പുതിയൊരു ശുചിത്വസംസ്കാരം കേരളത്തിൽ വളരണം. ചീഞ്ഞുനാറുന്ന കേരളം എന്ന ദുഷ്പേരു മാറ്റിയെടുക്കാൻ പുതിയ മാലിന്യ സംസ്കരണ പദ്ധതിക്കു കഴിയട്ടെ.
സംസ്ഥാനത്തു ഖരമാലിന്യ സംസ്കരണത്തിന് 2100 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകബാങ്കും സംസ്ഥാനവും സഹകരിച്ചാണു പദ്ധതി നടപ്പാക്കുക. കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് എന്ന പദ്ധതിക്ക് ലോകബാങ്കിന്റെ വിഹിതമായി1470 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ വിഹിതമായി 630 കോടി രൂപയും മുടക്കാനാണു ധാരണ. പ്രത്യേക പദ്ധതിക്കായി നൽകുന്ന വായ്പ ആയതിനാൽ ലോകബാങ്കിന്റെ പൊതു നിബന്ധനകൾ ഉണ്ടാകില്ലെന്നു സർക്കാർ പറയുന്നു. മാലിന്യസംസ്കരണം ഫലപ്രദമായി നടക്കുന്നില്ല എന്നത് ഇന്നു സംസ്ഥാനം നേരിടുന്ന വലിയൊരു പ്രശ്നമാണ്. പ്രായോഗികമായ പദ്ധതികളും കാര്യക്ഷമമായ നടത്തിപ്പും ഇല്ലാത്തതാണ് അതിന്റെ പ്രധാനകാരണം. അതിനാൽ പുതിയ പദ്ധതി എത്രയും വേഗം പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളണം.
സാക്ഷരതയിലും ജീവിതനിലവാരത്തിലും സാമൂഹ്യവികസന മാനദണ്ഡങ്ങളിലുമെല്ലാം വികസിത രാജ്യങ്ങൾക്കൊപ്പമാണ് എന്ന് അവകാശപ്പെടുന്ന മലയാളിയുടെ ശുചിത്വബോധവും മാലിന്യ സംസ്കരണ അവബോധവും വളരെ പിന്നിലാണ് എന്നതാണു ദുഃഖകരമായ വസ്തുത. സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറന്പിലേക്കോ പൊതുനിരത്തിലേക്കോ തള്ളുന്നതിൽ തീരുന്നു അവരുടെ ശുചിത്വബോധം. പൊതുനിരത്തിൽ തുപ്പുന്നതും ചപ്പുചവറുകൾ വലിച്ചെറിയുന്നതും മാലിന്യങ്ങൾ കൂട്ടിയിടുന്നതും വിസർജനം നടത്തുന്നതുമൊന്നും ആർക്കും പ്രശ്നമല്ല. പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമാർജനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയോ സർക്കാരിന്റെയോ കടമയാണെന്ന മട്ടിൽ എല്ലാവരും കൈകഴുകുന്നു. വഴിയരികിൽ മാലിന്യങ്ങൾ കിടന്നു ചീഞ്ഞുനാറി മൂക്കുപൊത്താതെ വഴിനടക്കാൻ പറ്റാത്ത അവസ്ഥ വരുന്പോഴാണ് അധികൃതർ ഉണരുക. ഇക്കാര്യത്തിൽ പരസ്പരം കുറ്റംപറഞ്ഞ് ഉത്തരവാദിത്വം കൈയൊഴിയാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രമിക്കും. തീരെ നിവൃത്തിയില്ലാതെ വരുന്പോൾ വഴിപാടുപോലെ എന്തെങ്കിലും നടത്തുമെന്നല്ലാതെ മാലിന്യനിർമാർജന കാര്യത്തിൽ ആത്മാർഥമായ ഒരു നടപടിയും ഉണ്ടാകാറില്ല. ഈയവസ്ഥയ്ക്കു മാറ്റം വന്നേ തീരൂ.
ജൈവമാലിന്യം വീടുകളിലും സ്രോതസുകളിലും സംസ്കരിക്കാൻ മതിയായ സൗകര്യങ്ങളില്ല എന്നതാണ് ഒരു പ്രധാനപ്രശ്നം. ഗ്രാമങ്ങളിലെക്കാൾ നഗരങ്ങളിലാണു സ്ഥിതി രൂക്ഷം. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ഭൂരിഭാഗം പേർക്കും തങ്ങളുടെ വീടിനോടു ചേർന്നു മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താൻ കഴിയും. എന്നാൽ, നഗരപ്രദേശങ്ങളിൽ നഗരസഭകൾ തന്നെ ആ ഉത്തരവാദിത്വം ഏൽക്കേണ്ടി വരുന്നു.
