ക്ഷേമനിധി ബോർഡിൽ കർഷകരുടെ പ്രതിനിധികളായി 14 അനൗദ്യോഗിക അംഗങ്ങളുണ്ടാകുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ അംഗങ്ങളെ തെരഞ്ഞെടുക്കുന്പോൾ രാഷ്ട്രീയ പരിഗണന മാത്രം നോക്കാതെ, അവർ യഥാർഥ കർഷക പ്രതിനിധികളാണെന്ന് ഉറപ്പുവരുത്തണം.
അധ്വാനം പ്രധാന മൂലധനമായി കരുതുന്ന കർഷകർക്കു കുറേ നാളുകളായി തിക്താനുഭവങ്ങളും അവഗണനകളും മാത്രമാണുണ്ടാകുന്നത്. നാടിനെ തീറ്റിപ്പോറ്റുന്ന കർഷകരെ പുകഴ്ത്താനും തെരഞ്ഞെടുപ്പുവേളകളിൽ അവർക്കായി വാഗ്ദാനങ്ങൾ കോരിച്ചൊരിയാനും രാഷ്ട്രീയപാർട്ടികൾ തമ്മിൽ മത്സരമാണ്. എന്നാൽ, അധികാരത്തിലേറിയാൽ അതെല്ലാം മറക്കുന്നു. പിന്നീടുള്ള തീരുമാനങ്ങളെല്ലാം വരുന്നത് വ്യവസായ കുത്തകകളുടെയും നിക്ഷിപ്ത താത്പര്യക്കാരുടെയും അഭീഷ്ടങ്ങൾ സാധിച്ചുകൊടുക്കുന്ന വിധത്തിലായിരിക്കും.
ടയർ മുതലാളിമാരുടെ ലാഭച്ചാക്കുകൾ വീർപ്പിക്കാൻവേണ്ടി റബർ കർഷകരെ കുത്തുപാള എടുപ്പിച്ചതും കാർഷികമേഖല കൈപ്പിടിയിലൊതുക്കാൻ വരുന്ന കോർപറേറ്റുകളുടെ ഇച്ഛയ്ക്കൊത്ത് ഇപ്പോൾ കാർഷികബില്ലുകൾ കൊണ്ടുവന്നതുമൊക്കെ നമ്മുടെ കൺമുന്നിലുണ്ട്. പരിസ്ഥിതി തീവ്രവാദികളുടെയും വന്യമൃഗങ്ങളുടെയും നിരന്തരശല്യത്തിൽ പൊറുതിമുട്ടുന്ന മലയോര കർഷകരുടെ വിലാപങ്ങൾ വനരോദനങ്ങളായി അവശേഷിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ കർഷക ക്ഷേമനിധി ബോർഡ് യാഥാർഥ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വേറിട്ടൊരു അനുഭവമാണ്. ഇതിന്റെ ഗുണഭോക്താക്കളായ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന ചെറുകിട- പരിമിത കർഷകർ കർഷക ക്ഷേമനിധിയെ സ്വാഗതംചെയ്യും.
യുഡിഎഫ് സർക്കാരിൽ ധനമന്ത്രിയായിരുന്ന കെ.എം. മാണി കൊണ്ടുവന്ന കർഷക പെൻഷൻ, റബർ വിലസ്ഥിരതാ ഫണ്ട് എന്നിവയ്ക്കുശേഷം സംസ്ഥാനത്തെ കർഷകർക്കു വലിയ ആശ്വാസമായി മാറാവുന്ന പദ്ധതിയാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന കർഷക ക്ഷേമനിധി. രാജ്യത്ത് ആദ്യമായാണു കർഷകർക്കു ക്ഷേമനിധി ബോർഡ് രൂപീകരിക്കുകയും കർഷകർക്ക് അവകാശലാഭം ഉറപ്പാക്കുകയും ചെയ്യുന്നതെന്നു സംസ്ഥാന സർക്കാർ വിശദീകരിക്കുന്നു. കർഷകരുടെയും ആശ്രിതരുടെയും ക്ഷേമവും വാർധക്യകാലത്തെ കരുതലും ലക്ഷ്യമിട്ടാണ് കേരള കർഷക ക്ഷേമനിധി ബോർഡ് ബിൽ കഴിഞ്ഞ വർഷം നവംബറിൽ നിയമസഭ പാസാക്കിയത്. ബോർഡ് സ്വരൂപിക്കുന്ന നിധിയിൽനിന്നാണ് പെൻഷനും ആനുകൂല്യങ്ങളും അടക്കമുള്ള സാമൂഹിക സുരക്ഷിതത്വ നടപടികൾ സ്വീകരിക്കുക. പതിനെട്ടു വയസിനും 55 വയസിനുമിടയിൽ പ്രായമുള്ളവരും കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിച്ചിട്ടുള്ളവരുമായവർക്ക് കർഷക ക്ഷേമനിധിയിൽ അംഗമാകാമെന്നാണു വ്യവസ്ഥ. കൃഷിയിൽനിന്നുള്ള പ്രതിവർഷ വരുമാനം അഞ്ചുലക്ഷം രൂപയിൽ കവിയാൻ പാടില്ല. കുടുംബപെൻഷൻ, അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ആനുകൂല്യം തുടങ്ങിയവയ്ക്കും ക്ഷേമനിധിയിൽ വ്യവസ്ഥയുണ്ട്.
