സർക്കാർ ആഭിമുഖ്യത്തിലുള്ള മദ്യവിതരണം വിപുലപ്പെടുത്തിയതുകൊണ്ടുമാത്രം വ്യാജമദ്യത്തിന്റെ ഒഴുക്കു നിലയ്ക്കാൻ പോകുന്നില്ല. അതിന് എക്സൈസ് വകുപ്പിന്റെ ആത്മാർഥമായ ഇടപെടലുകൾ വേണം.
മദ്യം വിഷമാണെങ്കിൽ വ്യാജമദ്യം കൊടുംവിഷമാണ്. ഉയർന്ന സാക്ഷരതയുടെ പേരിൽ അഭിമാനിക്കുന്ന കേരളത്തിൽ വ്യാജമദ്യ മരണങ്ങൾ കൂടിവരുന്നു എന്നതാണു മഹാകഷ്ടം. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ചെല്ലംകാവ് ആദിവാസി കോളനിയിൽ വ്യാജമദ്യം കഴിച്ച് കഴിഞ്ഞദിവസം അഞ്ചുപേർ മരിച്ചു. നാലു സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ അവശനിലയിൽ ആശുപത്രിയിലാണ്. കോളനിയിൽ മദ്യം വിതരണം ചെയ്തതായി സംശയിക്കുന്നയാളും മരിച്ചവരുടെ പട്ടികയിലുണ്ട്. വ്യാജമദ്യം തടയാൻ ശക്തമായ നടപടികളെടുക്കുന്നതായി സംസ്ഥാന എക്സൈസ് വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും അനുഭവം മറിച്ചാണ്. ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയും കൃത്യവിലോപവുമാണ് വ്യാജമദ്യവില്പനയ്ക്കും മദ്യദുരന്തങ്ങൾക്കുമൊക്കെ അടിസ്ഥാനകാരണം എന്ന യാഥാർഥ്യം നിഷേധിച്ചിട്ടു കാര്യമില്ല.
ലോക്ക്ഡൗൺ കാലത്തു മദ്യം കിട്ടാതെ വിഷാദത്തിനടിമപ്പെട്ടു ചിലർ ജീവനൊടുക്കിയതായി വന്ന വാർത്തകൾക്കു ചില കേന്ദ്രങ്ങൾ വലിയ പ്രചാരം കൊടുത്തിരുന്നു. അതിന്റെ മറപിടിച്ചാണു മദ്യവിതരണത്തിനായി പ്രത്യേകം മൊബൈൽ ആപ്പുണ്ടാക്കിയതും ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകൾക്കു പുറമേ ബാറുകളിൽനിന്നും വിദേശമദ്യത്തിന്റെ ചില്ലറവില്പന അനുവദിച്ചതും. എന്നാൽ, അതിനുശേഷവും വ്യാജമദ്യ വില്പനയും വിഷമദ്യമരണങ്ങളും കൂടിയതായിട്ടാണു വാർത്തകളിൽനിന്നു മനസിലാകുന്നത്.
സർക്കാർ ആഭിമുഖ്യത്തിലുള്ള മദ്യവിതരണം വിപുലപ്പെടുത്തിയതുകൊണ്ടുമാത്രം വ്യാജമദ്യത്തിന്റെ ഒഴുക്കു നിലയ്ക്കാൻ പോകുന്നില്ല എന്നർഥം. അതിന് എക്സൈസ് വകുപ്പിന്റെ ആത്മാർഥമായ ഇടപെടലുകൾ വേണം. ബാർ മുതലാളിമാരാണ് എക്സൈസ് വകുപ്പിനെയും രാഷ്ട്രീയ നേതാക്കളെയും നിയന്ത്രിക്കുന്നതെന്ന കാര്യം രഹസ്യമല്ല. റെയ്ഡുകളിൽ ചില ചെറുകിട വ്യാജവാറ്റുകാരെ പിടിക്കാറുണ്ടെങ്കിലും വൻകിടക്കാർക്കുവേണ്ടി വിപുലമായി വ്യാജമദ്യം നിർമിക്കുന്നവരെ ആരും തൊടാറില്ല എന്നതാണു വസ്തുത.
