പഠിതാക്കളുടെ ബൗദ്ധികവും മാനസികവുമായ കഴിവുകൾ വികസിക്കുകയും നവലോകത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാകുംവിധം അവരുടെ വ്യക്തിത്വം വളർച്ച പ്രാപിക്കുകയും ചെയ്യുന്പോഴാണു വിദ്യാഭ്യാസ നിലവാരം ഉയർന്നു എന്നു പറയാൻ സാധിക്കുക. സ്കൂൾ കെട്ടിടങ്ങളും പഠനോപകരണങ്ങളും ആധുനിക സങ്കേതങ്ങളും അതിനു
സഹായകമായി വർത്തിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
പൊതുവിദ്യാഭ്യാസത്തിൽ ആദ്യ സന്പൂർണ ഡിജിറ്റൽ സംസ്ഥാനമായി മാറി കേരളം മികവിന്റെ മറ്റൊരു മുദ്രകൂടി എടുത്തണിഞ്ഞിരിക്കുകയാണ്. പൊതുവിദ്യാലയങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിന്യസിച്ചു നടപ്പാക്കിയ ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി ഇന്നലെ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 41.01 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനു കേരള ഇന്ഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ നടപ്പാക്കിയ പദ്ധതികളാണിവ.
ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം എട്ടു മുതൽ 12 വരെ ക്ലാസുകളുള്ള 4,752 സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റി. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുള്ള 11,275 സ്കൂളുകളിലാണു ഹൈടെക് ലാബ് പദ്ധതി നടപ്പാക്കിയത്. 12,678 സ്കൂളുകളിൽ അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. ഡിജിറ്റൽ പഠനവിഭവ പോർട്ടലായ സമഗ്ര, ഓൺലൈൻ പരിശീലന പോർട്ടലായ കൂൾ, ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയും ഈ ഹൈടെക് പദ്ധതികളുടെ ഭാഗമാണ്. വിദഗ്ധ ഐടിസി പരിശീലനം നേടിയ 1,83,440 അധ്യാപകർ ഈ പദ്ധതികൾക്കു ചുക്കാൻ പിടിക്കുന്നു. സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങളുടെ കാര്യം മാത്രമെടുത്താൽ ഇവ മികച്ച നേട്ടങ്ങൾതന്നെ.
എന്നാൽ, ഇതുകൊണ്ടു മാത്രം കാര്യമായില്ലെന്നു വിദ്യാഭ്യാസ വിചക്ഷണർ സമ്മതിക്കും. സ്കൂൾ കെട്ടിടങ്ങളുടെ സൗകര്യം കൂട്ടിയതുകൊണ്ടോ പഠനോപകരണങ്ങൾ ഒരുക്കിയതുകൊണ്ടോ മാത്രം വിദ്യാഭ്യാസനിലവാരം ഉയരില്ല. പഠിതാക്കളുടെ ബൗദ്ധികവും മാനസികവുമായ കഴിവുകൾ വികസിക്കുകയും നവലോകത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാകുംവിധം അവരുടെ വ്യക്തിത്വം വളർച്ച പ്രാപിക്കുകയും ചെയ്യുന്പോഴാണു വിദ്യാഭ്യാസനിലവാരം ഉയർന്നു എന്നു പറയാൻ സാധിക്കുക. സ്കൂൾ കെട്ടിടങ്ങളും പഠനോപകരണങ്ങളും ആധുനിക സങ്കേതങ്ങളും അതിനു സഹായകമായി വർത്തിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. സമഗ്രമായ ഗുണമേന്മാ വർധനവിനു കരിക്കുലവും ബോധനരീതിയും മെച്ചപ്പെടണം. ഉപരിപ്ലവമായ മാറ്റങ്ങൾക്കും മുഖംമിനുക്കലുകൾക്കുമപ്പുറമുള്ള കാതലായ പരിഷ്കാരങ്ങൾ വരണം.
നമ്മുടെ ഇന്നത്തെ ജ്ഞാനനിർമിതി സമീപനങ്ങൾ ആഗോളവത്കൃത സമൂഹത്തിൽ പിടിച്ചുനിൽക്കാൻ കഴിയുംവിധം മത്സരക്ഷമതയും ലോകനിലവാരവും ഉറപ്പാക്കുന്നതുമാണോ എന്നതിനെപ്പറ്റി തുറന്ന പുനർവിചിന്തനങ്ങൾ ആവശ്യമുണ്ട്. അക്ഷരവും ഗണിതവുമറിയാത്തവരുടെ ഗുണനിലവാരത്തിൽ അത്രയൊന്നും അഭിമാനം കൊള്ളാനില്ലെന്നു തിരിച്ചറിയണം.
