കേരളം ഭീകരരുടെ സുരക്ഷിതമായ ഒളിത്താവളമായിട്ടുണ്ടെങ്കിൽ ഇന്റലിജൻസ് വിഭാഗത്തിന്റെ ഉദാസീനത അതിനു കാരണമായിട്ടുണ്ടോയെന്നു പരിശോധിക്കപ്പെടണം.
പിടിച്ചതിനേക്കാൾ വലുത് മാളത്തിൽ എന്നു ഞെട്ടലോടെ തിരിച്ചറിയുന്ന അങ്കലാപ്പാണു രാജ്യത്തു ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഒന്പത് അൽഖയ്ദ ഭീകരർ അറസ്റ്റിലായ വിവരങ്ങൾ പുറത്തുവരുമ്പോഴുണ്ടാകുന്നത്. ഇതിൽ മൂന്നുപേരെ പിടികൂടിയതു കൊച്ചിയിൽനിന്നാണെന്ന കാര്യമാണു കേരളത്തെ കൂടുതൽ ഭീതിയിലാഴ്ത്തുന്ന ഘടകം.
കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പ്രവർത്തനങ്ങൾ വളരെ സജീവമാണെന്ന മുന്നറിയിപ്പ് ഐക്യരാഷ്ട്രസഭ തന്നെ നൽകിയിട്ടും കേരളത്തിലെ അധികൃതർ അതു വേണ്ട ഗൗരവത്തിലെടുത്തിരുന്നോ എന്നു സംശയമാണ്. ചിലരെ പേടിച്ചോ, അല്ലെങ്കിൽ പിണക്കേണ്ടെന്നു കരുതിയോ ആവാം ഇത്തരം അലംഭാവങ്ങൾ. അതിനു വിലകൊടുക്കേണ്ടിവരുന്നതു രാജ്യം മുഴുവനുമാണ്. ഡൽഹി, മുംബൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഭീകരരെ പിടികൂടാൻ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)ക്ക് കഴിഞ്ഞതു നന്നായി.
പശ്ചിമബംഗാൾ സ്വദേശികളാണ് അറസ്റ്റിലായ ഒന്പത് അൽഖയ്ദ ഭീകരരും. കൊച്ചിയിൽനിന്നു പിടിയിലായ മൂന്നുപേരിൽ രണ്ടുപേർ പെരുന്പാവൂരിൽ മുടിക്കലിലും ഒരാൾ കളമശേരി പാതാളത്തും ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ താമസിച്ചുവരികയായിരുന്നു. പണ്ടു മലയാളികൾ ബംഗാളികൾ എന്നു വിളിച്ചിരുന്ന കുടിയേറ്റ തൊഴിലാളികളെ ഇന്ന് അതിഥിത്തൊഴിലാളികൾ എന്നു ബഹുമാനപുരസരമാണു വിളിക്കുന്നത്. ഇവരുടെ എണ്ണം ക്രമാതീതമായി പെരുകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചവരുണ്ട്. പെരുന്പാവൂർ ജിഷ വധം അടക്കമുള്ള കൊലപാതക, മാനഭംഗക്കേസുകൾ പലതിലും അതിഥിത്തൊഴിലാളികൾ പ്രതികളായപ്പോൾ പരിശോധനകൾ കർക്കശമാക്കണമെന്നു പലരും നിർദേശിച്ചതാണ്. നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ചില നിബന്ധനകൾ സർക്കാർ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ, അതൊന്നും ഫലവത്തല്ലെന്നും ഭീകരർക്ക് ഇവിടെ യഥേഷ്ടം വിഹരിക്കാൻ കഴിയുമെന്നുമാണല്ലോ തെളിഞ്ഞിരിക്കുന്നത്.
