറിയിലെ കട്ടിലിൽ കാട്ടുപന്നികൾ വിശ്രമിക്കുന്ന കാലം. മൃഗാധിപത്യം വന്നാൽ എന്ന സാങ്കല്പിക കഥയിലെ രംഗമൊന്നുമല്ലിത്. കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ കൂരാച്ചുണ്ടിൽ ജനവാസകേന്ദ്രമായ പൂവത്തുംചോലയിൽ താമസിക്കുന്ന കെഎസ്ഇബി ജീവനക്കാരൻ ആലമല മോഹനന്റെ വീട്ടിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പകൽ ഇതു സംഭവിച്ചു. രാവിലെ ഏഴരയ്ക്കു വീട്ടിൽ കയറിയ രണ്ടു പന്നികളെ അഞ്ചു മണിക്കൂറിനുശേഷം വെടിവച്ചു കൊന്നതോടെ പ്രശ്നം തീർന്നു എന്ന മട്ടിലാണു വനംവകുപ്പുകാർ. ശനിയാഴ്ചയുണ്ടായ രണ്ടു സംഭവം കൂടി പറയേണ്ടതുണ്ട്.
തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ലയൺ സഫാരി പാർക്കിൽനിന്നു കൂടു തകർത്ത് കടുവ ചാടി രക്ഷപ്പെട്ടു. വയനാട്ടിലെ ആദിവാസി മേഖലയിൽ ഭീതി പടർത്തിയ കടുവയാണു രക്ഷപ്പെട്ടത്. ഒരു ദിവസം കഴിഞ്ഞ് അതിനെ പിടികൂടി. കണ്ണൂർ ജില്ലയിലെ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ഇതെല്ലാം കേൾക്കുമ്പോൾ സാധാരണ മനുഷ്യരിൽ ഒരു ചോദ്യം ഉയരുന്നുണ്ട്. മനുഷ്യർക്കാണോ മൃഗങ്ങൾക്കാണോ ഇവിടെ പരിഗണന? കാട്ടുമൃഗങ്ങളുടെ ഔദാര്യത്തിൽ കഴിയേണ്ടവരാണോ മനുഷ്യർ? വനംവകുപ്പ് ഉത്തരം പറയണം.
കൂരാച്ചുണ്ടിലെ മോഹനൻ രാവിലെ വീടിനു പുറത്തിറങ്ങിയപ്പോഴാണ് കാട്ടുപന്നികളെ കാണുന്നത്. വീടിനു നേരെ പാഞ്ഞെത്തിയ പന്നികൾ വാതിലിലൂടെ ഉള്ളിൽ കടന്നു. വീടിനകത്തുണ്ടായിരുന്ന കുടുംബാംഗങ്ങൾ പുറത്തേക്ക് ഓടിയതിനാൽ പന്നികളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ വനപാലകസംഘം പന്നികളെ മയക്കുവെടിവച്ചുരക്ഷിക്കാനാണ് ആദ്യം ശ്രമിച്ചതെന്നു റിപ്പോർട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നാണു പിന്നീടവയെ വെടിവച്ചു കൊന്നത്. മനുഷ്യരുടെ ജീവനേക്കാൾ പന്നികളുടെ ജീവനു വിലകല്പിക്കുന്ന സമീപനത്തെ എന്തു വിളിക്കണം? വീടിന്റെ വാതിൽ തുറന്നു കിടക്കുന്നതു കൊണ്ടല്ലേ പന്നി അകത്തുകയറിയത് എന്നു ജനപ്രതിനിധി ചോദിച്ചതായുള്ള കുറിപ്പും അനുബന്ധ കമന്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്? മനുഷ്യർ വീടിനു പുറത്തിറങ്ങാൻ പാടില്ല എന്നാണോ ജനപ്രതിനിധി ഉദ്ദേശിക്കുന്നത്? മൃഗങ്ങളുടെ സൗകര്യത്തിനുവേണ്ടി മനുഷ്യർ വീടിനകത്തു കഴിഞ്ഞാൽ മതി എന്നതു വന്യമൃഗശല്യത്തിനുള്ള കൗതുകകരമായൊരു പരിഹാര നിർദേശമാണ്!
