ജനനിബിഡമായ കേരളതീരത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ മറ്റധികൃതരോ ഒന്നുമറിയാതെ ഇത്രമാത്രം ക്രമരഹിത നിർമാണങ്ങൾ നടന്നുവെന്നത് അവിശ്വസനീയമാണ്
തീരദേശ പരിപാലന നിയമലംഘനങ്ങളുടെ പേരിൽ 27,735 കേസുകൾ കണ്ടെത്തിയിരിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ വെളിപ്പെടുത്തൽ ഈ വിഷയത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികളുടെ ഗൗരവം വർധിപ്പിക്കുന്നു. മരടിലെ അനുഭവം കണക്കിലെടുത്ത് അതീവജാഗ്രതയോടെ വേണം തുടർ നടപടികൾ കൈക്കൊള്ളാൻ. ഉദാസീനത വെടിഞ്ഞ് കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ സാധാരണക്കാരായ നിരവധിപ്പേർ ഇരകളായിത്തീരാനും അവർക്ക് കിടപ്പാടമടക്കം നഷ്ടമാകാനുമുള്ള സാധ്യത ഏറെയാണ്. മരടിലെ 114 കോടി രൂപ മൂല്യമുണ്ടായിരുന്ന നാല് പാർപ്പിട സമുച്ചയങ്ങൾ സുപ്രീംകോടതി വിധിയെത്തുടർന്ന് പൊളിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന ഖജനാവിനുണ്ടായ നഷ്ടം 60.32 കോടി രൂപയുടെതായിരുന്നു. മരട് കേസിന്റെ തുടർച്ചയായാണ് ഇപ്പോൾ കൂടുതൽ കെട്ടിടങ്ങൾ നിയമം ലംഘിച്ചാണ് നിർമിച്ചിരിക്കുന്നത് എന്നു കണ്ടെത്തിയിരിക്കുന്നത്.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനിടെയാണ് കേരളത്തിൽ തീരദേശപരിപാലന നിയമം ലംഘിച്ചു പണിതിരിക്കുന്ന മുഴുവൻ നിർമിതികളുടെയും പട്ടിക തയാറാക്കി നൽകാനും നടപടിയെടുക്കാനും സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ഇതുസംബന്ധിച്ച് കേരളം തുടർനടപടി വൈകിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി നൽകിയിരിക്കുന്ന കോടതിയലക്ഷ്യ ഹർജിയിലാണ് ഇപ്പോൾ സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം നിയമലംഘനങ്ങൾ സംശയിക്കുന്ന 27,735 കേസുകളിൽ അനുമതിയില്ലാതെ നിർമാണം നടത്തിയിരിക്കുന്നത് 1,860 കെട്ടിടങ്ങളാണെന്നും ദൂരപരിധി നിയമം ലംഘിച്ചിരിക്കുന്നത് 6,805 കെട്ടിടങ്ങളാണെന്നും വ്യക്തമാക്കുന്നു. 19,070 കെട്ടിടങ്ങൾ സംബന്ധിച്ച് കൂടുതൽ പരിശോധന ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്. നിയമലംഘനം കണ്ടെത്തിയ നിർമാണ പ്രവൃത്തികളുടെ സ്ഥലപരിശോധന നടത്തുന്നതിന് ജില്ലാതലത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് നാലു മാസവും പബ്ലിക് ഹിയറിംഗിന് രണ്ടു മാസവും സൂക്ഷ്മപരിശോധനയ്ക്കും അന്തിമപട്ടിക തയാറാക്കാനും ഓരോ മാസവും ആവശ്യമാണെന്നും തടുർന്ന് നടപടി സ്വീകരിക്കുമെന്നുമാണ് സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ പ്രവർത്തനങ്ങളിലാണ് ഇനി സംസ്ഥാനം സൂക്ഷ്മത പുലർത്തേണ്ടത്.
തീരദേശ പരിപാലന നിയമം യഥാവിധി സംസ്ഥാനത്ത് നടപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും കാട്ടിയ അലംഭാവവും വീഴ്ചയുമാണ് ഇത്രമാത്രം നിയമലംഘനങ്ങൾ ഉണ്ടാകാൻ കാരണമെന്നതിൽ സംശയമില്ല. ഒന്നുകിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ നിയമത്തെക്കുറിച്ച് സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ശരിയായി മനസിലാക്കിയില്ല. അല്ലെങ്കിൽ നിയമത്തെ അവഗണിച്ചുകൊണ്ട് തീരദേശങ്ങളിൽ അനധികൃത കെട്ടിടനിർമാണങ്ങൾക്ക് അനുമതി നൽകി. രണ്ടാണെങ്കിലും വീഴ്ചതന്നെയാണ്. ഇതിന്റെ ഇരകളായിത്തീർന്നിരിക്കുന്നതിൽ വലിയൊരു വിഭാഗം സാധാരണക്കാരാണ്. മരടിൽത്തന്നെ തങ്ങളുടെ ജീവിതസമ്പാദ്യംകൊണ്ട് റിട്ടയർമെന്റിനുശേഷമുള്ള വിശ്രമജീവിതത്തിനായി ഫ്ലാറ്റ് വങ്ങിയ നിരവധിപ്പേരാണ് ചതിക്കപ്പെട്ടത്. വിദേശരാജ്യങ്ങളിൽ കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ പണംകൊണ്ട് ശിഷ്ടകാലം നാട്ടിൽ സ്വൈരമായി ജീവിക്കാമെന്ന് ആഗ്രഹിച്ചവരുമുണ്ടായിരുന്നു. ചിലരെങ്കിലും കള്ളപ്പണംകൊണ്ടും കൂടുതൽ ലാഭമുണ്ടാക്കാനുള്ള ത്വരകൊണ്ടും ഫ്ലാറ്റ് വാങ്ങിയവരായിരിക്കും. എന്നാൽ കിടപ്പാടം നഷ്ടപ്പെട്ടവരുടെ വേദനകൾ നിസാരമല്ല.