സ്കൂളുകളിൽ ഒരുക്കിയിരിക്കുന്ന ഭൗതികസൗകര്യങ്ങൾ കുട്ടികൾ ഇപ്പോൾ എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കോവിഡ് മൂലം ഈ അധ്യയനവർഷം സ്കൂളുകൾ തുറന്നിട്ടില്ല. മിക്കവാറും അടുത്തവർഷം ആദ്യത്തോടെയേ വിദ്യാലയങ്ങൾ തുറക്കാൻ സാധിക്കൂ എന്നാണ് അധികൃതർ നൽകുന്ന സൂചന. ഒരു വർഷം വെറുതെ പോകുമോ എന്ന ആശങ്ക എല്ലാവർക്കുമുണ്ട്. ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും അതിന്റെ പരിമിതികൾ അധ്യാപകരും വിദ്യാർഥികളും തിരിച്ചറിയുന്നു. സ്കൂളിലെ സൗഹൃദക്കൂട്ടായ്മകളിൽ സന്തോഷം കണ്ടെത്തിയിരുന്ന വിശാല അന്തരീക്ഷത്തിൽനിന്നു കംപ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും ചെറിയ ലോകത്തേക്ക് ഒതുങ്ങേണ്ടിവന്ന കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ അവരുടെ മനോവ്യാപാരങ്ങളെയും ചിന്താഗതികളെയുമൊക്കെ സ്വാധീനിക്കുന്നുണ്ട്.
സ്കൂളുകളിലേക്കു മടങ്ങിയെത്തിയാലും പഴയ രീതികളെല്ലാം ഇനി അതുപോലെ തിരിച്ചുകൊണ്ടുവരാനാകുമോയെന്നു പലരും സംശയിക്കുന്നു. നഷ്ടപ്പെട്ട അധ്യയനദിനങ്ങൾ മൂലം കുട്ടികൾക്കുണ്ടായിട്ടുള്ള കുറവുകൾ പരിഹരിക്കുന്നതിനു പുതിയ സജ്ജീകരണങ്ങൾ പ്രയോജനകരമാക്കാൻ കഴിയണം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഈ മാസം ആദ്യവാരം 90 സ്കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. മൂന്നു കോടി രൂപ വീതം ചെലവിൽ 54 സ്കൂളുകൾക്കു കെട്ടിടം പണിയുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി അന്നു നിർവഹിച്ചു. ഒരു നിയോജകമണ്ഡലത്തിൽ ഒന്നുവീതം അഞ്ചു കോടി രൂപ ചെലവഴിച്ച് ഉയർന്ന നിലവാരത്തിൽ അടിസ്ഥാനസൗകര്യമൊരുക്കുന്ന പദ്ധതി പ്രകാരം ഏതാനും സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം തൊട്ടുമുന്പുള്ള ആഴ്ച നടന്നിരുന്നു. ശൗചാലയങ്ങൾ പോലുള്ള അടിസ്ഥാനസൗകര്യങ്ങളില്ലാത്തത് മുന്പു സർക്കാർ സ്കൂളുകളിലേക്കു കുട്ടികൾ വരുന്നതിന് ഒരു തടസമായി നിന്നിരുന്നു.
അൺ എയ്ഡഡ് മേഖലയിലെ സ്കൂളുകളിൽ പൊതുവേ മികച്ച സൗകര്യങ്ങളുള്ളപ്പോൾ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് വലിയ പോരായ്മയായി പലരും ചൂണ്ടിക്കാട്ടിയിരുന്നതാണ്. ആ സ്ഥിതിക്കാണിപ്പോൾ മാറ്റം വരുന്നത്. അൺ ഇക്കണോമിക് വിദ്യാലയങ്ങളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ, പൊതുവിദ്യാലയങ്ങളിലേക്കു കൂടുതൽ കുട്ടികളെ ആകർഷിക്കാൻ ഇപ്പോഴത്തെ ഭൗതികസൗകര്യവികസനം സഹായിക്കുമെന്നു കരുതാം. അധ്യയനത്തിലും അതിനനുസരിച്ചു ഗുണനിലവാരം കൂടിയാലേ കാര്യമുള്ളൂ.
പഠനനിലവാരത്തിലും ഗുണമേന്മ ഉണ്ടാവണം
11:19 PM Oct 12, 2020 | Deepika.com