രാജ്യത്തെ തീറ്റിപ്പോറ്റുന്നവരാണ് എന്നൊക്കെ ഭംഗിവാക്കുകൾ പറയാറുണ്ടെങ്കിലും കർഷകർ ഒന്നു രണ്ടു പതിറ്റാണ്ടുകളായി തികഞ്ഞ അവഗണനയാണു നേരിടുന്നത്. എൻഡിഎയിൽനിന്നു പുറത്തുപോകാനുള്ള അകാലിദളിന്റെ തീരുമാനത്തിനു രാഷ്ട്രീയലക്ഷ്യമുണ്ടെങ്കിലും കർഷകതാത്പര്യം അതിലുണ്ട്.
രാജ്യത്തെ കർഷകരെ കുത്തകകൾക്കു തീറെഴുതിക്കൊടുക്കാൻ വഴിയൊരുക്കുമെന്നു വിലയിരുത്തപ്പെടുന്ന കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് പഞ്ചാബിലെ പ്രബല രാഷ്ട്രീയകക്ഷിയായ ശിരോമണി അകാലിദൾ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം (എൻഡിഎ) വിടാൻ തീരുമാനിച്ചിരിക്കുകയാണ്.
അകാലിദൾ പ്രതിനിധിയായ ഹർസിമ്രത് കൗർ വിവാദ ബില്ലുകൾ പാർലമെന്റിൽ പരിഗണനയ്ക്കെടുക്കുംമുന്പുതന്നെ കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവച്ചിരുന്നു. ഇത്തരം പ്രതിഷേധങ്ങളെയോ പ്രതിപക്ഷത്തിന്റെ എതിരഭിപ്രായങ്ങളെയോ മാനിക്കാതെ പാർലമെന്റിന്റെ നടപടിച്ചട്ടങ്ങളെപ്പോലും പരിഹാസ്യമാക്കിക്കൊണ്ട്, ഏതാണ്ട് നിർബന്ധബുദ്ധിയോടെതന്നെ സർക്കാർ പാർലമെന്റിന്റെ ഇരുസഭകളിലും കാർഷികബില്ലുകൾ മൂന്നും പാസാക്കിയെടുത്തു. അതിനെതിരെ രാജ്യത്തെന്പാടും പ്രതിഷേധം വ്യാപിക്കുന്നതിനിടെയാണ് എൻഡിഎയിൽനിന്നു പുറത്തുപോകാനുള്ള അകാലിദളിന്റെ തീരുമാനം വരുന്നത്. രാഷ്ട്രീയലക്ഷ്യമുണ്ടെങ്കിലും കർഷകതാത്പര്യം മുൻനിർത്തിയുള്ള തീരുമാനമാണിതെന്നു പറയാം.
ബിജെപിയുടെ ഏറ്റവും പഴക്കമുള്ള സഖ്യകക്ഷികളിലൊന്നാണ് അകാലിദൾ. 1997 മുതൽ ആ പാർട്ടി എൻഡിഎയുടെ ഭാഗമാണ്. കേന്ദ്രത്തിലും പഞ്ചാബിലും അകാലിദളും ബിജെപിയും പലവട്ടം അധികാരം പങ്കുവച്ചിട്ടുണ്ട്. ഇങ്ങനെയൊരു പാർട്ടി സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു മുന്നണി വിടണമെങ്കിൽ അതിന് ആധാരമായ വിഷയം അത്യന്തം ഗൗരവമുള്ളതായിരിക്കും എന്നതിനു സംശയമില്ല.
പഞ്ചാബിലെ കർഷകരാണ് അകാലിദളിന്റെ പിൻബലം. അവർക്കു ദോഷകരമായ ഒരു വിഷയം വന്നപ്പോൾ അധികാരമുപേക്ഷിച്ചും കർഷക അവകാശങ്ങൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ച അകാലിദളിന്റെ മാതൃക കർഷകരുടെ പേരിൽ ആണയിടുന്ന പാർട്ടികളെല്ലാം കണ്ടുപഠിക്കുകതന്നെ വേണം. ജനങ്ങളുടെ വിഷയങ്ങളിൽ അവർക്കൊപ്പം നിൽക്കുന്ന പാർട്ടികളെ അവരും കൈവിടില്ല. സർക്കാരിന്റെ തെറ്റായ തീരുമാനങ്ങളെ തുറന്നെതിർക്കാൻ ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തെ പല പാർട്ടികളും വേണ്ടത്ര ആത്മാർഥത കാട്ടിയില്ല എന്ന് ആക്ഷേപമുണ്ട്. വഴിപാട് പ്രതിഷേധക്കാരെയും അല്ലാത്തവരെയും തിരിച്ചറിയാൻ ജനങ്ങൾക്ക് എളുപ്പം കഴിയും.
