സൈബർ കുറ്റവാളികളെ നേരിടുന്നതിനു പോലീസ് ആക്ടിൽ കൊണ്ടുവരുന്ന ഭേദഗതി പോലീസോ ഭരണാധികാരികളോ ദുരുപയോഗപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല
സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനു നിയമ ഭേദഗതി കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ഗൗരവമായ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളും ഇതര മാധ്യമങ്ങളും വഴിയുള്ള വ്യക്തിഹത്യകളും അധിക്ഷേപങ്ങളും ഭീഷണിപ്പെടുത്തലും തടയാൻ കേരള പോലീസ് ആക്ടിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തിയാണു നിയമ ഭേദഗതി.
ഭരണഘടനാ വിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണ് എന്നു ചൂണ്ടിക്കാട്ടി നേരത്തെ ഐടി ആക്ടിലെ 66 എ വകുപ്പും കേരള പോലീസ് നിയമത്തിലെ 118 ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കേസെടുത്താലും അറസ്റ്റ് ചെയ്താലും ഉടൻ ജാമ്യം ലഭിക്കുന്ന സ്ഥിതി ഇതേത്തുടർന്നുണ്ടായെന്നും അതിനാൽ നിയമ ഭേദഗതി ആവശ്യമാണെന്നുമാണ് സർക്കാർ ഭാഷ്യം. എന്നാൽ, സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ നിലയ്ക്കുനിർത്താൻ ഇപ്പോഴുള്ള നിയമങ്ങൾതന്നെ പര്യാപ്തമാണെന്നും നിർദിഷ്ട ഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുമെന്നും വിമർശകർ പറയുന്നു. വെളുക്കാൻ തേയ്ക്കുന്നതു പാണ്ടാകുന്ന അവസ്ഥ ഉണ്ടാകരുത്.
സ്വകാര്യത ഏതൊരു വ്യക്തിയുടെയും അവകാശമാണ്. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യക്കിറങ്ങുന്നവർ ആ അവകാശത്തെയാണു ഹനിക്കുന്നത്. ആരെയും അധിക്ഷേപിക്കാനുള്ള ലൈസൻസ് തങ്ങൾക്കുണ്ടെന്നും അതിനായി എന്തും സൃഷ്ടിച്ചുവിടാമെന്നുമുള്ള ധാരണയിലാണു പലരും സമൂഹമാധ്യമങ്ങളെ വ്യക്തിഹത്യക്കായി ദുരുപയോഗപ്പെടുത്തുന്നത്. നിജസ്ഥിതി പരിശോധിക്കാതെയുള്ള ആരോപണങ്ങളും നിലവാരമില്ലാത്ത വിമർശനങ്ങളും ക്രൂരമായ അധിക്ഷേപങ്ങളും അശ്ലീല പരാമർശങ്ങളും തങ്ങൾ ഇരയാക്കുന്നവർക്കുണ്ടാക്കുന്ന മനോവിഷമവും മാനഹാനിയും ഇവർക്കു വിഷയമല്ല. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനോ അവയോടു പ്രതികരിച്ചു ജയിക്കാനോ ഇരകൾക്കു കഴിയാറുമില്ല. അക്രമിയുടെ നിലവാരത്തിലേക്കു താഴാൻ പറ്റില്ലാത്തവർ എല്ലാം നിശബ്ദം സഹിക്കുകയാണു ചെയ്യുക. പിന്നെയുള്ളതു നിയമപരമായ പരിഹാരംതേടലാണ്. ഇരയ്ക്കു നീതി ഉറപ്പാക്കാൻ പറ്റുന്നവിധം ശക്തമല്ല നിയമവും ചട്ടങ്ങളുമെങ്കിൽ അതിലുള്ള പഴുതുകൾ അടയ്ക്കുകതന്നെ വേണം. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥ പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല. ദുർബലർക്കും നീതി ലഭ്യമാകണം. അവരുടെ അന്തസും അഭിമാനവും സ്വകാര്യതയും സംരക്ഷിക്കപ്പെടണം.
