ജനാധിപത്യഭരണരീതിയെ ദുർബലപ്പെടുത്തി അധികാര കേന്ദ്രീകരണത്തിനു നീക്കമുണ്ടെങ്കിൽ സർക്കാർ അതിൽനിന്നു പിന്മാറണം
ഭരണകാലം തീരാറാകുന്ന കേരളത്തിലെ പിണറായി വിജയൻ മന്ത്രിസഭ വലിയ ആരോപണശരങ്ങളെ നേരിടുന്നതിനിടയിൽത്തന്നെ ആശാസ്യമല്ലാത്ത ചില ഭരണപരിഷ്കാരങ്ങൾക്കു നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ അസ്വസ്ഥത ഉളവാക്കുന്നതാണ്. മന്ത്രിമാരുടെ പ്രാധാന്യംകുറച്ച് വകുപ്പു സെക്രട്ടറിമാർക്ക് കൂടുതൽ അധികാരം നൽകുന്ന തരത്തിൽ സർക്കാരിന്റെ റൂൾസ് ഓഫ് ബിസിനസിൽ മാറ്റം വരുത്താൻ ആലോചിക്കുന്നുവെന്ന റിപ്പോർട്ടാണ് അതിലൊന്ന്. സർക്കാർ നിയമനങ്ങൾക്കുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി അനധികൃത നിയമനങ്ങൾ നടത്താനും വിവിധ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തിരുകിക്കയറ്റിയിട്ടുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുമുള്ള നീക്കമാണു മറ്റൊന്ന്. ഭരണകാലാവധി തീരാറാകുന്ന സമയത്തു സ്വകാര്യ അജൻഡകൾ മുഴുവൻ പൂർത്തീകരിക്കാനുള്ള ശ്രമത്തിൽ വഴിവിട്ടു പലതും ചെയ്യുന്നതു പുതുമയുള്ള കാര്യമല്ല. കണ്ണടച്ചു പാലു കട്ടുകുടിക്കുന്ന പൂച്ചയുടെ വിചാരം അതു മറ്റുള്ളവർ കാണില്ലെന്നാണ്. എന്നാൽ, തങ്ങളുടെ പ്രവർത്തനങ്ങളെല്ലാം പൊതുജന നിരീക്ഷണത്തിലാണെന്ന കാര്യം സർക്കാരിലും പൊതുരംഗത്തുമുള്ളവർ മറന്നുപോകുന്നു.
മുഖ്യമന്ത്രിക്കും സെക്രട്ടറിമാർക്കും കൂടുതൽ അധികാരം നൽകിക്കൊണ്ടു ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നു സംസ്ഥാന നിയമമന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയിട്ടുണ്ട്. റൂൾസ് ഓഫ് ബിസിനസിന്റെ ഒന്നാംഭാഗത്തിൽ ഭേദഗതി വരുത്തിയിട്ട് 20 വർഷത്തിലധികമായെന്നും രണ്ടാംഭാഗത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഭരണത്തിനു വേഗം കൂട്ടാനും കൂടുതൽ സുതാര്യമാക്കാനും ആവശ്യമായ ഭേദഗതികളാണു സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഭരണത്തിനു വേഗവും സുതാര്യതയും നല്ലതാണ്. പക്ഷേ, അതു ചട്ടങ്ങൾ മറികടന്നുകൊണ്ടും നിയമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടും ആകരുത്. വളയമില്ലാത്ത ചാട്ടങ്ങൾ അപകടങ്ങളിലേക്കു നയിക്കും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അമിതാധികാരങ്ങൾ നൽകിയതിന്റെയും അദ്ദേഹത്തെ അതിരുകടന്നു വിശ്വസിച്ചതിന്റെയും ബുദ്ധിമുട്ടുകൾ ഇപ്പോൾ മുഖ്യമന്ത്രിയും സർക്കാരും അനുഭവിച്ചുവരുകയാണല്ലോ. അനുഭവങ്ങളിൽനിന്നെങ്കിലും പാഠം പഠിക്കാൻ സർക്കാർ തയാറാകണം. റൂൾസ് ഓഫ് ബിസിനസ് ഭേദഗതി മന്ത്രിസഭാ സബ് കമ്മിറ്റി പരിശോധിച്ചുവരുകയാണെന്നു നിയമമന്ത്രി സമ്മതിച്ചിട്ടുണ്ട്. ഭരണരീതിയിൽ കാര്യമായ ചില മാറ്റങ്ങൾക്കുള്ള നീക്കം നടക്കുന്നുണ്ടെന്ന് ഇതിൽനിന്നു വ്യക്തമാണ്. ഇക്കാര്യത്തിൽ ഭരണഘടനാ തത്വങ്ങളൊന്നും ലംഘിക്കപ്പെടുന്നില്ല എന്നുറപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്.
