നമ്മുടെ സർക്കാർ ആശുപത്രികളിൽ സേവനസന്നദ്ധതയുള്ള ഡോക്ടർമാരും നഴ്സുമാരും നിരവധിയുണ്ടെങ്കിലും സർക്കാർ സംവിധാനങ്ങളുടെ മനുഷ്യത്വമില്ലായ്മ രോഗികൾക്കു വലിയ ദുരിതങ്ങൾ സമ്മാനിക്കുന്ന അവസ്ഥ മാറണം
നമ്മുടെ മനുഷ്യത്വത്തിന്റെ ഉറവകളെല്ലാം വറ്റിപ്പോവുകയാണോ? ജീവരക്ഷയ്ക്കായുള്ള സംവിധാനങ്ങൾ തന്നെ ജീവനെ അപകടത്തിലേയ്ക്കു തള്ളിവിടുകയാണോ? തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന രോഗിയുടെ ദേഹത്തു പുഴുവരിച്ച വാർത്തയറിഞ്ഞു മനഃസാക്ഷിയുള്ളവരെല്ലാം വേദനിച്ചിട്ടുണ്ടാവും. കോവിഡിനെതിരെയുള്ള പ്രതിരോധത്തിലും കരുതലിലും മുൻപന്തിയിൽ നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു സംസ്ഥാനത്താണ് ഇതു സംഭവിച്ചിരിക്കുന്നത്.
സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളിലുണ്ടായ വർധനയെപ്പറ്റിയും അവിടെ ലഭിക്കുന്ന ചികിത്സയുടെ മികവിനെപ്പറ്റിയും അധികൃതർ ആത്മപ്രശംസകൾ നടത്തുന്നതിനിടെയാണ് ഒരു പാവം കോവിഡ് രോഗിയോടു തീർത്തും മനുഷ്യത്വരഹിതമായ സമീപനം ഉണ്ടായതെന്നോർക്കുന്പോൾ ലജ്ജകൊണ്ടു നമ്മുടെ ശിരസുകൾ കുനിയേണ്ടതാണ്. തിരുവനന്തപുരം വട്ടിയൂർക്കാവു സ്വദേശി അനിൽകുമാറാണ് ആ ഹതഭാഗ്യൻ. വീണു പരിക്കേറ്റതിനെത്തുടർന്നാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ഐസിയുവിൽ ചിലർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിൽ അനിൽകുമാറും കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തി. ചികിത്സയ്ക്ക് ആതുരാലയത്തിലെത്തുന്ന രോഗി അധികൃതരുടെ അലംഭാവവും അനാസ്ഥയുംമൂലം എങ്ങനെ മരണവക്ത്രത്തിലേക്കു തള്ളിവിടപ്പെടാം എന്നതിന്റെ ഉദാഹരണമാണു പിന്നീടു കണ്ടത്.
ബന്ധുക്കളോടു ക്വാറന്റൈനിൽ പോകാൻ നിർദേശിച്ച ആശുപത്രി അധികൃതർ അനിൽകുമാറിനെ കോവിഡ് വാർഡിലേക്കു മാറ്റി. വിവരം അന്വേഷിക്കുന്പോഴൊക്കെ സുഖമായിരിക്കുന്നുവെന്ന മറുപടിയാണ് അധികൃതർ നൽകിയതെന്നു ബന്ധുക്കൾ പറയുന്നു. കോവിഡ് നെഗറ്റീവായപ്പോൾ അധികൃതർ നിർദേശിച്ചതനുസരിച്ചു വീട്ടിലെത്തിച്ചപ്പോഴാണു പുഴുവരിച്ച ശരീരം കാണുന്നത്. ആശുപത്രി വാർഡിന്റെ ഏതോ മൂലയിൽ ആരും തിരിഞ്ഞുനോക്കാതെ ഉപേക്ഷിക്കപ്പെട്ടുകിടക്കുകയായിരുന്നു ഈ കോവിഡ് രോഗി എന്നു കരുതാനാണു ന്യായം. സർക്കാർ ആശുപത്രികളിൽ ഒരുക്കിയിട്ടുള്ള കോവിഡ് ചികിത്സാ സൗകര്യങ്ങളുടെയും രോഗികൾക്കു നൽകുന്ന പരിചരണങ്ങളുടെയും പേരിൽ കേരളം നാലഞ്ചുമാസം മുൻപ് എത്രയോ വലിയ പ്രശംസകൾ നേടിയതാണ്. ഇപ്പോൾ ഇതാണു സ്ഥിതി. രോഗമില്ലാത്തവരെ കോവിഡ് രോഗികളാക്കി മാറ്റുന്നതിൽ ആശുപത്രികൾക്കും പങ്കുണ്ടെന്ന വാദത്തിൽ കഴന്പുണ്ടെന്നു വിശ്വസിക്കേണ്ടിവരികയാണ്. മഹാകഷ്ടം തന്നെ.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ചികിത്സിക്കാൻ തയാറാകാതെ മൂന്ന് ആശുപത്രികൾ കൈയൊഴിയുകയും അവസാനം 14 മണിക്കൂർ അലഞ്ഞശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത ഗർഭിണിയുടെ ഇരട്ടക്കുട്ടികൾ മരിച്ചതു കഴിഞ്ഞ ദിവസമാണ്. ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ 4.30-ന് എത്തിയ ഗർഭിണിക്കു ചികിത്സ ലഭിച്ചത് അന്നു വൈകുന്നേരം ആറരയ്ക്കു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. അതിനിടയിൽ അനുഭവിക്കേണ്ടിവന്ന തീവ്ര വേദനകളും വിഷമങ്ങളുമെല്ലാം താൻ പ്രസവിച്ച കുട്ടികളുടെ മുഖം കാണുന്പോൾ അവർ വിസ്മരിക്കുമായിരുന്നു. എന്നാൽ, ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തപ്പോൾ ജീവനുണ്ടായിരുന്നില്ല. കോവിഡ് ഇവിടെയും ക്രൂരനായ വില്ലന്റെ വേഷത്തിലെത്തി.
