കോവിഡ് പ്രതിരോധത്തിന് അധികൃതരും വിദഗ്ധരും പറയുന്നതു മാത്രമാണു ശരി എന്നു വിശ്വസിക്കാൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ. കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കുകയും കരുത്തുനേടുകയുമാണു കരണീയമാർഗം. അതോടൊപ്പം പൗരന്റെ അന്തസും അവകാശങ്ങളും മാനിക്കപ്പെടുകയുംവേണം.
സകല കണക്കുകൂട്ടലുകളെയും തെറ്റിച്ചു കോവിഡ് വ്യാപിക്കുകയാണ്. ലോകത്തു കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി കവിഞ്ഞു. ലോക്ക്ഡൗൺകൊണ്ടും പൗരാവകാശങ്ങളുടെ നിയന്ത്രണങ്ങൾകൊണ്ടും കോവിഡിനെ പിടിച്ചുകെട്ടാം എന്നു വിദഗ്ധോപദേശം നൽകിയവരുടെയും ആ ഉപദേശങ്ങൾ അപ്പാടെ നടപ്പാക്കിയ ഭരണാധികാരികളുടെയും നിഗമനങ്ങളെല്ലാം പാളി. കോവിഡ് വ്യാപനത്തിൽ ലോകത്തു രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയിൽ ഔദ്യോഗിക കണക്കുപ്രകാരം രോഗികളുടെ എണ്ണം 50 ലക്ഷം കടന്നു.
രാജ്യത്ത് 65 ലക്ഷത്തോളം പേർക്ക് അവരറിയാതെ കോവിഡ് വന്നുപോയിട്ടുണ്ട് എന്നൊരു വിലയിരുത്തലും ഇതിനിടയിൽ വരികയുണ്ടായി. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെപേരിൽ പ്രകീർത്തിക്കപ്പെട്ട കേരളത്തിൽപ്പോലും രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു മുന്നേറുകയാണ്. കോവിഡ് മഹാമാരി എന്നു തീരുമെന്നു പറയാൻ ഇപ്പോൾ ആർക്കും ധൈര്യമില്ല. കോവിഡ് തകർത്ത സാധാരണക്കാരന്റെ ജീവിതം പഴയപടിയിലേക്കു മടക്കിക്കൊണ്ടുപോകാനുള്ള ഭാവനാപൂർണമായ പദ്ധതികളെപ്പറ്റി ഭരണാധികാരികൾ ചിന്തിച്ചുതുടങ്ങിയിട്ടുമില്ല.
കോവിഡ് മഹാമാരിക്കിടെ പ്രസിദ്ധീകരിച്ച 2020-21 സാന്പത്തികവർഷം ആദ്യപാദത്തിലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കണക്ക് ഭയപ്പെടുത്തുന്നതാണ്. അസംഘടിത മേഖലയെ ഉൾപ്പെടുത്താതെയുള്ള ത്രൈമാസ ജിഡിപി നിരക്ക് 23.9 ശതമാനമാണു താഴ്ന്നത്. കോവിഡ് ആഞ്ഞടിച്ച അമേരിക്കയിലും ഇറ്റലിയിലുംപോലും തളർച്ചാനിരക്ക് യഥാക്രമം 9.5 ശതമാനവും 12.4 ശതമാനവുമായിരുന്നു. കോവിഡ് വ്യാപനം ഇന്ത്യയിൽ അതിന്റെ മൂർധന്യാവസ്ഥയിലേക്ക് എത്തുന്പോൾ സേവനമേഖലയിൽ വൻ തകർച്ചയാണു നേരിടുന്നത്. ഇതു ജിഡിപിയുടെ കൂടുതൽ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നു റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ മുന്നറിയിപ്പു നൽകുകയുണ്ടായി. ഈ അവസരത്തിൽ വിപണിയെ പിടിച്ചുനിർത്താൻ ഫലപ്രദമായ കൂടുതൽ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നാണ് അദ്ദേഹത്തെപ്പോലുള്ള സാന്പത്തിക വിദഗ്ധർ നിർദേശിക്കുന്നത്. കോവിഡ് വ്യാപനത്തിൽ ഒന്നാംസ്ഥാനത്തുള്ള അമേരിക്കയെപ്പോലുള്ള വികസിത രാജ്യങ്ങളും മൂന്നാംസ്ഥാനത്തുള്ള ബ്രസീലിനെപ്പോലുള്ള വികസ്വര രാജ്യങ്ങളും സന്പദ് വ്യവസ്ഥയെ തകർച്ചയിൽനിന്നു രക്ഷിക്കാൻ ഉത്തേജക പദ്ധതികൾക്കായി കൂടുതൽ തുക ചെലവഴിക്കുന്നുണ്ട്. അതുകൊണ്ടു രാജ്യത്തെയും ഇവിടത്തെ ജനങ്ങളെയും രോഗശയ്യയിൽനിന്നു കരകയറ്റാൻ കേന്ദ്രസർക്കാർ കൂടുതൽ ഉത്തേജക പദ്ധതികൾ പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണ്.
തീക്കുണ്ഡത്തിൽ എറിയപ്പെട്ട അവസ്ഥയിലായ സാധാരണ ജനങ്ങൾ അതിൽനിന്നു രക്ഷപ്പെടാൻ കിണഞ്ഞുശ്രമിക്കുന്പോൾ സർക്കാർ ഒന്നുംചെയ്യാതെ വെറുതെ നോക്കിനിൽക്കുകയാണെന്ന ചിന്ത വളരുന്നുണ്ട്. ലോക്ക്ഡൗൺ ദുരിതത്തിനിടെ ഉണ്ടായ മരണങ്ങളുടെയോ തൊഴിൽനഷ്ടങ്ങളുടെയോ കണക്കെടുത്തിട്ടില്ലെന്നു കേന്ദ്രസർക്കാർ കഴിഞ്ഞദിവസം പാർലമെന്റിൽ പറയുകയുണ്ടായി.
