ജനഹിതം തങ്ങളോടൊപ്പമാണ് എന്നു കരുതുന്നവർക്കു
ജനാധിപത്യപരമായ ചർച്ചകളോടും ചോദ്യങ്ങളോടും
അസഹിഷ്ണുത പുലർത്തേണ്ട കാര്യമില്ല.
ഈമാസം 14നു തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കാനുള്ള തീരുമാനം വലിയ വിമർശനം ഉയർത്തിയിരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ നടക്കുന്ന സമ്മേളനത്തിൽ സഭാനടപടിക്രമങ്ങളിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഗൗരവമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ അംഗങ്ങൾക്ക് അവസരം നൽകുന്ന ശൂന്യവേള അര മണിക്കൂറായി വെട്ടിച്ചുരുക്കി. സ്വകാര്യബില്ലുകളും പ്രമേയങ്ങളും അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കില്ലെന്നാണു സൂചന.
ക്രിയാത്മക ചർച്ചകളോ തുറന്ന വാദപ്രതിവാദങ്ങളോ ഇല്ലാതെ സർക്കാരിന്റെ ഔദ്യോഗിക കാര്യങ്ങൾ നടത്താനുള്ള ചടങ്ങുതീർക്കൽ മാത്രമായി സമ്മേളനം മാറുന്നതു പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്ത ഇല്ലാതാക്കുമെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലുകൾ എന്നു വിശേഷിപ്പിക്കപ്പടുന്ന നിയമനിർമാണ സഭകൾ ജനപ്രതിനിധികൾക്കു ജനങ്ങളുടെ ആവലാതികളും സങ്കടങ്ങളും അഭിപ്രായങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള വേദികളാണ്. പരമോന്നത നിയമനിർമാണ സഭയായ പാർലമെന്റുതന്നെ സർക്കാർ ഭാഷ്യങ്ങൾ എതിർസ്വരങ്ങളില്ലാതെ അവതരിപ്പിക്കുന്ന ചില പത്രസമ്മേളന വേദികൾപോലെയായി മാറുന്നതു രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല.
ഹിതകരമല്ലാത്ത വിവരങ്ങൾ ജനങ്ങളിൽനിന്നു മറച്ചുവയ്ക്കാനാണു ജനാധിപത്യത്തിന്റെ ലേബലുള്ള സർക്കാരുകൾപോലും ഇന്നു ശ്രമിക്കുന്നത്. ഏകാധിപത്യ പ്രവണതയുള്ള ഭരണാധികാരികളുടെ കാര്യം പറയുകയും വേണ്ട. സർക്കാർ സംവിധാനങ്ങളിൽ രഹസ്യമായിരിക്കുന്ന പൊതുതാത്പര്യ വിവരങ്ങൾ പൊതുജനത്തിനു ലഭ്യമാക്കാനുള്ള ഉപാധി എന്ന നിലയിൽ ചോദ്യോത്തരവേള പാർലമെന്റ് നടപടികളിൽ സുപ്രധാനമാണ്. സഭയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ സർക്കാരിനു ഭരണഘടനാപരമായും നിയമപരമായും ബാധ്യതയുണ്ട്. സഭയിൽ നേരിട്ട് ഉത്തരം പറയാൻ സർക്കാർ ബാധ്യതപ്പെട്ട നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളിൽ ഉപചോദ്യങ്ങൾ ഉന്നയിക്കാനും അംഗങ്ങൾക്ക് അവസരമുണ്ട്. ഇത്തരം ചോദ്യങ്ങളിലൂടെയും ഉപചോദ്യങ്ങളിലൂടെയും പല സുപ്രധാന വിവരങ്ങളും പുറത്തുവരും. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഈ അവകാശം നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തിന്റെ ബലക്ഷയത്തിനിടയാക്കും. സുതാര്യത ജനാധിപത്യത്തിന്റെ കൊടിയടയാളമാണ്. വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാകണം സഭയിൽ നേരിട്ട് ഉത്തരം നൽകേണ്ടാത്ത നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾ ഈ സമ്മേളന ത്തിൽ അനുവദിക്കാമെന്ന നിലപാടിലേക്കു കേന്ദ്രസർക്കാർ വന്നിട്ടുണ്ട്. അത്രയും ആശ്വാസം.
