കർഷകരെപ്പോലെ പ്രകൃതിയെ സംരക്ഷിക്കുന്നവർ വേറെയില്ല. എന്നിട്ടും അവരെ തങ്ങളുടെ കൃഷിഭൂമികളിൽനിന്ന് ഇറക്കിവിട്ട് വനവിസ്തൃതി കൂട്ടാൻ നോക്കുന്നവരുടെ യഥാർഥ ലക്ഷ്യം പരിസ്ഥിതിസംരക്ഷണമല്ലെന്നു സാമാന്യബുദ്ധിയുള്ളവർക്കു മനസിലാകും.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇഎസ്എ പ്രദേശങ്ങൾ നിജപ്പെടുത്തിയുള്ള കരടുവിജ്ഞാപനത്തിന്റെ കാലാവധി രണ്ടുമാസംകൂടി നീളുമെന്നു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കിയിരിക്കുകയാണ്. കരട് വിജ്ഞാപനത്തിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ലോക്ക്ഡൗണിന്റെ പേരിൽ അതു വീണ്ടും നീളുന്നത്. ഇഎസ്എ വിഷയത്തിൽ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുമെന്നു മന്ത്രി പറയുന്നുണ്ടെങ്കിലും അതെന്നുണ്ടാകും എന്നതിനു യാതൊരു ഉറപ്പുമില്ല. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരുപറഞ്ഞ് ഗാഡ്ഗിൽ റിപ്പോർട്ട് വന്നനാൾ മുതൽ മലയോര നിവാസികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ മലയോരമേഖലയിലെ ജനജീവിതം അസാധ്യമാക്കുന്ന പലവിധ നിയന്ത്രണ- നിർദേശങ്ങൾ വന്നു. കൃഷിഭൂമിയും ജനവാസമേഖലകളും ഉൾപ്പെടുന്ന ബഫർസോൺ ഉണ്ടാക്കി ഇക്കോ സെൻസിറ്റീവ് സോൺ പ്രഖ്യാപിച്ചതാണ് അതിൽ അവസാനമായി വന്ന ഒരു നീക്കം. മലയോരജനതയുടെ ജീവിതത്തിനുമേൽ ഡെമോക്ലീസിന്റെ വാൾ പോലെ തൂങ്ങിയാടുന്ന ഈ ഉത്തരവുകളിൽ നീതിപൂർവമായ ഒരു പരിഹാരത്തിനും അനിശ്ചിതത്വം നീക്കാനും സർക്കാർ തയാറാകണം. അതു കേവല മര്യാദയും പൗരന്റെ അവകാശവുമാണ്.
ജനങ്ങളിൽനിന്നു വിവരങ്ങൾ മറച്ചുവച്ച്, അവരെ ഇരുട്ടത്തുനിർത്തിയാണു പലപ്പോഴും സർക്കാർ തീരുമാനങ്ങളെടുക്കുന്നതും നടപ്പാക്കുന്നതുമെന്നത് അതിലെ ജനാധിപത്യവിരുദ്ധ സമീപനവും അതിനു പിന്നിലുള്ള നിക്ഷിപ്ത താൽപര്യങ്ങളും വ്യക്തമാക്കുന്നുണ്ട്. സാധാരണക്കാർക്കു മനസിലാകാത്ത ഭാഷയിൽ ഉത്തരവുകളിറക്കുന്നത് അതിന്റെ ഭാഗം. ആറളം, മലബാർ വന്യജീവിസങ്കേതങ്ങളെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിനു കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരടുവിജ്ഞാപനം മലയാളത്തിലിറക്കാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധി ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. കരടുവിജ്ഞാപനം എത്രയും വേഗം മലയാളത്തിലിറക്കണമെന്നും ഇതു ബാധിക്കുന്നവർക്ക് എതിർപ്പറിയിക്കാൻ 60 ദിവസത്തെ സമയം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മലയാളത്തിൽ വിജ്ഞാപനം വരുന്നതോടെ കർഷകരെ ബാധിക്കുന്ന വിഷയങ്ങൾ ഏതെല്ലാമെന്നു സാധാരണക്കാർക്കും മനസിലാക്കാനും തുടർനടപടികൾ സ്വീകരിക്കാനും കഴിയും. ഇംഗ്ലീഷിലും ഹിന്ദിയിലുമിറക്കിയ വിജ്ഞാപനം ദുർവ്യാഖ്യാനം ചെയ്തു തിടുക്കത്തിൽ തങ്ങളുടെ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നവരുടെ നീക്കങ്ങൾക്കു തടയിടാൻ ഇതു സഹായിക്കുമെന്നു കരുതാം.
