നിക്ഷേപത്തിന്റെ സുരക്ഷിതത്വവും സംരംഭത്തിന്റെ സുഗമമായ നടത്തിപ്പുമാണ് ഏതൊരു വ്യവസായിയും ആഗ്രഹിക്കുന്നത്. അത് ഒരുക്കിക്കൊടുക്കുന്പോഴാണു സംസ്ഥാനം വ്യവസായ സൗഹൃദമാകുന്നത്.
വിദ്യാഭ്യാസത്തിലും ആരോഗ്യസംരക്ഷണത്തിലുമൊക്കെ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണെന്ന് അവകാശപ്പെടുന്പോഴും വ്യവസായ വികസനത്തിന്റെ കാര്യത്തിൽ നമ്മുടെ വളർച്ച പിന്നോട്ടാണ്. രാജ്യത്തെ വ്യാപാര- വ്യവസായ സൗഹൃദ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം 28ൽ എത്തി നിൽക്കുന്നു എന്നത് അതിന് അടിവരയിടുകയും ചെയ്യുന്നു. സംസ്ഥാനങ്ങളിലെ വ്യവസായ അനുകൂല അന്തരീക്ഷം വിലയിരുത്തിയാണു കേന്ദ്രം ഇത്തരത്തിലുള്ള സൂചിക തയാറാക്കുന്നത്. കഴിഞ്ഞ വർഷം കേരളം 23-ാം സ്ഥാനത്തായിരുന്നു. 2015-ൽ അത് 18 ഉം. നാലുവർഷം കൊണ്ട് പിന്നിലായിപ്പോയത് 10 സ്ഥാനങ്ങൾ. പിന്നിലായിരുന്ന ആന്ധ്രപ്രദേശും യുപിയും തെലുങ്കാനയുമൊക്കെ ആദ്യസ്ഥാനങ്ങളിലെത്തി.
നാടിന്റെ വികസനത്തിനു വ്യവസായ വളർച്ച അനിവാര്യമാണെന്നു വാദിക്കാത്ത ഒറ്റ രാഷ്ട്രീയപാർട്ടി പോലും ഇവിടില്ല. പ്രകടനപത്രികകളിൽ അക്കാര്യം അക്കമിട്ടു പറയുന്നതിൽ അവർ പരസ്പരം മത്സരിക്കുകയും ചെയ്യുന്നു. അതു മൈക്ക് കെട്ടി വിളിച്ചു പറയാനും മടിയില്ല. എന്നാൽ, അതിന് അനുകൂലമായ സാഹചര്യമൊരുക്കേണ്ടതു തങ്ങളാണെന്ന കാര്യം അവർ പലപ്പോഴും മറന്നു പോകുന്നു.
മറ്റെന്തെല്ലാമുണ്ടെങ്കിലും നിക്ഷേപത്തിന്റെ സുരക്ഷിതത്വവും സംരംഭത്തിന്റെ സുഗമമായ നടത്തിപ്പുമാണ് ഏതൊരു വ്യവസായിയും ആഗ്രഹിക്കുന്നത്. അത് ഒരുക്കിക്കൊടുക്കുന്പോഴാണു സംസ്ഥാനം വ്യവസായ സൗഹൃദമാകുന്നത്. നിക്ഷേപം നടത്തുന്ന വ്യക്തി അത്തരം സാഹചര്യങ്ങൾ വിശദമായി പരിഗണിക്കാതിരിക്കില്ല. അങ്ങനെ നോക്കുന്പോൾ, കേരളത്തിന്റെ വ്യവസായ അന്തരീക്ഷം പുതിയ നിക്ഷേപകരെ ആകർഷിക്കാൻ പറ്റിയതാണെന്നു തീർത്തു പറയാനാവില്ല. കഴിഞ്ഞ വർഷത്തെ സാന്പത്തിക സർവേ പ്രകാരം സംസ്ഥാനത്തെ 130 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 1833.2 കോടി രൂപയാണ്. ഉയർന്ന സാക്ഷരതയും ശുചിത്വബോധവും കാലാവസ്ഥയുമൊക്കെ അനുകൂല ഘടകങ്ങളാണെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ മുതലെടുപ്പ് തന്ത്രങ്ങളാണു പലപ്പോഴും വ്യവസായങ്ങൾക്കു വിനയാകുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളും നോക്കുകൂലിയും ബന്ദിനു സമാനമായ ഹർത്താലുകളും മിന്നൽ പണിമുടക്കുകളും നിക്ഷേപത്തട്ടിപ്പുകളുമൊക്കെ വ്യവസായ കേരളത്തിന്റെ സൗഹൃദം ഇല്ലാതാക്കുന്നു. ചോര ചീറ്റുന്ന അക്രമരാഷ്ട്രീയത്തിന്റെ പേടിപ്പെടുത്തുന്ന ചിത്രങ്ങൾ വ്യവസായ വളർച്ച കീഴോട്ടാക്കും. ഏറ്റവും അവസാനം തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതും കണ്ണൂർ കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകനെ വധിച്ചതുമൊക്ക വെറും രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയിൽപ്പെടുത്തി അവഗണിക്കാൻ പുതിയ നിക്ഷേപകർക്കോ സംരംഭകർക്കോ ആവില്ല. ഇത്തരം കൊലപാതകങ്ങൾ പൊതുസമൂഹത്തിലുണ്ടാക്കുന്ന അസ്വസ്ഥതകളും ആശങ്കകളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സംരംഭകരെയും ബാധിക്കും.
