കേരളത്തിൽ ഭരണഭാഷ പണ്ടേ മലയാളമാക്കിയിട്ടുള്ളതാണ്. ഇവിടത്തെ ജനങ്ങളുടെ സംസാരഭാഷയായ മലയാളത്തിൽ തന്നെ വേണം എല്ലാ ഔദ്യോഗിക കൃത്യനിർവഹണങ്ങളുമെന്ന് മുഖ്യമന്ത്രിയെപ്പോലുള്ളവർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ടു പ്രൈമറി അധ്യാപക നിയമനത്തിനുള്ള എഴുത്തുപരീക്ഷയിൽ നിന്നു മലയാളത്തെ ഒഴിവാക്കുന്ന
തീരുമാനം തിരുത്താൻ പിഎസ്സി തയാറാകണം.
സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളിലേക്കുള്ള അധ്യാപക നിയമനത്തിനു കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എഴുത്തുപരീക്ഷയിൽ മലയാളത്തെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. മാതൃഭാഷയോടുള്ള അവഗണനയ്ക്കെതിരേ മുഖ്യമന്ത്രിക്കു ഭീമഹർജി നൽകുന്നതിനുള്ള ഓൺലൈൻ പ്രചാരണവും ഒപ്പുശേഖരണവും ഭാഷാസ്നേഹികൾ ആരംഭിച്ചു. മാതൃഭാഷയുടെ ഔദ്യോഗികവും അക്കാദമികവുമായ നിലനില്പിനു തന്നെ ഭാവിയിൽ ഭീഷണി ഉയർത്തിയേക്കാവുന്നതാണ് പിഎസ്സി തീരുമാനമെന്ന വിമർശനത്തിൽ കഴന്പുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലും പറയുന്നതു പ്രൈമറി ക്ലാസുകളിലെ പഠനം മാതൃഭാഷയിലൂടെ വേണമെന്നാണ്. എന്നിട്ടും സംസ്ഥാനത്തു മലയാളത്തിന്റെ പ്രാധാന്യം കുറയ്ക്കുന്ന നടപടികൾ ഉണ്ടാകുന്നതു ഭാഷയോടുള്ള അവഹേളനമായിത്തന്നെ വിലയിരുത്തപ്പെടും.
പ്രൈമറി ക്ലാസുകളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള പരീക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം കാൽനൂറ്റാണ്ടു മുന്പുവരെ മലയാളമായിരുന്നു. പ്രൈമറി സ്കൂൾ അധ്യാപകരുടെ നിയമനത്തിനുവേണ്ട പ്രാഥമിക യോഗ്യതയായ, മുന്പ് ടിടിസി എന്നും ഇപ്പോൾ ഡിഎൻഎഡ് എന്നും പറയുന്ന കോഴ്സിന്റെ പാഠ്യപദ്ധതിയിൽ നാലു സെമസ്റ്ററിലും ഓരോ പേപ്പർ മലയാളഭാഷയും സാഹിത്യവുമാണ്. എന്നിട്ടും പ്രൈമറി സ്കൂളുകളിലേക്കുള്ള അധ്യാപക നിയമനത്തിനു പിഎസ്സി നടത്തുന്ന എഴുത്തുപരീക്ഷയിൽ മലയാളത്തെ ഒഴിവാക്കിയത് ന്യായീകരണമില്ലാത്ത നടപടി തന്നെ. ബിരുദതലംവരെയുള്ള എല്ലാ പരീക്ഷകളിലും പത്തുശതമാനം ചോദ്യം മലയാളം ആയിരിക്കുമെന്നു പിഎസ്സി നേരത്തേ തീരുമാനിച്ചിട്ടുള്ളതുമാണ്. കേരളത്തിലെ എല്ലാത്തരം വിദ്യാലയങ്ങളിലും മലയാളം നിർബന്ധ വിഷയമായിരിക്കണമെന്ന് കേരള നിയമസഭ 2017-ൽ നിയമം പാസാക്കിയിട്ടുമുണ്ട്. ഇതനുസരിച്ച് അധ്യാപക നിയമനത്തിന്റെ മാനദണ്ഡങ്ങൾ കാലോചിതമായി പുതുക്കാൻ പിഎസ്സി തയാറാകേണ്ടതായിരുന്നു.
