നിബന്ധനകളുടെയും ചട്ടങ്ങളുടെയും കുരുക്കുകൾ കഴിവതും ഒഴിവാക്കി ജനങ്ങളുടെ ബുദ്ധിമുട്ടു കുറയ്ക്കുകയാണ് ഏതൊരു ജനാധിപത്യ സർക്കാരിന്റെയും കടമ. കെട്ടിടനിർമാണ ചട്ടങ്ങളിലെ ഇളവുകൾ ആ ദിശയിലുള്ള ഒരു നടപടിയായി കാണാം.
കെട്ടിടനിർമാണ ചട്ടങ്ങളിൽ ചില ഇളവുകൾ അനുവദിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം സ്വാഗതാർഹമാണ്. സാധാരണ ജനങ്ങൾക്കു മാത്രമല്ല കെട്ടിടനിർമാണ മേഖലയ്ക്കും പുതിയ ഭേദഗതികൾ ആശ്വാസകരമായി അനുഭവപ്പെടും. 2019-ലെ കെട്ടിട നിർമാണ ചട്ട ഭേദഗതിക്കെതിരെ പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഭേദഗതി. മഴവെള്ള സംഭരണി വേണമെന്ന നിബന്ധന ചെറിയ വീടുകൾക്ക് ഒഴിവാക്കിയതാണ് പുതിയ ഭേദഗതിയിലെ ശ്രദ്ധേയമായ ഒരു കാര്യം. അഞ്ചു സെന്റിൽ താഴെ വിസ്തീർണമുള്ള ഭൂമിയിൽ നിർമിക്കുന്ന വീടുകൾക്കും 300 ചതുരശ്ര മീറ്ററിൽ താഴെ വിസ്തൃതിയുള്ള വീടുകൾക്കും പുതിയ നിബന്ധനപ്രകാരം മഴവെള്ള സംഭരണി നിർമിക്കേണ്ടതില്ല. സംസ്ഥാനത്തു മഴക്കുറവു ലഭിച്ചിരുന്ന കാലത്തു നടന്ന ചില പ്രചാരണങ്ങളുടെ ചുവടുപിടിച്ചാണു പുതുതായി നിർമിക്കുന്ന എല്ലാ വീടുകൾക്കും മഴവെള്ള സംഭരണി നിർബന്ധമാക്കിയത്. കേരളത്തിലെ സാഹചര്യങ്ങൾ നോക്കാതെയും പ്രായോഗികത കണക്കിലെടുക്കാതെയുമുള്ള ഒരു തീരുമാനമായിരുന്നു ഇതെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. ചെറിയ വീടുകളെ ഇപ്പോഴെങ്കിലും ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയതു നന്നായി.
സ്ഥലത്തിനനുസരിച്ച് കെട്ടിടത്തിന് എത്ര വിസ്തീർണം ആകാമെന്നു കണക്കാക്കുന്ന തറവിസ്തീർണ അനുപാതം നിർമിത വിസ്തൃതിയുടെ അടിസ്ഥാനത്തിലാക്കിയിരുന്നതും ഒഴിവാക്കിയിട്ടുണ്ട്. പാർക്കിംഗ് ഏരിയ, വരാന്ത തുടങ്ങിയവ ഒഴിവാക്കിയാണ് 2019-ലെ ഭേദഗതിക്കു മുന്പ് ഇതു നിശ്ചയിച്ചിരുന്നത്. ആ രീതി പുനഃസ്ഥാപിക്കും. കെട്ടിടങ്ങൾ നിർമിക്കുന്പോൾ നാലുവശവും ഒഴിച്ചിടേണ്ട സ്ഥലം (സെറ്റ് ബാക്ക്) കണക്കാക്കുന്പോൾ ശരാശരി സെറ്റ് ബാക്ക് കണക്കിലെടുക്കാനും തീരുമാനമായിട്ടുണ്ട്. കേരളത്തിലെ പ്ലോട്ടുകൾ പൊതുവെ ക്രമമല്ലാത്ത ആകൃതിയുള്ളവ അല്ലാത്തതിനാൽ 2019-ലെ ഭേദഗതി പ്രകാരമുള്ള നിബന്ധന കെട്ടിട നിർമാണത്തിനു ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. 1,000 കോഴികളെയും 20 പശുക്കളെയും 50 ആടുകളെയും വളർത്തുന്ന ഫാമുകൾക്കു പെർമിറ്റ് ആവശ്യമില്ല എന്ന തീരുമാനവും സാധാരണക്കാർക്ക് ആശ്വാസകരമാകും. കന്നുകാലി വളർത്തലിലൂടെ ഉപജീവനം നടത്താനും അതിലെ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്താനും തയാറാകുന്നവർക്കു പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതും അവരെ പിന്നോട്ടുവലിക്കുന്നതുമായിരുന്നു ഇത്തരം പെർമിറ്റ് വ്യവസ്ഥകൾ. നേരത്തേ ഫാമുകൾ തുടങ്ങിയ പലർക്കും ഇതുമുലം അവ അടച്ചുപൂട്ടേണ്ട സ്ഥിതിപോലുമുണ്ടായി. വൈകിയാണെങ്കിലും വിവേകം ഉദിച്ചതു സംരംഭകർക്കു മാത്രമല്ല സംസ്ഥാനത്തിനും ഗുണം ചെയ്യും.
