മഹാത്മാഗാന്ധിയുടെ 151-ാം ജന്മവാർഷികം ഇന്ന് ആചരിക്കുന്പോൾ രാഷ്ട്രപിതാവിന്റെ ദർശനങ്ങളോടു നാം എത്രമാത്രം നീതി പുലർത്തി എന്ന് ആത്മപരിശോധന നടത്തുന്നത് ഉചിതമാണ്.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് അഹിംസാമാർഗത്തിലൂടെ പൊരുതി തന്റെ രാജ്യത്തിനും ജനതയ്ക്കും സ്വാതന്ത്ര്യം നേടിക്കൊടുത്ത കൃശഗാത്രനായൊരു മനുഷ്യന്റെ ജന്മദിനമാണിന്ന്. മഹാത്മാ എന്നു ലോകം ആദരപൂർവം വിളിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് മാത്രമല്ല അടിമത്തത്തിൽനിന്നു മോചനം കാംക്ഷിച്ച എല്ലാ ദേശത്തെയും ജനപഥങ്ങൾക്കു പ്രചോദനമേകിയ ഉത്തമ നേതൃബിംബംകൂടിയായിരുന്നു. രാജ്യാന്തര തലത്തിൽ ഭാരതത്തിന്റെ സ്വരത്തിന് അർഹമായ ശ്രദ്ധ ഇന്നു ലഭിക്കുന്നതിന് ഒരു പ്രധാനകാരണം മഹാത്മാഗാന്ധിക്കും അദ്ദേഹത്തിന്റെ ദർശനങ്ങൾക്കുമുള്ള സാർവലൗകിക സ്വീകാര്യതയാണ്. ഗാന്ധിമാർഗം സാമ്രാജ്യത്വത്തിനെതിരെയുള്ള വേറിട്ട ഒരു സമരരീതി മാത്രമായിരുന്നില്ല സമഗ്രവികസനത്തിനുള്ള പ്രവർത്തനപരിപാടികൂടിയായിരുന്നു. എങ്കിലും, അദ്ദേഹത്തിന്റെ അനുയായികൾതന്നെ ഗാന്ധിമാർഗങ്ങളിൽനിന്ന് അകലുകയും ഗാന്ധിയൻ ആദർശങ്ങൾ വിസ്മരിക്കുകയും ചെയ്യുന്നതാണ് സ്വാതന്ത്ര്യാനന്തര വർഷങ്ങളിൽ ഇന്ത്യ കണ്ടത്. മഹാത്മാഗാന്ധിയുടെ 151-ാം ജന്മവാർഷികം ഇന്ന് ആചരിക്കുന്പോൾ രാഷ്ട്രപിതാവിന്റെ ദർശനങ്ങളോടു നാം എത്രമാത്രം നീതി പുലർത്തി എന്ന് ആത്മപരിശോധന നടത്തുന്നത് ഉചിതമാണ്.