പ്രസവചികിത്സയ്ക്കു കോവിഡ് പിസിആർ ഫലംതന്നെ വേണമെന്നും കോവിഡ് ആന്റിജൻ പരിശോധനാഫലം അംഗീകരിക്കില്ലെന്നും സ്വകാര്യ ആശുപത്രി നിർബന്ധം പിടിച്ചതാണു ദുരന്തത്തിനു കാരണമായതെന്നും മരിച്ച കുഞ്ഞുങ്ങളുടെ പിതാവു പറയുന്നു. നേരത്തേ കോവിഡ് പോസിറ്റീവായ യുവതി ചികിത്സയ്ക്കുശേഷം നെഗറ്റീവാകുകയും ക്വാറന്റൈൻ പൂർത്തിയാക്കുകയും ചെയ്തിരുന്നതാണ്. ആന്റിജൻ പരിശോധനാഫലം ആശുപത്രികൾതന്നെ അംഗീകരിക്കില്ല എന്നുവന്നാൽ പിന്നെ ഈ ടെസ്റ്റിന് എന്തു വിശ്വാസ്യതയാണുള്ളത്? അതീവ ഗുരുതരാവസ്ഥയിലുള്ള ഗർഭിണികളും മറ്റു രോഗികളും കോവിഡ് പരിശോധനാഫലം വരുന്നതുവരെ ആശുപത്രിക്കു പുറത്തു കാത്തിരിക്കണമെന്നു പറയുന്നത് അവരെ മരണത്തിലേക്കു തള്ളിവിടുന്നതിനു തുല്യമല്ലേ?
ആശുപത്രി ചികിത്സയുമായി ബന്ധപ്പെട്ട കോവിഡ് പ്രോട്ടോകോളുകളിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അങ്ങനെ ചെയ്യുകതന്നെ വേണം. എന്നാൽ, മനുഷ്യത്വം മരവിക്കാത്ത ഒരു മനസും ചട്ടങ്ങളെ ക്രിയാത്മകമായി വ്യാഖ്യാനിക്കാനുള്ള സന്മസുമുണ്ടെങ്കിൽ രോഗികൾക്ക് ആവശ്യനേരത്തു ചികിത്സ നൽകാൻ ഒന്നും തടസമാകില്ല. നമ്മുടെ സർക്കാർ ആശുപത്രികളിൽ സേവനസന്നദ്ധതയുള്ള ഡോക്ടർമാരും നഴ്സുമാരും നിരവധിയുണ്ടെങ്കിലും സർക്കാർ സംവിധാനങ്ങളുടെ മനുഷ്യത്വമില്ലായ്മ രോഗികൾക്കു വലിയ ദുരിതങ്ങൾ സമ്മാനിക്കാറുണ്ട്. സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രഗത്ഭരായ ഡോക്ടർമാരും കാര്യപ്രാപ്തിയുള്ള സൂപ്രണ്ടുമാരും ഒക്കെയുണ്ടെങ്കിലും അവിടങ്ങളിൽ പല കാര്യങ്ങളും നിയന്ത്രിക്കുന്നതു ജീവനക്കാരുടെ സംഘടനാപ്രവർത്തകരും മറ്റുമാണ് എന്ന ആക്ഷേപം ശക്തമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തെപ്പറ്റി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതേ ആശുപത്രിയിൽ കോവിഡ് കാലത്തു രണ്ടു രോഗികൾ ആത്മഹത്യചെയ്ത സംഭവത്തിലും അന്വേഷണമുണ്ടായെങ്കിലും ആർക്കെതിരെയെങ്കിലും നടപടി വന്നതായി അറിവില്ല. കുറ്റക്കാർക്കെതിരേ ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടും. കണ്ണിൽച്ചോരയില്ലാത്ത ചികിത്സാ സംവിധാനങ്ങൾ നമ്മുടെ ആരോഗ്യപ്രവർത്തനങ്ങളുടെ സൽപ്പേരു നശിപ്പിക്കുന്ന അവസ്ഥയ്ക്കു മാറ്റം വരണം.
കണ്ണിൽച്ചോരയില്ലാത്ത ചികിത്സാ സംവിധാനങ്ങൾ
11:30 PM Sep 29, 2020 | Deepika.com