അതേസമയം, അഭിപ്രായസ്വാതന്ത്ര്യം മാനിക്കപ്പെടുന്നു എന്നുറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. സൈബർ കുറ്റവാളികളെ നേരിടുന്നതിനു പോലീസ് ആക്ടിൽ കൊണ്ടുവരുന്ന ഭേദഗതി പോലീസോ ഭരണാധികാരികളോ ദുരുപയോഗപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ന്യായമായ വിമർശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്നവർ നിരവധിയുണ്ട്. അവരുടെ കൈയിലെ വടിയായി പുതിയ നിയമ ഭേദഗതി മാറരുത്. പത്രങ്ങളും ടെലിവിഷനും ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങളും പുതിയ നിയമത്തിന്റെ പരിധിയിൽ വരാമെന്നും അധികാരികൾക്ക് ഇഷ്ടമില്ലാത്ത വാർത്തകളുടെയോ വിമർശനങ്ങളുടെയോ പേരിൽ കേസെടുക്കുന്ന സ്ഥിതിയുണ്ടാകാമെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി അവയുടെ വായ് മൂടിക്കെട്ടാനുള്ള ഒരുപാധിയായി നിയമ ഭേദഗതി മാറരുത്. മാധ്യമസ്വാതന്ത്ര്യം ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥയുടെ സുഗമമായ പ്രയാണത്തിന് അത്യാവശ്യമാണ്. അതിനു ഭംഗം വരുന്ന നിയന്ത്രണങ്ങൾ പാടില്ല. സ്വയം രൂപപ്പെടുത്തിയ ലക്ഷ്മണരേഖകൾക്കുള്ളിൽ നിന്നാണ് ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്ന് പൊതുസമൂഹത്തിനു ബോധ്യമുള്ളതാണല്ലോ.
സുപ്രീംകോടതി റദ്ദാക്കിയ നിയമങ്ങളുടെ ചുവടുപിടിച്ചാണു പുതിയ നിയമ ഭേദഗതി എന്ന ആക്ഷേപവും ശ്രദ്ധിക്കേണ്ടതുണ്ട്. നിയമം ദുർവ്യാഖ്യാനം ചെയ്യാനും പോലീസിന് അമിതാധികാരം നൽകാനും ഇതു വഴിവയ്ക്കുമെന്നാണു പ്രധാന വിമർശനം. അപമാനിതരാകുന്ന വ്യക്തികൾക്കു മാനനഷ്ടക്കേസ് കൊടുക്കാൻ നിയമമുള്ളപ്പോൾ ഒരു പരാതിക്കാരൻ പോലുമില്ലാതെ പോലീസിനു സ്വമേധയാ കേസെടുക്കാൻ കഴിയുന്ന തരത്തിൽ നിയമഭേദഗതി ഉണ്ടാകുന്നത് അപകടമാണെന്നാണു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്ന ലേഖനത്തിന് ആരെയെങ്കിലും അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമുണ്ടെന്നു പോലീസിനു തോന്നിയാൽ കേസെടുക്കുന്ന സ്ഥിതിയുണ്ടാകുന്നത് അഭികാമ്യമല്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നതുകൊണ്ട് നിരപരാധികൾ പീഡിപ്പിക്കപ്പെടുന്ന സ്ഥിതിയുണ്ടാകാൻ പാടില്ല. ജനാധിപത്യം കൂടുതൽ പക്വതയിലേക്കു വളർന്നു എന്നു വിശ്വസിക്കുന്ന ഒരു രാജ്യത്തു രൂപപ്പെടുന്ന നിയമങ്ങളിലും അതിനനുസരിച്ച ജനാധിപത്യ കാഴ്ചപ്പാടുകൾ ഉണ്ടാകണം. സൈബർ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും സമൂഹനന്മയ്ക്കായി ക്രിയാത്മക വിമർശനം നടത്തുന്നവർ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന വ്യക്തതയും കൃത്യതയും പുതിയ നിമയഭേദഗതിക്ക് ഉണ്ടാകണം.
സൈബർ നിയമത്തിനു മൂർച്ച കൂട്ടുന്പോൾ
10:56 PM Oct 23, 2020 | Deepika.com