സർക്കാരിന്റെ പിടിപ്പുകേടും മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും യൂണിയൻ ഭരണത്തിന്റെ അതിപ്രസരവും ഭൂരിപക്ഷം ജീവനക്കാരുടെയും സഹകരണക്കുറവുമാണ് കെഎസ്ആർടിസിയെ ഇന്നത്തെ ദയനീയ സ്ഥിതിയിലേക്കു തള്ളിവിട്ടതെന്നു കണ്ടെത്താൻ വലിയ ഗവേഷണമൊന്നും ആവശ്യമില്ല.
തിന്നുമുടിച്ചു നഷ്ടം മാത്രമുണ്ടാക്കുന്ന വെള്ളാനയ്ക്കു നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടാറുള്ള കെഎസ്ആർടിസിയെ രക്ഷിക്കുന്നതിനു പുതിയ പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പൊതുമേഖലാ സ്ഥാപനം ഇതുവരെ ഖജനാവിനുണ്ടാക്കിയിട്ടുള്ള ഭീമമായ സാന്പത്തികബാധ്യത വീണ്ടും കൂട്ടുന്നതാണു പുതിയ പാക്കേജ്. കോർപറേഷൻ സർക്കാരിനു കുടിശികയായി നൽകാനുള്ള 961 കോടി രൂപയുടെ പലിശ പാക്കേജിന്റെ ഭാഗമായി എഴുതിത്തള്ളും. 3,194 കോടി രൂപയുടെ വായ്പ സർക്കാർ ഓഹരിയാക്കി മാറ്റും. ജീവനക്കാരിൽനിന്നു പിടിച്ച് ബാങ്ക്, എൽഐസി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങൾക്കു കൊടുക്കാനുള്ള റിക്കവറി കുടിശിക, മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് എന്നിവ അടയ്ക്കുന്നതിനായി കോർപറേഷന് 255 കോടി രൂപ നൽകും. പുതിയ ശന്പളപരിഷ്കരണം നടപ്പാക്കുകയും ജീവനക്കാർക്ക് ഇടക്കാലാശ്വാസമായി പ്രതിമാസം 1500 രൂപ അനുവദിക്കുകയുംചെയ്യും. ഈ നടപടികൾകൊണ്ടു കെഎസ്ആർടിസി രക്ഷപ്പെടുമെങ്കിൽ നല്ല കാര്യംതന്നെ. എന്നാൽ, പുതുതായി എത്ര കോടികൾ നല്കിയാലും ഉടൻതന്നെ വീണ്ടും നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നതാണു കെഎസ്ആർടിസിയുടെ ഇതുവരെയുള്ള ചരിത്രം.
സർക്കാരിന്റെ പിടിപ്പുകേടും മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും യൂണിയൻ ഭരണത്തിന്റെ അതിപ്രസരവും ഭൂരിപക്ഷം ജീവനക്കാരുടെയും സഹകരണക്കുറവുമാണ് കെഎസ്ആർടിസിയെ ഇന്നത്തെ ദയനീയ സ്ഥിതിയിലേക്കു തള്ളിവിട്ടതെന്നു കണ്ടെത്താൻ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. സാധാരണക്കാർക്കു കുറഞ്ഞ ചെലവിലും സമയനഷ്ടം കൂടാതെയും വിവിധ സ്ഥലങ്ങളിലേക്കു യാത്രചെയ്യാൻ പൊതുഗതാഗത സംവിധാനം ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു കെഎസ്ആർടിസി രൂപവത്കരിക്കപ്പെട്ടത്. ലാഭം മാത്രം നോക്കി സർവീസ് നടത്തുന്ന സ്വകാര്യബസുകളുടെ ചൂഷണത്തിൽനിന്നു യാത്രക്കാരെ ഒരു പരിധിവരെ രക്ഷിച്ചുനിർത്താൻ ഉൾനാടൻ പ്രദേശങ്ങളിലേക്കുവരെ രാത്രി വൈകിയും സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസിയുടെ സേവനം പ്രയോജനപ്പെട്ടിട്ടുണ്ട് എന്നതും വസ്തുതയാണ്. എന്നാൽ, നിക്ഷിപ്ത താത്പര്യക്കാരായ യൂണിയൻ നേതാക്കളുടെ താളത്തിനൊത്തു തുള്ളേണ്ട ഗതികേടിലേക്കു മാനേജ്മെന്റ് മാറിയതോടെ കെഎസ്ആർടിസിയുടെ കഷ്ടകാലം തുടങ്ങി. ആവശ്യമുള്ളതിലും വളരെക്കൂടുതൽ ജീവനക്കാരെ നിയമിക്കുകയും അദർ ഡ്യൂട്ടി, ഡബിൾ ഡ്യൂട്ടി എന്നൊക്കെയുള്ള ഓമനപ്പേരുകളിൽ പണിയെടുക്കാതെ ശന്പളം വാങ്ങുന്നവരുടെ കൂടാരമായി സ്ഥാപനം മാറുകയും ചെയ്തതോടെ നഷ്ടം കുമിഞ്ഞുകൂടി. കട്ടപ്പുറത്തായ കോർപറേഷനെ എങ്ങനെയെങ്കിലും ഉന്തിത്തള്ളി മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ച സാരഥികളെ യൂണിയൻകാർ രാഷ്ട്രീയ മേലാളന്മാരുടെ സഹായത്തോടെ ആട്ടിപ്പായിക്കുകയുംചെയ്തു.