ബ്രിട്ടീഷ് ഭരണസന്പ്രദായത്തെ മാതൃകയായി സ്വീകരിച്ചിട്ടുള്ളതാണ് ഇന്ത്യയിലെ പാർലമെന്ററി ഭരണസന്പ്രദായം. ഇവിടെ മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്വമാണുള്ളത്. കേന്ദ്രത്തിൽ പ്രധാനമന്ത്രിയും സംസ്ഥാനത്തു മുഖ്യമന്ത്രിയും തുല്യരിൽ ഒന്നാമന്മാർ മാത്രമാണ്. ജനപ്രതിനിധികൾക്കു താഴെയുള്ളവരാണ് ഉദ്യോഗസ്ഥവൃന്ദം. കേന്ദ്രത്തിൽ പ്രധാനമന്ത്രിയിലെന്നപോലെ സംസ്ഥാനത്തു മുഖ്യമന്ത്രിയിലും അധികാരങ്ങൾ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നതും മന്ത്രിമാരെ നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥർക്കു കൂടുതൽ അധികാരങ്ങൾ നൽകുന്നതും ജനാധിപത്യ സംവിധാനത്തെ തകർക്കുമെന്നു മാത്രമല്ല ഏകാധിപത്യത്തിലേക്കു നയിക്കുകയും ചെയ്യും. ഭരണവേഗം കൂടുമെന്നു പറയുന്നതൊക്കെ ഏകാധിപത്യത്തിനു വഴിയൊരുക്കാനുള്ള മുരട്ടുന്യായങ്ങളാണ്. അധികാര കേന്ദ്രീകരണവും ഉദ്യോഗസ്ഥ മേധാവിത്വവും കൂടുതൽ അഴിമതികൾക്കു വഴിതെളിക്കുമെന്നതിനു നിരവധി ഉദാഹരണങ്ങൾ നമ്മുടെ കൺമുന്നിൽ തന്നെയുണ്ടല്ലോ. ജനങ്ങളോടു ബാധ്യതയുള്ള ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും പ്രാധാന്യം കുറച്ച് ഉദ്യോഗസ്ഥഭരണത്തിനു വഴിയൊരുക്കുന്നത് അധികാരവികേന്ദ്രീകരണംവഴി നാമിതുവരെ നേടിയ എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കും. ഇപ്പോഴുള്ള സുതാര്യതപോലും ഇല്ലാതാകും. അഴിമതിയുടെയും സ്വജനപക്ഷപാതത്വത്തിന്റെയും ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്റെയും കൂത്തരങ്ങായി ഭരണം മാറും. അതുകൊണ്ടു ജനാധിപത്യഭരണരീതിയെ ദുർബലപ്പെടുത്തി അധികാര കേന്ദ്രീകരണത്തിനു വല്ല നീക്കവുമുണ്ടെങ്കിൽ സർക്കാർ അതിൽനിന്നു പിന്മാറണം.
ആരോടും ഭീതിയും പ്രീതിയും ഇല്ലാതെയും പക്ഷപാതം കാട്ടാതെയും ജനങ്ങൾക്കു തുല്യനീതി ഉറപ്പാക്കി പ്രവർത്തിക്കാൻ ബാധ്യതയുള്ളവരാണു സർക്കാരും മന്ത്രിമാരും. അഴിമതിരഹിത ഭരണത്തെപ്പറ്റിയും സാമൂഹികനീതിയെപ്പറ്റിയും പ്രതിപക്ഷത്തിരിക്കുന്പോൾ എല്ലാവരും വാതോരാതെ പ്രസംഗിക്കാറുമുണ്ട്. ഭരണക്കസേരയിലേറുന്നതോടെ അതെല്ലാം മറക്കുന്നു. പിന്നെ സ്വാർഥലാഭങ്ങൾക്കും താത്പര്യങ്ങൾക്കുംവേണ്ടി യാതൊരു തത്വദീക്ഷയുമില്ലാതെ പ്രവർത്തിക്കാൻ പലരും തയാറാകുന്നു. ഇതൊക്കെ നാട്ടുനടപ്പാണെന്ന മട്ടിൽ പാർട്ടി അനുഭാവികളെയും സ്വന്തക്കാരെയും സർക്കാർ ലാവണങ്ങളിൽ നിയമിക്കുന്നു. കഷ്ടപ്പെട്ടു പഠിച്ച് പിഎസ്സി റാങ്കുലിസ്റ്റുകളിൽ കയറിക്കൂടിയവരുടെ തൊഴിൽസ്വപ്നങ്ങൾ ചവിട്ടിമെതിച്ചുകൊണ്ടാണു വൻതോതിൽ കൺസൾട്ടസി നിയമനങ്ങളും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തലുമൊക്കെ നടക്കുന്നത്. ചട്ടവിരുദ്ധമായ ഫയലുകളിലൊന്നും തത്കാലം ഒപ്പുവയ്ക്കേണ്ടതില്ലെന്നും വരും സർക്കാരുകളുടെ കാലത്തു നിയമക്കുരുക്കുകളിൽ ചെന്നുപെടരുതെന്നുമുള്ള ചർച്ച ഐഎഎസുകാരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലുണ്ടായത് ഈ പശ്ചാത്തലത്തിലാണ്. അത്യന്തം ഗുരുതരവും ആശങ്കാജനകവുമായ സ്ഥിതിയാണിത്. നിയമനമാനദണ്ഡങ്ങളും നീതിയും ലംഘിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാൻ പാടില്ല.
അധികാര കേന്ദ്രീകരണ നീക്കം ആപത്ത്
11:54 PM Oct 13, 2020 | Deepika.com