രാജ്യവും ജനങ്ങളും അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ ഒരു പ്രശ്നം എത്ര ലാഘവത്തോടെയും ഉദാസീനവുമായാണു സർക്കാർ കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവല്ലേ ഇത്? ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷമുണ്ടായ കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിനിടെ 972 മരണങ്ങളുണ്ടായെന്ന പഠന റിപ്പോർട്ട് സ്റ്റാൻഡേർഡ് വർക്കേഴ്സ് ആക്ഷൻ നെറ്റ്വർക്കേഴ്സ് എന്ന സംഘടന പുറത്തുവിട്ടിരുന്നു. മുൻ അനുഭവങ്ങളില്ലാത്ത കോവിഡ് പൊട്ടിപ്പുറപ്പെട്ട അവസരത്തിൽ ഈ മഹാമാരിയെപ്പറ്റി പ്രചരിപ്പിക്കപ്പെട്ട കടുത്ത ഭീതിയും ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് ഭാവി അനിശ്ചിതത്വത്തിലായതുമാണ് കുടിയേറ്റ തൊഴിലാളികളെ എന്തു കഷ്ടപ്പാടു സഹിച്ചും ജന്മനാടുകളിലേക്കു മടങ്ങാൻ നിർബന്ധിതരാക്കിയത്.
ഒരു കോടിയിലേറെ കുടിയേറ്റ തൊഴിലാളികൾ ഇങ്ങനെ പലായനം ചെയ്തതായി ഔദ്യോഗിക കണക്കുകൾതന്നെയുണ്ട്. എന്നാൽ, ലോക്ക്ഡൗൺ കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിനു കാരണം വ്യാജവാർത്തകളാണെന്ന വിശദീകരണമാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് പാർലമെന്റിൽ നൽകിയത്. ആവശ്യമില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്ന പല നിയന്ത്രണങ്ങളുമേർപ്പെടുത്തി സർക്കാർ തന്നെയല്ലേ കോവിഡിനെപ്പറ്റി അതിരുവിട്ട ഭീതി പരത്തിയതെന്നു ബന്ധപ്പെട്ടവർ ആത്മപരിശോധന നടത്തുന്നതുകൊള്ളാം.
കോവിഡിനു ഫലപ്രദമായ മരുന്നോ പ്രതിരോധ വാക്സിനോ കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഓക്സ്ഫഡ് സർവകലാശാല കണ്ടുപിടിച്ച വാക്സിൻ പരീക്ഷിക്കപ്പെട്ട ഒരാൾ അസുഖബാധിതനായതിനെത്തുടർന്നു മരുന്നുപരീക്ഷണം നിർത്തിവച്ചെങ്കിലും പുനരാരംഭിച്ചിട്ടുണ്ട്. അടുത്ത വർഷം ആദ്യത്തോടെ കോവിഡ് വാക്സിൻ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. അതുവരെ എല്ലാവരും ഇപ്പോഴത്തേതുപോലെ കരുതലും ജാഗ്രതയുമായി മുന്നോട്ടുപോകണം. അലോപ്പതി മരുന്നുകൾ മാത്രമാണു കോവിഡിനു പ്രതിവിധി എന്ന സൂചന ആദ്യകാലത്തു സർക്കാർ ഭാഷ്യങ്ങളിൽതന്നെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിനു മാറ്റംവന്നിട്ടുണ്ട്. ആയുർവേദം ഉൾപ്പെടെയുള്ള പരന്പരാഗത ചികിത്സാവിധികൾ ഉപയോഗിച്ചു കോവിഡിനു പ്രതിരോധം തീർത്തതായി പലരും അനുഭവങ്ങളിൽനിന്നു പറയുന്നു.
ഹോമിയോപ്പതിയും കോവിഡ് പ്രതിരോധത്തിനു നല്ലതാണെന്നു പറഞ്ഞ സംസ്ഥാന ആരോഗ്യമന്ത്രിയെ അലോപ്പതി ഡോക്ടർമാരുടെ സംഘടന വിമർശിക്കുകയുണ്ടായി. ആരാധനാലയങ്ങൾ തുറന്നാൽ വൻതോതിൽ കോവിഡ് വ്യാപനം ഉണ്ടാകുമെന്നു പറഞ്ഞു ചില അലോപ്പതി ഡോക്ടർമാർ കോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽ ആരാധനാലയങ്ങളെല്ലാം അടച്ചിട്ടിട്ടും കോവിഡ് വ്യാപനം നിയന്ത്രിക്കപ്പെട്ടില്ല എന്നതു വസ്തുതയാണ്. കോവിഡ് പ്രതിരോധത്തിന് അധികൃതരും വിദഗ്ധരും പറയുന്നതു മാത്രമാണു ശരി എന്നു വിശ്വസിക്കാൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ. കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കുകയും കരുത്തുനേടുകയുമാണു കരണീയമാർഗം. അതോടൊപ്പം പൗരന്റെ അന്തസും അവകാശങ്ങളും മാനിക്കപ്പെടുകയുംവേണം.
കോവിഡും ജനങ്ങളെന്ന പരീക്ഷണ വസ്തുക്കളും
12:13 AM Sep 18, 2020 | Deepika.com