ലോക്ക്ഡൗൺ പിൻവലിച്ചതിനെത്തുടർന്ന് ഇക്കൊല്ലം ഏപ്രിലിൽ എക്സൈസ് വകുപ്പ് സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡിൽ ചാരായം നിർമിക്കാനുള്ള 53,000 ലിറ്റർ വാഷ് പിടികൂടുകയുണ്ടായി. അതിന്റെ പല മടങ്ങ് പിടികൂടാതെയുണ്ടാവുമല്ലോ. ഈ വ്യാജമദ്യം കഴിക്കുന്ന പലരും മരിക്കാതെയും രോഗികളാകാതെയുമിരിക്കുന്നത് ആയുസിന്റെ ബലം കൊണ്ടു മാത്രമാണ്. സംസ്ഥാനത്ത് ഏറ്റവും കോളിളക്കം സൃഷ്ടിച്ച മദ്യദുരന്തമുണ്ടായത് 1982-ൽ വൈപ്പിനിലായിരുന്നു. അതിൽ 77 പേരാണു മരിച്ചത്. 63 പേർ അന്ധരായി. 650 കുടുംബങ്ങൾ വഴിയാധാരമായി. ചാരായഷാപ്പിൽ വിറ്റ വ്യാജമദ്യമാണ് അന്നു വില്ലനായത്. പല ബാറുകളിലും സെക്കൻഡ്സ് എന്ന പേരിൽ വ്യാജമദ്യം വില്ക്കുന്നുണ്ടെന്നു പറയുന്നു.
എക്സൈസ് വകുപ്പിന്റെ മൗനാനുവാദമില്ലാതെ ഇതു നടക്കുമോ? നിയന്ത്രിക്കാനാവാത്ത മദ്യപാനശീലത്തിന് അടിമകളായി ജീവൻ തുലച്ചുകളയുന്നവരുള്ളതു കേരളത്തിൽ മാത്രമല്ല. ഈ വർഷം ഓഗസ്റ്റിൽ പഞ്ചാബിൽ വ്യാജമദ്യം കഴിച്ച് 86 പേരാണു മരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആസാമിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 150 പേർ മരിച്ചു. ഇത്തരം ദുരന്തങ്ങളൊന്നും ആരുടെയും കണ്ണുതുറപ്പിക്കുന്നില്ല എന്നതാണു ദുഃഖകരം. മദ്യാസക്തർ സ്വന്തം ജീവനെയും കുടുംബത്തെയും മറന്ന് വിഷം നുകരാൻ ഓടിയണയുകയാണ്.
പ്രതിശീർഷ മദ്യ ഉപയോഗത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം എന്നൊരു നാണക്കേട് കുറേക്കാലമായി കേരളത്തിനുണ്ട്. മദ്യപാനം അത്ര വലിയ തെറ്റൊന്നുമല്ല എന്ന മട്ടിൽ അതിനു വന്ന സാമൂഹികാംഗീകാരവും സിനിമകളിലും മറ്റും നായകന്മാർ മദ്യപിക്കുന്നതിനെ മഹത്വവത്കരിക്കുന്ന രംഗങ്ങൾ ആവിഷ്കരിക്കപ്പെടുന്നതും കൗമാരക്കാരെയും യുവാക്കളെയും മദ്യപാനശീലത്തിലേക്കു നയിക്കുന്നുണ്ട്. മദ്യവിപത്തിനെതിരെ ഇവിടത്തെ പൊതുബോധം ഇനിയും വേണ്ടവിധം ഉണർന്നിട്ടില്ല.
കേരളത്തിലെ പുരുഷന്മാരിൽ ഒരു ശതമാനത്തോളം പേർ കടുത്ത മദ്യപാനശീലമുള്ളവരാണ് എന്നു ചില കണക്കുകളിൽ പറയുന്നു. ഇവരെ ചികിത്സിച്ചും കൗൺസലിംഗ് നടത്തിയും മദ്യപാനശീലത്തിൽനിന്നു പിന്തിരിപ്പിക്കാൻ "വിമുക്തി’ എന്ന പേരിൽ ഒരു പദ്ധതി സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായതായി അറിവില്ല. സാനിറ്റൈസർ നിർമിക്കുന്ന സ്പിരിറ്റിൽ നിറംചേർത്തു കുടിച്ച രണ്ടുപേർ മരിച്ചത് ഏതാനും ദിവസം മുന്പാണ്. മദ്യപിച്ചു ചീട്ടുകളിച്ചുകൊണ്ടിരിക്കെ സുഹൃത്തിനെ വെട്ടിക്കൊന്ന സംഭവവുമുണ്ടായി. ബോധവത്കരണത്തിന്റെ കുറവുകൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നു പറയാനാവുമോ? കേരളത്തിൽ മദ്യവിരുദ്ധ- മദ്യവർജന പ്രസ്ഥാനങ്ങൾക്കു കുറവൊന്നുമില്ല. എന്നിട്ടും മദ്യദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം സർക്കാർ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിക്കുന്നില്ല എന്നതു തന്നെയാണ്.
കണ്ണുതുറപ്പിക്കാത്ത വ്യാജമദ്യ ദുരന്തങ്ങൾ
12:33 AM Oct 21, 2020 | Deepika.com