ലോകം മുഴുവൻ വീർപ്പടക്കിക്കണ്ട ഒരു സംഘടിത കുറ്റകൃത്യത്തിനു പിന്നിൽ ആസൂത്രണമില്ലെന്നും തെളിവില്ലെന്നും വിശ്വസിക്കേണ്ടിവരുന്നത് നീതിബോധത്തിനുതന്നെ വെല്ലുവിളിയാണ്.
ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മതേതരത്വത്തിന് കനത്ത പ്രഹരമേൽപ്പിച്ച കേസിലാണ് കുറ്റവാളികളില്ലാതായിരിക്കുന്നത്. 28 വർഷത്തെ നടപടിക്രമങ്ങൾക്കൊടുവിലാണ് ലക്നൊയിലെ സിബിഐ കോടതി കേസിൽ വിധിപറഞ്ഞിരിക്കുന്നത്. മുതിർന്ന ബിജെപിനേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, ബജറംഗ ദൾ നേതാവ് വിനയ് കട്യാർ, വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാധി ഋതംബര തുടങ്ങി 32 പ്രതികളെയാണ് ജഡ്ജി എസ്. കെ. യാദവ് കുറ്റവിമുക്തരാക്കിയത്. 49 പ്രതികളായിരുന്നു ആകെ കേസിലുണ്ടായിരുന്നത്. ഇതിൽ ബാക്കിയുള്ളവർ മരിച്ചുപോയി. കേന്ദ്ര സർക്കാരിനും സംഘ്പരിവാറിനും വിജയം സമ്മാനിക്കുന്നതാണ് കേസിലെ വിധി. എന്നാൽ ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായ ഭരണഘടനയുടെ പിൻബലത്തിൽ നിലിനിൽക്കുന്ന രാജ്യത്ത് ഇത്തരമൊരു വിധി നീതിയുക്തമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
അയോധ്യയിലെ ഭൂമിതർക്കത്തിൽ 2019 നവംബർ ഒമ്പതിനുണ്ടായ സുപ്രീം കോടതി വിധിയിൽ ബാബറി മസ്ജിദ് തകർത്തത് തെറ്റായിരുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ട്. സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ ഈ കുറ്റകൃത്യത്തിൽ പ്രതിസ്ഥാനത്തു നിന്നവരെയാണ് ലക്നൊ സിബിഐ കോടതി ഇപ്പോൾ കുറ്റമുക്തരാക്കിയിരിക്കുന്നത്. സിബിഐ കോടതി നിരീക്ഷിച്ചതുപോലെ ബാബറി മസ്ജിദ് തകർത്തത് സാമൂഹ്യവിരുദ്ധരാണെങ്കിൽ അവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കാൻ ഇനി കഴിയുമോ? ബാബറി മസ്ജിദ് തകർത്തതിനു പിന്നിൽ ഗൂഢാലോചന ഇല്ലെന്നും പെട്ടെന്നുള്ള പ്രകോപനമായിരുന്നുവെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. പ്രതികളാക്കപ്പെട്ടവർക്കെതിരെ കുറ്റം തെളിയിക്കാൻ സിബിഐക്കു കഴിഞ്ഞിട്ടില്ല എന്നും ചൂണ്ടിക്കാട്ടുന്നു.
ബാബറി മസ്ജിദ് കേസിന്റെ സ്വാഭാവികമായ അന്ത്യത്തിലേക്കാണ് ലക്നൊ കോടതിയുടെ വിധി സൂചന നൽകുന്നത്. സിബിഐക്കോ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കോ മേൽക്കോടതികളിൽ അപ്പീൽ നൽകി കേസിൽ കുറ്റക്കാരെ ശിക്ഷിക്കാൻ യാതൊരു ഉത്സാഹവുമുണ്ടാകില്ല എന്നതു സ്വാഭാവികം. കേസിൽ ഉൾപ്പെട്ടിരിക്കുന്ന ആരെങ്കിലും അപ്പീൽ നൽകിയാൽ കേസ് അവസാനിക്കില്ല. മേൽക്കോടതികളിലും വ്യവഹാരം തുടർന്നുകൊണ്ടേയിരിക്കും. സിബിഐയുടെ സഹകരണമില്ലാതെ തെളിവുകൾ കോടതിയിലെത്തിക്കാൻ പ്രയാസപ്പെടും. ഇത്രയും വർഷങ്ങൾ കഴിഞ്ഞതിനാൽ ഇപ്പോൾ ഉള്ളതിനെംക്കാൾ കൂടുതൽ വിശ്വാസ്യമാകുന്ന തെളിവുകൾ കോടതിക്കു മുന്നിൽ ഹാജരാക്കാനും കഴിഞ്ഞെന്നു വരില്ല. എന്നാൽ ലോകം മുഴുവൻ വീർപ്പടക്കിക്കണ്ട ഒരു സംഘടിത കുറ്റകൃത്യത്തിനു പിന്നിൽ ആസൂത്രണമില്ലെന്നും തെളിവില്ലെന്നും വിശ്വസിക്കേണ്ടിവരുന്നത് നീതിബോധത്തിനുതന്നെ വെല്ലുവിളിയാണ്.