നഗരഹൃദയങ്ങളിൽ മാലിന്യസംസ്കരണത്തിനു സൗകര്യമില്ലാത്തതിനാൽ നഗരപ്രാന്തങ്ങളിലോ സമീപ പഞ്ചായത്തുകളിലോ സ്ഥലം കണ്ടെത്തി അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുകയാണു ചെയ്തുവന്നിരുന്നത്. നഗരങ്ങളിലെ മാലിന്യങ്ങൾ ഈ കേന്ദ്രങ്ങളിൽ കൊണ്ടുവന്നു കൂട്ടിയിടുകയല്ലാതെ ശാസ്ത്രീയമായി സംസ്കരിക്കാറില്ലായിരുന്നു. മാലിന്യങ്ങൾ ചീഞ്ഞുനാറുന്നതിന്റെ രൂക്ഷഗന്ധവും മറ്റ് ആരോഗ്യപ്രശ്നങ്ങളും സഹിക്കാനാവാതെ വന്നപ്പോൾ സമീപവാസികൾ സംഘടിക്കുകയും ഇത്തരം കേന്ദ്രങ്ങൾക്കെതിരേ പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തുതുടങ്ങി. മാലിന്യങ്ങൾ അവിടേക്കു കൊണ്ടുവരുന്നതു തടയപ്പെട്ടു. ഇങ്ങനെ പ്രതിഷേധങ്ങളും മാലിന്യസംസ്കരണത്തിന്റെ ആവശ്യകതയെപ്പറ്റി ആളുകളിൽ കൂടിയ അവബോധവും വന്നപ്പോഴാണ് ശാസ്ത്രീയമായ മാലിന്യസംസ്കരണ പദ്ധതികളെപ്പറ്റി സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമൊക്കെ ചിന്തിച്ചുതുടങ്ങിയത്.
വികസിത രാജ്യങ്ങളിലും ഇന്ത്യയിലെതന്നെ ചില നഗരങ്ങളിലും ഉള്ളതുപോലെ ശാസ്ത്രീയവും ആധുനികവുമായ മാലിന്യ സംസ്കരണപദ്ധതികൾ കേരളത്തിലും നടപ്പാക്കണം. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണു മുഖ്യപങ്കു വഹിക്കാനുള്ളത്. ചില പഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനംനടത്തുന്നുമുണ്ട്. ഫണ്ട് ഒരു പ്രശ്നമായതിനാൽ സർക്കാരിന്റെ പിന്തുണയും സഹായവും കൂടാതെ ഇത്തരം പദ്ധതികൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല. കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന് ഇക്കാര്യത്തിൽ മാതൃക കാട്ടാൻ കഴിയട്ടെ. മാലിന്യങ്ങൾ എന്നപോലെ മലിനജലം നിർമാർജനം ചെയ്യുന്നതിനുള്ള തടസങ്ങളും സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രശ്നമാണ്. ശുചിയാക്കാത്ത ഓടകളും കാനകളും നിറഞ്ഞ് മഴക്കാലത്തു മലിനജലം റോഡുകളിൽ കെട്ടിക്കിടന്നു പലയിടത്തും ഗതാഗത തടസങ്ങളും അനുബന്ധ പ്രശ്നങ്ങളും ഉണ്ടാകുന്നു. കൊച്ചിപോലുള്ള നഗരങ്ങളിൽ ഇതൊരു പതിവു സംഭവമാണെങ്കിലും ശാശ്വതപരിഹാരത്തിനു ശ്രമമൊന്നുമില്ല. പരസ്പരം പഴിപറഞ്ഞ് കാലം കഴിക്കുകയാണ് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളുമെല്ലാം. ഈ സ്ഥിതി മാറണം. പുതിയൊരു ശുചിത്വസംസ്കാരം കേരളത്തിൽ വളരണം. ചീഞ്ഞുനാറുന്ന കേരളം എന്ന ദുഷ്പേരു മാറ്റിയെടുക്കാൻ പുതിയ മാലിന്യ സംസ്കരണ പദ്ധതിക്കു കഴിയട്ടെ.
പുതിയ ശുചിത്വസംസ്കാരം കേരളത്തിൽ വളരട്ടെ
11:30 PM Sep 06, 2020 | Deepika.com