ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കും, മടിയിൽ കനമില്ലാത്തവനു വഴിയിൽ പേടിക്കേണ്ട എന്നൊക്കെ പറഞ്ഞ് അഴിമതിക്കാരെ സംരക്ഷിക്കാൻ നോക്കിയാൽ അതു സംരക്ഷകർക്കും ഭാവിയിൽ വിനയായിത്തീരും. സൗകര്യംപോലെ അജ്ഞത നടിച്ചും തെറ്റുകളെ ന്യായീകരിച്ചും രക്ഷപ്പെടാനുള്ള ശ്രമം ജനങ്ങൾക്കു മുമ്പിൽ വിലപ്പോവില്ല.
ദുരൂഹതകൾ വർധിച്ചുവരുന്ന ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നടത്തുന്ന പ്രതിഷേധസമരങ്ങൾ ശക്തിയാർജിക്കുകയാണ്. ജലീലിനു ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഈ മന്ത്രിസഭയിൽ അംഗമായതിനുശേഷം പലവിധ ആരോപണങ്ങൾക്കു വിധേയനായ കെ.ടി. ജലീലിനു സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധം വെളിച്ചത്തുവന്ന സ്ഥിതിക്ക് അദ്ദേഹം രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെടുന്നു.
എന്നാൽ, ജലീലിനെതിരെയുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്നു വിശേഷിപ്പിച്ച സിപിഎം സംസ്ഥാനനേതൃത്വം അദ്ദേഹം മാറിനിൽക്കേണ്ടതില്ല എന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിനും അദ്ദേഹത്തെ സംരക്ഷിക്കുന്ന ഭരണപക്ഷത്തിനും തങ്ങളുടേതായ രാഷ്ട്രീയനിലപാടുകളും ലക്ഷ്യങ്ങളുമുണ്ട് എന്നതിൽ അസ്വാഭാവികതയൊന്നുമില്ല. അതേസമയം, ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്നു മുന്പേ തോന്നിത്തുടങ്ങിയ പൊതുജനത്തിന് അതിന്റെ ദുർഗന്ധം തീർത്തും അസഹ്യമായിത്തീർന്നിരിക്കുന്നു.
സ്വർണക്കടത്തുകേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി. ജലീൽ നടത്തിയ ഫോൺവിളിയുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് അദ്ദേഹം സംശയത്തിന്റെ കരിനിഴലിലായത്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വിതരണത്തിനായി നല്കിയ റംസാൻ കിറ്റുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് അവിടത്തെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്നയുമായി താൻ ബന്ധപ്പെട്ടതെന്നായിരുന്നു മന്ത്രിയുടെ ആദ്യ വിശദീകരണം. വിദേശ എംബസികളും കോൺസുലേറ്റുകളും കേന്ദ്രസർക്കാർ വഴിയല്ലാതെ സംസ്ഥാന സർക്കാരുകളുമായോ അവിടത്തെ മന്ത്രിമാരുമായോ ഉദ്യോഗസ്ഥരുമായോ നേരിട്ടു ബന്ധപ്പെടാൻ പാടില്ല എന്ന ചട്ടമുണ്ട് എന്നിരിക്കെ, യുഎഇ കോൺസുലേറ്റ് എന്തിനു റംസാൻ കിറ്റുകൾ മന്ത്രിക്കു നേരിട്ടെത്തിച്ചു എന്ന ചോദ്യത്തിനു വ്യക്തമായ മറുപടിയുണ്ടായിട്ടില്ല.
യുഎഇ കോൺസുലേറ്റിൽനിന്നു മന്ത്രി ജലീലിന് ഇസ്ലാം മതഗ്രന്ഥം അടങ്ങിയ പാക്കറ്റുകൾ വന്നിരുന്നുവെന്നും അദ്ദേഹത്തിന്റെ വകുപ്പിനു കീഴിലുള്ള സിആപ്റ്റിന്റെ വാഹനത്തിൽ അതു മലപ്പുറത്തേക്കു കൊണ്ടുപോയി എന്നുമുള്ള വാർത്തകൾ വരുന്നതു പിന്നീടാണ്. റംസാൻ കിറ്റിലും മതഗ്രന്ഥ പാക്കറ്റിലും യഥാർഥത്തിൽ എന്താണ് ഉണ്ടായിരുന്നതെന്ന് അന്വേഷിക്കണമെന്നു പലരും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോട്ടോകോൾ പാലിക്കാതെ എന്തുകൊണ്ടു യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടുവെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യത്തിനു പല കാര്യങ്ങളും അറിയില്ലായിരുന്നുവെന്നുപറഞ്ഞ് അജ്ഞത നടിക്കുകയാണു മന്ത്രി. തിരുവനന്തപുരത്തു യുഎഇ കോൺസുലേറ്റ് സ്ഥാപിക്കപ്പെട്ടത് എന്തിനുവേണ്ടിയായിരുന്നുവെന്ന സംശയം പൊതുജനങ്ങളിലുണ്ടാക്കുന്ന വിധമായിരുന്നു അതുമായി ബന്ധപ്പെട്ട പലരുടെയും പ്രവർത്തനം.