നോക്കുകൂലി ഇല്ലെന്നു പറയുന്പോഴും അതിനെ നിഷേധിക്കുന്ന എത്രയെത്ര സംഭവങ്ങളാണു ഓരോദിവസവും ഉയർന്നു കേൾക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാട്ടാക്കടയിൽ തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നു കൊണ്ടുവന്ന കോൺക്രീറ്റ് പൈപ്പുകൾ ഇറക്കാൻ 30,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടത് വലിയ തർക്കത്തിനിടയാക്കി. ക്രെയിൻ ഉപയോഗിച്ച് പൈപ്പുകൾ ഇറക്കാനായിരുന്നു കരാറുകാരുടെ തീരുമാനം. എന്നാൽ, തർക്കത്തെത്തുടർന്ന് കരാറുകാർക്ക് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഒരു ദിവസം കഴിഞ്ഞ് തൊഴിലാളികൾതന്നെ പൈപ്പ് ഇറക്കിയാണു പ്രശ്നം പരിഹരിച്ചത്. ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രിയിലും സമാനമായ സാഹചര്യം കഴിഞ്ഞയാഴ്ചയുണ്ടായി. കോവിഡ് പരിശോധനയ്ക്കുള്ള ബയോസേഫ്റ്റി കാബിനറ്റ് ഇറക്കുന്നതു സംബന്ധിച്ചായിരുന്നു തർക്കം. അവസാനം ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഉപകരണം ലോറിയിൽ നിന്നിറക്കേണ്ടിവന്നു.
നിക്ഷേപം നടത്താൻ എത്തുന്നവരിൽ ചിലരെങ്കിലും ചുവപ്പുനാടയുടെ കുരുക്കിൽപ്പെട്ടു സംസ്ഥാനം വിടുന്ന കാഴ്ചയും സാധാരണയാണ്. വ്യവസായം തുടങ്ങാനുള്ള അനുമതികൾ എളുപ്പത്തിലാക്കാൻ ഉദ്ദേശിച്ച് കെ-സ്വിഫ്റ്റ് പോലുള്ള പോർട്ടലുകൾ ആരംഭിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായിട്ടില്ല. സിംഗിൾ വിൻഡോ സംവിധാനത്തെക്കുറിച്ചൊക്കെ പറയുമെങ്കിലും സംരംഭകർക്ക് ഇപ്പോഴും പല വാതിലുകളിലും മുട്ടേണ്ടി വരുന്നു. നിക്ഷേപകരെ ശത്രുതാമനോഭാവത്തോടെ നോക്കിക്കാണുന്നതും നമ്മുടെ പ്രത്യേകതയാണ്. ഇതൊക്കെ മാറി കക്ഷിരാഷ്ട്രീയ നേട്ടത്തിനപ്പുറം വ്യവസായ പുരോഗതിയും നാടിന്റെ വികസനവും ലക്ഷ്യമിടുന്നതാകണം പൊതുപ്രവർത്തകരുടെ ശൈലി. രാഷ്ട്രീയ ഇടപെടലില്ലാത്ത വ്യവസായ സൗഹൃദ ഉദ്യോഗസ്ഥ സംവിധാനവും നമുക്ക് അത്യാവശ്യമാണ്.
വ്യവസായ സൗഹൃദത്തിൽ കേരളം പിന്നോട്ട്
11:08 PM Sep 10, 2020 | Deepika.com