സുരക്ഷിത ഒളിത്താവളം എന്ന നിലയിലാണു കേരളത്തെ ഭീകരർ തെരഞ്ഞെടുത്തതെന്ന് എൻഐഎ പറയുന്നു. ലോക്ക്ഡൗൺ കാലത്തു പലരും തങ്ങളുടെ നാടുകളിലേക്കു മടങ്ങിപ്പോയെങ്കിലും കേരളത്തിൽ നാല്പതുലക്ഷത്തോളം അതിഥിത്തൊഴിലാളികളുണ്ടായിരുന്നു എന്നാണു കണക്ക്. ഈ ‘അതിഥി’കൾ ബംഗാളികളാണോ ബംഗ്ലാദേശുകാരാണോ അതോ പാക്കിസ്ഥാൻകാരാണോ എന്നൊന്നും അറിയാൻ നിർവാഹമില്ല. മാവോയിസ്റ്റുകൾ മുതൽ ബോഡോ തീവ്രവാദികൾവരെ ഇവിടെ ഒളിച്ചുകഴിഞ്ഞിട്ടുണ്ട്. ഒരുകാലത്ത് അഫ്ഗാനിസ്ഥാനിൽ ചോരപ്പുഴയൊഴുക്കിയ അൽഖയ്ദ വിഭാഗത്തിൽപ്പെട്ട ഭീകരരെ കേരളത്തിൽനിന്നു പിടികൂടുന്നത് ആദ്യമായാണ്. കഴിഞ്ഞ ജൂലൈയിൽ അൽഖയ്ദ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന് അമേരിക്കൻ അന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതാരും മുഖവിലയ്ക്കെടുത്തില്ലെന്നുവേണം കരുതാൻ. കൊല്ലം കുളത്തൂപ്പുഴയ്ക്കു സമീപത്തുനിന്ന് 14 പാക്കിസ്ഥാൻ നിർമിത വെടിയുണ്ടകൾ കണ്ടെത്തിയതും കേരള പോലീസിന്റെ വെടിയുണ്ടകൾ നഷ്ടപ്പെട്ടതും തീവ്രവാദ ഗ്രൂപ്പുകളുടെ സജീവസാന്നിധ്യം കേരളത്തിലുണ്ടെന്നതിന്റെ തെളിവായിരുന്നു. എന്നിട്ടും ഇന്റലിജൻസ് വിഭാഗം ഉണർന്നില്ലേ? കേരളം ഭീകരരുടെ സുരക്ഷിതമായ ഒളിത്താവളമായിട്ടുണ്ടെങ്കിൽ ഇന്റലിജൻസ് വിഭാഗത്തിന്റെ ഉദാസീനത അതിനു കാരണമായിട്ടുണ്ടോയെന്നു പരിശോധിക്കപ്പെടണം.
ശ്രീലങ്കയിൽ ഈസ്റ്റർദിനത്തിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ എന്ഐഎ നടത്തിയ അന്വേഷണത്തിൽ ഭീകരർ ഇവിടെയും വിധ്വംസകപ്രവർത്തനങ്ങൾക്കു പദ്ധതിയിടുന്നതായി സൂചനകൾ ലഭിച്ചിരുന്നു. കേരളത്തിൽ എൻഐഎ അന്വേഷിക്കുന്ന 30 കേസുകളിൽ പത്തെണ്ണം എെഎസ് ഭീകരരുമായി ബന്ധപ്പെട്ടതാണ്. കനകമല ഐഎസ് ക്യാന്പുമായി ബന്ധപ്പെട്ട് ഒരു പിടികിട്ടാപ്പുള്ളി കഴിഞ്ഞദിവസമാണ് അറസ്റ്റിലായത്. അൽഖയ്ദയും ഇവിടെ സജീവമാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ഐഎസിന്റെയും അൽഖയ്ദയുടെയും അത്രവരില്ലെങ്കിലും തീവ്രവാദി സംഘങ്ങൾ ഇവിടെ വേണ്ടത്രയുണ്ടെന്ന സൂചന കൈവെട്ട് കേസിന്റെ കാലത്തുതന്നെ ലഭിച്ചതാണ്. പക്ഷേ ഇവരെ തൊടാൻ സർക്കാർ മടിക്കുന്നു. ഏതെങ്കിലും തീവ്രവാദിയെ പിടിച്ചാൽ മനുഷ്യാവകാശങ്ങളുടെയും മതത്തിന്റെയുമൊക്കെ പേരുപറഞ്ഞ് സംരക്ഷകരും പിണിയാളുകളും രംഗത്തുവരും. വോട്ടുബാങ്കിൽ കണ്ണുള്ളവർ നടപടിയെടുക്കാൻ മടിക്കും.
കോൺസുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവിൽ സ്വർണ കള്ളക്കടത്ത് നടത്തുകയും 17,000 കിലോ ഈന്തപ്പഴം കൊണ്ടുവന്നെന്നു പറയുകയും ചെയ്യുന്ന ഒരു സംസ്ഥാനത്ത് ‘അതിഥി’ തൊഴിലാളികളുടെ കൂടെ ഭീകരരും ഒളിച്ചിരിക്കുന്നതിൽ ഒരു അദ്ഭുതവുമില്ല. തീവ്രവാദ പ്രവർത്തനങ്ങൾ ഒരു സംസ്ഥാനത്തെ എങ്ങനെ തകർക്കും എന്നതിനു നല്ല ഉദാഹരണമാണു കാഷ്മീർ. കേരളം ഒരു കാഷ്മീരായി മാറാതിരിക്കണമെങ്കിൽ കേരളജനത ഒറ്റക്കെട്ടായി ഭീകരതയ്ക്കെതിരേ അണിനിരക്കണം.
ഭീകരതയ്ക്കെതിരേ കേരളം ഒറ്റക്കെട്ടായി നിൽക്കണം
01:24 AM Sep 21, 2020 | Deepika.com