18,000 ചതുരശ്രമീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ കെട്ടിടങ്ങൾക്കുവേണ്ട റോഡ് വീതി പത്തു മീറ്ററിൽനിന്ന് എട്ടു മീറ്ററായി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള റോഡുകൾക്കും ഇളവനുവദിച്ചു. 4000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് 10 മീറ്റർ വീതിയിൽ റോഡ് വേണമെന്ന നിബന്ധന ലഘൂകരിച്ചു. 6000 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങളിലേക്ക് അഞ്ചു മീറ്ററും അതിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങളിലേക്ക് ആറു മീറ്ററും വീതിയിൽ റോഡ് ഇനി മതിയാവും. കേരളത്തിലേക്കു വ്യവസായങ്ങൾ വരുന്നില്ലെന്ന് എല്ലാവരും വിലപിക്കാറുണ്ടെങ്കിലും ഉള്ള വ്യവസായങ്ങൾതന്നെ മറ്റുസംസ്ഥാനങ്ങളിലേക്കു പറിച്ചുനടാൻ സംരംഭകർ നിർബന്ധിതരാകുന്നതിന്റെ കാരണങ്ങൾ ആരും അന്വേഷിക്കാറില്ല. ഇവിടെ വ്യവസായ അനുകൂല അന്തരീക്ഷമില്ല എന്നതിനുപുറമേ സംരംഭകരെ വരിഞ്ഞുമുറുക്കുന്ന നിയമങ്ങളും അതിനു കാരണമാണ്. സാധാരണ ജനങ്ങളെയും സംരംഭകരെയുമൊക്കെ ശത്രുക്കളായി കാണുന്ന മനോഭാവത്തോടെയാണു പലപ്പോഴും ഉദ്യോഗസ്ഥവൃന്ദം നിയമങ്ങൾക്കു വ്യാഖ്യാനങ്ങളും ചട്ടങ്ങളും ചമയ്ക്കുന്നത്. അതിൽ ജനങ്ങളുടെ രോഷവും പ്രതിഷേധങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നതാകട്ടെ ഭരിക്കുന്ന സർക്കാരും. ജനവികാരമറിഞ്ഞ് ആവശ്യമായ തിരുത്തലുകൾ വരുത്താൻ തയാറാകുന്നതു സ്വാഗതം ചെയ്യപ്പെടും.
ലൈസൻസ്- പെർമിറ്റ് രാജിന്റെ കാലം കഴിഞ്ഞുവെന്നും ഇത് ഉദാരവത്കരണത്തിന്റെ കാലമാണെന്നുമുള്ള യാഥാർഥ്യം അംഗീകരിക്കാൻ ഉദ്യോഗസ്ഥവൃന്ദത്തിന് ഇന്നും മടിയാണ്. അതുകൊണ്ടാണു ഭരിക്കുന്ന സർക്കാരിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായിപ്പോലും പലപ്പോഴും പുതിയ ചട്ടങ്ങളും നിബന്ധനകളുമൊക്കെ വരുന്നത്. ചട്ടങ്ങളുണ്ടാക്കുന്ന കുരുക്കുകളുടെ നിയന്ത്രണം തങ്ങളുടെ കൈയിലുണ്ടെങ്കിലേ ജനങ്ങളുടെമേൽ അധികാരം പ്രകടിപ്പിക്കാൻ കഴിയൂ എന്ന് അവരിൽ പലരും കരുതുന്നു. ചിലർക്കിത് അനധികൃത ധനസമാഹരണത്തിനുള്ള മാർഗവുമാണ്. സർക്കാരിലേക്ക് അല്പം കൂടുതൽ പണം നികുതിയായി അടയ്ക്കുന്നതിനേക്കാളും ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുന്നത് ഓരോരോ ആവശ്യങ്ങൾക്കുള്ള അനുമതികൾ ഉദ്യോഗസ്ഥരിൽനിന്നു വാങ്ങിയെടുക്കുന്നതിലാണ്. നിബന്ധനകളുടെ പുതിയ വ്യാഖ്യാനങ്ങൾ പറഞ്ഞ് അവർ സാധാരണക്കാരെ വട്ടംകറക്കുകയും ആവശ്യമില്ലാതെ നടത്തിക്കുകയും ചെയ്യുന്നു. കെട്ടിടനിർമാണ അനുമതികൾ കിട്ടാത്തതിന്റെ പേരിൽ പ്രവാസിസംരംഭകർ ജീവനൊടുക്കിയ സംഭവങ്ങൾ മറക്കാൻ കാലമായിട്ടില്ലല്ലോ. നിബന്ധനകളുടെയും ചട്ടങ്ങളുടെയും കുരുക്കുകൾ കഴിവതും ഒഴിവാക്കി ജനങ്ങളുടെ ബുദ്ധിമുട്ടു കുറയ്ക്കുകയാണ് ഏതൊരു ജനാധിപത്യ സർക്കാരിന്റെയും കടമ. കെട്ടിടനിർമാണ ചട്ടങ്ങളിലെ ഇളവുകൾ ആ ദിശയിലുള്ള ഒരു നടപടിയായി കാണാം.
ചട്ടങ്ങളും നിയന്ത്രണങ്ങളും ജനനന്മയ്ക്കുവേണ്ടിയാകണം
11:08 PM Sep 24, 2020 | Deepika.com