ഖേദം പ്രകടിപ്പിക്കാതെയും നഷ്ടം നൽകാതെയും കേസ് അവസാനിപ്പിക്കണമെന്നു ശഠിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെ വിലയിരുത്തൽ പ്രസക്തവും സ്വാഗതാർഹവുമാണ്. കേരള നിയമസഭയിൽ 2015 മാർച്ച് 13ന് നടന്ന അക്രമങ്ങൾ സംബന്ധിച്ച കേസ് എഴുതിത്തള്ളാനുള്ള സർക്കാരിന്റെ നീക്കം തടഞ്ഞുകൊണ്ടുള്ള വിധിയിലാണ് കോടതി പൊതുമുതൽ നശിപ്പിക്കുന്നവർക്കു താക്കീതായി മാറുന്ന നിരീക്ഷണം നടത്തിയത്. എല്ലാ പരിധികളും ലംഘിച്ചായിരുന്നു അന്ന് നിയമസഭയിൽ പ്രതിപക്ഷം അഴിഞ്ഞാടിയത്. ലോകമെങ്ങുമുള്ള മലയാളികളെ നാണംകെടുത്തിയ സംഭവമായി അതുമാറി. ഇപ്പോൾ അതു സംബന്ധിച്ച കേസുകൾ നിസാരമായിക്കണ്ട് പിൻവലിക്കാനുള്ള സർക്കാരിന്റെ നീക്കവും മറ്റൊരു നാണക്കേടുതന്നെയാണ്.
നിയമനിർമാണ പ്രക്രിയയിൽ പവിത്രമായി കണക്കാക്കപ്പെടുന്ന സ്പീക്കറുടെ ചേംബറിൽ കയറി കാട്ടിക്കൂട്ടിയ അതിക്രമങ്ങളിൽ അല്പംപോലും പശ്ചാത്താപമില്ലെന്നും അതെല്ലാം ന്യായമായിരുന്നുവെന്നുമുള്ള എൽഡിഎഫിന്റെ നിലപാട് അരക്കിട്ടുറപ്പിക്കാനാണ് ഇപ്പോൾ കേസുകൾ പിൻവലിക്കാൻ ശ്രമിക്കുന്നത്. പ്രതിപക്ഷ അംഗങ്ങളുടെ അക്രമത്തിൽ സ്പീക്കറുടെ കസേര, നാല് മൈക്ക് യൂണിറ്റുകൾ, എമർജൻസി ലാംപ്, സ്റ്റാൻഡ്ബൈ മൈക്ക്, മൂന്ന് ഹെഡ്ഫോൺ, രണ്ട് മോണിറ്റർ, രണ്ട് ഡിജിറ്റൽ ക്ലോക്ക് എന്നിവ നശിപ്പിച്ചെന്നും അതുവഴി 2,20,093 രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. മന്ത്രിമാരായ ഇ.പി. ജയരാജനും കെ.ടി. ജലീലും ഉൾപ്പെടെ ആറ് പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
കോടിക്കണക്കിനു രൂപയുടെ പൊതുമുതലുകൾ നശിപ്പിക്കപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ശക്തമായ ഇടപെടലുകൾ ഉണ്ടായശേഷമാണ് കേരളത്തിൽ പൊതുമുതൽ നശീകരണത്തിന് നേരിയ ശമനമുണ്ടായത്. പ്രതിഷേധസമരങ്ങൾ ജനങ്ങളുടെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെടണമെങ്കിൽ അക്രമാസക്തമാകണമെന്നും വലിയതോതിൽ പൊതുമുതൽ നശിപ്പിക്കപ്പെടണമെന്നുമുള്ള അവസ്ഥയിൽവരെ കേരളം എത്തിയിരുന്നു. എത്രയോ കെഎസ്ആർടിസി ബസുകളും സർക്കാർ വാഹനങ്ങളുമാണ് കേരളത്തിൽ തകർക്കപ്പെട്ടിട്ടുള്ളത്. അതുവഴി സർക്കാർ ഖജനാവിനുണ്ടായ നഷ്ടം കേരളത്തിനു താങ്ങാവുന്നതിലും ഏറെയുമാണ്.
അക്രമസമരം നടത്തിയാലേ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാകൂ എന്ന ധാരണ മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ആത്മാർഥതയോടെയാണെങ്കിൽ നിയമസഭയിലെ അക്രമക്കേസ് പിൻവലിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. രാഷ്ട്രീയപാർട്ടികളും സംഘടനകളും ഉയർന്നുചിന്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിക്കുകയുണ്ടായി. ഭരണത്തിലിരിക്കുമ്പോൾ സമരങ്ങളോടു ചതുർഥിയും പ്രതിപക്ഷത്താകുമ്പോൾ ആവേശവും കാട്ടുന്നത് കേവലം ഇരട്ടത്താപ്പാണ്. അക്രമസമരങ്ങൾ നടത്തില്ലെന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും നിലപാടെടുത്താൽ കേരളം വലിയൊരു മാറ്റത്തിനായിരിക്കും സാക്ഷ്യംവഹിക്കുക.