വയനാട്ടിൽ പത്തോളം ആടുകളെ കൊന്ന് ജനങ്ങളിൽ ഭീതിപരത്തിയ കടുവയെ നീണ്ട ശ്രമത്തിനു ശേഷമാണ് വനംവകുപ്പിന്റെ കെണിയിൽ കുരുക്കാനായത്. നെയ്യാർ സഫാരി പാർക്കിൽ കൊണ്ടുവന്നപ്പോൾ അതു കൂട്ടിൽ നിന്നു രക്ഷപ്പെട്ടതിനു വനംവകുപ്പ് ഉദ്യോഗസ്ഥർ മാത്രമാണ് ഉത്തരവാദികൾ. ഇത്ര ലാഘവത്തോടെയാണോ കൂട്ടിലടച്ച കടുവയെ കൈകാര്യം ചെയ്യുന്നത് ? ജനങ്ങളുടെ സുരക്ഷിതത്വത്തിനോ ആശങ്കയ്ക്കോ വനംവകുപ്പ് അധികൃതർ യാതൊരു പരിഗണനയും നൽകുന്നില്ല എന്നുവേണം അനുമാനിക്കാൻ. അല്ലെങ്കിൽ ഇതുപോലൊരു വീഴ്ച സംഭവിക്കുമായിരുന്നോ? മൃഗസ്നേഹം കാണിച്ച് പരിസ്ഥിതി മൗലികവാദികളുടെ കൈയടി നേടാനാണ് പലരും നോക്കുന്നത്. മൃഗങ്ങൾക്കുവേണ്ടി കണ്ണീരൊഴുക്കാൻ ആളുകൾ ധാരാളം. പാലക്കാട്ട് ഒരു ആന പടക്കം കടിച്ചു ചത്തപ്പോൾ എന്തായിരുന്നു ഇവിടെ വിലാപ പ്രകടനങ്ങൾ? ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചപ്പോൾ സിനിമാതാരങ്ങളും പരിസ്ഥിതിപ്രേമികളുമൊന്നും അനുശോചന പ്രകടനവുമായി എത്തിയിട്ടില്ല. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ഒന്പതുപേരാണ് ആറളത്തു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മനുഷ്യർ കാട്ടിനുള്ളിൽ കയറിയാൽ കേസെടുക്കാനും പീഡിപ്പിക്കാനും വകുപ്പുണ്ട്. ഏതാനും മാസംമുന്പ് പത്തനംതിട്ട ചിറ്റാറിൽ മത്തായി എന്ന കർഷകനെ വനംവകുപ്പുകാർ പിടികൂടിയതും അദ്ദേഹത്തിനു ദാരുണാന്ത്യമുണ്ടായതും അങ്ങനെയാണല്ലോ. എന്നാൽ, കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിനശിപ്പിച്ചാലും ഭീതി പരത്തിയാലും ആളെക്കൊന്നാലും അതിനും പഴി മനുഷ്യർക്കു തന്നെ! ഈ സമീപനം മാറണം. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നില്ല എന്നുറപ്പു വരുത്താനുള്ള ഉത്തരവാദിത്വം വനംവകുപ്പധികൃതരിൽ നിക്ഷിപ്തമാക്കണം. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരിൽനിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കാനും വകുപ്പുണ്ടാക്കണം. എങ്കിൽ ചിലപ്പോൾ നിഷ്ക്രിയത്വം വെടിഞ്ഞ് അവർ എന്തെങ്കിലും നടപടി എടുത്തെന്നിരിക്കും.
നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ ദീർഘനാളത്തെ പരാതിയുടെ ഫലമായി അനുമതി ലഭ്യമായിട്ടുണ്ടെങ്കിലും അതു നടപ്പാക്കാതിരിക്കാനുള്ള പഴുതുകൾ നിരവധിയാണ്. അത്തരം തടസങ്ങൾ നീങ്ങാൻ, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. അനിയന്ത്രിതമായി പെരുകിയിട്ടുള്ള വന്യമൃഗങ്ങളുടെ ശല്യം നാട്ടിൽ ഇനിയും കൂടാനാണു സാധ്യത. അതു തടയണമെങ്കിൽ സർക്കാരിൽ നിന്ന് മനുഷ്യത്വപരമായ സമീപനമുണ്ടാകണം. കാട്ടുമൃഗങ്ങൾക്കു മാത്രമല്ല, പാവം മനുഷ്യർക്കും ഈ നാട്ടിൽ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം.
കിടക്കറയിൽ കാട്ടുപന്നി, മനുഷ്യർ എവിടെപ്പോകും?
01:08 AM Nov 02, 2020 | Deepika.com