അകാലിദൾ വിട്ടുപോയാലും കേന്ദ്രസർക്കാരിന്റെ സ്ഥിരതയ്ക്കു തത്കാലം ഒരു കുഴപ്പവും വരില്ല എന്നതു യാഥാർഥ്യമാണ്. കാരണം എൻഡിഎക്കു ലോക്സഭയിൽ 336 അംഗങ്ങളുണ്ട്. അതിൽ 303 പേരും ബിജെപിക്കാരാണുതാനും. അകാലിദളിനു ലോക്സഭയിൽ രണ്ടും രാജ്യസഭയിൽ മൂന്നും അംഗങ്ങളാണുള്ളത്. രാജ്യസഭയിൽ ഇപ്പോഴും കേവലഭൂരിപക്ഷമില്ലാത്ത മോദിസർക്കാരിന് അകാലിദളിന്റെ പിന്തുണകൂടി നഷ്ടമാകുന്നത് ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഭൂരിപക്ഷമില്ലാതെയും കാര്യങ്ങൾ മാനേജ് ചെയ്യാൻ തങ്ങൾക്കു കഴിയുമെന്നു രാജ്യസഭയിൽ കാർഷിക ബില്ലുകൾ പാസാക്കിയെടുത്ത രീതിയിലൂടെ അവർ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. അതേസമയം, രണ്ടു വർഷത്തിനുള്ളിൽ എൻഡിഎ വിടുന്ന മൂന്നാമത്തെ കക്ഷിയാണ് അകാലിദൾ എന്നതും കാണാതിരുന്നുകൂടാ.
ആന്ധ്രയിൽ സ്വാധീനമുള്ള തെലുങ്കുദേശവും മഹാരാഷ്ട്രയിൽ സ്വാധീനമുള്ള ശിവസേനയുമാണു പിണങ്ങിപ്പോയ മറ്റു രണ്ടു കക്ഷികൾ. തങ്ങളുടെ ജനസ്വാധീനത്തെപ്പറ്റി ബിജെപിക്ക് എന്തെല്ലാം ബോധ്യങ്ങളുണ്ടായാലും ഇത്തരം പ്രമുഖകക്ഷികൾ ഓരോന്നായി മുന്നണിവിടുന്നത് എൻഡിഎയുടെ ശക്തി ചോർത്തുമെന്നു രാഷ്ട്രീയനിരീക്ഷകർക്കു മനസിലാകും.
രാജ്യത്തെ തീറ്റിപ്പോറ്റുന്നവരാണ് എന്നൊക്കെ ഭംഗിവാക്കുകൾ പറയാറുണ്ടെങ്കിലും കർഷകർ ഒന്നു രണ്ടു പതിറ്റാണ്ടുകളായി തികഞ്ഞ അവഗണനയാണു നേരിടുന്നത്. വൻ വ്യവസായികൾക്കും കോർപറേറ്റുകൾക്കും ലാഭമുണ്ടാക്കിക്കൊടുക്കാൻ വേണ്ടി സർക്കാരുകളെടുക്കുന്ന തീരുമാനങ്ങൾ കർഷകരെ കൂടുതൽ ബുദ്ധിമുട്ടുകളിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്നു. മുൻ യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന പി. ചിദംബരം കൈക്കൊണ്ട പല കർഷകവിരുദ്ധ നിലപാടുകളുടെയും തുടർച്ചയാണ് എൻഡിഎ സർക്കാരും സ്വീകരിക്കുന്നത്.
കർഷകരുടെ വരുമാനം ഇരട്ടിയാക്കാമെന്നു പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ സർക്കാർ ഇപ്പോൾ രാജ്യത്തെ കർഷകരെയാകെ വൻ കോർപറേറ്റുകളുടെ ദയാദാക്ഷിണ്യത്തിനു നിന്നുകൊടുക്കാൻ നിർബന്ധിതരാക്കുന്ന ബില്ലുകൾ പാർലമെന്റിൽ നിമിഷനേരംകൊണ്ടു ചുട്ടെടുത്തിരിക്കുന്നു. കർഷകരുടെ വോട്ടുബാങ്കാണു തങ്ങളെ നിലനിർത്തുന്നതെന്നു മനസിലാക്കുന്ന ചില രാഷ്ട്രീയകക്ഷികളെങ്കിലും ഈ വക തീരുമാനങ്ങൾ തങ്ങൾക്കും അപകടമാണെന്നു തിരിച്ചറിയുന്നുണ്ടെന്നത് ആശ്വാസകരമാണ്. 2022-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണുവച്ചാണ് അകാലിദളിന്റെ നീക്കങ്ങളെന്നു വിലയിരുത്തലുകളുണ്ടെങ്കിലും അതിനുള്ള വിവേകമെങ്കിലും അവർക്കുണ്ടല്ലോ എന്നത് അംഗീകരിക്കപ്പെടണം. കർഷകരുടെ വോട്ടു വാങ്ങി വിജയിക്കുന്ന മറ്റു രാഷ്ട്രീയപാർട്ടികളും അകാലിദൾ തീരുമാനത്തിലെ രാഷ്ട്രീയസന്ദേശം ഉൾക്കൊണ്ടു പ്രവർത്തിക്കാൻ തയാറായാൽ അവർക്കും നാടിനും നല്ലത്.
കർഷക താത്പര്യം ഉയർത്തിപ്പിടിച്ച തീരുമാനം
01:45 AM Sep 28, 2020 | Deepika.com