ഗാന്ധിജിയുടെ ജീവിതസമരം ഭാരതവിമോചനചരിത്രവുമായി ഇഴചേർന്നു കിടക്കുന്നതാണ്. വിദ്വേഷവും ഹിംസയും പൂർണമായി മാറ്റിനിർത്തിയുള്ള ആ സമരരീതി കാലഹരണപ്പെട്ടുവെന്ന് ആക്ഷേപിക്കുന്നവർ കണ്ടേക്കാമെങ്കിലും ഗാന്ധിദർശനത്തിന്റെ കാലാതീതമായ പ്രസക്തി ഭരണകൂട അതിക്രമങ്ങളുടെ യാതനകൾ ഏറ്റുവാങ്ങേണ്ടിവരുന്ന സാധാരണജനങ്ങൾ ഇന്നും തിരിച്ചറിയുന്നുണ്ട്. ഇന്ത്യ ലോകത്തിനു നൽകിയ സംഭാവനയാണു സത്യഗ്രഹ സമരം. ആത്മാവു നഷ്ടപ്പെടുത്തി പ്രകടനപരതയിലൂടെ അതിനെ ഒരു പ്രഹസനമാക്കി മാറ്റുന്ന രാഷ്ട്രീയ പ്രവർത്തകരും മറ്റുള്ളവരും ഗാന്ധിജിയെ അനുകരിക്കുകയാണോ അപമാനിക്കുയാണോ ചെയ്യുന്നതെന്നു ചിന്തിക്കുന്നത് ഉചിതം. ഗാന്ധിജിയെ ഇകഴ്ത്താൻ ശ്രമിക്കുന്നവരുടെയും ഗാന്ധിഘാതകരെ പുകഴ്ത്താൻ ശ്രമിക്കുന്നവരുടെയും എണ്ണം കൂടിവരുന്ന കാലമാണിത്. അദ്ദേഹത്തെ രാഷ്ട്രപിതാവ് എന്നു വിളിക്കാൻപോലും വൈമനസ്യം തോന്നുന്നവർ രാഷ്ട്രീയക്കാർക്കിടയിലുണ്ട്. പക്ഷേ, പാഴ്മുറംകൊണ്ടു മറയ്ക്കാൻ ശ്രമിച്ചാലൊന്നും സൂര്യതേജസ് മറയില്ല. നിസ്വാർഥ പൊതുപ്രവർത്തനത്തിന്റെ ഉത്തമമാതൃകയായ ഗാന്ധിജിയുടെ ദർശനങ്ങൾക്കു പകരംവയ്ക്കാൻ കഴിയുന്ന ഒരു ബദൽ മാർഗത്തിന്, ഇന്നും ജനകോടികൾ കൊടിയ ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുന്ന, വർഗ- വർണ വൈവിധ്യങ്ങളും സാന്പത്തിക ഉച്ചനീചത്വങ്ങളും ഏറെയുള്ള, ഒരു രാജ്യത്തിനു കഴിഞ്ഞിട്ടില്ല. കളിമൺ വിഗ്രഹങ്ങളുടെ പൊയ്മുഖങ്ങൾ അഴിഞ്ഞുവീഴുന്നതുകണ്ട് നമ്മുടെ അന്പരപ്പും നിരാശയും കൂടുന്നതേയുള്ളു.
വികസനത്തെപ്പറ്റി തനിമയാർന്ന സങ്കല്പമാണു ഗാന്ധിജിക്കുണ്ടായിരുന്നത്. ഇന്ത്യ ഗ്രാമങ്ങളിൽ ജീവിക്കുന്നു എന്നു വിശ്വസിച്ച അദ്ദേഹം ഗ്രാമസ്വരാജ് ആയിരിക്കണം വികസന സമീപനങ്ങളുടെ ആധാരശിലയെന്നും നിർദേശിച്ചു. സമൂഹത്തിലെ ഏറ്റവും ദരിദ്രനായ ആളെ നോക്കിയാവണം വികസനനയങ്ങൾ സർക്കാർ ആവിഷ്കരിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ ദാരിദ്ര്യോച്ചാടനത്തിനും കാർഷിക- അടിസ്ഥാന സൗകര്യ വികസനത്തിനും മുൻതൂക്കം നൽകുന്ന പദ്ധതികളാണു കേന്ദ്ര സർക്കാർ നടപ്പാക്കിയത്. ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും പിന്തുടർന്ന സോഷ്യലിസ്റ്റ് വികസനസമീപനത്തിൽനിന്നു കോൺഗ്രസ് സർക്കാരുകൾപോലും പിന്നീട് ഉദാരവത്കരണനയം നടപ്പാക്കിയതോടെ പിന്മാറി. എങ്കിലും മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയും ഭക്ഷ്യസുരക്ഷാ പദ്ധതിയും ആവിഷ്കരിച്ചുകൊണ്ട് ദരിദ്രവിഭാഗങ്ങളോടും ഗ്രാമീണജനതയോടുമുള്ള ആഭിമുഖ്യം തങ്ങൾ കൈവിട്ടിട്ടില്ലെന്ന് അവർ വ്യക്തമാക്കി. എന്നാലിപ്പോൾ വൻകിട കുത്തകകൾക്കും കോർപറേറ്റുകൾക്കും കാർഷികമേഖലയെ തീറെഴുതിക്കൊടുക്കാൻ വഴിയൊരുക്കുന്ന കാർഷിക നിയമഭേദഗതികൾ ഗ്രാമീണമേഖലയുടെ നട്ടെല്ലു തകർക്കുമെന്ന ഭീതിയിലാണു രാജ്യം. ലാഭക്കൊതിയുള്ളവർ നിയന്ത്രിക്കുന്ന വിപണിയുടെ താത്പര്യങ്ങൾക്കു കർഷകരെ വിട്ടുകൊടുക്കുന്നതിലൂടെ, ഗ്രാമസ്വരാജ് എന്ന ഗാന്ധിസങ്കൽപം തകർക്കപ്പെടും. ഗാന്ധിസ്മരണയും സ്വാധീനവും എല്ലാ തലങ്ങളിൽനിന്നും നീക്കം ചെയ്യാനാഗ്രഹിക്കുന്ന ചിലരുടെ മോഹവും ഒരുപക്ഷേ അതാവാം.