കർഷക ക്ഷേമനിധിയിൽ ചേരുന്ന കർഷകർ പ്രതിമാസം കുറഞ്ഞതു 100 രൂപ അംശദായം അടയ്ക്കണം. സർക്കാർ വിഹിതമായി 250 രൂപ വരെ നൽകും. കൂടുതൽ തുക അടയ്ക്കുന്നവർക്ക് ഉയർന്ന പെൻഷൻ ലഭിക്കും. കർഷകർ അടയ്ക്കേണ്ട തുക താരതമ്യേന കുറഞ്ഞതാണെങ്കിലും അവരതു കൃത്യമായി അടയ്ക്കുന്നതിൽ മുടക്കംവരുത്താൻ എല്ലാ സാധ്യതയുമുണ്ട്. ഇത്തരം സന്ദർഭങ്ങളിലുണ്ടാകുന്ന ഉദ്യോഗസ്ഥ കാർക്കശ്യ നിലപാടുകൾ കർഷകരുടെ ക്ഷേമനിധി അംഗത്വം മുടങ്ങുന്നതിലേക്കും പെൻഷൻ നിഷേധിക്കപ്പെടുന്നതിലേക്കുമൊക്കെ നയിക്കാറുണ്ട്. അതുകൊണ്ട് അംശദായം അടയ്ക്കൽ മുടങ്ങുന്ന കർഷകരുടെ കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനുമൊക്കെ ഉദാരമായ സമീപനം ചട്ടങ്ങളിലുണ്ടാകണം. ക്ഷേമനിധി ബോർഡിൽ കർഷകരുടെ പ്രതിനിധികളായി 14 അനൗദ്യോഗിക അംഗങ്ങളുണ്ടാകുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ അംഗങ്ങളെ തെരഞ്ഞെടുക്കുന്പോൾ രാഷ്ട്രീയ പരിഗണന മാത്രം നോക്കാതെ, അവർ യഥാർഥ കർഷക പ്രതിനിധികളാണെന്ന് ഉറപ്പുവരുത്തണം. ബോർഡിൽ വരുന്നവർ കർഷക താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരല്ലെങ്കിൽ ക്ഷേമനിധിയുടെ ലക്ഷ്യംതന്നെ അട്ടിമറിക്കപ്പെടാം.
സർക്കാർ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾ പലതും നടപ്പാക്കപ്പെടാതെ പോവുകയോ പിന്നീടു താളംതെറ്റുകയോ ചെയ്യുന്നതു ഫണ്ടിന്റെ കുറവിനേക്കാൾ ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിഷേധാത്മക സമീപനങ്ങൾ മൂലമാണ്. കർഷകർക്കും മറ്റു ദുർബലവിഭാഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ നൽകുമ്പോൾ അതിനെ അനർഹ സൗജന്യങ്ങൾ നൽകുന്നു എന്ന മട്ടിലാണ് ഉദ്യോഗസ്ഥർ ചിലരെങ്കിലും കാണുന്നത്. സർക്കാരിന്റെ വരുമാനം പൗരന്മാരെല്ലാവർക്കും അവകാശപ്പെട്ടതാണ്. ക്ഷേമനിധികളിൽനിന്ന് ആനുകൂല്യങ്ങൾ നൽകുന്നത് ഗുണഭോക്താക്കളിൽനിന്ന് അംശദായം പിരിച്ചിട്ടുകൂടിയാണ് എന്ന വസ്തുതയും ആരും മറക്കരുത്. പരമാവധി കർഷകർ ക്ഷേമനിധിയിൽ ചേർന്ന് ആനുകൂല്യങ്ങൾ നേടുന്നു എന്നുറപ്പുവരുത്താൻ സർക്കാരും കർഷക സംഘടനകളുമൊക്കെ ശ്രദ്ധിക്കണം. പുതിയ തലമുറ കൃഷിയിൽനിന്ന് അകന്നുപോകുന്നത് ജീവിക്കാനാവശ്യമായ വരുമാനം അതിൽനിന്നു ലഭിക്കാത്തതുകൊണ്ടും ആരോഗ്യം ക്ഷയിക്കുന്ന വാർധക്യകാലത്ത് മരുന്നുവാങ്ങാൻപോലുമുള്ള പണം കിട്ടാൻ കർഷകർക്കു മാർഗങ്ങളില്ലാത്തതുകൊണ്ടുമാണ്. കർഷക ക്ഷേമനിധിയിൽനിന്നു ലഭിക്കുന്ന പെൻഷൻ വിശ്രമകാലത്തു തങ്ങൾക്കൊരു ആശ്വാസമായി മാറും എന്ന ബോധ്യം ഇവിടത്തെ കർഷക സമൂഹത്തിനു വന്നാൽ കൃഷിക്ക് അതൊരു ഉത്തേജനമായിത്തീരും എന്നതിൽ സംശയമില്ല.
കർഷക ക്ഷേമനിധി ഉത്തേജനം പകരട്ടെ
11:03 PM Oct 08, 2020 | Deepika.com