20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അതിന്റെ
പ്രത്യക്ഷ ഗുണഫലമൊന്നും സാധാരണക്കാരിലേക്ക് എത്തിയിട്ടില്ല. ഇത്തരം വിഷമഘട്ടങ്ങളിൽ സാന്പത്തികസഹായം പോലുള്ള അനുകൂല നടപടികൾ ജനങ്ങൾ സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നുണ്ട്.
മൂന്നാഴ്ചത്തെ ലോക്ക്ഡൗൺകൊണ്ടു പിടിച്ചുകെട്ടാമെന്ന് അധികൃതർ കരുതിയ കോവിഡ് മഹാമാരി ആദ്യ കേസുണ്ടായി എട്ടുമാസത്തിനു ശേഷവും രാജ്യത്തു പിടിവിട്ടു കുതിക്കുകയാണ്. കോവിഡിനെതിരായ വാക്സിനും മരുന്നും കണ്ടുപിടിക്കാൻ പ്രമുഖ രാജ്യങ്ങളെല്ലാം തീവ്ര ഗവേഷണത്തിലാണെങ്കിലും പൂർണവിജയം ഇനിയും കരഗതമായിട്ടില്ല. അടുത്ത ജൂലൈ ആകുന്പോഴേക്കും രാജ്യത്തെ 25 കോടിയോളം പേർക്കു കോവിഡ് വാക്സിൻ നൽകാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ കഴിഞ്ഞദിവസം പറഞ്ഞു.
രാജ്യത്തെ സാധാരണക്കാരായ ആളുകൾ കോവിഡ് വാക്സിനായി അടുത്തവർഷം പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് അതിനർഥം. കൊറോണ വൈറസ് എന്ന സൂക്ഷ്മാണുവായിരിക്കും അതുവരെ നമ്മുടെയെല്ലാം ജീവിതങ്ങളെ നിയന്ത്രിക്കുന്നത് എന്നൊരു അർഥംകൂടി അതിനുണ്ട്. ഒട്ടും സന്തോഷകരമല്ല ഈ സ്ഥിതിവിശേഷം. പ്രതീക്ഷ വെടിഞ്ഞിട്ടും കാര്യമില്ല. യാഥാർഥ്യം ഉൾക്കൊണ്ടു മുന്നോട്ടുപോകുക മാത്രമാണു കരണീയം.
മഹാമാരി പൊട്ടിപ്പുറപ്പെട്ട നാളുകളിൽ കോവിഡ് പ്രതിരോധത്തിന്റെ മികച്ച മാതൃകകളായി ഇന്ത്യയും കേരളവുമൊക്കെ ആഗോളതലത്തിൽ പ്രശംസ നേടിയിരുന്നു. ഇന്നു കഥയാകെ മാറി. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്കു പിറകിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ലോകത്താകെ പത്തര ലക്ഷത്തിലധികം ആളുകൾ കോവിഡ് മൂലം മരിച്ചപ്പോൾ അതിൽ ഒരു ലക്ഷത്തിലധികം ഇന്ത്യയിലാണ്. കേരളത്തിലെ കണക്കുകളും ഒട്ടും ആശ്വാസകരമല്ല. സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തോടടുക്കുന്നു. മരണം 850 കവിഞ്ഞു.
തുടക്കത്തിൽ രോഗവ്യാപന നിരക്ക് ദേശീയ ശരാശരിയെക്കാൾ വളരെ താഴെയായിരുന്ന കേരളത്തിൽ ഇപ്പോഴത് ദേശീയ ശരാശരിയുടെ ഇരട്ടിയോളം വരുന്നു എന്നതും ആശ്വാസകരമായ കാര്യമല്ല. കഴിഞ്ഞയാഴ്ചത്തെ കണക്കനുസരിച്ചു രോഗവ്യാപനത്തിന്റെ തോത് അളക്കുന്ന ദേശീയ ശരാശരി 7.3ൽ നിൽക്കുന്പോൾ കേരളത്തിലത് 13.8 ആണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള സംസ്ഥാനമായ മഹാരാഷ്ട്ര(16.7) മാത്രമാണ് ഇക്കാര്യത്തിൽ കേരളത്തിനു മുന്നിൽ നിൽക്കുന്നത്. കേരളം ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതാണ് ഇവിടത്തെ രോഗവ്യാപന നിരക്ക് ഉയരാൻ കാരണമെന്ന വാദഗതിയുമുണ്ട്.
കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയത് എവിടെയാണ്? ആദ്യമുണ്ടായിരുന്ന ജാഗ്രത അധികൃതരോ ജനങ്ങളോ പിന്നീടു കാട്ടിയില്ല എന്നതാണു വസ്തുത. ലോക്ക്ഡൗൺ പരീക്ഷണം ഒരു പരാജയമായിരുന്നുവെന്ന് ഇന്ന് എല്ലാവരും സമ്മതിക്കും. ഓഫീസുകളും ഫാക്ടറികളും വിദ്യാലയങ്ങളുമെല്ലാം അടച്ചിട്ട് എല്ലാവരും വീട്ടിലിരുന്നപ്പോൾ തളർന്നതു സന്പദ്വ്യവസ്ഥയാണ്. പലർക്കും പണി പോയി. പണി പോകാത്തവരുടെ വരുമാനം കുറഞ്ഞു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളോടു സർവാത്മനാ സഹകരിച്ച ജനങ്ങൾ അത് ഒരു പരാജയമാണെന്നു നേരിട്ടനുഭവിച്ചതിനു ശേഷം നിയന്ത്രണങ്ങളോടു വിമുഖത കാട്ടിയതു സ്വാഭാവികം. ജനരോഷം മനസിലാക്കി അധികൃതരും പിടി അയച്ചു. വിദ്യാലയങ്ങളിലെ പഠനം ഒഴികെ മിക്കവാറും കാര്യങ്ങളിൽ ജനജീവിതം സാധാരണ നിലയിലേക്കു തിരിച്ചുവന്നു. പക്ഷേ, അധികൃതരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് കോവിഡ് വ്യാപനമുണ്ടായി. ജനങ്ങൾക്കു ബദൽ വരുമാനമാർഗങ്ങൾ കാണിച്ചുകൊടുക്കാതെ ഇനി അടച്ചിടൽ പ്രായോഗികമല്ല. എന്നാൽ, കോവിഡിനെതിരെ പ്രതിരോധം തീർക്കുകയും വേണം. അതിനാണ് ഇപ്പോൾ എല്ലാ ജില്ലകളിലെയും പ്രത്യേക പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അധികൃതർക്കുതന്നെ ഇതിൽ പല കാര്യങ്ങളിലും ആശയക്കുഴപ്പമുള്ളതിനാൽ നടപ്പാക്കലിൽ പിഴവുകളും വരുന്നു.
അൺലോക്ക് അഞ്ചാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചു വിദ്യാലയങ്ങളും സിനിമാശാലകളുമൊക്കെ നിയന്ത്രണങ്ങളോടെ തുറക്കാൻ സംസ്ഥാനങ്ങൾക്ക് അനുവാദമുണ്ടെങ്കിലും കേരളം തത്കാലം ആ വഴിക്കു നീങ്ങുന്നില്ല. ദിവസവും എണ്ണായിരത്തിനു മുകളിൽ ആളുകൾ കോവിഡ് പോസിറ്റീവാകുന്ന ഇപ്പോൾ വിദ്യാലയങ്ങൾ തുറക്കൽ അപകടകരമാണെന്ന് ആരും സമ്മതിക്കും. മുന്പെങ്ങും ഉണ്ടായിട്ടില്ലാത്ത സവിശേഷ സാഹചര്യമാണ് കോവിഡിനെത്തുടർന്ന് ഉടലെടുത്തിരിക്കുന്നത്.
സ്വാതന്ത്ര്യത്തോടെ ഒന്നു നിന്നുതിരിയാൻ പോലും അധികൃതരുടെ അനുവാദം വേണമെന്ന അവസ്ഥ ജനങ്ങളെ വല്ലാതെ പൊറുതിമുട്ടിക്കുന്നുണ്ട്. പക്ഷേ ഗത്യന്തരമില്ല. കോവിഡ് മുക്തി നിരക്ക് കൂടുന്നുണ്ട് എന്ന് അവകാശപ്പെടുന്നതല്ലാതെ കോവിഡ് പരിശോധനകൾ വേണ്ടവിധം ഏകീകരിക്കാൻ പോലും കേന്ദ്ര സർക്കാരിനു കഴിഞ്ഞിട്ടില്ല.
20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അതിന്റെ പ്രത്യക്ഷ ഗുണഫലമൊന്നും സാധാരണക്കാരിലേക്ക് എത്തിയിട്ടുമില്ല. ഇത്തരം വിഷമഘട്ടങ്ങളിൽ സാന്പത്തികസഹായം പോലുള്ള അനുകൂല നടപടികൾ ജനങ്ങൾ സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നുണ്ട്. അതുണ്ടാകാത്തിടത്തോളം കാലം മാസ്ക് ധരിച്ച്, ആളകലം പാലിച്ച്, നിയന്ത്രണങ്ങൾ അനുസരിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കുന്നതിനു ജാഗ്രത പുലർത്തുക മാത്രമേ പൗരനു മാർഗമുള്ളൂ.
പിടിതരാത്ത കോവിഡും ആശയക്കുഴപ്പങ്ങളും
12:22 AM Oct 06, 2020 | Deepika.com