അക്രമസമരങ്ങളും ബന്ദും ഹർത്താലും ഉൾപ്പെടെയുള്ള പ്രാകൃതസമരങ്ങളും സംസ്ഥാനത്തിന്റെ വികസനത്തിന് ഏൽപ്പിച്ചിട്ടുള്ള ആഘാതം പരിഹരിക്കാനാവാത്തതാണ്. ഇപ്പോഴത്തെ പ്രതിപക്ഷ സമരങ്ങളെ തള്ളിപ്പറയാനും സർക്കാരിനെതിരേയുള്ള ആരോപണങ്ങളിൽനിന്നു ജനശ്രദ്ധ തിരിക്കാനുമാണ് മുഖ്യമന്ത്രി അക്രമവിരുദ്ധത പറയുന്നത് എന്ന് ആർക്കാണ് അറിയാത്തത്.
സമരങ്ങളും പ്രതിഷേധങ്ങളും പലപ്പോഴും പരിധിവിട്ടുപോകുന്നത് സ്വാഭാവികമാണ്. ആൾക്കൂട്ട സമരങ്ങളിൽ പ്രത്യേകിച്ചും. എന്നാൽ, നിയമസഭയിലുണ്ടായത് അത്തരത്തിലുള്ളതല്ലെന്നു വ്യക്തം. പരിണതപ്രജ്ഞരായ നേതാക്കളും മുതിർന്ന എംഎൽഎമാരും വരെ അക്രമത്തിനു നേതൃത്വം നൽകി. തീരുമാനിച്ചുറപ്പിച്ചതെന്ന് തോന്നുമാറായിരുന്നു പ്രതിപക്ഷനീക്കം. തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ചെയ്തതൊന്നും തെറ്റല്ലെന്ന വാദത്തിന് ജനപിന്തുണ കിട്ടിയെന്ന പ്രചാരണവും ശക്തമാക്കി. എന്നാൽ അന്നത്തെ അക്രമം തെറ്റായിരുന്നെന്ന് കേരളജനതയോട് ഏറ്റുപറയാനും നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം നൽകാനും എൽഡിഎഫ് തയാറായിരുന്നെങ്കിൽ അതു വലിയ മാതൃകയായി മാറിയേനെ.
അക്രമസമരങ്ങളിൽ പൊതുമുതൽ നശിപ്പിച്ചാൽ അതിന്റെ നഷ്ടം നികത്തേണ്ടത് സമരത്തിന് ആഹ്വാനം ചെയ്യുന്നവരിൽനിന്നുതന്നെയാകണം. ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. പൊതുമുതൽ നശിപ്പിക്കൽ ജാമ്യമില്ലാത്ത കുറ്റമായാണ് പരിഗണിക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മതിയായ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവച്ചാണ് കേസിലുൾപ്പെട്ട പലരും ജാമ്യമെടുക്കുന്നതും. പൊതുമുതൽ നശിപ്പിക്കൽ പ്രവണത തടയാൻ കോടതിയുടെ ഇടപെടൽ ഏറെ സഹായിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ മന്ത്രിമാരടക്കമുള്ളവരുടെ പേരിലുള്ള കുറ്റം എഴുതിത്തള്ളിയാൽ അധികാരമുള്ളവർ നിയമത്തിന് അതീതരാകുന്ന ഗുരുതരമായ സ്ഥിതിവിശേഷമാകും സംജാതമാകുക. അതു ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തിന് അപമാനവുമാണ്.
നിയമസഭയിലെ അക്രമകേസ് പിൻവലിക്കാൻ കോടതിയെ സമീപിക്കുന്നതിനു മുമ്പായി നശിപ്പിച്ച വസ്തുവകകളുടെ പണമെങ്കിലും പ്രതികൾക്കോ ഇടതുമുന്നണിക്കോ സർക്കാർ ഖജനാവിൽ അടയ്ക്കാമായിരുന്നു. എങ്കിൽ പ്രതിഷേധത്തിനിടയിലെ വികാരവിക്ഷോഭത്താലാണ് അക്രമമുണ്ടായതെന്ന വാദത്തിൽ അല്പമെങ്കിലും കഴമ്പുണ്ടായേനെ. നഷ്ടപരിഹാരം നൽകുന്നതിൽ യാതൊരു ദുരഭിമാനവും കാണേണ്ടതില്ല. ഖേദം പ്രകടിപ്പിക്കാതെയും നഷ്ടം നൽകാതെയും കേസ് അവസാനിപ്പിക്കണമെന്നു ശഠിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമെല്ലാം അപ്പീൽ നൽകി സംസ്ഥാന ഖജനാവിന് കൂടുതൽ നഷ്ടമുണ്ടാക്കുകയുമരുത്.
പൊതുമുതൽ നശിപ്പിച്ച കേസ്: താക്കീതായിമാറുന്ന നിരീക്ഷണം
01:33 AM Sep 24, 2020 | Deepika.com