ഒടുവിൽ, ശന്പളം കിട്ടാതാവുകയും കോർപറേഷൻ പൂട്ടിപ്പോകുമെന്ന അവസ്ഥ വരുകയുംചെയ്തപ്പോഴാണ് ജീവനക്കാർക്കും കണ്ണു തുറന്നത്. സ്റ്റോപ്പുകളിൽ വണ്ടിനിർത്തി ആളെക്കയറ്റാനും യാത്രക്കാരോടു മര്യാദയോടെ പെരുമാറാനും തുടങ്ങി. ഒരു പത്തുകൊല്ലംമുന്പുവരെ എങ്ങനെയായിരുന്നു യാത്രക്കാരോടുള്ള കെഎസ്ആർടിസി ജീവനക്കാരുടെ പെരുമാറ്റം? കൈ കാണിച്ചാലും സ്റ്റോപ്പിൽ ബസ് നിർത്തില്ല. പറയുന്ന സ്ഥലത്ത് ഇറക്കിവിടില്ല. യാത്രക്കാരെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുക പല ഡ്രൈവർമാർക്കും വിനോദമായിരുന്നു. ബസ് നിറയെ ആളു കയറുന്നതു ചില കണ്ടക്ടർമാർക്ക് ഇഷ്ടമല്ല. കൃത്യമായ ചില്ലറ കൈയിലില്ലാത്തതിനു കണ്ടക്ടർമാരുടെ ശകാരം കേൾക്കാത്ത ഏതെങ്കിലും യാത്രക്കാരനുണ്ടാവുമോ? യാത്രക്കാരെ ബസിൽ കയറ്റുന്നതു തങ്ങളുടെ ഔദാര്യമാണെന്ന മട്ടിലായിരുന്നു ബഹുഭൂരിപക്ഷം ജീവനക്കാരുടെയും പെരുമാറ്റം. കൂടുതൽപേർ സ്വന്തം വാഹനങ്ങളിൽ യാത്രചെയ്യുന്ന സ്ഥിതിയിലേക്കു കേരളം മാറിയപ്പോഴാണു യാത്രക്കാർ തങ്ങളുടെ യജമാനന്മാരാണെന്ന സത്യം ജീവനക്കാർ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഏറെ വൈകി. യാത്രയോടും യാത്രാരീതികളോടും സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഏറെ മാറ്റങ്ങൾ വന്ന സ്ഥിതിക്കു കെഎസ്ആർടിസിയുടെ സുവർണകാലത്തേക്കുള്ള ഒരു തിരിച്ചുപോക്ക് ഇനി സാധ്യമാകാനിടയില്ല. എങ്കിലും മാനേജ്മെന്റ് കാര്യക്ഷമതയോടെ പ്രവർത്തിക്കുകയും ജീവനക്കാർ ആത്മാർഥമായി സഹകരിക്കുകയും ചെയ്താൽ കോർപറേഷന് ഇനിയും യാത്ര തുടരാൻ സാധിക്കും.
അടുത്ത മൂന്നുവർഷംകൊണ്ടു കോർപറേഷന്റെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടി രൂപയായി കുറയ്ക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. ഈ തുക കെഎസ്ആർടിസി നൽകുന്ന സൗജന്യ സേവനങ്ങൾക്കുള്ള പ്രതിഫലമെന്ന നിലയിൽ ഗ്രാന്റ് ആയി സർക്കാർ തുടർന്നുനൽകും. ഈ സർക്കാർ ഇതുവരെ 4,160 കോടി രൂപയാണു കെഎസ്ആർടിസിക്കു നൽകിയത്. മുൻ സർക്കാർ 1,220 കോടി നൽകി. സർക്കാർ പണം പന്പുചെയ്തതുകൊണ്ടു മാത്രം കെഎസ്ആർടിസി രക്ഷപ്പെടില്ലെന്നു തെളിഞ്ഞുകഴിഞ്ഞു. പൊതു ഖജനാവിൽനിന്നു തീറ്റിപ്പോറ്റേണ്ട വെള്ളാനയാണു കെഎസ്ആർടിസി എന്ന സമീപനം മാറണം. പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഉണ്ണി ഉണ്ണും എന്ന മനോഭാവം ജീവനക്കാരും മാറ്റണം. ഏറ്റവും മത്സരക്ഷമതയുള്ളവരും പ്രതിരോധശേഷിയുള്ളവരും മാത്രം അതിജീവിക്കുന്ന കാലമാണിതെന്ന കാര്യം ആരും മറക്കാതിരിക്കട്ടെ.
കെഎസ്ആർടിസിയെ രക്ഷിക്കാൻ പാക്കേജിനു കഴിയുമോ?
12:01 AM Oct 28, 2020 | Deepika.com