അനധികൃത നിർമാണം നടത്താൻ മിക്കവരും കൈക്കൂലി കൊടുക്കുകയോ സ്വാധീനം ചെലുത്തുകയോ ചെയ്തരിക്കാം. ഉദ്യോഗസ്ഥർ അവർക്ക് ഒത്താശയും ചെയ്തിട്ടുണ്ടാകും. മറ്റു ചിലർ കോടതികളിൽനിന്ന് താത്കാലിക ഉത്തരവുകൾ സമ്പാദിച്ചായിരിക്കും നിർമാണം നടത്തിയിട്ടുണ്ടാവുക. പിന്നീട് നിർമാണം പൂർത്തിയാക്കി കെട്ടിട നമ്പരും വൈദ്യുതി, കുടിവെള്ളം കണക്ഷനുകളും എടുത്തശേഷം വില്പനനടത്തിയിട്ടുള്ളവരായിരിക്കും ഭൂരിപക്ഷവും. ഇത്തരം കടമ്പകളെല്ലാം കടന്നിട്ടുള്ളതിനാൽ കെട്ടിടനിർമാണം നിയമാനുസൃതമെന്ന് വാങ്ങാനെത്തിയ സാധാരണക്കാർ തെറ്റിദ്ധരിക്കും. മരടിലേതുപോലെ വലിയവില നൽകി വാങ്ങിയിട്ടുമുണ്ടാകും. എന്നാൽ നിയമലംഘനങ്ങൾ അനുവദിച്ചിരുന്നില്ലെങ്കിൽ നിർമാണം തന്നെ നടക്കാൻ സാധ്യതയുമില്ല. അതിനാൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് പൂർണമായ ഉത്തരവാദികൾ നിലവിലെ കെട്ടിട ഉടമകൾ മാത്രമാണെന്ന് കരുതുന്നതിൽ അടിസ്ഥാനമില്ല.
സംസ്ഥാനത്തിന് ഇനിയും കാര്യമായ ഇടപെടൽ നടത്താൻ കഴിയും. ആദ്യമായി സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. സംശയിക്കപ്പെടുന്ന ഓരോ കേസും വിശദമായി പഠിക്കുകയും നിയമലംഘനമില്ലാത്തവയെ പൂർണമായി കുറ്റവിമുക്തമാക്കുകയും വേണം. ഗുരുതരമായ നിയമലംഘനമുള്ള കേസുകളിൽ അവിഹിതമായി ഇടപാടുകൾ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. പബ്ലിക് ഹിയറിംഗിൽ തങ്ങളുടെ ഭാഗം അവതരിപ്പിക്കുന്നതിന് കുറ്റാരോപിതർക്ക് മതിയായ അവസരം നൽകണം. അതിനായി നിയമത്തെക്കുറിച്ചും കേസിന്റെ നടപടിക്രമങ്ങളെക്കുറിച്ചും മലയാളത്തിലുള്ള അറിയിപ്പുകൾ തയാറാക്കി അവർക്കു നൽകണം. ഇക്കാര്യങ്ങളെല്ലാം വെബ്സൈറ്റിൽ മാത്രം പ്രസിദ്ധീകരിച്ചാൽ സാധാരണക്കാർ അറിയാനിടയില്ല. ഇടനിലക്കാരുടെ ചൂഷണത്തിനും സാധ്യതയുണ്ട്.
അനുമതിയില്ലാതെ 1,860 നിർമാണങ്ങൾ നടന്നിരിക്കുന്നു എന്ന കണ്ടെത്തലും ഗൗരവമേറിയതാണ്. ജനനിബിഡമായ കേരളതീരത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ മറ്റധികൃതരോ ഒന്നുമറിയാതെ ഇത്രമാത്രം ക്രമരഹിത നിർമാണങ്ങൾ നടന്നുവെന്നത് അവിശ്വസനീയമാണ്. ആരുടെയൊക്കെയോ മൗനാനുവാദം ഇവയ്ക്കെല്ലാം പിന്നിലുണ്ടാകും എന്നുതന്നെ സംശയിക്കണം. എന്തുതന്നെയായാലും ഇനിയും കേരളത്തിൽ മരട് സംഭവങ്ങൾ ആവർത്തിച്ചുകൂടാ. അതുവഴി സംസ്ഥാന ഖജനാവിലെ നികുതിപ്പണം ചെലവഴിച്ചുകൂടാ. സാധാരണക്കാർ വഞ്ചിക്കപ്പെട്ടുകൂടാ. തീരദേശപരിപാലന നിയമം സംബന്ധിച്ച് പൊതുജനങ്ങൾക്ക് പ്രത്യേകിച്ച് തീരദേശവാസികൾക്ക് ഫലപ്രദമായ ബോധവത്കരണം നൽകുക എന്നതും പ്രധാനമാണ്.
തീരദേശ പരിപാലന നിയമം: അതീവജാഗ്രത പുലർത്തണം
11:06 PM Oct 21, 2020 | Deepika.com