കേരളത്തിൽ ഭരണഭാഷ പണ്ടേ മലയാളമാക്കിയിട്ടുള്ളതാണ്. ഇവിടത്തെ ജനങ്ങളുടെ സംസാരഭാഷയായ മലയാളത്തിൽതന്നെ വേണം എല്ലാ ഔദ്യോഗിക കൃത്യനിർവഹണങ്ങളുമെന്ന് മുഖ്യമന്ത്രിയെപ്പോലുള്ളവർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുമുണ്ട്. ശ്രേഷ്ഠ ഭാഷകളിലൊന്നായി മലയാളത്തെ പ്രഖ്യാപിച്ച അവസരത്തിൽ സർക്കാർ വ്യക്തമാക്കിയ ഒരു കാര്യം നമ്മുടെ മാതൃഭാഷയെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നടപടികളുണ്ടാകും എന്നാണ്. അതിനെല്ലാം വിരുദ്ധമാണ് ഇപ്പോൾ പിഎസ്സി കൈക്കൊള്ളുന്ന സമീപനം. ഭാഷാസ്നേഹികൾക്കു പുറമേ, ബുദ്ധിജീവികളും പുരോഗമനവാദികളുമൊക്കെ മലയാളത്തിനു കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിനുവേണ്ടി മുറവിളി കൂട്ടാറുണ്ടെങ്കിലും പലപ്പോഴും ഉദ്യോഗസ്ഥപീഠങ്ങളിൽനിന്നുണ്ടാകുന്നതു നിഷേധാത്മക സമീപനമാണ് എന്നു പറയണം. അതേസമയം മറ്റൊരു യാഥാർഥ്യവും കാണാതിരുന്നുകൂടാ. ഉയർന്ന മാർക്കോടെ പത്താംക്ലാസ് പാസാകുന്ന കുട്ടികൾക്കു പോലും ശരിയായി മലയാളം എഴുതാനും ഉച്ചാരണശുദ്ധിയോടെ വായിക്കാനും അറിയില്ലെന്ന ആക്ഷേപം ശക്തമാണ്. ഇലക്ട്രോണിക് മീഡിയയുടെ സ്വാധീനത്തിൽ എഴുത്തും വായനയും പൊതുവേ കുറഞ്ഞുവരുന്ന ഇക്കാലത്ത് കുട്ടികൾക്കു മലയാളത്തോടുള്ള അടുപ്പവും ആഭിമുഖ്യവും ഇനിയും കുറയാനേ തരമുള്ളു. ഈ സാഹചര്യത്തിൽ മലയാളം അറിയില്ലാത്ത അധ്യാപകർകൂടി ഭാഷ പഠിപ്പിക്കാൻ എത്തിയാൽ എന്താവും സ്ഥിതി? ഭാഷാസ്നേഹികളുടെ ഉത്കണ്ഠ തികച്ചും ന്യായമാണ്.
സന്പൂർണ സാക്ഷരതയുടെ കാര്യം ഇടയ്ക്കിടെ അനുസ്മരിക്കാറുള്ള സംസ്ഥാനമാണു കേരളം. സാക്ഷരതാരംഗത്തു നാം മുന്നേറ്റം നടത്തിയത് മലയാളത്തിലൂടെയാണ്. മാതൃഭാഷയിലൂടെ അറിവുകൾ ആർജിക്കുക എന്നതാണ് ജ്ഞാനസന്പാദനത്തിനുള്ള ഏറ്റവും കരണീയമാർഗമായി പണ്ഡിതർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇങ്ങനെ എല്ലാ തലത്തിലും മാതൃഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രബോധനങ്ങളും നടപടികളും ഉണ്ടാകുന്പോൾ പിഎസ്സി അതിനോടു പുറന്തിരിഞ്ഞു നിൽക്കുന്നതു ശരിയല്ല. ഒരു കുഞ്ഞിന് അമ്മിഞ്ഞപ്പാലിനോടൊപ്പം പകർന്നു കിട്ടുന്നതാണു മാതൃഭാഷയും. അതുകൊണ്ടു പ്രൈമറി അധ്യാപക നിയമനത്തിനുള്ള എഴുത്തുപരീക്ഷയിൽ നിന്നു മലയാളത്തെ ഒഴിവാക്കുന്ന തീരുമാനം തിരുത്താൻ പിഎസ്സി തയാറാകണം.
മലയാളത്തെ മറക്കരുത്
10:58 PM Sep 15, 2020 | Deepika.com