രാജ്യത്തെ പിടിച്ചുലച്ച ഒരു ക്രിമിനൽക്കുറ്റം നടന്നിട്ട് 28 വർഷമാകുമ്പോഴാണ് കേസിൽ വിധിപറയുന്നത് എന്നതുതന്നെ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ ഏറ്റവും പരിതാപകരമായ അവസ്ഥയെയാണ് അനാവരണം ചെയ്യുന്നത്. തീർച്ചയായും രാജ്യത്തെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് ഇക്കാര്യത്തിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത്. ബാബറി മസ്ജിദ് തകർത്തകേസും അയോധ്യയിലെ ഭൂമി തർക്ക കേസുമുൾപ്പെടെ രാഷ്ട്രീയമുതലെടുപ്പിന് അവസരം നൽകുന്ന കേസുകളിലെല്ലാം ഇത്തരമൊരു മെല്ലെപ്പോക്ക് കാണാനാകും. പരമാവധിക്കാലം നേട്ടമുണ്ടാക്കാനും എതിരാളികളെ പ്രഹരിക്കാനുമുള്ള ഉപകരണമായാണ് എല്ലാ പാർട്ടികളും ഇവയെ കാണുന്നത്. അതിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതും പതിവുകാഴ്ചയാണ്. ഭരണമാറ്റത്തിനനുസരിച്ചാണ് രാഷ്ട്രീയ താത്പര്യമുള്ള കേസുകളുടെ നടത്തിപ്പിന്റെ ഗതിനിർണയിക്കപ്പെടുന്നത്. ബാബറി മസ്ജിദ് കേസിന്റെ കാര്യത്തിലും മാറിമാറി വന്ന സർക്കാരുകൾ ഇതേസമീപനം തന്നെയാണു സ്വീകരിച്ചത്.
വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു ബിജെപിയും സംഘ്പരിവാറും അയോധ്യ വിഷയം ഉയർത്തിക്കൊണ്ടുവന്നതും അതുവഴി ബാബറി മസ്ജിദ് തകർത്തതും. ജാതിരാഷ്ട്രീയത്തിന്റെ പിടിയിലമർന്നിരുന്ന ഇന്ത്യൻ രാഷ്ട്രീയത്തെ മതാധിഷ്ഠിതമാക്കി മാറ്റാനും അതുവഴി വളർന്നു പന്തലിച്ച് ഇപ്പോൾ തുടർച്ചയായി അധികാരത്തിലെത്താനും ബിജെപിക്കു കഴിഞ്ഞതും ഇതിന്റെ അനന്തരഫലമാണ്. 1992 ഡിസംബർ ആറിന് മസ്ജിദ് തകർക്കുമ്പോൾ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന പി.വി. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കാഴ്ചക്കാരായി മാറിനിന്നു എന്ന ആക്ഷേപമാണ് ഉയർന്നത്. ബിജെപിയാകട്ടെ ഉത്തർപ്രദേശിലെ കല്യാൺ സിംഗിന്റെ നേതൃത്വത്തിലുള്ള തങ്ങളുടെ സർക്കാരിനെ സമർഥമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. പിന്നീട് കേന്ദ്രത്തിൽ അധികാരം കിട്ടിയപ്പോഴൊന്നും ബിജെപി അയോധ്യവിഷയത്തിൽ അമിതാവേശം കാട്ടിയില്ല. ഇപ്പോഴാകട്ടെ കോടതി വിധികളിലൂടെ കൈവന്ന അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തവരിലും ഉത്കണ്ഠ ഉളവാക്കുന്നതാണ് ലക്നൊ കോടതിയുടെ വിധി. കാരണം കുറ്റകൃത്യം നടന്നതായി സമ്മതിക്കുമ്പോൾ കുറ്റക്കാരെ നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥ പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല എന്നതുതന്നെ. ഇതിൽ വീഴ്ചവരുത്തിയത് അന്വേഷണ ഏജൻസിയാണെങ്കിൽ അവരെ പ്രതിക്കൂട്ടിൽ നിർത്തണം. അതിന് ഇത്രയും കാലതാമസം വേണ്ടിയിരുന്നില്ല. ഇപ്പോഴത്തെ വിധിയുടെ പേരിൽ കൂടുതൽ വിഭാഗീയതയും അനിഷ്ട സംഭവങ്ങളും ഉണ്ടാകുകയുമരുത്. ജയപരാജയങ്ങളെക്കാൾ രാജ്യത്തിന്റെ സമാധാനത്തിനാകണം മുൻഗണന.
സിബിഐയും പോലീസുമടക്കമുള്ള അന്വേഷണ ഏജൻസികൾ ഭരണക്കാരുടെ ആജ്ഞാനുവർത്തികളായി മാറിക്കഴിഞ്ഞു എന്ന അവസ്ഥയിൽ കോടതികളിലാണ് പൊതുജനത്തിന് പ്രതീക്ഷയുള്ളത്. നിർണായകമായ പല ഘട്ടങ്ങളിലും ലോകത്തിനുതന്നെ മാതൃകയായിട്ടുള്ളതാണ് നമ്മുടെ മഹത്തായ നീതിന്യായവ്യവസ്ഥ. അതിന്റെ വിശ്വാസ്യതയ്ക്കു കോട്ടംവന്നാൽ രാജ്യത്തിന്റെ ഭാവിതന്നെയാകും അപകടത്തിലാകുക.
കുറ്റക്കാരില്ലാതായ കുറ്റകൃത്യം
11:58 PM Sep 30, 2020 | Deepika.com