പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെയും വിശദീകരണങ്ങൾ ആവശ്യപ്പെടുന്നവരുടെ ചോദ്യങ്ങളെയും അവഗണിക്കുന്ന ഏകാധിപത്യ സമീപനം ഇന്ത്യൻ ജനാധിപത്യത്തെ ദുർബലമാക്കുക മാത്രമല്ല രാജ്യത്തിന്റെ പുരോഗതിയെയും ജനക്ഷേമത്തെയും അട്ടിമറിക്കുകയുംചെയ്യും.
ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ വീണ്ടും ലജ്ജാകരമായ സംഭവങ്ങൾ. വിവാദമായ കാർഷിക പരിഷ്കരണ ബില്ലുകളെച്ചൊല്ലി രാജ്യസഭയിലാണു തീർത്തും ജനാധിപത്യവിരുദ്ധവും ഒരിക്കലും നടക്കാൻ പാടില്ലാത്തതുമായ അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്. കീഴ്വഴക്കങ്ങളുടെ ലംഘനങ്ങളുമുണ്ടായി. കോവിഡിന്റ പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമയി ഞായറാഴ്ച സമ്മേളിച്ച രാജ്യസഭ പ്രധാനമായും പരിഗണിച്ചതു കാർഷികോത്പന്ന വ്യാപാര വാണിജ്യ (പ്രമോഷൻ, ഫസിലിറ്റേഷൻ) ബില്ലും കർഷക (ശക്തീകരണ സംരക്ഷണ) കരാർ ബില്ലുമായിരുന്നു. വോട്ടെടുപ്പ് വേണമെന്ന് അടക്കം പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെ ശബ്ദവോട്ടിൽ ബില്ലുകൾ പാസാക്കിയ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗിന്റെ അസാധാരണ നടപടി ജനാധിപത്യത്തിന്റെ അന്തസിനു ചേരാത്തതും സ്വേഛാപരവുമാണ്.
രാജ്യസഭ നിയന്ത്രിച്ച ഉപാധ്യക്ഷൻ അംഗങ്ങളുടെ അവകാശങ്ങൾപോലും മാനിക്കാതെയാണ് സർക്കാരിന്റെ ഇംഗിതത്തിനു വഴങ്ങിയത്. ഉപാധ്യക്ഷന്റെ അവഗണനയോടും ഭരണപക്ഷത്തിന്റെ ഏകാധിപത്യ നിലപാടുകളോടുമുള്ള പ്രതിഷേധത്തിന്റെ പേരിലാണെങ്കിലും പരിധിവിട്ട പ്രതിപക്ഷ അംഗങ്ങളുടെ ചെയ്തികളും രാജ്യത്തിന്റെ യശ്ശസിനുതന്നെ കോട്ടംതട്ടുന്നതായി. നടുത്തളത്തിലിറങ്ങി ബഹളംവച്ചതും തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാൻ ഉപാധ്യക്ഷനു നേരേ റൂൾബുക്ക് കീറിയെറിഞ്ഞതും അതിരുവിട്ട പ്രതിഷേധമായി.
പത്തിലധികം പാർട്ടികളിൽനിന്നായി 47 അംഗങ്ങൾ ഒപ്പിട്ട് ഉപാധ്യക്ഷനെതിരേ അവിശ്വാസപ്രമേയത്തിനു നോട്ടീസ് നൽകുകയും ചെയ്തു. ഞായറാഴ്ചത്തെ പ്രതിഷേധങ്ങളുടെ അനുരണനങ്ങളാണ് ഇന്നലെയും രാജ്യസഭയെ നാണംകെടുത്തിയത്. കേരളത്തിൽനിന്നുള്ള എളമരം കരീമും കെ.കെ. രാഗേഷും ഉൾപ്പെടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു. ഇവർ പിന്നീട് ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ധർണയിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യസഭയ്ക്കുപുറമേ ലോക്സഭയിലും ഗാലറിയിലുമൊക്കെ ഇരുന്നാണ് അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അതിനാൽത്തന്നെ സഭയിൽ പെട്ടെന്നു സ്വീകരിക്കേണ്ട തന്ത്രങ്ങൾ മെനയാൻ അവസരമില്ല. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അടക്കമുള്ള പല മുതിർന്ന അംഗങ്ങളും അവധിയെടുത്തിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, രാജ്യത്തിനു നിർണായകമായ കാർഷികബില്ലുകൾ കൂടുതൽ പഠനത്തിനും വിശകലനത്തിനുമായി സെലക്ട് കമ്മിറ്റിക്കു വിടുകയും പാർലമെന്ററി സമിതികളിൽ ചർച്ച ചെയ്യുകയും വേണമെന്ന പ്രതിപക്ഷ ആവശ്യത്തിനു പ്രസക്തിയുണ്ട്. വോട്ടെടുപ്പ് വേണമെന്ന അംഗങ്ങളുടെ ആവശ്യവും തീർച്ചയായും പരിഗണിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ, സഭയിൽ ശാന്തതയില്ലെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉപാധ്യക്ഷൻ വോട്ടെടുപ്പ് ആവശ്യം നിരാകരിച്ചത്. പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികളും തള്ളിക്കളഞ്ഞു.