ജനജീവിതവും സാന്പത്തിക പ്രവർത്തനങ്ങളും ആകെ തകരാറിലാക്കിയ കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങൾ പല സർക്കാരുകളും തങ്ങളുടെ ജനാധിപത്യവിരുദ്ധപ്രവർത്തനങ്ങൾക്കു മറയായി ഉപയോഗിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. കോവിഡിന്റെ പേരുപറഞ്ഞു വ്യവസ്ഥകളെയും ചട്ടങ്ങളെയുമെല്ലാം കാറ്റിൽ പറത്തി സർക്കാരും ഉദ്യോഗസ്ഥരും തന്നിഷ്ടംപോലെ കാര്യങ്ങൾ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത പ്രതീതി. ഇതിനെതിരേ പ്രതിപക്ഷംപോലും കാര്യമായി പ്രതിഷേധിക്കുന്നില്ല എന്ന പരാതി സാധാരണ ജനങ്ങൾക്കുണ്ട്. കോവിഡിന്റെ മറവിലുള്ള പൗരാവകാശ ധ്വംസനങ്ങൾക്കെതിരേ പല പാശ്ചാത്യരാജ്യങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. ഇന്ത്യയിൽ ലോക്ക്ഡൗൺ കാലത്തെ പ്രതിപക്ഷ സഹകരണം തങ്ങളുടെ അജൻഡകൾ നടപ്പാക്കുന്നതിനു സർക്കാരുകൾ പ്രയോജനപ്പെടുത്തി. പാർലമെന്റിന്റെ പുതിയ സമ്മേളനത്തിൽ അസുഖകരമായ പല ചോദ്യങ്ങളും സർക്കാർ നേരിടേണ്ടിവരുമെന്നു തീർച്ചയാണ്. കോവിഡ് പ്രതിസന്ധി നേരിടുന്നതിലെ പരാജയം, സാന്പത്തികമാന്ദ്യവും തൊഴിൽ നഷ്ടങ്ങളും, ചൈനയുമായുള്ള അതിർത്തിത്തർക്കം തുടങ്ങി സുപ്രധാനമായ പല വിഷയങ്ങളിലും സർക്കാരിനെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങളുണ്ടാവാം. ചോദ്യങ്ങളിൽനിന്നുള്ള ഒളിച്ചോട്ടം ഒരു സർക്കാരിനും ഭൂഷണമല്ല. ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണവർ.
പാർലമെന്റിനെയും ഭരണഘടനയെയുമൊക്കെ നോക്കുകുത്തിയാക്കാൻ ശ്രമം നടക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. കാര്യമായ ചർച്ച കൂടാതെ കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വ നിയമഭേദഗതിയുമൊക്കെ ഇതിന് ഉദാഹരണമായി വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ജനഹിതം തങ്ങളോടൊപ്പമാണ് എന്നു കരുതുന്നവർക്കു ജനാധിപത്യപരമായ ചർച്ചകളോടും ചോദ്യങ്ങളോടും അസഹിഷ്ണുത പുലർത്തേണ്ട കാര്യമില്ല. ഭരണഘടനാവിധാതാക്കൾ പാർലമെന്ററി പ്രവർത്തനത്തിനു വ്യക്തമായ നടപടിക്രമങ്ങൾ നിശ്ചയിച്ചിരിക്കുന്നതു വേണ്ടത്ര പഠനം നടത്തിയും ചർച്ച ചെയ്തുംതന്നെയാണ്. അതിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നതു ജനാധിപത്യത്തിന്റെ അന്തഃസത്ത നശിപ്പിക്കും. ചോദ്യോത്തരവേള തങ്ങളെ കുറ്റവിചാരണ ചെയ്യാൻ പ്രതിപക്ഷത്തിനു ലഭിക്കുന്ന അവസരമാണെന്നു വ്യാഖ്യാനിക്കാതെ ഭരണകാര്യങ്ങൾ ജനങ്ങളോടു വിശദീകരിക്കാനുള്ള അവസരമാണെന്നു കരുതാനുള്ള ഹൃദയവിശാലത സർക്കാരിനുണ്ടാകണം. സാന്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ പ്രതിസന്ധികളെ നേരിടാനുള്ള ഭരണകൂടത്തിന്റെ കരുത്താണു ജനാധിപത്യപ്രവർത്തനത്തിൽ പരീക്ഷിക്കപ്പെടുന്നത്. അതു നേരിടാൻ ചില തിരുത്തലുകൾ വേണ്ടിവരുന്നുണ്ടെങ്കിൽ അതിനു തയാറാകാതെ ഒഴിവാകുന്നതു ജനാധിപത്യപ്രക്രിയയെ സഹായിക്കില്ല.
ചോദ്യങ്ങളെ നേരിടുന്നതാണ് ജനാധിപത്യ മര്യാദ
01:45 AM Sep 05, 2020 | Deepika.com