പൗരാവകാശങ്ങൾക്കും ജനാധിപത്യ മര്യാദകൾക്കും അർഹമായ വിലകൽപ്പിക്കുന്ന രാജ്യങ്ങളിൽ ജനതാത്പര്യങ്ങൾ കണക്കിലെടുത്തും അവരുടെ അഭിപ്രായങ്ങളെ മാനിച്ചുമുള്ള തീരുമാനങ്ങളാണുണ്ടാവുക. എന്നാൽ, നിർഭാഗ്യകരമെന്നു പറയട്ടെ, ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ സാധാരണക്കാരെ കണക്കിലെടുക്കേണ്ടവരായി ഭരണകൂടം കരുതാറില്ല. പാവപ്പെട്ടവരെയും കർഷകരെയും തൊഴിലാളികളെയും ബാധിക്കുന്ന വിഷയങ്ങളിൽ അവരെ കേൾക്കാതെയുള്ള തീരുമാനങ്ങളാണു പലപ്പോഴും ഉണ്ടാകുന്നത്. സർക്കാരോ മന്ത്രിയോ ഉദ്യോഗസ്ഥരോ തങ്ങളുടെ താത്പര്യമനുസരിച്ചും ഇതാണു നല്ലതെന്നുറപ്പിച്ചും ചർച്ചയൊന്നും കൂടാതെ തീരുമാനമെടുക്കുന്നു. ആ തീരുമാനം പലപ്പോഴും അതു ബാധിക്കപ്പെടുന്നവർക്കു വിനാശകരമായിരിക്കും. ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകളിലും അതാണുണ്ടായത്. ജനങ്ങളുടെ ഭാഗം കേൾക്കാൻ ആരും തയാറായില്ല. ഒരു പുഴു ചിത്രശലഭമായി മാറുന്നത് അതു പ്യൂപ്പയായി സമാധിയിരുന്നു കാലം തികയ്ക്കുന്പോഴാണ്. എന്നാൽ, മറ്റുള്ളവരുടെ ഉപദേശംകേട്ട് ആരെങ്കിലും പ്യൂപ്പയുടെ പുറന്തോടു പൊട്ടിച്ചുവിട്ടാൽ അതിന്റെ ഫലം നാശമാണ്. മലയോരമേഖലയിലെ കർഷകർ ഉൾപ്പെടെയുള്ളവരുടെ പ്രശ്നങ്ങൾ എന്താണെന്നു മനസുതുറന്നു കേൾക്കാൻ സർക്കാർ തയാറാകണം. പല തെറ്റിദ്ധാരണകളും മാറാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും അപ്പോൾ കഴിയും.
മനുഷ്യജീവിതം ഒരു ജൈവപ്രക്രിയയാണ് എന്നു പറയാറുണ്ട്. അതംഗീകരിക്കുന്ന സമീപനം മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാരിനുണ്ടാകണം. പ്രമുഖ സാന്പത്തിക ചിന്തകനും നൊബേൽ സമാധാനസമ്മാന ജേതാവും മൈക്രോ ഫിനാൻസ് മോഡലിലുള്ള ഗ്രാമീൺ ബാങ്ക് സ്ഥാപനത്തിലൂടെ ബംഗ്ലാദേശിലെ ദരിദ്ര ജനവിഭാഗങ്ങളുടെ സമുദ്ധാരണത്തിനു ശ്രമിച്ചയാളുമായ മുഹമ്മദ് യൂനുസ് പറയുന്നത് പാവപ്പെട്ടവരാണ് ഏറ്റവും സത്യസന്ധരായ മനുഷ്യരെന്നാണ്. അവരിൽ ബഹുഭൂരിപക്ഷവും തങ്ങളെടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ ശ്രമിക്കുന്പോൾ ശതകോടീശ്വരന്മാരാണ് വായ്പയെടുത്തു മുങ്ങുന്നവരിൽ അധികവും. സ്വാധീനശക്തിയുള്ള സന്പന്നർ എത്ര വലിയ തെറ്റു ചെയ്താലും അവരെ ശിക്ഷിക്കാൻ സർക്കാരുകൾക്കു മടിയാണ്. അതേസമയം നിസഹായരായ സാധാരണക്കാരെ പരമാവധി ഞെരുക്കാൻ നോക്കുന്നു. പരാജയപ്പെട്ടതെന്നു പിന്നീടു തെളിഞ്ഞതോ, അല്ലെങ്കിൽ അവിടത്തെ സാഹചര്യത്തിനു മാത്രം യോജിച്ചതോ ആയ പാശ്ചാത്യരീതികൾ കണ്ടിട്ടാണ് കാർഷിക സബ്സിഡി എടുത്തുകളയലും വനവിസ്തൃതി കൂട്ടലും പോലുള്ള പരിഷ്കാരങ്ങൾ ഇവിടെ നടപ്പാക്കാൻ നോക്കുന്നത്. കർഷകരെപ്പോലെ പ്രകൃതിയെ സംരക്ഷിക്കുന്നവർ വേറെയില്ല. എന്നിട്ടും അവരെ തങ്ങളുടെ കൃഷിഭൂമികളിൽനിന്ന് ഇറക്കിവിട്ട് വനവിസ്തൃതി കൂട്ടാൻ നോക്കുന്നവരുടെ യഥാർഥ ലക്ഷ്യം പരിസ്ഥിതിസംരക്ഷണമല്ലെന്നു സാമാന്യബുദ്ധിയുള്ളവർക്കു മനസിലാകും. പരിസ്ഥിതിലോലമെന്നും ബഫർസോൺ എന്നുമൊക്കെ പറഞ്ഞു കുടിയിറക്കിന് അജൻഡ തയാറാക്കുന്നവർതന്നെയാണ് കൃഷിഭൂമിയിൽ വന്യമൃഗശല്യം വർധിക്കാൻ വഴിയൊരുക്കുന്നതും അതു തടയാതെ അനങ്ങാതിരിക്കുന്നതും. ജനതാൽപര്യം സംരക്ഷിക്കേണ്ട സർക്കാർ ഇതിനൊക്കെ വഴങ്ങുന്നു എന്നതാണു കഷ്ടം.
പരിസ്ഥിതിലോലക്കാരും പാവം കർഷകരും
12:27 AM Sep 26, 2020 | Deepika.com