സഭാ സമ്മേളനം നിശ്ചയിച്ച സമയത്തിലും നീട്ടുന്നതിന് അംഗങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നതു കീഴ്വഴക്കമാണ്. എന്നാൽ, നിശ്ചിത സമയത്തും ബില്ലിന്മേലുള്ള ചർച്ചകൾ പൂർത്തിയാകാതെ വന്നതിനാൽ അടുത്ത ദിവസംകൂടി ചർച്ച തുടരാമെന്ന പ്രതിപക്ഷ നിർദേശവും പരിഗണിക്കപ്പെട്ടില്ല. ഇതുമൂലം ലോക്സഭ സമ്മേളിക്കുന്നത് വൈകുകയും ചെയ്തു. ഇത്തരത്തിൽ പിടിവാശിയോടെ, കീഴ്വഴക്കങ്ങൾ മാനിക്കാതെ ബില്ലുകൾ പാസാക്കാൻ എന്തിനാണ് സർക്കാർ തിടുക്കംകാട്ടിയത്. ഓർഡിനൻസുകളായി നടപ്പിലായ നിയമങ്ങളാണ് ബില്ലുകളായി എത്തിയതെന്നിരിക്കെ സർക്കാർ പ്രതിപക്ഷത്തിന് അർഹമായ പരിഗണന നൽകാതിരിക്കുന്നതു നീതിയല്ല. ഇവിടെയാണ് രാജ്യത്തു രൂപംകൊണ്ടിരിക്കുന്ന കർഷകരോഷത്തെ സർക്കാർ ഭയക്കുന്നുണ്ട് എന്നു വ്യക്തമാകുന്നത്.
രാജ്യസഭ പാസാക്കിയവയുൾപ്പെടെ കാർഷിക മേഖലയിലെ പരിഷ്കരണത്തിനായി കൊണ്ടുവന്ന മൂന്നു ബില്ലുകളും ലോക്സഭയിൽ കനത്ത ഭൂരിപക്ഷത്തിന്റെ പിൻബലത്തിലാണ് സർക്കാർ പാസാക്കിയെടുത്തത്. സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ പ്രതിഷേധം ഹർസിമ്രത് കൗറിന്റെ രാജിയിൽ കലാശിച്ചിരുന്നു. ഹരിയാനയിലെ സഖ്യകക്ഷിയായ ജെജെപിയും തമിഴ്നാട്ടിലെ സഖ്യകക്ഷിയായ എഡിഎംകെയും ബില്ലിനെ എതിർക്കുന്നു.
രാജ്യസഭയിൽ എൻഡിഎ സഖ്യത്തിലെ രണ്ടാമത്തെ വലിയ പാർട്ടിയായ എഡിഎംകെയ്ക്ക് ഒമ്പത് അംഗങ്ങളുണ്ട്. എഡിഎംകെയുടെ എതിർപ്പ് രാജ്യസഭയിൽ രേഖപ്പെടുത്തപ്പെട്ടാൽ സർക്കാരിന് വലിയ തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടും. മാത്രമല്ല, ബിജെപിയോട് മൃദുസമീപനം സ്വീകരിക്കുന്ന തെലുങ്കാന രാഷ്ട്രസമിതിയും ബിജു ജനതാദളും ബില്ലിനെ പിന്തുണയ്ക്കുന്നില്ല. രാജ്യസഭയിൽ ഒമ്പത് അംഗങ്ങളുള്ള ബിജെഡി ഇതുവരെ സർക്കാർ കൊണ്ടുവന്ന ബില്ലുകൾക്കെല്ലാം പിന്തുണ നൽകിയിരുന്നു. എന്നാൽ, കാർഷികപരിഷ്കരണ ബില്ലുകൾ ലോക്സഭ പാസാക്കിയതിനെത്തുടർന്ന് രാജ്യമെങ്ങും ശക്തമായ പ്രതിഷേധം അലയടിച്ചതാണ് ബിജെഡിയെ അടക്കം മാറിച്ചിന്തിപ്പിച്ചത്. ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നാണു ബിജെഡി ആവശ്യപ്പെട്ടത്. ഏഴ് അംഗങ്ങളുള്ള ടിആർഎസ് ബില്ലിനെതിരേ വോട്ടുചെയ്യുമെന്നും പ്രഖ്യാപിച്ചു.
പ്രതിപക്ഷത്തു മാത്രമല്ല ഭരണപക്ഷത്തും എതിർപ്പുയർന്ന സാഹചര്യത്തിൽ ലോക്സഭയിലേതുപോലെ ഭരണകക്ഷിക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബില്ലിനെക്കുറിച്ചുള്ള വിശദമായ ചർച്ചയും വോട്ടെടുപ്പും നടക്കരുതെന്ന വാശിയിലായിരുന്നു സർക്കാർ. ബില്ലിനെതിരേയുള്ള കർഷകരോഷം കരുത്താർജിച്ചാൽ ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിയാതെവരുമെന്നും സർക്കാർ ഭയന്നു. ഇതെല്ലാമാകണം ജനാധിപത്യവിരുദ്ധ സമീപനങ്ങളിലൂടെയാണെങ്കിലും ബില്ലുകൾ പാസാക്കണമെന്ന നിലപാടിലേക്കെത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെയും വിശദീകരണങ്ങൾ ആവശ്യപ്പെടുന്നവരുടെ ചോദ്യങ്ങളെയും അവഗണിക്കുന്ന ഏകാധിപത്യ സമീപനം ഇന്ത്യൻ ജനാധിപത്യത്തെ ദുർബലമാക്കുക മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിയെയും ജനക്ഷേമത്തെയും അട്ടിമറിക്കുകയുംചെയ്യും.
വിവാദബില്ലുകൾ പാസാക്കാൻ ജനാധിപത്യവിരുദ്ധ സമീപനം
01:21 AM Sep 22, 2020 | Deepika.com