അയിത്തോച്ചാടനം ഗാന്ധിമാർഗത്തിലെ ഒരു പ്രധാന ഇനമായിരുന്നു. ഭാരതത്തിന്റെ തീരാശാപമായി കണക്കാക്കുന്ന ജാതിവ്യവസ്ഥയുടെ പ്രയോക്താക്കൾ അസ്പൃശ്യരെന്നു വിളിച്ചു സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നു മാറ്റിനിർത്തിയിരുന്ന അധസ്ഥിത ജനവിഭാഗങ്ങളെ ഗാന്ധിജി ഈശ്വരന്റെ മക്കൾ എന്നാണു വിശേഷിപ്പിച്ചത്. ദളിതരും മറ്റ് അവശവിഭാഗങ്ങളും അനുഭവിക്കുന്ന വിവേചനങ്ങൾക്കും പീഡനങ്ങൾക്കും രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ടായിട്ടും ഒരു കുറവുമുണ്ടായിട്ടില്ലെന്ന് ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിക്കും കുടുംബത്തിനും നേരിട്ട ദുരനുഭവങ്ങൾ വിളിച്ചുപറയുന്നു. സവർണജാതിക്കാരുടെ ക്രൂരമായ പീഡനങ്ങൾക്കിരയായതിനെത്തുടർന്ന് ആശുപത്രിയിൽവച്ചു മരിച്ച പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരെ പൂട്ടിയിട്ട് അർധരാത്രിയിൽ ദഹിപ്പിച്ച ഉത്തർപ്രദേശ് പോലീസിന്റെ കിരാതനടപടിയെ എന്തുപറഞ്ഞ് അപലപിച്ചാലാണു മതിയാവുക? ദുർബലർക്കും അവശർക്കും മനുഷ്യാവകാശങ്ങളും കേവലനീതിയും നിഷേധിക്കപ്പെടുന്ന വലിയ അസമത്വത്തിന്റെ അന്തരീക്ഷമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്നത് എന്നതാണു ദുഃഖസത്യം. വർഗീയ വികാരങ്ങൾ ഇളക്കിവിട്ടും അബദ്ധ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചും ഇതൊക്കെ മറച്ചുപിടിക്കാനാണു പലരുടെയും ശ്രമം. ഇതൊന്നുമായിരുന്നില്ല ഗാന്ധിജി സ്വപ്നം കണ്ട രാമരാജ്യം. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളുടെയെല്ലാം ചിന്താഭൂമികയായ സബർമതി ആശ്രമം ഗാന്ധിസ്മൃതികളുണർത്തി ഇപ്പോഴും ധാരാളം സന്ദർശകരെ ആകർഷിക്കുന്നുണ്ട്. എന്നാൽ, ഇന്നത്തെ ഇന്ത്യയുടെ ആത്മാവിൽനിന്നു വളരെ ദൂരെയാണു സബർമതി എന്നു ദുഃഖത്തോടെ നാം തിരിച്ചറിയുന്നു.
സബർമതി അകലെയാണ്!
11:33 PM Oct 01, 2020 | Deepika.com