ആരോപണങ്ങളുയർന്നപ്പോഴെല്ലാം തന്റെ പ്രവൃത്തികൾക്കു മതപരിവേഷമുള്ള വിശദീകരണങ്ങൾ നൽകി രക്ഷപ്പെടാൻ ശ്രമിക്കുന്ന തന്ത്രമാണു മന്ത്രി ജലീൽ സ്വീകരിച്ചത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രോട്ടോകോളും ചട്ടങ്ങളും മറന്നു പെരുമാറുന്നത് അനുചിതം മാത്രമല്ല, സത്യപ്രതിജ്ഞാ ലംഘനവുമാണ്. ഈ സർക്കാരിൽ ഏറ്റവും കൂടുതൽ ആരോപണം നേരിട്ട മന്ത്രിമാരിലൊരാളാണ് അദ്ദേഹം. ബന്ധുവിന് ഉന്നത നിയമനം നൽകിയപ്പോഴും യൂണിവേഴ്സിറ്റി പരീക്ഷയിൽ തോറ്റ ചിലരെ അദാലത്ത് നടത്തി മാർക്കു ദാനംചെയ്തു വിജയിപ്പിച്ചപ്പോഴും ആ ക്രമക്കേടുകളെ ലഘൂകരിച്ച് അദ്ദേഹത്തെ സംരക്ഷിക്കുന്ന സമീപനമാണു സർക്കാർ സ്വീകരിച്ചത്. പക്ഷപാതരഹിതമായി പ്രവർത്തിക്കുമെന്നു പ്രതിജ്ഞയെടുത്തിട്ടുള്ള മന്ത്രിമാർ സ്വജനപക്ഷപാതം നടത്തിയാൽ അതെങ്ങനെ തെറ്റല്ലാതായി മാറും? സൗകര്യംപോലെ അജ്ഞത നടിച്ചും തെറ്റുകളെ ന്യായീകരിച്ചും രക്ഷപ്പെടാനുള്ള ശ്രമം ജനങ്ങൾക്കു മുമ്പിൽ വിലപ്പോവില്ല.
മുൻ സർക്കാരിനെതിരായി ഉയർന്ന അഴിമതി ആരോപണങ്ങൾ വോട്ടാക്കി മാറ്റിയാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്. ആരോപണവിധേയരായ മന്ത്രിമാരെ അന്നു വഴിയിൽ തടഞ്ഞവർ ഇന്ന് അത്തരം പ്രതിഷേധങ്ങളോട് അസഹിഷ്ണുത കാട്ടുന്നത് എന്തിനാണ്? ആരോപണവിധേയരായ മന്ത്രിമാർ രാജിവച്ച് മാറിനിൽക്കുന്ന കീഴ്വഴക്കമാണു കേരളത്തിലുള്ളത്. ഈ സർക്കാരിൽത്തന്നെ ഇ.പി. ജയരാജൻ, എ.കെ. ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നീ മന്ത്രിമാർ ആരോപണങ്ങളെത്തുടർന്നു രാജിവച്ച ചരിത്രമുണ്ടല്ലോ. അവർ നേരിട്ടതിനേക്കാൾ ഗുരുതരമായ ആരോപണമാണ് കെ.ടി. ജലീലിനെതിരേ ഉയരുന്നത്. ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കും, മടിയിൽ കനമില്ലാത്തവനു വഴിയിൽ പേടിക്കേണ്ട എന്നൊക്കെ പറഞ്ഞ് അഴിമതിക്കാരെ സംരക്ഷിക്കാൻ നോക്കിയാൽ അതു സംരക്ഷകർക്കും ഭാവിയിൽ വിനയായിത്തീരും. ചില വിവരങ്ങൾ മറച്ചുവയ്ക്കുന്നതും ധർമയുദ്ധത്തിന്റെ ഭാഗമാണെന്നാണ് കെ.ടി. ജലീൽ കഴിഞ്ഞദിവസം കുറിപ്പെഴുതിയത്.
ജനങ്ങളുടെ പ്രതിനിധികളായി അധികാരത്തിലെത്തുന്നവർക്കു ജനങ്ങളിൽനിന്ന് ഒന്നും മറച്ചുവയ്ക്കാൻ അവകാശമില്ല. സുതാര്യതയാണു ജനാധിപത്യത്തിന്റെ മുഖമുദ്ര. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം അടിമുടി ദുരൂഹതയാണ്. അതു നീങ്ങണം. അഴിമതികളും ക്രമക്കേടുകളും പുറത്തുവരുന്പോൾ ചിലർ കൂടുതൽ തുല്യരാണ് എന്ന സമീപനം ഉണ്ടാകുന്നതു ഭൂഷണമല്ല. മുന്പ് അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണം എന്നൊക്കെ വിളിച്ചുപറഞ്ഞ പലരും ജലീലിന്റെ കാര്യംവന്നപ്പോൾ മൂടുപടമിട്ടു മിണ്ടാതിരിക്കുന്നതും ജനങ്ങൾ കാണുന്നുണ്ട്.
അഴിമതിക്കാരെ എന്തിനു സംരക്ഷിക്കണം?
11:54 PM Sep 13, 2020 | Deepika.com